17.1 C
New York
Monday, December 4, 2023
Home Special വല്ലിപ്പ - ഓർമ്മക്കുറിപ്പ്

വല്ലിപ്പ – ഓർമ്മക്കുറിപ്പ്

✍️നബില റിയാസ്, ഖത്തർ.

എന്നും കളിയും ചിരിയുമായി ഞങ്ങൾക്കൊപ്പം കൂടുന്ന വല്ലിപ്പയോട് തന്നെയായിരുന്നു പ്രവാസിയായ ഉപ്പയെക്കാൾ കൂടിയ അടുപ്പവും സ്നേഹവും.

വല്ലിപ്പ ഇന്ന് ഞങ്ങളിൽ ഒരോർമ്മ മാത്രമാണ്..
നോവുള്ളൊരോർമ്മ.

വൃത്തിയിൽ തേച്ചു മിനുക്കിയ വെള്ള ഷർട്ടും വെള്ള മുണ്ടും കണ്ണടയും ധരിച്ചു കൊണ്ട്
ചാരു കസേരയിൽ നീണ്ടു നിവർന്നങ്ങിനെ
കിടക്കും വല്ലിപ്പ.

ചുണ്ടിലെന്നും മായാത്ത ഒരു പുഞ്ചിരിയും കൂട്ടായി ഇരിക്കുന്നത് കാണുന്നതേ മനസ്സിനൊരു കുളിർമ്മയാണ്.

നാട്ടിലെ പള്ളിയുടെ കാര്യത്തിനായാലും പാവപ്പെട്ട പെൺകുട്ടികളെ കെട്ടിച്ചയക്കുന്ന കാര്യത്തിനായാലും,
വീടില്ലാത്തവർക്ക് വീട് ഉണ്ടാക്കി കൊടുക്കൽ തുടങ്ങി മറ്റെന്ത് നല്ല കാര്യങ്ങൾക്കായാലും മുമ്പിൽ നിന്ന് എല്ലാം ചെയ്തു കൊടുക്കുന്ന ആ വ്യക്തിത്വത്തെ ഓർത്തു  എനിക്കെന്നും അഭിമാനമായിരുന്നു.
ഇതൊന്നും കൂടാതെ ചെറിയ രീതിയിലുള്ള രാഷ്ട്രീയ പ്രവർത്തനങ്ങളും കൂടി ഉണ്ടായിരുന്നു.
നാട്ടുകാർക്കെല്ലാം
ഏറെ പ്രിയപ്പെട്ടവൻ എന്ന് തന്നെ പറയാം.

പുറമെ കാണുന്നവർക്കിടയിൽ കുറച്ചു ഗൗരവക്കാരൻ ആണെങ്കിലും ഞങ്ങൾ മക്കൾക്കിടയിൽ എന്നും കളിയും ചിരിയുമായി കൂടുമായിരുന്നു.
വൈകുന്നേരമാവുമ്പോൾ
ഉമ്മാടെ വീടായ മുകളിലെ വീട്ടിൽ നിന്നും
ഒരു വിളിയുണ്ട്

“നബ്‌ലാ… വിശക്കുന്നു,
നീ ചായക്കെന്തെലും സ്നാക്ക്
ഉണ്ടാക്ക്ട്ട “

പിന്നെ ഞങ്ങൾ അതിന്റെ ചർച്ചയിലാവും

“പഴം പൊരി ഉണ്ടാക്ക്യാലോ വല്ലിപ്പാ”. എന്ന് ഞാൻ

” ഉള്ളിവട ഉണ്ടാക്ക്യാലോ “
എന്ന് ഇത്താത്തയും. 
“പഴം പൊരി ഉണ്ടാക്കണേൽ  പഴം വേണ്ടേ.. വല്ലിപ്പാ ?”

