ഇന്നത്തെ പ്രതിഭ: കരുണാകരൻ പേരാമ്പ്ര
അവതരണം: മിനി സജി, കോഴിക്കോട്
ചിന്തയിൽ ചാലിച്ച വരകളിൽ വർണ്ണങ്ങൾ പൂശുന്ന കാർട്ടൂണിസ്റ്റും ചിത്രകാരനുമായ കരുണാകരൻ പേരാമ്പ്രയുടെ രചനകളിലൂടെ ..
രാഷ്ട്രീയ കാർട്ടൂണുകളെക്കാൾ ദാർശനികമായ കാർട്ടൂണുകളാണ് വരയ്ക്കാൻ ഇഷ്ടപ്പെടുന്നത് . മനുഷ്യജീവിതം, സ്വാതന്ത്ര്യം, അസ്തിത്വദുഃഖം എന്നിവയൊക്കെ കാർട്ടൂണുകളിൽ ഒളിഞ്ഞും തെളിഞ്ഞും കടന്നുവരുന്നു.
ഇന്ത്യയിലും വിദേശത്തും ഒട്ടേറെ കാർട്ടൂൺ ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. ഈയിടെ തുർക്കിയിലെ കുസാടസി എന്ന മുൻസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന കാർട്ടൂൺ പ്രദർശനത്തിൽ കാർട്ടൂൺ പ്രദർശിപ്പിക്കുകയുണ്ടായി. 1995 ൽ കോഴിക്കോട് ആർട്ട് ഗാലറിയിൽ ആദ്യ ഏകാംഗ പ്രദർശനം നടന്നു . തുടർന്ന് ദോഹയിലും മറ്റുമായി ഒട്ടേറെ കാർട്ടൂൺ- ചിത്ര പ്രദർശനങ്ങളിൽ പങ്കാളിയായിട്ടുണ്ട്. ജനയുഗം, കേരള ടൈംസ് തുടങ്ങിയ പത്രങ്ങളിൽ കാർട്ടൂണിസ്റ്റും ഇല്ലുസ്ട്രേറ്ററുമായി ജോലിചെയ്തു. ഇപ്പോൾ ഇംഗ്ലണ്ടിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ മാഗസിനായ മൊഴിയുടെ ഇല്ലസ്ട്രേറ്റർ കൂടിയാണ്. കൂടാതെ നിരവധി പ്രസിദ്ധീകരണങ്ങൾക്ക് വേണ്ടിയും രേഖാചിത്രരചന നടത്തുന്നു. മലയാളത്തിലെ പ്രസിദ്ധീകരണങ്ങൾക്കുപുറമേ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിലും കല, സംസ്കാരം എന്നിവയെ സംബന്ധിച്ച് കരുണാകരൻ എഴുതാറുണ്ട്. കുറഞ്ഞ വരകളിൽ തീർക്കുന്ന രേഖാചിത്രങ്ങളിൽ ധ്വനി സാന്ദ്രത നിറഞ്ഞു നിൽക്കുന്നു. ഖസാക്കിനെ ഉപജീവിച്ച് രചിച്ച പെയിന്റിംഗ് ചർച്ചചെയ്യപ്പെട്ടതാണ്.

കരുണാകരൻ്റെ “ശിരോലിഖിതങ്ങൾ” എന്ന പുസ്തകത്തിന്റെ അവതാരികയിൽ ശ്രീ സോമൻ കടലൂർ ഇങ്ങനെ സാക്ഷ്യപ്പെടുത്തുന്നു “കരുണാകരൻ്റെ കാർട്ടൂണുകൾ ലോകം മുഴുവൻ,മനുഷ്യർ അകപ്പെട്ട അസ്വാതന്ത്ര്യത്തെയും അപരിഹാര്യമായ സംഘർഷങ്ങളെയും അഭിമുഖീകരിക്കുന്നവയാണ്. അപാരമായ ആത്മബോധത്തിൽ നിന്നാണ് സ്വാതന്ത്ര്യം കടന്നുവരേണ്ടതെന്ന പ്രബുദ്ധതയാണ് കരുണാകരൻ്റെ കാർട്ടൂണുകൾ പകരുന്ന ദർശനം”. നൊസ്റ്റാൾജിയയെന്ന് പറഞ്ഞു കൂട്ടിലേക്ക് തിരികെ വരുന്ന കിളിയുടെ സങ്കടം, ഒറ്റയായി പറക്കുക എന്നാൽ ആകാശത്തിലെ അനാഥത്വമാണ് എന്ന തിരിച്ചറിവ്, എല്ലാം പഠിച്ചു കഴിഞ്ഞപ്പോൾ ജീവിതം തീർന്നു പോയെന്ന വൃദ്ധൻ്റെ വിലാപം തുടങ്ങിയവ ഉൾപ്പടെ സ്വാതന്ത്ര്യത്തെയും ജീവിതത്തേയും സംബന്ധിച്ച വ്യാഖ്യാനവും വിശകലനവും പല കാർട്ടൂണുകളിലും ദർശിക്കാവുന്നതാണ്.
കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര സ്വദേശിയായ കരുണാകരൻ കോഴിക്കോട് യൂണിവേഴ്സൽ ആർട്സിൽ നിന്ന് ചിത്രകലാ പഠനം പൂർത്തിയാക്കിയത്.
രാഷ്ട്രതന്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയായ കരുണാകരൻ തിരുർ എം ഇ എസ് സെൻട്രൽ സ്കുളിൽ പാഠ്യേതര പ്രവർത്തന വിഭാഗം ചീഫ് കോർഡിനേറ്ററാണ്.
മാതൃഭൂമി, ദേശാഭിമാനി, ചന്ദ്രിക, മാധ്യമം എന്നീ പത്രങ്ങളിലും വാരികകളിലും രചനകൾ പ്രസിദ്ധീകരിച്ചിരുന്നു. ജനയുഗത്തിൽ പ്രസിദ്ധീകരിച്ച ശിരോലിഖിതങ്ങൾ, പ്രവാസികൾ, ചന്ദ്രിക ആഴ്ചപ്പതിപ്പിൽ വന്ന ദർശനം എന്നീ കാർട്ടൂണുകൾ ശ്രദ്ധേയമാണ്.
ശ്രീ. ഒ.വിവിജയൻ ഇദ്ദേഹത്തിന്റെ കാർട്ടൂണിനെ കുറിച്ച് രേഖപ്പെടുത്തിയ അഭിപ്രായം ഏറെ ആത്മവിശ്വാസം നൽകിയെന്ന് കരുണാകരൻ പറയുന്നു. സർഗാത്മകമായ അന്വേഷണം നമ്മെ മാനവികതയുടെ ഔന്നത്യത്തിലേക്ക് നയിക്കുന്നു എന്ന് വിശ്വസിക്കുന്നു ഈ ചിത്രകാരൻ. സർഗാത്മകമായ കലാപങ്ങൾക്ക് പകരം സങ്കുചിത വിഷയങ്ങളെച്ചൊല്ലിയുള്ള കലഹം മാനവികതയ്ക്ക് എതിരായ വെല്ലുവിളിയാണെന്നും കരുണാകരൻ നിരീക്ഷിക്കുന്നു.
മിനി സജി, കോഴിക്കോട് ✍
സർഗ പ്രതിഭയെ കുറിച്ചുള്ള വിവരണത്തിന്
ആശംസകൾ നേരുന്നു
Thanks