തയ്യാറാക്കിയത്: ജിത ദേവൻ

ബഹുമുഖ പ്രതിഭയായ കൈതപ്രം ദാമോദരൻ നമ്പൂതിരിക്കു പദ്മശ്രീ പുരസ്‌കാരം. ഈ പുരസ്കാരം കുറച്ച് വൈകിയില്ലേ എന്ന് അദ്ദേഹത്തിന്റെ ആരാധകർക്കു സംശയമുണ്ട്.
കവി, ഗായകൻ, സംഗീതസംവിധായകൻ,സിനിമ സംവിധായകൻ, നടൻ ,തിരക്കഥാകൃത്ത്,എന്നീ നിലകളിൽ പ്രശസ്തി നേടിയ അദ്ദേഹം സപ്തതി നിറവിൽ വിശ്രമജീവിതം നയിക്കുന്നു.
1950 ഓഗസ്റ്റ് 4 ന് കണ്ണൂരിലെ കൈതപ്രം ഗ്രാമത്തിൽ കണ്ണാടി മനയിൽ ശ്രീ കേശവൻ നമ്പൂതിരിയുടെയും ശ്രീമതി അദിതിയുടെയും മകൻ ആയി ജനിച്ചു. അച്ഛൻ കേശവൻ നമ്പൂതിരി ചെമ്പയ് വൈദ്യനാഥ ഭാഗവതരുടെ ശിഷ്യൻ ആയിരുന്നു.
സ്കൂൾ വിദ്യാഭ്യാസതിന് ശേഷം വീട്ടിലെ ബുദ്ധിമുട്ടുകൾ മനസിലാക്കി അദ്ദേഹം തുടർപഠനത്തിന് ശ്രമിക്കാതെ തിരുവനന്തപുരത്തു എത്തുകയും ഒരു ക്ഷേത്രത്തിൽ ശാന്തി ആയി ജോലി നോക്കുകയും ചെയ്തു.
പഴശ്ശി തമ്പുരാൻ, SVS നാരായണൻ, K P പണിക്കർ, പൂഞ്ഞാർ കോവിലകത്തെ ഭവാനി തമ്പുരാട്ടി എന്നിവരുടെ ശിക്ഷണത്തിൽ സംഗീതംഅഭ്യസിച്ചിരുന്നു.
പിന്നീട് വിദ്വാൻ പരീക്ഷ പാസാകുകയും, ടെലികമ്മ്യൂണിക്കേഷൻ ഡിപ്ലോമ നെടുകയും ചെയ്തു.
തിരുവനന്തപുരത്തെ താമസക്കാലത്ത്കാവാലം നാരായണ പണിക്കരുടെ നാടകകളരിയിൽ ചേരുകയുണ്ടായി. നരേന്ദ്ര പ്രസാദ്, നെടുമുടി വേണു, ഗോപി, അരവിന്ദൻ, കടമ്മനിട്ട,വിനയ ചന്ദ്രൻ എന്നീ പ്രമുഖരുമായി പരിചയപ്പെടാൻ ഇടയായത് അദ്ദേഹത്തിൽ ഒളിഞ്ഞു കിടന്ന സർഗ്ഗവാസനകളെ പുറത്തു കൊണ്ട് വരാനും പരിപോഷിപ്പിക്കാനും ഇടയാക്കി.
തിരുവന്തപുരത്തെ താമസം മതിയാക്കി കോഴിക്കോട് എത്തിയപ്പോൾ ആണ് സിനിമയിൽ അവസരം കിട്ടിയത്.
ഫാസിൽ സംവിധാനം ചെയ്ത “എന്നെന്നും കണ്ണേട്ടന്റെ ” എന്ന ചിത്രത്തിലെ ദേവദുന്ദുഭിരാഗലയം ദിവ്യവിഭാത സോപാന രാഗലയം
എന്ന ആദ്യഗാനം തന്നെ ജന ഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടി.
തൊണ്ണൂറ് കാലഘട്ടം അദ്ദേഹത്തിന്റെ കരിയറിലെ സുവർണ്ണ കാലം ആയിരുന്നു. മനോഹരമായ അനേകം ഗാനങ്ങൾ അദ്ദേഹം എഴുതി. വടക്കു നോക്കി യന്ത്രത്തിൽ MG ശ്രീകുമാർ ആലപിച്ച മായാമയൂരം പീലി നീർത്തിയോ എന്ന ഗാനത്തിന് സംസ്ഥാന അവാർഡ് കിട്ടി.
