മലയാള സിനിമയിൽ മൗലികമായ പരീക്ഷണങ്ങൾ നടത്തുകയും, സിനിമയെ വ്യത്യസ്തങ്ങളായ അനുഭവതലങ്ങളിലേക്ക് കൊണ്ടു പോവുകയും ചെയ്ത പ്രസിദ്ധ ചലച്ചിത്രകാരനായ ജി. അരവിന്ദന്റെ ഓർമദിനമാണ് മാർച്ച് 15.
മലയാള സിനിമയെ അന്താരാഷ്ട്ര നിലവാരത്തിലെത്തിച്ച ചലച്ചിത്രകാരന്മാരിൽ ഒന്നാമത്തെ പ്രതിഭയാണ് ജി.അരവിന്ദൻ. നല്ലൊരു തിരക്കഥാകൃത്ത്, സംവിധായകൻ, ചിത്രകാരൻ, കാർട്ടൂണിസ്റ്റ് എന്നതിനു പുറമെ നല്ലൊരു സംഗീതജ്ഞൻ കൂടിയായിരുന്നു അദ്ദേഹം.
മൗനത്തിന് ഇത്രയേറെ സൗന്ദര്യവും, അർത്ഥതലങ്ങളും ഉണ്ടെന്ന് പ്രേക്ഷകർക്ക് മനസ്സിലാക്കിക്കൊടുത്ത എക്കാലത്തേയും മികച്ച സംവിധായകൻ ആയിരുന്നു അരവിന്ദൻ.സംഭാഷണത്തിന്റെ പൊള്ളത്തരങ്ങളിൽ നിന്ന് എന്നും
മാറി നിൽക്കുന്നതായിരുന്നു അരവിന്ദന്റെ എല്ലാ ചിത്രങ്ങളിലേയും പ്രത്യേകത.
പ്രശസ്ത ഹാസ്യസാഹിത്യകാരൻ എം.എൻ ഗോവിന്ദൻ നായരുടെ മകനായി 1935 ജനുവരി 21 ന് കോട്ടയത്തായിരുന്നു ജനനം.
സി.എം.എസ് കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം റബർ ബോർഡിൽ ഉദ്യോഗസ്ഥനായി ചേർന്നു.
മാതൃഭൂമിക്കു വേണ്ടി രേഖാചിത്രങ്ങൾ വരച്ചാണ് അരവിന്ദൻ പ്രശസ്തനായത്. പിന്നീട് നാടകത്തിലും തന്റേതായ കഴിവു തെളിയിച്ചു. “ചെറിയ മനുഷ്യരും വലിയ ലോകവും ” എന്ന കാർട്ടൂൺ പരമ്പരയിലൂടെ അദ്ദേഹം ഏറെ ശ്രദ്ധേയനായി.അരവിന്ദൻ പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞന്റെ കീഴിൽ സംഗീതം അഭ്യസിച്ചിരുന്നു. ആ മികവ് അദ്ദേഹത്തിന്റെ പാട്ടുകളിൽ നിറഞ്ഞു നിന്നിരുന്നു. ഏറെ സന്തോഷ പ്രദവും, സംഗീത സാന്ദ്രവുംആയിരുന്നു ആ സംഗീതസദസ്സുകൾ
എന്നും….
സൗമ്യവും ശാന്തവുമായ സ്വഭാവക്കാരനായിരുന്നു അരവിന്ദൻ. ഋഷിതുല്യമായ ശാന്തത അദ്ദേഹത്തിന്റെ മുഖ-മുദ്രയായിരുന്നു. മൃദുവായ് എന്നും സിനിമയെ പ്രണയിച്ച ചലച്ചിത്രകാരൻ കൂടി ആയിരുന്നു അദ്ദേഹം. 1974ൽ തന്റെ ആദ്യ സിനിമയായ ഉത്തരായനത്തിലൂടെ സിനിമാ സംവിധാനത്തിലേക്ക് കടന്ന അരവിന്ദന്റ പ്രധാന തട്ടകം സംഗീതവും, നാടകവുമായിരുന്നു. ഈ സിനിമയിലൂടെ തന്നെ മികച്ച സംവിധായകൻ, ചിത്രം, മികച്ച സംഭാഷണ രചയിതാവ് എന്നീ അവാർഡുകൾ നേടി.കാളി, അവനവൻ കടമ്പ തുടങ്ങിയ മികവുറ്റ നാടകങ്ങൾ നിർമ്മിച്ചു കൊണ്ട് അദ്ദേഹം പ്രൊഫഷണൽ നാടക രംഗത്തേക്ക് വന്നു.
