ഷൈലജ കണ്ണൂർ
ഏറ്റവും സുന്ദരവും ഓർക്കാൻ ഇഷ്ടപ്പെടുന്നതുമാണ് ബാല്യം. ഗ്രഹാതുരത്വം നിറഞ്ഞ ഓർമ്മകൾ ഉണർത്തുന്ന എത്ര എത്ര സംഭവങ്ങൾ നമ്മുടെയൊക്കെ ജീവിതത്തിലൂടെ കടന്നുപോയിട്ടുണ്ട്.
ജീവിതം എന്താണെന്നറിയാത്ത, ഉത്തരവാദിത്തവും പ്രാരാബ്ദങ്ങളുമില്ലാത്ത കുട്ടിക്കാലം
നിറങ്ങളില്ലാത്ത ബാല്യമായിരുന്നു എന്റേത്.. അച്ഛനില്ലാതെ അമ്മ ഒറ്റയ്ക്ക് പണിയെടുത്തു കൊണ്ടുവേണം ജീവിക്കാൻ.
ഞങ്ങൾ രണ്ട് മക്കൾ ഏട്ടനും ഞാനും മാത്രം..
കുരുത്തക്കേടിൽ ആശാത്തിയായിരുന്നു ഞാൻ. എന്തെങ്കിലും ഒപ്പിച്ചു വെച്ച് അമ്മയുടെ അടുത്തുനിന്ന് അടി വാങ്ങൽ ഒരു പതിവായിരുന്നു.
മിക്കവാറും അടികിട്ടുന്നത് കളിക്കാൻ പോയാൽ വൈകി വരുന്നത് കൊണ്ടായിരിക്കും.
ചെറിയ പ്രായമാണെങ്കിലും അത്യാവശ്യം ചോറൊക്കെ വെക്കണം
പത്തു വയസുമുതൽ ചോറ് വെച്ചുതുടങ്ങി. കറി അമ്മമ്മ ഉണ്ടാക്കും.
ഒന്നേ ഉള്ളൂ എങ്കിലും ഉലക്ക കൊണ്ട് അടിച്ച് വളർത്തണം എന്നാണ് അമ്മ പറയാറ്
അതുകൊണ്ട് തന്നെ എല്ലാ പണിയും പഠിച്ചിരിക്കണം എന്ന് പറഞ്ഞ് ചെയ്യിക്കും.
അന്നൊന്നും വീട്ടിൽ കിണർ ഉണ്ടായിരുന്നില്ല വെള്ളം ചുമന്നു വേണം കൊണ്ട് വരാൻ.
വീട്ടിൽ കഞ്ഞി വെക്കണമെങ്കിൽ നെല്ല് കുത്തണം. മില്ല് അടുത്തൊന്നുമില്ല. ഒന്നര കിലോമീറ്റർ പോകണം. അതുകൊണ്ട് വീട്ടിൽ നിന്ന് തന്നെ കുത്തും.
ചിലപ്പോൾ രണ്ടോമൂന്നോ ദിവസത്തേക്കുള്ളത് ഒരുമിച്ച് കുത്തും. ഇല്ലെങ്കിൽ അന്നന്ന് ആവശ്യമുള്ളത് കുത്തും.
ഇങ്ങനെ നെല്ല് കുത്തി കുത്തി കൈയിൽ നല്ലൊരു തഴമ്പ് വന്നിരുന്നു.
കുഞ്ഞു നാളിൽ കൂട്ടുകാരോടൊത്ത് വയലിലോ പറമ്പിലോ പുല്ല് പറിക്കാൻ പോകുന്നതാണ് മറ്റൊരു ഓർമ്മ.
പുല്ല് പറിക്കാൻ വയലിലാണ് പോകുന്നതെങ്കിൽ..വയലിൽ
കർക്കിടക കപ്പ (പൂള ) നട്ടിട്ടുണ്ടാകും വയലിൽ അത് കൂട്ടുകാരുമായി ചേർന്ന് മാന്തി തിന്നും..
ചിലപ്പോൾ ഒട്ടിയ വയറുമായിട്ടായിരിക്കും
പുല്ലരിയാൻ പോകുന്നുണ്ടാകുക.
ഇന്നത്തെ കുട്ടികൾ ഭക്ഷണം കളയുന്നത് കാണുമ്പോൾ എന്റെ ബാല്യമാണ് എനിക്ക് ഓർമ്മ വരിക.
ചില ദിവസങ്ങളിൽ കഞ്ഞി വെക്കാൻ അരിയുണ്ടാവില്ല.