ഗാനരചനക്കുള്ള ആദ്യ സംസ്ഥാന അവാർഡ് 1993 ൽ ജയരാജ് സംവിധാനം ചെയ്ത “പൈതൃകം “എന്ന സിനിമയിലെ വാൽ ക്കണ്ണെഴുതിയ മകരനിലവിൽ എന്ന ഗാനത്തിന് ആണ് കിട്ടിയത്.1996 ൽ “വെണ്ണിലാ ചന്ദനകിണ്ണം പുന്നമടക്കായലിൽ വീണെ” എന്ന അഴകിയ രാവണനിലെ ഗാനത്തിനും അവാർഡ് കിട്ടി.
ജയരാജിന്റെ ദേശാടനം എന്നാ സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചു. മകൻ ദീപങ്കുരൻ ആദ്യമായി പാടിയ ചിത്രം കൂടിയായി ദേശാടനം.അദ്ദേഹത്തിന്റെ ഭാര്യയുടെ പിതാവ് ശ്രീ ഉണ്ണികൃഷ്ണൻ നമ്പൂതിരി ആദ്യമായി അഭിനയിച്ച ചിത്രം കൂടിയാണ് ദേശാടനം.
കളിവീടുറങ്ങിയല്ലോ കളിവാക്കുറങ്ങിയല്ലോ എന്ന ഗാനം എന്നും ഓർമയിൽതങ്ങി നിൽക്കും.1997 ൽ ലോഹിതദാസിന്റെ “കാരുണ്യം “എന്ന ചിത്രത്തിന്റെ സംഗീത സംവിധാനത്തിന് സംസ്ഥാന അവാർഡ് കിട്ടി.
ഏകദേശം 500 ഇൽ ഏറെ സിനിമകൾക്ക് വേണ്ടി 1500 ൽ കൂടുതൽ ഗാനങ്ങൾ അദ്ദേഹം എഴുതി. 20 ഓളം ചിത്രങ്ങളിൽ അഭിനയിച്ചു.
മറക്കുമോ നീയെന്റെ മൗനഗാനം ഒരു നാളും നിലക്കാത്ത വേണുഗാനം എന്ന ഗാനത്തിലൂടെ സംസ്ഥാന അവാർഡ് ജേതാവായി.ഗാനരചനക്കും സംവിധാനത്തിനും അവാർഡ് നേടിയ ഒരേ ഒരാൾ കൈതപ്രമാണ്. ഇന്നും ആ റെക്കോർഡ് ആരും തകർത്തിട്ടില്ല.
ഒട്ടേറെ തവണ നാടകഗാനങ്ങൾക്ക് സംസ്ഥാനസംഗീത നാടക അക്കാദമിയുടെഅവാർഡ് നേടിയിട്ടുണ്ട്.മഹാകവി കുട്ടമത്തിന്റെ പേരിലുള്ള അവാർഡ് നേടി. കർണാട്ടിക് സംഗീതത്തിന് നൽകിയ സംഭാവനകൾക്ക് തുളസി വനഅവാർഡ് നേടി.
“മഴവില്ലിനറ്റം വരെ ” എന്ന സിനിമ സംവിധാനം ചെയ്തു.
അദ്ദേഹത്തിന്റെ രണ്ട് കവിതാ സമാഹാരങ്ങൾ പുറത്തിറക്കിയിട്ടുണ്ട് തീച്ചാമുണ്ഡി,കൈതപ്രത്തിന്റെ കവിതകൾ .
ഹൃദയം കൊണ്ട് വരികൾ എഴുതുന്ന ഭാവനാസമ്പന്നൻ ആയ കവിയാണ് അദ്ദേഹം. സ്നേഹവും കരുണയും ഉള്ള ഹൃദയത്തിൽ നിന്നെ അത്തരം വരികൾ ഉറവയെടുക്കു. ഉണ്ണി വാവാവോ, ഇന്ദു ലേഖ കൺതുറന്നു, പൊന്മുരളികയുതും കാറ്റേ, ദേവസഭതലം, തങ്കതോണി, കയ്യെത്തും ദൂരത്തൊരു കുട്ടികാലം, തുടങ്ങി എത്രയോ മനോഹര ഗാനങ്ങൾ നമ്മുടെ ഹൃദയത്തെ ആർദ്രമാക്കി തൊട്ടു തലോടി പോകുന്നു, ദിനവും. സംഗീതജ്ഞനായ അച്ഛനെ
ഏറെസ്നേഹിച്ചിരുന്നു അദ്ദേഹം. അതുകൊണ്ട് കൂടിയാകും “സൂര്യനായി തഴുകിയുണർത്തുമെന്നച്ചനെയാണെനിക്കിഷ്ടം ” എന്ന് കവി എഴുതിയത്.
