✍️ ഷീജ ഡേവിഡ്
സ് ത്രീ-…. ലോകത്തിലെ അതിമനോഹരമായ സൃഷ്ടി. സ്ത്രീയെ
സൃഷ്ടിച്ചപ്പോൾ ബ്രഹ്മാവ് എന്തൊക്കെ സൗന്ദര്യവസ്തുക്കൾ കൂട്ടിച്ചേർത്തിട്ടുണ്ടാവും. ആർഷ ഭാരത സംസ്കാരം സ്ത്രീകൾക്ക് സമൂഹത്തിൽ ഉന്നതസ്ഥാനം
നൽകിയിരുന്നു. പൂജാദി കർമ്മ -ങ്ങളിൽ പുരുഷനോടൊപ്പം സ്ത്രീയും മഹനീയ സ്ഥാനം അലങ്കരിച്ചിരുന്നു.
സ്ത്രീ പകർന്നാടുന്ന വേഷങ്ങളേറെ…..
അമ്മ, മകൾ, നാത്തൂൻ, മരുമകൾ, ചേച്ചി, അനുജത്തി,കാമുകി,
ഭാര്യ …..
എത്രയെത്ര വേഷങ്ങൾ!
പുരാണങ്ങളിലൂടെയും ചരിത്രത്തിലൂടെയും സഞ്ചരിച്ചാൽ നമുക്ക് കാണാം :ആദർശധീരർ, പടയാളികൾ, പുത്രവത്സലർ, സ്നേഹത്തിനു വേണ്ടി ജീവൻ ത്യജിക്കുന്നവർ, വീരകഥയിലെ ധീരവനിതകൾ, മടിയിൽ കുഞ്ഞുമായി കുതിരപ്പുറത്തു ബ്രിട്ടീഷ് സൈന്യത്തെ ധീരമായി നേരിട്ട ജാൻസിറാണി, ബഹിരാകാശം കീഴടക്കിയ കൽപന ചൗള,സുനിത വില്യംസ്,അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ നിന്നും
ബംഗളൂരുവിലേക്കു നോൺസ്റ്റോപ്പ്
വിമാനം പറത്തിയ ധീരവനിതകൾ, ഇന്ത്യയുടെ പോർവിമാനം പറത്തുന്ന ആദ്യ വനിതാ പൈലറ്റ് ഭാവനാ കാന്ത്….
ഇവരെല്ലാം നമ്മുടെ അഭിമാനമാണ്.
എന്നാൽ അമ്മ…… ജനിച്ചു വീഴുന്ന കുട്ടി ആദ്യം ഉച്ചരിക്കുന്ന വാക്ക്. അതിന്റെ അർഥവും വ്യാപ്തിയും എത്ര വ്യാഖ്യാനിച്ചാലും പൂർണമാവുകയില്ല.
മാതാ പിതാ ഗുരു ദൈവം……. അമ്മ സത്യമാണ്, സ്നേഹമാണ്, ക്ഷമയാണ്,കാരുണ്യമാണ്, കുടുംബത്തിന്റെ
വിളക്കാണ്….. എത്ര വിശേഷണങ്ങൾ
വേണമെങ്കിലും ചാർത്തിക്കൊടുക്കാം
അവൾക്കു. എന്നാൽ അമ്മയുടെ വേഷം
തകർത്താടി വിജയിച്ചവർ എത്ര?ഹസ്തിനപുരിയിലെ രാജാവായ നഹുഷന്റെ പുത്രനായ യയാതി ധനുർവിദ്യ പൂർണമായി അഭ്യസിച്ചു കഴിഞ്ഞപ്പോൾ ഒരു വർഷത്തേക്ക് അവനെ ആശ്രമത്തിൽ പാർപ്പിക്കാൻ അച്ഛൻ തീരുമാനിച്ചു.പതിനാറു വയസ്സുള്ള യായതി ആശ്രമത്തിൽ പോകാൻ ഒരുങ്ങി. അപ്പോൾ അമ്മ
കൊച്ചു കുട്ടിയെപ്പോലെ കരഞ്ഞു കൊണ്ട് പറഞ്ഞു. “മോനേ ,എനിക്ക് നിന്നെ ഓർത്തു ഉത്കണ്ഠയുണ്ട്. നീ വെറും ഭ്രാന്തനാണ്. കുട്ടിക്കാലത്തു അഗ്നിശാലയിൽ ഉയരുന്ന ജ്വാലകൾ കണ്ടു നീ ആഹ്ലാദത്തോടെ നൃത്തം
വെയ്ക്കുമായിരുന്നു. ഒരിക്കൽ ജ്വാലയിൽ നിന്നും ഉയരുന്ന പൊരി കണ്ടു പൂവ്, പൂവ് എന്ന് പറഞ്ഞു നീ കൈകൊട്ടി
ആർത്തു. ആ സമയത്തു ഞാൻ തടഞ്ഞില്ലായിരുന്നെങ്കിൽ നീ തീർച്ചയായും ആ പൂവ് പറിക്കുവാൻ മുന്നോട്ടു കുതിക്കുമായിരുന്നു. ഇതാണ് അമ്മ. കുട്ടികൾ എത്ര വലുത് ആയാലും അമ്മമാരുടെ ദൃഷ്ടിയിൽ അവർ കുട്ടികൾ തന്നെ.
