ജീവിതത്തിന്റെ ഏറ്റവും സുവർണ്ണ കാലം ബാല്യകാലം ആണെന്ന് എനിക്ക് തോന്നീട്ടുണ്ട്. ഉള്ളത് കൊണ്ട് സന്തോഷമായി ജീവിച്ചിരുന്നു അന്ന്.ഒരുവിധം എല്ലാ വീടുകളിലും സ്ഥിതി ഒരുപോലെയായിരുന്നു.
റേഷൻ കടയിൽ നിന്ന് കിട്ടുന്ന അരിയും പിന്നെ വയലിൽ കൊയ്യാൻ പോകുമ്പോൾ കിട്ടുന്ന അരിയും. പിന്നെ കരകൃഷിയിൽ നിന്നുകിട്ടുന്നതും എല്ലാം ചേർത്ത് കഴിഞ്ഞു കൂടിയിരുന്നു അന്ന്.
ഇന്നത്തെ പോലെ കറികൾ ഒന്നും കൂടുതലായില്ല. വെള്ളരി പറിച്ചു കഴിഞ്ഞാൽ പിന്നെ എന്നും വെള്ളരിക്ക കറി ആയിരിക്കും മിക്കവാറും. അത് ഓലൻ വെക്കും. ഓലൻ എന്ന് വെച്ചാൽ തേങ്ങാപ്പാൽ ഒഴിച്ച് വെക്കുന്നതല്ല. വെള്ളരിക്ക ഉപ്പും ചേർത്ത് വേവിച്ചെടുക്കും എന്നിട്ട് അതിൽ ചുവന്ന മുളകും,കടുകും, വെളുത്തുള്ളിയും വറവ് ഇടും. ഇത് ഞങ്ങളുടെ നാട്ടിൽ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു കറിയാണ്.ഇല്ലെങ്കിൽ പശു കറവ ഉള്ളത് കൊണ്ട് തൈര് ഉണ്ടാകും. എന്റെ അമ്മ ഉണ്ടാക്കുന്ന തൈരിന് ഭയങ്കര രുചിയാണ്. തൈര് ഒഴിക്കുന്ന പത്രം ഡെയിലി ചൂടുവെള്ളം ഒഴിച്ച് വൃത്തിയായി കഴുകിയതിനു ശേഷമേ ഒറ ഒഴിക്കുകയുള്ളു. ഒഴിച്ച പത്രത്തിൽ പിന്നേം പിന്നേം ഒഴിച്ചാൽ അതിന് ഒരു കെടുമ്പ് മണം ഉണ്ടാകും.
പശു വളർത്തൽ അമ്മയുടെ വേറൊരു കൃഷിയായിരുന്നു. ഇതിൽ ഞാൻ തന്നെ വേണം പാലും മോരും ഒക്കെ കടയിൽ എത്തിക്കാൻ. ഇത് ഞാൻ കോളേജിൽ പോകുമ്പോഴും തുടർന്ന് കൊണ്ടേയിരുന്നു..
പശുവിന് പുല്ലരിയാൻ (പുല്ല് ചെത്താൻ )
ഞാനും എന്റെ കുട്ടിപട്ടാളങ്ങളും കൂട്ടമായി ചേർന്നാണ് പോകുക. ചിലവരുടെ വയലിൽ ഇഷ്ടം പോലെ പുല്ലുണ്ടാവും അത് ആരെയും അരിയാൻ വിടില്ല. ഞങ്ങൾ കുട്ടികൾ അവർ കാണാതെ അരിയും. ചിലപ്പോൾ പിടിക്കപ്പെടും. പിടിക്കപ്പെട്ടാൽ അരിഞ്ഞ പുല്ല് മുഴുവൻ എടുത്തിട്ട് പോകും.
ചിലപ്പോൾ വയൽ വരമ്പിലൂടെ പോകുമ്പോൾ വാഴക്കുലകൾ പഴുത്തു നിൽപ്പുണ്ടാവും. അത് പിഴുത്തെടുത്തു
എല്ലാവരും വട്ടത്തിലിരുന്നു ഷെയർ ചെയ്ത് തിന്നും. അവിടെ സ്നേഹമാണ് പകുത്തു നൽകിയിരുന്നത്
ഇന്ന് നമുക്ക് ശേഷമുള്ള തലമുറ സ്വാർത്ഥരായി വളരുന്നു.
കല്ലും മുള്ളും തൊട്ടറിഞ്ഞ ബാല്യം അവർക്ക് അന്യമാണ്.
റേഷൻ കടയിൽ പോകേണ്ടതും എന്റെ ജോലി തന്നെ. വീട്ടിൽ നിന്നും രണ്ട് കിലോമീറ്റർ ദൂരമുണ്ട് റേഷൻ കടയിൽ എത്താൻ. അവിടെ എത്തിയാലോ ഇന്നത്തെപോലെ മറ്റോ ആണോ. കർഡുകൾ അട്ടി വെച്ചിട്ടുണ്ടാകും.