ജാതി മത ചിന്തകൾക്ക് അതീതമായ മനുഷ്യ സ്നേഹത്തിന്റെ വക്താവാണ് അദ്ദേഹം.2017 അദ്ദേഹത്തിന്റെ പേരിനോപ്പമുള്ളജാതിപ്പേര് അദ്ദേഹം വേണ്ടെന്നു വച്ചു. എല്ലാവരെയും ഏകമനസോടെസ്നേഹിച്ചു. മക്കയിലെയും ജെറുസലേമിലെയും മൂകാംബികയിലെയും മണ്ണ് അദ്ദേഹം വീട്ടിൽ സൂക്ഷിച്ചു വച്ചു , വിശ്വമാനവികതയുടെ അടയാളമായി.
പക്ഷാഘാതമായി വീണു പോയ അദ്ദേഹത്തെ പക്ഷെ തളർത്താൻ രോഗത്തിന് ആയില്ല.അചഞ്ചലമായ ആത്മധൈര്യവും മ്യൂസിക് തെറാപ്പിയും കൊണ്ട് അദ്ദേഹം ആ അവസ്ഥയെ തരണം ചെയ്‌തു. ഇനി എഴുനേറ്റു നടക്കില്ല എന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയപ്പോൾ തന്നെ കൊണ്ട് നടക്കാനും പാടാനും കഴിയും എന്ന് ഉറച്ചു വിശ്വസിച്ചു. അതിനായി ശ്രമിച്ചു. ഏകദേശം അതിൽ വിജയിച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ തളരാതെ പോരാടാൻ അദ്ദേഹത്തെ പോലെ ഒരു ധീക്ഷണാശാലിക്കെ കഴിയു.
ഭാര്യ ദേവിയോടും ഗായകനായ മൂത്തമകൻ ദീപങ്കുരനും ഡോക്ടർ ആയ ഇളയ മകൻ ദേവദർശനും ഒപ്പം സന്തോഷമായി കഴിയുന്നു.
എഴുത്തിന്റെയും സംഗീതത്തിന്റെയും പുണ്യപ്രവാഹം ആ മഹാ പ്രതിഭയെ വീണ്ടും വീണ്ടും തഴുകട്ടെ. മഹാമാരിയിൽ സപ്തതിആഘോഷമാക്കാൻ കഴിഞ്ഞില്ല. രാജ്യം നൽകിയ വലിയ ആദരവായ പദ്മശ്രീ പുരസ്‌കാരം വലിയ ആഘോഷത്തോടെ സ്വീകരിക്കാൻജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.
ഇനിയും അനേകം പുരസ്‌കാരങ്ങൾ ആ മഹാനുഭാവനെ തേടിയെത്തട്ടെ എന്ന് പ്രാർഥിക്കാം. ഇനിയും അനേകവർഷങ്ങൾ ആയൂരാരോഗ്യസൗഖ്യത്തോടെ ജീവിക്കാൻ കഴിയട്ടെ എന്ന് പ്രാർഥിക്കുന്നു.
ഈ പുരസ്കാരനിറവിൽ ബഹുമുഖപ്രതിഭയായ അദ്ദേഹത്തിന് ഹൃദയം നിറഞ്ഞ ആശംസകൾ, അഭിനന്ദനങ്ങൾ.
ജിത ദേവൻ
എല്ലാം പറഞ്ഞു കൊള്ളാം, ആശംസകൾ 🙏 (ജയരാജിന്റെ ‘ദേശാടനം’ എന്ന സിനിമയുടെ രചനയും ‘സംഗീത സംവിധാനവും’ നിർവഹിച്ചു എന്ന് തിരുത്തുക. സംവിധാനം ജയരാജ് തന്നെയല്ലേ നിർവ്വഹിച്ചത്? അങ്ങനെയാണ് എന്റെ ഓർമ്മ; തെറ്റെങ്കിൽ തിരുത്തുക)
(Rajan Rajadhani)
മികച്ച ലേഖനം 👍👍👌👌
ജിതാ…
ഗംഭീരം….
ലുസിഡ് നരേഷൻ…
ഗ്രേറ്റ്….
– രവി നീലഗിരി.
ഗാനരചന,സംഗീത സംവിധാനം,ആലാപനം തുടങ്ങി വിവിധ മേഘലകളിൽ വ്യക്തിമുദ്ര
പതിപ്പിച്ച ശ്രീ കൈതപ്രത്തിന് ഹൃദയം നിറ
ഞ്ഞ ആശംസകൾ