അപ്പോൾ പഴം വാങ്ങാനുള്ള പൈസയെടുത്തു കയ്യിൽ തരും.. എന്റെ കുഞ്ഞനുജനെ അങ്ങാടിയിൽ വിട്ടു പഴവും മറ്റു സാധനങ്ങളും വാങ്ങിപ്പിക്കും.
അങ്ങിനെ എല്ലാവരും കൂടി ഒരുമിച്ചിരുന്നു ചായ കുടിയും ചിരിയും ബഹളവും ഒക്കെയാവും.
ചില ദിവസങ്ങളിൽ
  വല്ലിപ്പ പറയും “രാത്രിയാവുമ്പോൾ
  കപ്പപുഴുക്ക് തിന്നാൻ പൂതിയാവുന്നു
നിങ്ങളാരെങ്കിലും ഉണ്ടാക്കി തരുമോ? “

അപ്പൊ ഞാനോ എന്റെ ഇത്താത്തയോ ഉണ്ടാക്കി മുകളിലത്തെ വീട്ടിൽ കൊണ്ടകൊടുക്കും.
അത് ആസ്വദിച്ചു കഴിക്കുന്നത് കാണാനേ മനസ്സിനൊരു സുഖമാണ്.
കഴിച്ചു കഴിഞ്ഞിട്ടൊടുവിൽ വല്ലിമ്മയെ കളിയാക്കി
ഒരു നോട്ടമുണ്ട്..
എന്നിട്ടൊരു ഡയലോഗും പറയും..

“നീ ഉണ്ടാക്കുന്നത് കപ്പ പുഴുക്കാണോ..?
കണ്ടു പഠിക്ക് ഇങ്ങനെയാണ് പുഴുക്കുണ്ടാക്കുന്നതെന്നു “

അത് കേൾക്കേണ്ട താമസം വല്ലിമ്മ ദേഷ്യത്തിൽ മുഖം തിരിച്ചു അടുക്കളയിലേക്ക് പോവും.

അങ്ങിനെ അങ്ങിനെ ഒരുപാട് മധുരമുള്ള ഓർമ്മകൾ
ഞങ്ങൾക്ക് സമ്മാനിച്ചിട്ടുണ്ട്.

ഏകദേശം അഞ്ചു വർഷങ്ങൾക്കു മുമ്പ് ഞാൻ ഖത്തറിൽ ഉള്ള സമയത്താണ് വലിപ്പാക്ക് പനിയാണെന്നും പറഞ്ഞു നാട്ടിൽ നിന്നും ഉമ്മാന്റെ മെസ്സേജ് വന്നത്. 
ഞാനാണെങ്കിൽ നാട്ടിൽ വിളിച്ചിട്ടു തന്നെ ഒന്ന് രണ്ടാഴ്ച കഴിഞ്ഞു പോയിരുന്നു .
പനി ഉണ്ടായിട്ടും
തുടക്കത്തിൽ തന്നെ ആരെയും അറിയിക്കാതിരുന്നത് കൊണ്ട് പനി അധികം വൈകാതെ ന്യൂമോണിയ ആയി മാറി എന്നാണ് അറിയാൻ കഴിഞ്ഞത്.
രണ്ട് ദിവസങ്ങൾക്ക് ശേഷം നാട്ടിൽ വിളിച്ചപ്പോഴാണ് ഉമ്മ പറയുന്നത് വല്ലിപ്പ ഹോസ്പിറ്റലിൽ അഡ്മിറ്റ്
ആണെന്നും
നബില ഇതുവരെ വിളിച്ചില്ലല്ലോ..
അവളെ ഒന്ന് കാണണമെന്നുണ്ടായിരുന്നു എന്ന് പറഞ്ഞിരുന്നു എന്നും.
മനഃപൂർവമല്ലെങ്കിലും ഓരോ തിരക്കുകളിൽ പെട്ട്
നാളെയാവട്ടെന്ന് കരുതി ഞാനും വിളിക്കാൻ വിട്ടു പോയതായിരുന്നു.
  അന്ന് ഞാൻ ജോലിക്ക് പോവുന്നതിനാൽ അതിന്റെ ചില തിരക്കുകൾ കൂടി ഉണ്ടായിരുന്നു.
എങ്കിലും പേടിക്കാനൊന്നുല്ലെന്നു ഉമ്മ പറഞ്ഞു.
വലിപ്പാക്ക് സുഖമില്ലെന്നറിഞ്ഞപ്പോഴെ മനസ്സിനു വല്ലാത്തൊരു ടെൻഷൻ പിടി കൂടിയിരുന്നു..

