✍️ നിർമ്മല ബാലകൃഷ്ണൻ. ഇടുക്കി.
നമ്മുടെ കുഞ്ഞുങ്ങളുടെ സ്വഭാവം രൂപീകൃതമാകുന്നത് വീട്ടിലെ അന്തരീക്ഷത്തിൽ നിന്നാണ്. മാതാപിതാക്കൾ തമ്മിലുള്ള ബന്ധം, സ്നേഹം, അയൽപക്കക്കാർ ആരോടുള്ള സമീപനം, നാട്ടുകാരുമായുള്ള ബന്ധം, ബന്ധുക്കളോടുള്ള സ്നേഹബന്ധ, വളർത്തു മൃഗങ്ങളോടുള്ള ദയ, സഹാനുഭൂതി, ദാനധർമ്മങ്ങൾ ചെയ്യുവാനുള്ള മനസ്സ്, ചെയ്തുതീർക്കാനുള്ള കാര്യങ്ങൾ അലസത ഇല്ലാതെ ആത്മാർത്ഥതയോടെ യുള്ള ചെയ്തു തീർക്കൽ, ഇവയെല്ലാം തന്നെ കുട്ടികളുടെ മനസ്സിൽ പതിയുന്നവയാണ്. ഇതെല്ലാം കണ്ടും കേട്ടുമാണ് അവർ വളരുന്നത്.
ഉദാഹരണത്തിന് അയൽക്കാരുമായുള്ള ബന്ധം നല്ല രീതിയിൽ അല്ല എങ്കിൽ അവരെ കുറിച്ച് കുട്ടികൾ കേൾക്കേ കുറ്റങ്ങൾ പറഞ്ഞെന്നിരിക്കും. ഇത് പലപ്രാവശ്യം കേൾക്കുന്ന കുട്ടികൾ അയൽപക്കക്കാരോട് ദേഷ്യം ഉള്ളവരും പരദൂഷണ തൽപരരുമായി മാറും. തെളിഞ്ഞ നീലാകാശത്തിലെ കാർമേഘ ശകലങ്ങൾ പോലെ കുഞ്ഞു മനസ്സിൽ ചീത്ത ചിന്തകൾ ചേക്കേറാൻ തുടങ്ങും.
ദയയും സ്നേഹവും മനസ്സിൽ നിറഞ്ഞാൽ ബാക്കിയെല്ലാ എല്ലാ ഗുണഗണങ്ങളും താനെവന്നുകൊള്ളും. തന്റെ മാതാപിതാക്കൾ മറ്റുള്ളവരോടും, മറ്റ് ജീവജാലങ്ങളോടും, കാണിക്കുന്ന ദയാപരമായ പെരുമാറ്റം, കുട്ടികളിൽ ഉണ്ടാക്കുന്ന സ്വഭാവമാറ്റം ചെറുതല്ല.
വിശന്ന് വയറൊട്ടി ഒരു പട്ടിയോ പൂച്ചയോ നമ്മുടെ മുറ്റത്ത് വന്നാൽ വെറുതെ കളയാൻ വച്ചിരിക്കുന്ന ആഹാരം അവയ്ക്കു നൽകുകയും, അതിനെ ഓടിക്കരുത് അത് കഴിക്കട്ടെ അതിന് നല്ല വിശപ്പാണ് എന്ന് പറയുമ്പോൾ ആ കുഞ്ഞു മനസ്സിൽ കരുണയുടെ ഒരു കുഞ്ഞു ചെടി മുളച്ചു കഴിഞ്ഞു. പലപ്രാവശ്യം ഇതുപോലുള്ള സൽപ്രവർത്തികൾ കാണുമ്പോൾ ആ ചെടിയിൽ രണ്ടിലകൾ കിളിർക്കും പിന്നെ അവ തളിർത്തു ചെറിയ ശിഖരങ്ങളായി വലിയ കൊമ്പുകൾ ആയി പൂത്തു കായ്ച്ചു ദയയും സ്നേഹവും കരുണയും ഫലങ്ങളായി മറ്റുള്ളവരിലേക്ക് എത്തും.
മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ വീടിനും നാടിനും തലവേദനയായി ഒരു ദുഷ്ടന്റെ വളർച്ചയായിരിക്കും അത്. നമ്മളിൽ പലരും വളർന്ന അന്തരീക്ഷമല്ല ഇന്ന്. അന്ന് പണത്തിന് മാത്രമേ കുറവ് ഉണ്ടായിരുന്നുള്ളൂ. ഇന്ന് പണം ഒരുമാതിരിപ്പെട്ട എല്ലാവർക്കും ഉണ്ട്. ഇല്ലാതായത് സ്നേഹം, സൗഹൃദം, ദയ ഇങ്ങനെ വിലമതിക്കാനാവാത്ത പല സ്വഭാവഗുണങ്ങളും ആണ്. ഇന്ന് മുൻനിരയിൽ നിൽക്കുന്നത് സ്വാർത്ഥത മാത്രമാണ്. സഹകരണം എന്ന വാക്കിന്റെ അർത്ഥം പോലും എന്തെന്നറിയാത്തവർ.