അയല്പക്കത്തെ വീട്ടിൽ നിന്ന് കാസേറ് അരി വാങ്ങി കഞ്ഞി വെക്കുന്ന കാലമായിരുന്നു അത്..ഒരു സ്പൂൺ വെളിച്ചെണ്ണ, ലേശം ചായപ്പൊടി,ഒരു തീപ്പെട്ടി കൊള്ളി അല്ലെങ്കിൽ തീയ്യ്, ചിരട്ടയിൽ കനൽ കോരി ഇട്ട് തീ വാങ്ങികൊണ്ടുവന്നു അടുപ്പ് കത്തിക്കുന്ന കാലമുണ്ടായിരുന്നു
ഇന്നത്തെ പോലെ മതിലുകളോ വേലിക്കെട്ടുകളോ ഒന്നും ഉണ്ടായിരുന്നില്ല അന്ന്.പവിത്രമായ ബന്ധങ്ങളുടെ ഉടമകളായിരുന്നു അന്നുള്ളവർ.
വൈകുന്നേരം ആയാൽ അമ്മ അമ്മയുടെ കൂട്ടുകാരിയെ കാണാൻ പോകും. ചിലപ്പോൾ സൊറ പറഞ്ഞിരുന്നു രാത്രി ആകും.
തിരിച്ചു വരുന്നത് ചൂട്ടു കറ്റയുടെ വെളിച്ചത്തിൽ ആയിരിക്കും.
അന്നത്തെ കാലത്ത്
ചൂട്ടു കറ്റകളൊക്കെ വേനൽ കാലത്തെ ശേഖരിച്ചു വെച്ചിട്ടുണ്ടാകും..
ബാല്യത്തിൽ നിന്ന് യവ്വനവുംവാർദ്ധക്യവും കടന്ന് പോകുമ്പോൾ ഒരിക്കലും തിരിച്ചു വരാത്ത വിധം കാലവും മാറിക്കോണ്ടിരിക്കുന്നു എന്ന നഷ്ട ബോധം നമ്മളിൽ ഉണ്ടാകുന്നു.
വടക്കേ പുറത്തെ മരത്തിന്റെ കൊമ്പിലിരുന്നു കാക്ക കരയുമ്പോൾ
അമ്മയ്ക്ക് പേടിയാണ് എന്തോ ആപത്തു വരാൻ പോകുന്നു എന്ന് പറയും.ചിലപ്പോൾ
കാക്കയുടെ പ്രത്യേകതരം കരച്ചിലുണ്ട്
അത് വിരുന്നു കാർ വരനാണെന്നു പറയും.
തേക്കും, കശുമാവും പ്ലാവും ഇരൂളും, പൂവ്വവ്വും എല്ലാം അതിരിടുന്ന പറമ്പിൽ
ഊഞ്ഞാൽ കെട്ടി കൂട്ടുകാരോടൊത്ത് ആടും.
കൊത്തം കല്ലും, തലപ്പന്തും, കബഡിയും,ഒളിച്ചും പൊത്തും കളിയും
എല്ലാം കളിച്ചു വൈകുന്നേരം സന്ധ്യ ആകുന്നതറിയില്ല.
വിളക്ക് കത്തിക്കാൻ നേരം വീട്ടിലില്ലെങ്കിൽ അമ്മ വടിയുമായി
വരും.എന്നാലും പിന്നെയും കളിക്കാൻ പോകുന്നതിന് ഒരു കുറവും ഇല്ല..
കാരണവന്മാർ ഉണ്ടായിരുന്നപ്പോൾ വല്യ തറവാടായിരുന്നു. അവർ അകാലത്തിൽ മരിച്ചപ്പോൾ വല്യ വീട് കെട്ടിമേയാൻ കഴിയാതെ വീണു പോയി.
പിന്നീട് അമ്മയാണ് ചെറിയൊരു വീടാക്കിയത്.
അതും വർഷവർഷം കെട്ടിമേയണം.
അതിന് വേണ്ടുന്ന പുല്ല് (വൈക്കോൽ )ആണ്. നാലുവരി ഓല കൊണ്ടാണ് മേയുക അതിനു ശേഷം പുല്ല് കൊണ്ട് മേയും. അതിനു വേണ്ടുന്ന ഓല ജിനുവരി മാസം മുതലേ മടഞ്ഞു തുടങ്ങും ഓല കീറി വെള്ളത്തിലിട്ടു കുതിർത്തു വേണം മടയാൻ.
രാത്രി ആയിരിക്കും ഓല മടച്ചിൽ.
കൂടെ ഞാനും ഓലമടയും.
അതുകൊണ്ട് ഓല മടയാൻ പഠിച്ചിട്ടുണ്ട്.