എന്നെ കാണണമെന്ന് പറഞ്ഞെന്നറിഞ്ഞപ്പോഴേ എനിക്ക് എത്രയും വേഗം തന്നെ നാട്ടിൽ എത്തിയാൽ മതി എന്ന ചിന്തയായിരുന്നു.
“ഫാമിലിയിൽ പെട്ട കുറച്ചു പേർ ഒരുമിച്ചു നാട്ടിൽ പോവുന്നുണ്ട്  നിനക്ക് പോവണോ” എന്ന്
ഹസ്ബൻഡ് ചോദിച്ചപ്പോൾ പിന്നൊന്നും നോക്കിയില്ല.
അവർക്കൊപ്പം നാട്ടിലേക്ക് പോവാൻ ഞാനും തയ്യാറായി.
പെട്ടന്ന് തന്നെ നാട്ടിലേക്കുള്ള ടിക്കറ്റും എടുത്തു തന്നു.  കുറെ നാളുകൾക്കു ശേഷം നാട്ടിലേക്ക് പോവുന്നതല്ലെന്നോർത്തു ഞാൻ കുറച്ചു മോഡേൺ ഡ്രെസ്സൊക്കെ ആയിരുന്നു ധരിച്ചിരുന്നത് .
ഇത്തവണ എന്നത്തേയും പോലെ അധികം സാധനങ്ങളൊന്നും
വാങ്ങി തന്നിട്ടില്ല.

യാത്രയാക്കാൻ വന്നവരുടെയൊക്കെ മുഖത്ത് എന്തൊ ഒരു  വിഷമം  അലട്ടുന്നത് പോലെ എനിക്ക് തോന്നിയിരുന്നു.  
മാറി നിന്നുള്ള സംസാരങ്ങളും
കൂടി കണ്ടപ്പോൾ എന്റെ സംശയം ഇരട്ടിച്ചു.  അപ്പോഴും അതെന്റെ തോന്നൽ മാത്രമാണെന്ന് കരുതി.പെട്ടന്നുള്ള നാട്ടിൽ പോക്കായത് കൊണ്ട് ഹസ്ബെന്റിനു ഞങ്ങൾക്കൊപ്പം നാട്ടിൽ വരാനുള്ള പെർമിഷൻ കിട്ടിയില്ല..
അങ്ങിനെ ഫാമിലിക്കൊപ്പം
ഞാനും നാട്ടിലേക്ക് പോവാൻ എയർപോർട്ടിൽ എത്തി..
ആരുടെയും മുഖത്ത് ഒരു സന്തോഷവുമില്ല.
ആരും അധികം സംസാരിക്കുന്നില്ല. ഞാനാണെങ്കിൽ നാട്ടിൽ പോയി എല്ലാരേം കാണാമെന്ന സന്തോഷത്തിലും.. അപ്പോഴും കൂടെ വരാൻ ഹസ്ബൻഡ് ഇല്ലെന്ന ചെറിയ വിഷമം ഉള്ളിലുണ്ടായിരുന്നു.
ആ നേരത്താണ് അവരുടെയൊക്കെ മാറി നിന്നുള്ള സംസാരത്തിൽ നിന്നും എനിക്കറിയാൻ കഴിഞ്ഞത്
വല്ലിപ്പ….അതായത്  ഞാൻ എന്റെ ഉപ്പയേക്കാൾ കൂടുതൽ സ്നേഹിച്ച മനുഷ്യൻ മരിച്ചിരിക്കുന്നു എന്ന സത്യം . .. പിന്നെ ഞാൻ അവിടുന്നു തന്നെ ഒരട്ടഹാസമായിരുന്നു.. കരഞ്ഞു കരഞ്ഞു നെഞ്ചിലെ ഭാരം കൊണ്ട് ശ്വാസം നിന്ന് പോവുമോ എന്ന് പോലും ഭയന്ന നേരം. പിന്നെ ഒരാളോടും ഒരു വാക്ക് പോലും മിണ്ടാണെനിക്ക് തോന്നിയിട്ടില്ല. അല്ല അപ്പോൾ എനിക്ക് ഒരു വാക്ക് പോലും പുറത്തേക്ക് വരുന്നില്ല എന്നതാണ് കൂടുതൽ ശരി.
പ്ലൈനിൽ ഇരുന്ന നേരം മുഴുവൻ ഞാനോർത്തത് വലിപ്പയില്ലാതെ ഇനി ആ വീട്ടിൽ കേറി ചെല്ലുന്നതെങ്ങിനെയെന്നായിരുന്നു.
ജീവനോടെ ഒരു നോക്ക് കാണാനുള്ള ഭാഗ്യം തന്നിട്ട് പോയ്ക്കൂടായിരുന്നോ എന്നൊക്കെയായിരുന്നു.
അന്ന്  വൈകുന്നേരത്തോടെ ഞങ്ങൾ വീടെത്തി..
എന്റെ കളി ചിരി മാത്രം നിറഞ്ഞ വീട് ഒരു മരണ വീടായിരിക്കുന്നു.  റോഡിൽ പോലും നിറയെ ആളുകളും വണ്ടിയും ബഹളവും.
എനിക്കാകെ തല കറങ്ങുന്നതു പോലെ തോന്നി . കണ്ണ് കാണാൻ വയ്യ.. വീഴാൻ പോയ എന്നെ പിടിച്ചു കൊണ്ട് പോയത് ഉപ്പാടെ ജേഷ്ട്ടനായിരുന്നു.