നമ്മുടെ യാത്രാവേളകളിൽ നാം പലയിടത്തും കാണുന്ന കരളലിയിപ്പിക്കുന്ന ഒരു കാഴ്ചയാണ് അറവുമൃഗങ്ങളെ കശാപ്പിന് ഒരാഴ്ചയോ രണ്ടുനാൾ മുൻപോ വഴിയോരത്ത് കെട്ടിയിടുന്ന കാഴ്ച. വണ്ടിയിൽ തിക്കി ഞെരുക്കി ഒന്നനങ്ങാൻ പോലുമാവാതെ നിർത്തി കൊണ്ടുവരും. അതും അന്യസംസ്ഥാനത്തു നിന്ന്. എന്നിട്ട് അവയെ കിലോമീറ്ററുകൾ നടത്തി, കാൽ കുഴഞ്ഞു വീണാൽ അടിച്ചും, കണ്ണിൽ മുളകു പൊട്ടിച്ചും എഴുന്നേൽപ്പിച്ച് നടത്തി കൊണ്ടുവന്നു കെട്ടുന്നതോ… തറയിൽ നിന്ന് പൊങ്ങി നിൽക്കുന്ന തിട്ടിൽ. ഇവയ്ക്ക് എങ്ങിനെയും ഒന്ന് കിടക്കണം എന്നേയുള്ളൂ പക്ഷേ ഇവ തിട്ടിൽ തൂങ്ങി നിൽക്കും. കശാപ്പ് ചെയ്യുംവരെ കിടക്കാൻ ആവാതെ വെള്ളമില്ലാതെ എരിവെയിലിൽ ഇവയെ ചുറ്റി പറക്കുന്ന പക്ഷികളും എരിഞ്ഞുനിൽക്കുന്ന സൂര്യനു പോലും അനുകമ്പ തോന്നും. പക്ഷേ മനുഷ്യരായ നമ്മൾ മാത്രം എന്താണ് ഇങ്ങനെ? ഒരു പാവം മൃഗത്തോട് ഇങ്ങനെ ചെയ്യുന്ന ദുഷ്ടന്മാർ വളർന്ന കുടുംബാന്തരീക്ഷം, അച്ഛനമ്മമാരിൽ നിന്നും അവർക്ക് കിട്ടിയ സ്വഭാവഗുണം എന്താണ്. മുൾച്ചെടികൾ മാത്രം നിറഞ്ഞ മരുഭൂമിയെ കാൾ വരണ്ട മനസ്സുള്ളവർ ആയി എന്തിനാണ് നമ്മൾ മക്കളെ വളർത്തുന്നത്. നമ്മുടെ കുഞ്ഞുങ്ങളുടെ മനസ്സ് നനവുള്ള ഉദ്യാനം ആകട്ടെ. അവിടെ നിറഞ്ഞ് പൂത്ത് വിലസുന്ന പൂവുകൾ ആകട്ടെ, സ്നേഹവും ദയയും കരുണയും സഹാനുഭൂതിയും സഹകരണവും എല്ലാം. അത് വാടാതെ കൊഴിയാതെ നല്ല ഉപദേശങ്ങൾ ആകുന്നവെള്ളമൊഴിച്ച് വളർത്തേണ്ടത് മാതാപിതാക്കളാണ്.
മിണ്ടാപ്രാണികളോട് ക്രൂരത കാട്ടുന്ന അനേകം കുട്ടികളെ നമ്മൾ കണ്ടിട്ടുണ്ട്. ഒരു നായ പോയാൽ ഉടൻ ഒരു കല്ലെടുത്ത് എറിയും. ഇത് കണ്ട് നിൽക്കുന്ന മാതാപിതാക്കൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം, അതും ഒരു ജീവി ആണെന്നും അവർക്കും വേദനയുണ്ടെന്നും. ഇല്ലെങ്കിൽ ഭാവിയിൽ അവരുടെ കൈകളിൽ കിടന്നു പിടയ്ക്കുന്ന അനേകം ജീവനും ജീവിതങ്ങളും ഉണ്ടാകും. തുമ്പികളെ പോലെ പറന്നു നടക്കേണ്ട എത്രയോ ബാല്യങ്ങൾ ആണ് കാമാഅഗ്നിയിൽ കത്തി ചാമ്പലാകുന്നത്. ജീവിതത്തിൽ ദയക്കും സ്നേഹത്തിനും മുൻതൂക്കം കൊടുത്ത് വളർത്തിയ ഒരു അച്ഛന്റെയും അമ്മയുടെയും മകന് ഒരിക്കലും അങ്ങനെ ചെയ്യാനാവില്ല.
സമൂഹമാധ്യമങ്ങളിൽ നമ്മൾ കാണുന്ന പല കാഴ്ചകളും ഉണ്ട്. മൃഗങ്ങൾ മനുഷ്യരേക്കാൾ എത്ര വലിയ മനസ്സിന് ഉടമയാണെന്നത്. നായ പൂച്ചക്കുഞ്ഞിനെ വളർത്തുന്നു. ആന ചൂടിൽ പിടയ്ക്കുന്ന സിംഹ കുഞ്ഞിനെ തടാക കരയിലേക്ക് കൊണ്ടുപോകുന്നു. വെള്ളത്തിൽ നിന്ന് പുറത്തു വീണു കിടക്കുന്ന മത്സ്യത്തെ നായ വീണ്ടും വെള്ളത്തിൽ ഇടുന്നു. കേവലം ഒരു നായയ്ക്ക് ഒരു മീനിന്റെ ജീവശ്വാസത്തിനു വേണ്ടിയുള്ള പിടച്ചിൽ മനസ്സിലായി. നമുക്കത് മനസ്സിലാകും പക്ഷേ ആ പിടച്ചിൽ കണ്ട് രസിക്കും. മനുഷ്യമനസ്സിനി മാറുമോ?
മാറിയാൽ പ്രകൃതിക്ഷോഭവും മഹാമാരിയും എല്ലാം ഇനിയൊരിക്കലും ഉണ്ടാകില്ല.
നിർമ്മല ബാലകൃഷ്ണൻ.
ഇടുക്കി.
Good article ❤️❤️❤️