ബാബരി മസ്ജിദ് ; നാൾ വഴികൾ
1528: മുഗൾ ചക്രവർത്തി ബാബറുടെ ഗവർണർ ജനറലായിരുന്ന മീർബാഖി ബാബരിമസ്ജിദ് പണിതു.
1853: പുരാതനമായ രാമക്ഷേത്രം തകർത്താണു മുഗൾ ചക്രവർത്തി ബാബർ പള്ളിപണിതതെന്ന് ആരോപിച്ച് നിർമോഹി എന്ന ഹിന്ദുവിഭാഗം ബാബരിമസ്ജിദിന് അവകാശവാദം ഉന്നയിക്കുന്നു.
1853-55: അയോധ്യയിൽ വിവിധ ഭാഗങ്ങളിൽ ഹിന്ദു-മുസ്ലിം സംഘർഷം.
1883 മെയ്: ഒരു പ്ളാറ്റ്ഫോമിൽ ക്ഷേത്രം പുനസ്ഥാപിക്കുന്നതിനു മുസ്ലിംകളുടെ എതിർപ്പിനെ തുടർന്ന് ഫൈസാബാദ് പോലിസ് ഡെപ്യൂട്ടി കമ്മീഷണർ അനുമതി നിഷേധിക്കുന്നു.
1885: പുരോഹിതനായ രഘുബീർദാസ് ക്ഷേത്രം പണിയാൻ അനുമതിതേടി കോടതിയിൽ ഹരജി നൽകുന്നു.
1886 മാർച്ച്: ദാസിന്റെ ഹരജിക്ക് ജഡ്ജി അനുമതി നിഷേധിക്കുന്നു, അപ്പീൽ തള്ളുന്നു.
1870: ബ്രിട്ടീഷുകാരനായ എച്ച്.ആർ. നെവിൽ തയ്യാറാക്കിയ ഫൈസാബാദ് ഗസറ്റിയറിൽ ബാബരിമസ്ജിദ് എന്നതിനു പകരം ജന്മസ്ഥാൻ-മസ്ജിദ് എന്നു പ്രയോഗിക്കുന്നു. പ്രദേശം തർക്കസ്ഥലം എന്ന ഒരു നോട്ടീസ് ബോർഡ് സ്ഥാപിച്ചതായും പരാമർശം.
1934: പള്ളിക്കുനേരെ ആക്രമണം നടത്തി അക്രമിസംഘം ഗേറ്റും ഗോപുരവും തകർത്തു. പ്രദേശത്തെ ഹിന്ദുക്കൾക്കു കൂട്ടപ്പിഴ ചുമത്തിയ ബ്രിട്ടീഷ് സർക്കാർ പള്ളി സർക്കാർ ചെലവിൽ കേടുപാടു തീർത്തു.
1949 ഡിസംബർ 22: ബാബരിമസ്ജിദിനകത്ത് അതിക്രമിച്ചുകയറിയ സംഘം ശ്രീരാമവിഗ്രഹം പ്രതിഷ്ഠിക്കുന്നു. തുടർന്ന്, ഹൈന്ദവരും മുസ്ലിംകളും പള്ളിയിൽ കടക്കുന്നതു ജില്ലാ ഭരണകൂടം തടയുന്നു.
1950 ജനുവരി: ആരാധനാസ്വാതന്ത്യം തേടി ഗോപാൽസിങ് വിശാരദ് കോടതിയിൽ. വിഗ്രഹം നീക്കുന്നതു തടഞ്ഞ കോടതി ആരാധനയ്ക്കു ഭംഗം വരുത്തുന്നതും തടഞ്ഞു. വിഗ്രഹം നീക്കുന്നതിൽ നിന്നും ആരാധനയ്ക്കു ഭംഗം വരുത്തുന്നതിൽ നിന്നും സർക്കാരിനെയും മുസ്ലിംകളെയും തടയണമെന്നു രണ്ടു ഹരജികളിലൂടെ ആവശ്യം.