കാലം അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നു. മാറ്റം അനിവാര്യമാണ്താനും. എങ്കിലും നമുക്ക് ചുറ്റും നടമാടുന്ന പച്ചപ്പരമാർഥങ്ങൾ കണ്ടില്ലെന്നു
നടിക്കാനാവില്ല. അമ്മമാരെല്ലാം സംതൃപ്തരാണോ? കുടുംബത്തിലും സമൂഹത്തിലും അർഹമായ പരിഗണന
അവർക്കു ലഭിക്കുന്നുണ്ടോ?
അർഹിക്കുന്ന സ്നേഹമോ മാനമോ
ലഭിക്കുന്നുണ്ടോ?
കൂട്ടിൽ അടയ്ക്കപ്പെട്ട അമ്മമാർ,സ്നേഹം നിഷേധിക്കപ്പെട്ടവർ, വൃദ്ധസദനസങ്ങളിൽ ഏകാന്തവാസം
അനുഭവിക്കുന്നവർ, സർവ്വ സൗഭാഗ്യങ്ങളും ഉണ്ടായിട്ടും ഒറ്റപ്പെട്ടു പോകുന്നവർ, മക്കളിൽനിന്നും മരുമക്കളിൽനിന്നും പീഡനം അനുഭവിക്കുന്നവർ, കമിതാവിനുവേണ്ടി അമ്മയുടെ നെഞ്ചിൽ പറ്റിച്ചേർന്നു കിടക്കുന്ന ചിറകു മുളയ്ക്കാത്ത പിഞ്ചു കുഞ്ഞിനെ
കല്ലിൽ എറിഞ്ഞു കൊലപ്പെടുത്തുന്ന
അമ്മ,ആവശ്യമില്ലാത്ത കുഞ്ഞിനെ ആളനക്കമില്ലാത്ത പുരയിടത്തിലെ
കരിയിലയിൽ ഒളിപ്പിക്കുന്ന അമ്മ, കാമുകനോടൊപ്പം സ്വന്തം മക്കളെയും കൊണ്ട് ഒളിച്ചോടി മരണത്തെ പുൽകുന്ന അമ്മ, ലഹരിയിലും ആഡംബങ്ങളിലും മുഴുകി കുടുംബം മറക്കുന്ന അമ്മ, മദ്യലഹരിയിൽ
അബോധാവസ്ഥയിൽ മക്കളുടെ കൈയ്യാൽ കൊലചെയ്യപ്പെടുന്ന അമ്മ, ദേവപ്രീതിക്കായി മക്കളെ ബലി കൊടുക്കുന്ന അമ്മ……….
ചങ്ങല നീളുകയാണ്. ഓരോ നിമിഷവും കണ്ണികൾ കൂട്ടിച്ചേർക്കപ്പെടുന്നു.
അച്ഛൻ അമ്മയെ, അമ്മ മകനെ, ഭർത്താവ് ഭാര്യയെ, കാമുകൻ കാമുകിയെ, മകൻ അമ്മയെ കൊല
ചെയ്യുന്നു……. നിർഭയം, നിസ്സങ്കോചം, നിരുപാധികം……ഇതെന്തു ലോകം?
അമ്മമാരുടെ നെഞ്ചു പിളർക്കുന്ന
രോദനം ദിഗന്തങ്ങൾ മുഴങ്ങുമാറു പ്രതിധ്വനിക്കുന്നു.
മനുഷ്യന്റെ അസംതൃപ്തി ഉച്ചസ്ഥായിയിൽ എത്തുമ്പോൾ സംഭവിക്കുന്ന കൊടും ക്രൂരതകൾ.
പ്രാർത്ഥിക്കാം, പ്രവർത്തിക്കാം……..
നമുക്കുവേണ്ടിയും നമ്മുടെ സഹോദരങ്ങൾക്കു വേണ്ടിയും
മാതൃ ദേവോ ഭവ :