വീട്ടിലെത്തിയതും ഹാളിൽ വെള്ളപുതച്ചു കിടക്കുന്നു എന്റെ വല്ലിപ്പ ..
ആ കാഴ്ച കാണാൻ ശക്തിയില്ലാതെ കണ്ണുകളിറുക്കിയടച്ചു ഞാൻ.
മുറിക്കുള്ളിൽ നിന്നും വല്ലിമ്മ മനസിന്റെ താളം തെറ്റിയത് പോലെ എന്തൊക്കെയോ പുലമ്പുന്നു.
ഉമ്മ കരയുന്നു. അപ്പഴേക്കും മയ്യിത്ത് എടുക്കാൻ സമയമായി..
“ഇനി ആർക്കേലും കാണണോ ?”
എന്ന് കൂടി നിന്നവരിൽ ആരോ  ചോദിച്ചു തുടങ്ങിയിരുന്നു.

” എനിക്ക് കാണണം..എന്റെ വലിപ്പയെ എനിക്ക് കാണണം”

എന്ന് ഞാൻ നിലവിളിച്ചു കൊണ്ട് പറഞ്ഞു. അപ്പോഴും ആ ചുണ്ടിൽ ഒരു പുഞ്ചിരി വിടരുന്നത് പോലെ തോന്നിയെനിക്ക് .. എന്റെ ശബ്ദം കേട്ട്.. ഞാൻ വന്നതറിഞ്ഞു എന്നെ നോക്കി ചിരിക്കും പോലെ.
ഒരിക്കൽ കൂടി വല്ലിപ്പയെ എനിക്കിനിയും കാണണം എന്ന് പറഞ്ഞു കെട്ടിപിടിച്ചു കരഞ്ഞു കൊണ്ട് ഉമ്മ വെയ്ക്കാൻ തുടങ്ങിയപ്പോൾ
എന്നെ ആരോ പിടിച്ചു പൊക്കി റൂമിൽ കൊണ്ട് കിടത്തി.
അവിടെ കൂടി നിന്നവർ മയ്യത്   കൊണ്ട് പോവുകയും ചെയ്തു.
പിന്നെ അതുമായി പൊരുത്തപ്പെടാൻ,
മരിച്ചു പോയെന്നു  മനസിനെ പറഞ്ഞു  വിശ്വസിപ്പിക്കാൻ മാസങ്ങളെടുത്തു.
പിന്നീടുള്ള ദിവസങ്ങളിൽ
വലിപ്പയില്ലാത്ത
വീട്ടിൽ  കേറി ചെല്ലുമ്പോൾ കാലുകൾ വിറയ്ക്കുമായിരുന്നു..
ആ വീടിന്റെ ശക്തി അല്ല ഞങ്ങൾ മക്കളുടെയെല്ലാം ശക്തി ആ മനുഷ്യനായിരുന്നു.