1959: തർക്കസ്ഥലത്തിന്റെ മാനേജർ തങ്ങളാണെന്ന് അവകാശപ്പെട്ട് നിംറോഹികൾ കോടതിയിൽ.
1961: പള്ളിയിൽ നിന്നു വിഗ്രഹം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വഖ്ഫ് ബോർഡ് കോടതിയിലെത്തി.
1984 ഒക്ടോബർ: ബാബരിമസ്ജിദ് തർക്കം ദേശീയപ്രശ്നമാക്കുന്നതിന് വി.എച്ച്.പിയുടെ തീരുമാനം.
1984 ഒക്ടോബർ 8: അയോധ്യയിൽ നിന്നു ലഖ്നോയിലേക്ക് വി.എച്ച്.പിയുടെ 130 കിലോമീറ്റർ ലോങ് മാർച്ച്.
1984 ഒക്ടോബർ 14: ക്ഷേത്രം പുനസ്ഥാപിക്കുക, ഹിന്ദുക്കൾക്കു പൂജയ്ക്ക് അനുമതി നൽകുക എന്നീ ആവശ്യങ്ങളുമായി ലോങ് മാർച്ച് ലഖ്നോയിൽ.
1985: പള്ളിയുടെ പരിസരം ഉപയോഗിക്കാൻ പുരോഹിതർക്ക് പ്രാദേശിക കോടതിയുടെ അനുമതി.
1986 ഫെബ്രുവരി 1: പള്ളിയുടെ പൂട്ടുകൾ തുറന്ന് ഹൈന്ദവർക്കു ദർശനത്തിന് അനുമതി. മുസ്ലിംകൾ പ്രശ്നമുണ്ടാക്കരുതെന്ന് യ.പി. വഖ്ഫ് മന്ത്രി.
1989 ജൂൺ: ബാബരിമസ്ജിദ് പ്രശ്നം ഏറ്റെടുത്ത് ബി.ജെ.പി. പ്രമേയം അംഗീകരിക്കുന്നു.
1989 നവംബർ 9: ലോക്സഭാ തിരഞ്ഞെടുപ്പിനു ദിവസങ്ങൾക്കുമാത്രം മുമ്പ് രാജീവ്ഗാന്ധി സർക്കാർ പള്ളിയുടെ സ്ഥലത്ത് ക്ഷേത്രത്തിനു ശിലാന്യാസത്തിന് അനുമതിനൽകുന്നു. തർക്കസ്ഥലത്തു നടത്തിയ തറക്കല്ലിടൽ തർക്കസ്ഥലത്തല്ലെന്നു പ്രചരിപ്പിക്കാൻ ഗൂഢനീക്കം.
1990 ജനുവരി 8: സ്ഥലത്തെച്ചൊല്ലിയുള്ള തർക്കം പരിഹരിക്കുന്നതുവരെ ക്ഷേത്രനിർമ്മാണം തടയണമെന്നു സ്പെഷ്യൽ ജുഡീഷ്യൽ കോടതി മുമ്പാകെ അപേക്ഷ.
1990 ഫെബ്രുവരി 14: ക്ഷേത്രനിർമ്മാണം തുടങ്ങാൻ ശുഭസമയം വി.എച്ച്.പി. പ്രഖ്യാപിക്കുന്നു. പ്രധാനമന്ത്രി വി.പി. സിങ് തിയ്യതി മാറ്റിവയ്ക്കുന്നതിൽ വിജയിക്കുന്നു.
1990 ജൂൺ 8: ക്ഷേത്രനിർമ്മാണത്തിനുള്ള പുതിയ അന്തിമ തിയ്യതിയായി വി.എച്ച്.പി. ഒക്ടോബർ പ്രഖ്യാപിക്കുന്നു.
1990 ആഗസ്ത്: എൽ.കെ. അഡ്വാനി അയോധ്യയിൽ സമാപിക്കുന്ന പതിനായിരം കിലോമീറ്റർ രഥയാത്ര ആരംഭിക്കുന്നു.
1990 സപ്തംബർ: എൽ.കെ. അഡ്വാനി സോമനാഥ് – അയോധ്യ രഥയാത്ര തുടങ്ങുന്നു.
1990 ഒക്ടോബർ: അഡ്വാനിയെ ബിഹാറിൽ അറസ്റ് ചെയ്തു. വി.പി. സിങ് മന്ത്രിസഭയ്ക്കുള്ള പിന്തുണ ബി.ജെ.പി. പിൻവലിച്ചു.
1990 നവംബർ: വി.പി. സിങ് മന്ത്രിസഭ തകർന്നു.
1991: തർക്കപ്രദേശത്തിനുമേലുള്ള ചരിത്രപരവും പുരാവസ്തുഗവേഷണ പഠനപരവുമായ അവകാശവാദങ്ങൾ പരിശോധിക്കുന്നതിനായി നാലു വിദഗ്ദ്ധസംഘങ്ങളെ നിയോഗിക്കാൻ വി.എച്ച്.പിയും ആൾ ഇന്ത്യ ബാബരിമസ്ജിദ് ആക്ഷൻ കമ്മിറ്റിയും തീരുമാനിക്കുന്നു. ബാബരി കമ്മിറ്റിയുടെ അവകാശവാദങ്ങൾ വി.എച്ച്.പി. നിരാകരിക്കുന്നു.
1992 ജൂലൈ: സ്ഥിരം നിർമ്മാണത്തിന്റെ ആദ്യഘട്ടമായി മൂന്നടി ഉയരത്തിലുള്ള തറ ഉയർന്നു. നിർമ്മാണം നിർത്തിവയ്ക്കണമെന്നു യു.പി. സർക്കാരിന് സുപ്രിംകോടതിയുടെ നിർദ്ദേശം.
1992 നവംബർ 23: അയോധ്യാപ്രശ്നത്തിൽ ഭരണഘടനയും നിയമവാഴ്ചയും ഉയർത്തിപ്പിടിക്കുന്നതിന് എന്തു നടപടി സ്വീകരിക്കുന്നതിനും ദേശീയോദ്ഗ്രഥന കൌൺസിൽ (എൻ.ഐ.സി.) പ്രധാനമന്ത്രിക്ക് പൂർണസമ്മതം നൽകി.
1992 ഡിസംബർ 6: കർസേവകർ ബാബരിമസ്ജിദ് തകർത്തു. രാജ്യമെങ്ങും സംഘർഷം. എൽ.കെ. അഡ്വാനിക്കും മറ്റു വി.എച്ച്.പി, ബി.ജെ.പി, നേതാക്കൾക്കും മറ്റും എതിരേ കേസ്.
1992 ഡിസംബർ 7: ബാബരിമസ്ജിദ് അതേ സ്ഥാനത്ത് പുനസ്ഥാപിക്കുമെന്നു പ്രധാനമന്ത്രി റാവു.
1992 ഡിസംബർ 16: ലിബർഹാൻ കമ്മീഷനെ നിയമിച്ചു.
1992 ഡിസംബർ 27: പള്ളി തകർത്ത സ്ഥാനത്തു പണിത താൽക്കാലിക ക്ഷേത്രത്തിൽ ദർശനത്തിന് അനുമതി.
1993: ബാബരി തകർത്തതിനുശേഷം പ്രദേശത്തെ നിലവിലുള്ള അവസ്ഥ തുടരും വിധം പ്രധാനമന്ത്രി റാവുവിന്റെ സർക്കാർ ചില പ്രദേശങ്ങൾ ഏറ്റെടുക്കുന്നു.
1993 ജനുവരി: അയോധ്യയിൽ അലഹബാദ് ഹൈക്കോടതി ദർശനം അനുവദിച്ചു.
1994 ഒക്ടോബർ 24: പള്ളി നിന്ന സ്ഥലത്തു പണിത താൽക്കാലിക ക്ഷേത്രത്തിൽ ആരാധന നടത്തുന്നതിന് സുപ്രിംകോടതിയുടെ അനുമതി (അറബ് ന്യൂസ്, 2000 ഡിസം. 7).
1997 ഫെബ്രുവരി: സർക്കാർ അക്വയർ ചെയ്ത ജന്മഭൂമിസ്ഥാനത്തിന്റെ ചുമതലക്കാരനായിരുന്ന ഫൈസാബാദ് ജില്ലാ മജിസ്ട്രേറ്റ് അമിതാഭ് ശ്രീവാസ്തവയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.
2005-ൽ മന്ദിരം അക്രമിക്കപ്പെടുകയും അക്രമികൾ സുരക്ഷാസേനയുടെ വെടിയേറ്റ് വീഴുകയും ചെയ്തു. ആ സംഭവത്തിൽ 3 സി.ആർ.പി.എഫ് ജവാന്മാർക്ക് പരിക്കേറ്റു.
2009 ജൂൺ 30: ലിബർഹാൻ കമ്മീഷൻ റിപോർട്ട് സമർപ്പിച്ചു.
2009 നവംബർ 23: ലിബർഹാൻ റിപ്പോർട്ട് ചോർന്നു.
2009 നവംബർ 24: ലിബർഹാൻ റിപ്പോർട്ട് പാർലമെന്റിൽ വച്ചു.
2010 സപ്തംബർ 23: ബാബരി മസ്ജിദ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിൽ അലഹബാദ് ഹൈക്കോടതി വിധി പറയാൻ ഒരു ദിവസം ശേഷിക്കെ സുപ്രിം കോടതി ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തു.
2010 സെപ്റ്റംബർ 30: തർക്കഭൂമി മുന്ന് വിഭാഗങ്ങൾക്കും തുല്യമായി വീതിക്കണമെന്ന് അലഹാബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് വിധിച്ചു. രാമക്ഷേത്രം തകർത്താണ് പള്ളിനിർമ്മിച്ചതെന്നും അതിനാൽ പള്ളിയുടെ ഭൂമി ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കണമെന്നും ചരിത്രപ്രധാന വിധിയിൽ കോടതി വ്യക്തമാക്കി.
2011 മെയ് 8 ന് രാജ്യത്തെ പരോമോന്നത കോടതി 2010 സെപ്റ്റംബർ 30 ലെ അലഹബാദ് ഹൈകോടതിയുടെ വിധിക്ക് സ്റ്റേ പ്രഖ്യാപിച്ചു.
2014 ഡിസംബർ 3 നു ബാബരി മസ്ജിദ് തർക്ക കേസിൽ നിന്ന് പിന്മാറുന്നതായി ഹർജിക്കാരിൽ ഒരാളായ ഹാഷിം അൻസാരി പ്രഖ്യാപിച്ചു.
40 ദിവസത്തോളം നീണ്ടു നിന്ന വാദം കേട്ടതിനു ശേഷം 2019 നവംബർ 9 ന് രാവിലെ 10:30 മണിക്ക് സുപ്രീം കോടതി അയോധ്യ പ്രശ്നത്തിൽ വിധി പറയുകയുകയുണ്ടായി. തർക്ക ഭൂമി രാമക്ഷേത്ര നിർമ്മാണത്തിന് പൂർണ്ണമായും വിട്ടുകൊടുക്കാൻ കോടതി വിധിച്ചു. തർക്കഭൂമിയ്ക്ക് പുറത്ത് അയോധ്യയിൽ 5 ഏക്കർ മസ്ജിദ് നിർമ്മാണത്തിന് കൊടുക്കാനും വിധിച്ചു.