പുല്ല് കുറച്ചൊക്കെ കാശ് കൊടുത്ത് വാങ്ങും കുറച്ചൊക്കെ ഞങ്ങളുടെ നെല്ലിൽ നിന്ന് കിട്ടും
വീട് കെട്ടിമേയൽ വളരെ വിഷമം പിടിച്ച പണിയാണ്.. എന്നാലും ചെയ്യാതെ പറ്റില്ലല്ലോ.അകത്തിരിക്കുന്ന എല്ലാ സാധനങ്ങളും പെറുക്കി പുറത്ത് വെച്ച് കഴിഞ്ഞാൽ മേൽക്കൂരയിലുള്ള പുല്ല് എല്ലാം താഴേക്ക് ഇറക്കി കളയും.
എന്നിട്ട് അതിൽ നിന്ന് നല്ല പുല്ല് കൊടഞ്ഞെടുക്കും.
പുരമേയുന്ന ദിവസം കഞ്ഞിയും പുഴുക്കും ഉണ്ടാകും അതിന്റ ടേസ്റ്റ് ഒന്ന് വേറെ തന്നെ ആയിരുന്നു.
അന്നത്തെ ദിവസം അയല്പക്കത്തുള്ള കുട്ടികളൊക്കെ വരും പുഴുക്കും കഞ്ഞിയും കുടിക്കാൻ.
പുര മേഞ്ഞു കഴിഞ്ഞാലോ ചാണകവും ചകിരി കത്തിച്ചുണ്ടാക്കിയ കരിയും കൂട്ടി കലക്കി മെഴുകി വേണം തിരിച്ചു സാധനങ്ങൾ അകത്തു കയറ്റി വെക്കാൻ. അന്ന് രാത്രി കിടന്നുറങ്ങുമ്പോൾ എങ്ങാനും ഉരുണ്ടു തിരഞ്ഞു കിടക്കുമ്പോൾ നിലത്തായിപോയാൽ ചെറിയ തോതിൽ മേലൊക്കെ ചൊറിയും.
ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റില്ല ഇതൊന്നും. ചിലപ്പോഴൊക്കെഒറ്റയ്ക്ക് ഇരിക്കുമ്പോൾ,ടൈൽസിന്റെ തറയിൽ കിടക്കുമ്പോൾ
പഴയത് ഓർത്ത് കരഞ്ഞിട്ടുണ്ട് ഞാൻ.
ഉണരുമ്പോൾ തന്നെ കൈയിൽ മൊബൈലുമായി വരുന്ന തലമുറക്ക് ഇതൊക്കെ അറിയുമോ.
രണ്ടും മൂന്നും കിലോമീറ്റർ നടന്നു വേണം സ്കൂളിൽ പോകാൻ.
ചെറിയതായിരുന്നപ്പോൾ ഏട്ടൻ കൈ പിടിച്ചു കൊണ്ടുപോകുമായിരുന്നു.
ഏട്ടൻ അധികം പഠിക്കാത്ത കാരണം പിന്നെ ഞാൻ ഒറ്റക് ചുമക്കണം ബുക്കൊക്കെ.
ചാണകം മെഴുകിയ തറയിൽ ഇരുന്ന് വേണം പഠിക്കാൻ. സ്റ്റുളോ, കസേരയോ, മേശയോ ഒന്നുമില്ല. ചാണകം മെഴുകിയ തറയിൽ കമിഴ്ന്നു കിടന്ന് വേണം ഹോം വർക്ക് ചെയ്യാൻ..
എന്നിട്ടും ഞാൻ B. A. വരെ പഠിച്ചു.
മാർച്ച് ഏപ്രിൽ മാസം തുടങ്ങുമ്പോൾ മാങ്ങ പഴുത്ത സീസൻ ആകും.
മാർച്ചിലെ പരീക്ഷ കഴിഞ്ഞാൽ പിന്നെ മാവിൻ ചുവട്ടിൽ തന്നെ ആയിരിക്കും.
മാവിന്റെ ചുവട്ടിൽ കളിവീടുണ്ടാക്കി അതിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ വീഴുന്ന മാങ്ങ പെറുക്കി തിന്നും ..
മാങ്ങ വീഴാൻ വേണ്ടി ചുവന്ന ഉറുമ്പിനെ ഇലയിലാക്കി മാവിന്റെ ചുവട്ടിൽ കുഴിച്ചിടും.. അപ്പോൾ മാങ്ങ വീഴുമെന്നാണ് വിശ്വാസം..
ഇങ്ങനെ എത്ര എത്ര ബാല്യ കാല ഓർമ്മകൾ നമ്മെ പുൽകി ഉണർത്തുന്നുണ്ട്..
. തുടരും…
Great memories! Beautiful writing!🥰 Loved it!