ചില മനുഷ്യർക്കെ മരണമുള്ളൂ.. അവരുടെ ഓർമ്മകൾക്ക് മരണമില്ല.. ആ ഓർമ്മകളിലൂടെ ഇന്നും ജീവിക്കുന്നുണ്ടെന്റെ ഹൃദയത്തിൽ വല്ലിപ്പ .. !

✍️നബില റിയാസ്
       ഖത്തർ.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കളമശ്ശേരി കണ്‍വന്‍ഷന്‍ സെന്റര്‍ സ്‌ഫോടനം; ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു, മരണം ഏഴായി*

തൊടുപുഴ (ഇടുക്കി): കളമശ്ശേരി സാമ്ര കൺവൻഷൻ സെന്ററിലുണ്ടായ സ്ഫോടനത്തിൽ മരണം ഏഴായി. തൊടുപുഴ വണ്ടമറ്റം സ്വദേശി കെ.വി. ജോൺ ആണ് മരിച്ചത്. അൻപതു ശതമാനത്തിലേറെ പൊള്ളലേറ്റ ജോൺ, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വില്ലേജ്...

ജില്ലാ കലോത്സവം :

ക്ഷീണമകറ്റാൻ ചൂടു ചുക്കുകാപ്പിയുമായി വെൽഫെയർ കമ്മറ്റി കോട്ടയ്ക്കൽ --കലോത്സവ നഗരിയിൽ അരങ്ങുണർന്നപ്പോൾ മത്സരങ്ങളിൽ പങ്കെടുത്തും മേളയിൽ പങ്കാളികളായും ക്ഷീണിക്കുന്നവർക്ക് ആശ്വാസമായി വൈകുന്നേരങ്ങളിൽ സൗജന്യമായി ചൂടു ചുക്കു കാപ്പി വിതരണം ചെയ്ത് വെൽഫെയർ കമ്മറ്റി. രാജാസ്...

ക്വീൻസിൽ രണ്ട് കുട്ടികളടക്കം നാല് കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും രണ്ട് പോലീസുകാരെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത പ്രതി പോലീസിന്റെ വെടിയേറ്റു കൊല്ലപെട്ടു

ന്യൂയോർക്ക്: ഞായറാഴ്ച പുലർച്ചെ ന്യൂയോർക്ക് സിറ്റി ഫാർ റോക്കവേയിലെ വീട്ടിൽ കത്തികൊണ്ട് ആക്രമണം നടത്തിയ ഒരാൾ രണ്ട് കുട്ടികളടക്കം നാല് ബന്ധുക്കളെ കൊലപ്പെടുത്തി, തുടർന്ന് കെട്ടിടത്തിന് തീയിടുകയും തീപിടിത്തമുണ്ടായ വീട്ടിൽ പരിശോധനകെത്തിയ രണ്ട്...

സുമേഷ് കുട്ടന്നെതിരായ വധഭീഷണിയിൽ പ്രതിഷേധിച്ചു.

തിരുവനന്തപുരം: അനധികൃത പശു ഫാമിലെ മാലിന്യം കൊണ്ട് ജീവിതം ദു:സഹമായ നാട്ടുകാരുടെ പരാതിയെക്കുറിച്ച് അന്വേഷിക്കുവാൻ ചെന്ന മാതൃഭൂമി ന്യൂസ് ചാനൽ പെരുമ്പാവൂർ ലേഖകനും കേരള പത്രപ്രവർത്തക അസോസിയേഷൻ എറണാകുളം ജില്ലാ സെക്രട്ടറിയുമായ സുമേഷ്...
WP2Social Auto Publish Powered By : XYZScripts.com
error: