സുനിൽ ചാക്കോ, കുമ്പഴ .
മലയാളിയുടെ ശൈശവവും ബാല്യവും കൗമാരവും യൗവ്വനവും വാർധക്യവുമെല്ലാം സംഗീതം കൊണ്ട് സുരഭിലമാക്കിയ യേശുദാസ് എന്ന മാന്ത്രിക സ്വരധാരക്ക് ഇന്ന് പിറന്നാൾ
ലോകത്തൊരിടത്തും ഒരു ഗായകനും ഇതുപോലെ ഒരു ജനതയുടെ ജീവിതത്തിന്റെ ഭാഗമാകാൻ കഴിഞ്ഞിട്ടില്ല. ആ സ്വരധാര പൊഴിയാത്ത ഒരുനിമിഷവും ഈ ഭൂമിയിലുണ്ടാകില്ല. അത് കേട്ടു മുഴുകിയിരിക്കുന്ന ഒരാളെങ്കിലുമില്ലാതെ സൂര്യന്‍ അസ്തമിക്കുകയുമില്ല. അതാണ് നമ്മുടെ യേശുദാസ്. മലയാളികളെ തലമുറകളായി, തലമുറകളുടെ വ്യത്യാസമില്ലാതെ നമ്മുടെയെല്ലാം ശൈശവവും ബാല്യവും കൗമാരവും യൗവ്വനവും വാർധക്യവുമെല്ലാം സംഗീത സുരഭിലമാക്കിയതിന്. ‘നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍ നിശ്ചലം ശൂന്യമീ ലോകം’. അത് എത്ര വാസ്തവം.
പ്രായം കൂടും തോറും ചെറുപ്പമാകുന്ന ശബ്ദം, ഇന്ത്യൻ സിനിമയുടെ ഗാനഗന്ധര്‍വ്വന്‍ കെജെ യേശുദാസിന്റെ ഇന്ന് 81ാം പിറന്നാൾ. ഏതു പ്രായത്തിലുള്ളവരേയും പിടിച്ചിരുത്തുന്ന ഗാനഗന്ധര്‍വ്വന്റെ ശബ്ദത്തെ സ്‌നേഹിക്കാത്ത മലയാളികൾ ആരും ഇല്ല. കഴിഞ്ഞ ആറുപതിറ്റാണ്ടുകളായി മലയാളികളുടെ അലങ്കാരവും അഹങ്കാരവും കൂടിയാണ് യേശുദാസ്. 1940 ജനുവരി 10-ന് അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റേയും മകനായി ഫോർട്ട് കൊച്ചിയിൽ ജനിച്ചു. കട്ടപ്പറമ്പില്‍ ജോസഫ് യേശുദാസ് എന്ന കെ ജെ യേശുദാസ് ഗായകന്‍, സംഗീതത്തിനും, ശബ്ദത്തിനുമൊക്കെയപ്പുറം, കേരളത്തിന്‍റെയും ലോകമെമ്പാടുമുള്ള മലയാളികളുടെയും സ്വത്വത്തിന്‍റെ ഭാഗമാണ്. കാലമേറെ കഴിഞ്ഞിട്ടും, ഗായകരേറെ പിറന്നിട്ടും യേശുദാസിന്‍റെ സ്ഥാനം മലയാളിയുടെ മനസ്സില്‍ സുസ്ഥിരമായി നിലനിൽക്കുന്നു. അസമീസ്, കശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഇന്ത്യൻ ഭാഷകളിലും പാടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ചലച്ചിത്ര സംഗീതലോകത്തു മാത്രമല്ല, കര്‍ണ്ണാടക സംഗീതരംഗത്തും ഈ അതുല്യഗായകന്‍ തന്റെ അവിതര്‍ക്കമായ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.
അച്ഛൻ പാടിത്തന്ന പാഠങ്ങൾ മനസ്സിൽ ധ്യാനിച്ച യേശുദാസ് തന്റെ ആദ്യത്തെ കച്ചേരി 1949-ൽ ഒമ്പതാം വയസ്സിൽ അവതരിപ്പിച്ചു. അങ്ങനെ നാട്ടുകാരുടെ മുന്നിൽ അന്നേ കണ്ണിലുണ്ണിയായി . തിരുവനന്തപുരത്തെ മ്യൂസിക് അക്കാദമി, തൃപ്പൂണിത്തുറ ആർ. എൽ. വി സംഗീത കോളജ് എന്നിവിടങ്ങളിൽ സംഗീത വിദ്യാഭ്യാസം നടത്തി . സ്കൂൾ ജീവിത കാലത്ത് ആദ്യത്തെ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ലളിതഗാനാലാപനത്തിന് ഒന്നാം സ്ഥാനം നേടി തന്റെ സംഗീത യാത്രകൾ ആരംഭിച്ചു. ഗാനഭൂഷണം പാസായ ശേഷം ആകാശവാണി നടത്തിയ ശബ്ദ പരിശോധനയിൽ അവിടെ പരാജയപ്പെട്ട ചരിത്രവുമുണ്ട് യേശുദാസിന്. ഗീതം നിരന്തര സാധനയാക്കാനുറച്ച ഈ ഗായകൻ കർണ്ണാടക സംഗീതത്തിലെ മുടിചൂടാ മന്നനായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴിൽ ശാസ്ത്രീയ സംഗീതം അഭ്യസിക്കാനായത് ഭാഗ്യമായി. 1974-ൽ ചെമ്പൈയുടെ മരണം വരെ ഇതു തുടർന്നു പോന്നു.
