ഐതിഹ്യങ്ങള് ഉറങ്ങുന്ന ലേപാക്ഷി
നന്ദി.
ശ്രീ വീരഭദ്രസ്വാമി ക്ഷേത്രം
ലേപാക്ഷി എന്നാൽ ‘ഉണരും പക്ഷി’ എന്നർത്ഥം. സീതാപഹരണവേളയിൽ രാവണനാൽ ചിറകരിഞ്ഞ് വീഴ്ത്തപ്പെട്ട ജടായുവിനെ കണ്ടുമുട്ടിയ ശ്രീരാമൻ പറഞ്ഞ വാക്കുകളാണിവ. പക്ഷിശ്രേഷ്ഠനായ ജടായുവിന് മോക്ഷം ലഭിച്ച ഈ ഇതിഹാസഭൂമി അങ്ങനെ ലേപാക്ഷിയായി. വിജയനഗരസംസ്കാരവും വാസ്തുവിദ്യയും ആത്മീയതയും സമ്മേളിക്കുന്ന ഒരു തീർത്ഥാടക കേന്ദ്രമാണ് ലേപാക്ഷി. പേരിലെ കൗതുകം പോലെ തന്നെ ഒട്ടേറെ കൗതുകങ്ങൾ ഒളിപ്പിച്ചുവെച്ചിരിക്കുന്നു ഈ ക്ഷേത്രനഗരം. ആന്ധാപ്രദേശിലെ അനന്തപുരി ജില്ലയിൽ ഹിന്ദുപൂരിനടുത്താണ്. ലേപാക്ഷി സ്ഥിതിചെയ്യുന്നത്. ബേംഗ്ളൂരിൽ നിന്ന് നൂറ്റിയിരുപത് കിലോമീറ്റർ യാത്ര ചെയ്താൽ ഇവിടെയെത്താം.
ക്ഷേത്രത്തിലെ കൽതൂണുകൾ
ലേപാക്ഷിയിലെ പ്രധാന ആകർഷണം ശ്രീവീരഭദ്രസ്വാമി ക്ഷേത്രമാണ്. ആമയുടെ രൂപത്തിലുള്ള ഒരു ചെറുകുന്നിന്റെ മുകളിലായി സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം പതിനാറാം നൂറ്റാണ്ടിൽ നിർമ്മിച്ചതാണ്. ശില്പചാരുതയിൽ തലയുയർത്തി നിൽക്കുന്ന ഈ ക്ഷേത്രം ഐതിഹ്യങ്ങളുടെയും അത്ഭുതങ്ങളുടെയും ഒരു വലിയ ലോകം യാത്രക്കാർക്കു മുന്നിൽ തുറന്നുവയ്ക്കുന്നു. ക്ഷേത്രത്തിന്റെ പ്രധാനഗോപുരം കടന്നുചെന്നാൽ വിശാലമായ ക്ഷേത്രാങ്കണമാണ്. കരിങ്കല്ലിൽ തീർത്ത മണ്ഡപങ്ങൾ, ശില്പസമൃദ്ധമായ കൽത്തൂണുകൾ, പുരാണകഥാശകലങ്ങൾ ആലേഖനം ചെയ്ത ഛായാചിത്രങ്ങൾ,
ചരിത്രപ്രാധാന്യമുളള ശിലാലിഖിതങ്ങൾ എന്നിങ്ങനെ പോകുന്നു ക്ഷേത്രത്തിലെ കാഴ്ചകൾ. വിജയനഗര വാസ്തുശൈലിയുടെയും ശില്പകലയുടെയും ചിത്രകലയുടെയും നേർക്കാഴ്ചകളാണ് ഇവയെല്ലാം.
ഒറ്റക്കല്ലിൽ തീർത്ത ഗണപതി
ശിവഭക്തരുടെ ഒരു പ്രധാന തീർത്ഥാടന കേന്ദ്രമാണ് ഈ ക്ഷേത്രം. പ്രധാനമൂർത്തിയായ വീരഭദ്രനു പുറമെ ശിവൻ, വിഷ്ണു, ഭ്രദകാളി, ഗണപതി, ഹനുമാൻ തുടങ്ങിയ മൂർത്തികളുടെ പ്രതിഷ്ഠകളുമുണ്ട്. ഗർഭഗൃഹത്തിനു ചുറ്റുമായി അർധ മണ്ഡപം, മുഖമണ്ഡപം, ന്യത്തമണ്ഡപം എന്നിവ ചേർന്ന ഒരു ഘടനയാണ് പ്രധാന ക്ഷേത്രസമുച്ചയത്തിനുള്ളത്. ഈ മണ്ഡപങ്ങളിലെ കൽതൂണുകളിൽ രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും ദൃശ്യാവിഷ്കാരങ്ങൾ സൂക്ഷമശില്പങ്ങളായി കൊത്തിയിരിക്കുന്നു.
തൂങ്ങും തൂണ്.
ശില്പചാതുര്യം തുളുമ്പുന്ന നൃത്തമണ്ഡപത്തിന്റെ മേൽക്കൂര ഛായാചിത്രങ്ങളാൽ അലംകൃതം. ശിവപാർവതി പരിണയം, ശിവന്റെ കിരാതസങ്കല്പം, കൃഷ്ണന്റെ ബാല്യകാലം തുടങ്ങിയ പുരാണകഥാ തന്തുക്കളെയാണ് മിക്ക ചിത്രങ്ങളും വിഷയമാക്കിയിരിക്കുന്നത്. ഇവിടുത്തെ ശിലാദ്ഭുതങ്ങളിലൊന്നാണ് തൂങ്ങും തൂൺ. തറയെ സ്പർശിക്കാത്ത രീതിയിൽ മേൽക്കൂരയിൽ തൂങ്ങി നിൽക്കുന്ന കൂറ്റൻ കരിങ്കൽതൂൺ വെറും അത്ഭുതമല്ല മഹാത്ഭുതമാണ്. ഈ മണ്ഡപത്തിലെ എല്ലാ തുണുകളെയും ബാലൻസ് ചെയ്ത് നിർത്തുന്നത് ഈ തൂൺ ആണത്രെ. ഈ തൂണിന്റെ നിർമിതിക്കു പിന്നിലെ രഹസ്യം ഇന്നും വെളിവാക്കപ്പടാത്തവയാണ്.
നാഗലിംഗം
പ്രധാനസമുച്ചയത്തിന് പിന്നിലായുളള നാഗലിംഗപ്രതിഷ്ഠ ഗംഭീരമായ ശില്പകലാ പ്രാഗത്ഭ്യത്തിന്റെ മകുടോദാഹാരണമാണ്. 3.7 മീറ്ററോളം ഉയരമുള്ള ഈ ശില്പം ഇന്ത്യയിലെ എറ്റവും വലിയ നാഗലിംഗമാണ്. ഉച്ചയൂണ് കാലമാകാൻ കാത്തുനിന്ന ശില്പികൾ വെറും ചുരുങ്ങിയ മണിക്കൂറുകൾ കൊണ്ട് കൊത്തിയുണ്ടാക്കിയതാണ് ഈ നാഗലിംഗം എന്ന് ഐതിഹ്യം. ഒറ്റക്കല്ലിൽ തീർത്ത ഏഴ് പത്തികളോടുകൂടിയ നാഗലിംഗം ഒരേ സമയം ശില്പചാതുര്യത്തിന്റെ മഹിമയും ഭക്തിയുടെ നിറവും കാഴ്ചക്കാരിൽ ഉണർത്തുന്നു.
കല്യാണമണ്ഡപം
ഐതിഹ്യ പെരുമ കൊണ്ടും ശില്പകലാവിരുത് കൊണ്ടും പ്രശസ്തമാണ് കല്യാണമണ്ഡപം. ശിവപാർവതി സ്വയംവരം ഇവിടെ നടന്നുവെന്നാണ് ഐതിഹ്യം. വിവാഹചടങ്ങിൽ പങ്കെടുക്കാനെത്തിയ ദേവന്മാരുടെയും ബ്രഹ്മർഷിമാരുടെയും ജീവൻ തുടിക്കുന്ന രൂപങ്ങൾ മണ്ഡപത്തിന്റെ കൽതൂണുകളിൽ സുന്ദരമായി കൊത്തിയിരിക്കുന്നു. കല്യാണമണ്ഡപത്തിന് പിന്നിലാണ് ലതാമണ്ഡപം. ഇവിടുത്ത തൂണുകളിൽ സൂക്ഷമവും സങ്കീർണ്ണവുമായ ചിത്രപണികൾ കാണാം. നമ്മുടെ സാരികളിൽ കാണുന്ന ഡിസൈനുകളിൽ പലതും ഈ തുണുകളിലെ ചിത്രവേലകളിൽ നിന്ന് കടമെടുത്തിട്ടുളളതാണത്രേ.
ലേപാക്ഷി ക്ഷേത്രത്തിലെ അത്ഭുതങ്ങളിലൊന്നാണ് സീതാപാദം. സീതാദേവിയെ തട്ടികൊണ്ടുപോകുന്ന വേളയിൽ രാവണൻ സീതയുമായി ഇവിടെയെത്തിയിരുന്നുവെന്നും അപ്പോൾ പതിഞ്ഞതാണ് ദേവിയുടെ പാദമുദ്രയെന്നും ഐതിഹ്യം. ഈ കൂറ്റൻ കാൽപാടിൽ എപ്പോഴും വെള്ളം നിറഞ്ഞു നിൽക്കും എന്നുള്ളതാണ് സവിശേഷത. ഇതിലെ ജലത്തിന്റെ സ്രോതസ്സ് അവ്യക്തമാണെന്നു മാത്രമല്ല അത് വറ്റിക്കാൻ ശ്രമിച്ചാൽ പരാജയമായിരിക്കും ഫലം. ലേപാക്ഷി സരോവരം, ജടായുമോക്ഷസ്ഥാനം, തുക്കുസ്തംഭം തുടങ്ങിയവയാണ് ക്ഷേത്രത്തിലെ മറ്റു നിർമിതികൾ.
സീതാപാദം
ലേപാക്ഷി നഗരത്തിലെ മറ്റൊരു ആകർഷണമാണ് ബസവണ്ണ ക്ഷേത്രത്തിലെ ഒറ്റക്കൽ നന്ദി. ഇന്ത്യയിലെ എറ്റവും വലിയ ഈ നന്ദി പ്രതിമയ്ക്ക് 8.2 മീറ്റർ നീളവും 4.5 മീറ്റർ ഉയരവുണ്ട്. ശില്പ നിർമാണത്തിൽ പ്രാചീനഭാരതത്തിലെ കലാകാരന്മാർ പുലർത്തിയിരുന്ന മികവിന്റെ പ്രതീകമാണ് ആഭരണവിഭൂഷിതനായ ഈ സുന്ദരൻ നന്ദി. നന്ദിയുടെ ശിരസ്സ് വീരഭദ്രസ്വാമി ക്ഷേത്രത്തിലെ നാഗലിംഗത്തിന് അഭിമൂഖമായി ഉയർന്നിരിക്കുന്നുവെന്നുള്ളത് വിസ്മയകരമായ ഒരു പ്രത്യേകതയാണ്.
ലേപാക്ഷിയിലെ മറ്റൊരു ആകർഷണം ജടായു തീംപാർക്കാണ്. ഒരു ചെറുകുന്നിൻ മുകളിൽ ചിറകുവിരിച്ചു നില്ക്കുന്ന ജടായുപക്ഷിയുടെ പ്രതിമയുണ്ടിവിടെ. രാവണന്റെ ചന്ദ്രഹാസമേറ്റ് ജടായു നിലം പതിച്ചത് ലേപാക്ഷിയിലാണെന്ന ഐതിഹ്യത്തെ ഓർമ്മപ്പെടുത്തുന്നു ഈ ജടായുപാർക്ക്. എന്നാൽ ചിറകറ്റ ജടായു പതിച്ചത് കൊല്ലം ജില്ലയിൽ ചടയമംഗലത്തുളള ജടായുപാറയിലാണെന്ന് മറ്റൊരു പക്ഷം.
ജടായു
കാലാന്തരവും ദേശാന്തരവുമായ ഇതിഹാസ വഴികളിൽ ഇത്തരം യുക്തിഭംഗങ്ങൾ കൗതുകകരമെന്ന് പറയാതെ വയ്യ! ലേപാക്ഷിയിലെ വിസ്മയങ്ങൾ ഇവിടെ തീരുന്നില്ല. ”പുരാണതിഹാസങ്ങൾക്ക് കരിങ്കല്ലുകളിൽ കൊത്തിയ സൗന്ദര്യാവിഷ്കാരം’ അതാണ് ലേപാക്ഷി. ശിലകളിൽ കാലം മായിക്കാതെ ബാക്കിവെച്ച് ഒരു പിടി പൈത്യകകാഴ്ചകളും പേറി ലേപാക്ഷി ഇന്നും ഐതിഹ്യങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുന്നു.