ഓമനത്തിങ്കൾ കിടാവോ…
നല്ല ….കോമളത്താമരപ്പൂവോ ….
ഇരയിമ്മൻ തമ്പി
രചിച്ച ഈ താരാട്ട്പാട്ടിന്റെ
ശീലുകളിൽ മനംമയങ്ങിയൊഴുകിയ
ഒരു സുവർണ്ണകാലമുണ്ടായിരുന്നു
കരമനയാറിന്…. ഇന്ന്, നഷ്ടസ്മൃതികളിൽ തേങ്ങിയൊഴുകുന്ന, ആ ദുഃഖപുത്രിയുടെ തീരത്തുകൂടി നമുക്കു കണ്ണോടിയ്ക്കാം ….
കരമനയാറ്റിൻ കരയിൽ ഒരു നമ്പൂതിരി മന ഉണ്ടായിരുന്നു. അന്നത്തെ കാലത്ത് ആ സ്ഥലത്തെ മനുഷ്യരുടെ ജീവിതം ആ മനയെ ചുറ്റിപ്പറ്റി ആയിരുന്നു പോലും . കാലക്രമേണ, ആ മന അന്യം നിന്നു പോയെന്നും, ആറിന്റെ ‘കര’യിലുണ്ടായിരുന്ന ആ ‘മന’യും,
ദേശവും ‘കരമന‘ യായെന്നും, ആറ് കരമനയാറായെന്നും ഐതിഹ്യങ്ങൾ പറയുന്നു.
തിരുവനന്തപുരം നഗരത്തിന്റെ
ജീവജലമാണ് കരമനയാർ.
പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്തുള്ള
അഗസ്ത്യാർ കൂടത്തിലെ,
ചെമ്പുഞ്ഞിമലയിൽനിന്നും ഉൽഭവിച്ച്
നെടുമങ്ങാട്, നെയ്യാറ്റിൻകര,
തിരുവനന്തപുരം എന്നീ മൂന്ന് താലൂക്കുകളിലൂടെ ഒഴുകി തിരുവല്ലത്ത് വച്ച് അറബിക്കടലിൽ ചേരുന്ന ഇവൾക്ക്
68 കിലോമീറ്റർ നീളമുണ്ട്.
സംഗീതലോകത്തെ അതുല്യപ്രതിഭകളിൽ ഒരാളായിരുന്ന നീലകണ്ഠശിവൻ,
പ്രശസ്ത എഴുത്തുകാരായ ശൂരനാട് കുഞ്ഞൻപിള്ള, മലയാറ്റൂർ രാമകൃഷ്ണൻ പ്രശസ്ത നാടക-ചലച്ചിത്രനടനായിരുന്ന
കരമന ജനാർദ്ദനൻ നായർ, ഗായിക കെ.എസ്. ചിത്ര തുടങ്ങി നിരവധി പ്രമുഖരുടെ ജൻമം കൊണ്ട് ധന്യമാണ് കരമനയാറിന്റെ തീരങ്ങൾ .
കാവിയാർ, അട്ടയാർ, കിള്ളിയാർ
തോടയാർ തുടങ്ങിയവ പ്രധാന പോഷക നദികളാണ്. ജൈവ വൈവിധ്യങ്ങളാലും, അപൂർവ്വ ഔഷധ സസ്യങ്ങളാലും സമ്പന്നമായ ഒരു വനമേഖല കരമനയാറിനുണ്ട്. പേപ്പാറ ഡാം,
ദക്ഷിണ കേരളത്തിലെ തേക്കടി എന്നറിയപ്പെടുന്ന പേപ്പാറ വന്യജീവി സംരക്ഷണ കേന്ദ്രം, അരുവിക്കര ഡാം എന്നിവ കരമനയാറിലാണ്. പേപ്പാറ ഡാമിലെ ദ്വീപുകൾ ദേശാടനപ്പക്ഷികളുടെ
വിഹാര കേന്ദ്രങ്ങളാണ്. അരുവിക്കര ഡാമിലെ വെള്ളം തിരുവനന്തപുരം
നഗരത്തിന്റെ കുടിവെള്ളവും.
ഒരു കാലത്ത് വൻതോതിലുള്ള വജ്രഖനനവും ഈ തീരത്ത് നടന്നതായി
പറയുന്നുണ്ട്.
വൈവിധ്യങ്ങളായ ചരിത്രവും സംസ്കാരവും പേറുന്ന നദി, തിരുവിതാംകൂർ
രാജചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. സ്വാതിതിരുനാൾ ഇരയിമ്മൻ തമ്പി ഇവരുടെയെല്ലാം
പ്രിയപ്പെട്ട പുഴ !
കലയുടെ സുവർണ്ണകാലമായിരുന്ന
സ്വാതിതിരുനാൾ ഭരണകാലത്ത്,
നിരവധി പണ്ഡിതൻമാർ, ശില്പികൾ, സംഗീതജ്ഞർ, തഞ്ചാവൂർ നർത്തകർ… ആദിയായവരെയെല്ലാം
രാജാവ് പാർപ്പിച്ചിരുന്നത് കരമനയാറിന്റെ തീരത്തുള്ള കൊട്ടാരങ്ങളിലായിരുന്നു.
അവയിൽ പലതും നഷ്ട പ്രൗഢിയോടെ ഇന്നും നിലകൊള്ളുന്നുണ്ട്.
സ്വാതിതിരുനാൾ തന്റെ പല കൃതികളും
രചിച്ചത് കരമനയാറിലെ ഓളങ്ങളെ
സാക്ഷ്യപ്പെടുത്തിയായിരുന്നു. മുപ്പത്തിമൂന്നു വർഷം നീണ്ട ഭരണ കാലയളവിൽ സംഗീത – നടന ധ്വനികളുടെ താളത്തിൽ മയങ്ങിയൊഴുകി… കരമനയാർ!
ഈ തീരത്തു തന്നെയാണ്
നാട്യഗുരുവായ ഗുരു ഗോപിനാഥ് സ്ഥാപിച്ച നടനഗ്രാമവും സ്ഥിതി ചെയ്യുന്നത്.
‘കാണിക്കാർ ‘ എന്ന ആദിവാസി വിഭാഗത്തിന്റെ സർവ്വസ്വവുമായിരുന്നു
ഈ നദി. അവരുടെ ‘മയിലാറ് ‘
ഇന്ന് സർവ്വനാശത്തിന്റെ വക്കിലാണ്.
നഗരത്തിൽ അവൾ ഒഴുക്കു നിലച്ച
ഒരു ചവറുകൂന മാത്രമാണിന്ന്.
പുഴസംരക്ഷണ സമിതിയ്ക്ക്, നദിയുടെ പഴയ പ്രതാപവും, നീരൊഴുക്കും
വീണ്ടെടുക്കാൻ കഴിയട്ടെ…. അനർഗ്ഗളമൊഴുകുന്ന സ്നേഹപ്രവാഹമായൊഴുക്കുവാൻ സാധിക്കട്ടെ…
സുജഹരി.✍