അതിൽ എന്റെ കാർഡും കൂടെ വന്നവരുടെ കാർഡും എടുക്കുന്നതുവരെ കാത്തിരിക്കണം.
റേഷൻ അരി, പഞ്ചസാര, മണ്ണെണ്ണ എല്ലാം കൃത്യമായി വാങ്ങിയിരിക്കണം. അരിയും, പഞ്ചസാരയും തലയിൽ വെച്ച് മണ്ണെണ്ണ അഞ്ചു ലിറ്റർ കൈയിൽ തൂക്കി കിലോമീറ്റർ നടന്ന് കൊണ്ട് വേണം വീട്ടിലേക്കു പോകാൻ.വീട്ടിലെത്തിയാൽ അമ്മയ്ക്ക് കണക്കു കൃത്യമായി പറഞ്ഞു ബോധിപ്പിക്കണം. ഒരു മിട്ടായി വാങ്ങാനുള്ള പൈസപോലും തരുമായിരുന്നില്ല.
അമ്മയ്ക്ക് ഒരുപാട് അറകൾ ഉള്ളഒരു മരപ്പെട്ടി ഉണ്ടായിരുന്നു. അതിലാണ് സ്ഥലത്തിന്റെ ആധാരം, റേഷൻ കാർഡ്,മറ്റ് അത്യാവശ്യ സാധനങ്ങളൊക്കെ സൂക്ഷിക്കുന്നത്
ചില പഴയ തറവാടുകളിൽ ഇതുപോലുള്ള പെട്ടികൾ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.
കശുമാങ്ങ കാലമായാൽ ആദ്യമൊക്കെ ഉണ്ടാവുന്ന മാങ്ങകൾ തിന്നാൻ രുചിയുണ്ട്. മഴ പെയ്താൽ ഇതിനു രുചി കുറയും. കശുമാവിന്റ താഴ്ന്ന കൊമ്പിൽ നിന്ന് കൈകൊണ്ട് കശുമാങ്ങകൾ പറിച്ചു കഴുകി കഷ്ണങ്ങൾ ആക്കി ഉപ്പിട്ട്
തിന്നുമായിരുന്നു. കൂട്ടം ചേർന്ന് തിന്നുന്നതിന്റെ രുചി ഒന്ന് വേറെ തന്നെയായിരുന്നു.
പ്ലാവിലകൾ കൊണ്ട് കിരീടവും, തെങ്ങിന്റെ ഓലക്കൊണ്ട് വാച്ചും, കണ്ണടയും, ആട്ടകളും (പന്ത് )ഉണ്ടാക്കി കളിച്ചു വൈകുന്നേരങ്ങളെ ധന്യമാക്കി
ആരും അകത്തളങ്ങളിൽ ഒതുങ്ങി നിൽക്കാതെ ഒരുമിച്ചു പാടത്തും, പറമ്പിലും, തൊടികളിലും ജീവിതത്തിന്റെ ഏറ്റവും നല്ല കാലം ആസ്വദിച്ചു..
ഈ ഗ്രൂപ്പിൽ ഒരു സുഹൃത്ത് എന്നോട് കമെന്റിൽ ചോദിച്ചു അച്ഛനെ കുറിച്ച് ഒന്നും പറഞ്ഞില്ല എന്ന്.അച്ഛനില്ലാത്ത ഞാൻ അച്ഛനെ കുറിച്ച് എന്ത് പറയാൻ
അച്ഛൻ എനിക്ക് ഓർമ്മ പോലും ഇല്ല.
അമ്മയാണ് എനിക്കും എന്റെ ഏട്ടനും എല്ലാം. അമ്മ എപ്പോഴും പറയും ഉരലിൻ കീഴിൽ ഇട്ട് വളർത്തിയതാണ് നിന്നെയൊക്കെ എന്ന്..
അന്നൊക്കെ മില്ല് പ്രചാരത്തിൽ ഇല്ലായിരുന്നല്ലോ. വലിയ തറവാടുകളിൽ എന്നും നെല്ല് കുത്താൻ ഉണ്ടാകും. ചെറിയ കുട്ടിയായ എന്നെ ഇട്ട് മറ്റ് ജോലിക്കൊന്നും പോകാൻ കഴിയില്ലല്ലോ.
അപ്പോൾ നെല്ല് കുത്തുന്ന ഉരലിന്റെ അടുത്തു ഇരുത്തിയിട്ട് ആണ് അമ്മ നെല്ല് കുത്തിക്കൊണ്ടിരുന്നത്.
അങ്ങനെ കിട്ടുന്ന അരി കൊണ്ടാണ് അന്നൊക്കെ കഴിഞ്ഞു കൂടിയിരുന്നത്.നിരാലാംബയായ
പാവം അമ്മ..
അന്നന്ന് പണിയെടുത്തു സന്തോഷമായി ചിരിച്ചു ജീവിച്ചിരുന്നു അന്നൊക്കെ.
ഇനിയും ഓർത്തെടുക്കാനുണ്ട് ബാല്യം..
തുടരും..