1977 ൽ ആണ് രാമായണത്തെ ആസ്പദമാക്കി നിർമ്മിച്ച രണ്ടാമത്തെ സിനിമയായ കാഞ്ചനസീത പുറത്തു വന്നത്. കൗതുകമേറുന്ന സർക്കസ് കൂടാരത്തിന്റെ കഥ പറയുന്ന തമ്പ് 1978ൽ പുറത്തിറങ്ങി.
അതിനു ശേഷം 1979ൽ ചെയ്ത കുമ്മാട്ടിയും, എസ്തപ്പാനും നിരവധി അന്താരാഷ്ട്ര സിനിമാമേളകളിൽ പ്രദർശിപ്പിച്ചു.
പ്രശസ്ത കവി ബാലചന്ദ്രൻ ചുള്ളിക്കാടിനെ ആദ്യമായി അഭിനയിപ്പിച്ച പോക്കുവെയിൽ 1981ൽ പുറത്തിറങ്ങി. അതിനു ശേഷം 4 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് അരവിന്ദൻ ചിത്രം പിറക്കുന്നത്.1985 ൽ അദ്ദേഹത്തിന്റെ ചിദംബരം നിരവധി പുരസ്കാരങ്ങൾ നേടുക ഉണ്ടായി.പിന്നീട് ഒരിടത്ത്, ഉണ്ണി, വാസ്തുഹാര എന്നീ മനോഹരമായ ചിത്രങ്ങൾ കൂടി ആ തൂലിക തുമ്പിലൂടെ പിറവിയെടുത്തു.
1974ൽ ഉത്തരായനം, 1978ൽ കാഞ്ചനസീത,1979 ൽ തമ്പ്, 1981ൽ പോക്കുവെയിൽ,1985 ൽ ചിദംബരം, 1986 ൽ ഒരിടത്ത്, 1990 ൽ വാസ്തുഹാര എന്നീ സിനിമകൾക്ക് മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡുകളും, തമ്പ്, കാഞ്ചനസീത, ഒരിടത്ത് എന്നീ സിനിമകൾക്ക്
ദേശീയ അവാർഡുകളും ലഭിച്ചു. 1988ൽ ഒരേ തൂവൽ പക്ഷികൾ എന്ന സിനിമയ്ക്ക് സംഗീത സംവിധായകനുള്ള സംസ്ഥാന അവാർഡും അദ്ദേഹത്നിന് ലഭിച്ചു.
ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷന്റെ ഡയറക്ടർ, കേരള സംസ്ഥാന ഫിലിം ഡവലപ്മെന്റ് കോർപ്പറേഷൻ ഭരണ സമിതി അംഗം എന്നീ നിലകളിലും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.സി.വി.ശ്രീരാമന്റെ വാസ്തുഹാരയ്ക്ക് അരവിന്ദൻ നൽകിയ ദൃശ്യഭാഷ്യം വെള്ളിത്തിരയിൽ വിടരും മുൻപേ 1991 മാർച്ച് 15ന് തന്റെ അമ്പത്തിയാറാം വയസിൽ ഓർമ്മകളുടെ ലോകത്തേക്ക് അദ്ദേഹം യാത്രയായി.
മലയാള സിനിമയ്ക്ക് പുതിയ മാനങ്ങൾ തീർത്ത അതുല്യപ്രതിഭയ്ക്ക് പ്രണാമം….
നന്നായിട്ടുണ്ട് മികച്ച അവതരണം
വളരെ നല്ല വിവരണം പണ്ട് സ്കൂളിൽ പടിക്കുമ്പോ തമ്പ് കണ്ട ഓർമ ചിദചംബരം മനസ്സിൽ മായാതെ നില്കുന്നു എന്റെ പ്രിയ സുഹൃത്തു അജിക് അഭിനന്ദനങ്ങൾ 👍👍