കെ. എസ്. ആന്റണി എന്ന സംവിധായകൻ തന്റെ ‘കാൽപ്പാടുകൾ’ എന്ന സിനിമയിൽ പാടാൻ അവസരം നൽകിയ 1961 നവംബർ 14നാണ് യേശുദാസിന്റെ ആദ്യ ഗാനം റെക്കോർഡ് ചെയ്തത്.സിനിമയിലെ മുഴുവൻ ഗാനങ്ങളും പാടാനായിരുന്നു ക്ഷണിച്ചിരുന്നതെങ്കിലും ജലദോഷം മൂലം ഒരു ഗാനം മാത്രമേ പാടാനായുള്ളു. അങ്ങനെ പാടിയ ‘ജാതിഭേദം മതദ്വേഷം’ എന്ന ഗുരുദേവകീർത്തനം പാടി യേശുദാസ് ചലച്ചിത്ര സംഗീത ലോകത്ത് തന്റെ ഹരിശ്രീ കുറിച്ചു. മലയാള സിനിമയിൽ പിന്നീടു കണ്ടത് യേശുദാസ് എന്ന സ്വര പ്രപഞ്ചമാണ്.
ആരാധകരെ മാത്രമല്ല സംഗീത സംവിധായ കരെയും, പാട്ടെഴുത്തുകാരെയും ആ ശബ്ദം കീഴ്പെടുത്തി. ദേവരാജന്‍, ദക്ഷിണാമൂര്‍ത്തി, എം.എസ്. ബാബുരാജ്, എം.കെ. അര്‍ജുനന്‍, എം.എസ് വിശ്വനാഥന്‍, എ.ടി ഉമ്മര്‍, കെ. രാഘവന്‍ എന്നിവരൊക്കെ വയലാര്‍, പി. ഭാസ്കരന്‍, ശ്രീകുമാരന്‍ തമ്പി, തുടങ്ങിയരുടെ വരികള്‍ വിരിയിച്ചത് യേശുദാസ് എന്ന മാസ്മരിക ഉച്ചാരണശുദ്ധികൂടി മനസ്സിൽ കണ്ട് ചിന്തിച്ചാണ്.
ധാരാളം അവാർഡുകളും, എണ്ണമറ്റ പുരസ്കാരകളും ഈ അനുഗ്രഹീത ഗായകനെ തേടിയെത്തി. മികച്ച പിന്നണി ഗായകനുളള ദേശീയ പുരസ്‌കാരം ഏറ്റവും കൂടുതല്‍ തവണ (8 തവണ) നേടിയ യേശുദാസ് കേരള, തമിഴ്‌നാട്, ആന്ധ്ര, കര്‍ണ്ണാടക, ബംഗാള്‍ സംസ്ഥാനങ്ങളുടെ മികച്ച പിന്നണി ഗായകനുള്ള പുരസ്‌കാരങ്ങളും നേടിയത്തിന് കണക്കില്ല.
നന്ദി ദാസേട്ടാ, അങ്ങ് ജനിച്ചതിന്. മലയാളികളുടെ ശൈശവവും ബാല്യവും കൗമാരവും യൗവ്വനവും വാർധക്യവുമെല്ലാം സംഗീത സുരഭിലമാക്കിയതിന്.മികച്ച ആരോഗ്യവും സ്‌നേഹവും സന്തോഷവും ആശംസിക്കുന്നു. അനുഗ്രഹത്തോടെയും സുരക്ഷിതനായും ഇരിക്കൂ. മലയാളികൾ, അങ്ങയുടെ ഗാനം കേട്ടിട്ടുള്ള ഏവരും വളരെ അധികം അങ്ങയെ സ്‌നേഹിക്കുന്നു. ഒരുപാട് വര്‍ഷങ്ങള്‍ അങ്ങ് പാടുന്നതുകാണണം എന്നാണ് ഏവരും ആഗ്രഹിക്കുന്നത്.
പലകാലങ്ങൾ, ഒരേ ഒരു ശബ്ദം. മറ്റുള്ളവരിൽ നിന്ന് യേശുദാസിനെ വ്യത്യസ്തനാക്കുന്നത് എന്താണെന്നു ചോദിച്ചാൽ യേശുദാസ് ഒന്നേയുള്ളൂ എന്ന് മാത്രമായിരിക്കും ഉത്തരം. കാന്തികതരംഗങ്ങളില്‍ രേഖപ്പെടുത്തിയ ആശബ്ദം മനസുകളെ കാന്തമെന്നപോലെ വലിച്ചടുപ്പിക്കുന്നു.യേശുദാസ് ഇനിയും പാടും..പാടിക്കൊണ്ടേയിരിക്കും. ആ ശബ്ദം മലയാളിക്ക് കേട്ട് മതിയായിട്ടില്ല.
ഞങ്ങളുടെ പ്രിയ ദാസേട്ടന്.. മലയാള നാടിന്റെ അഭിമാനമായ ഗാന ഗന്ധർവ്വന് ..’മലയാളി മനസി’ന്റെ പിറന്നാൾ ആശംസകളും, മംഗളങ്ങളും….