തയ്യാറാക്കിയത്: അജി സുരേന്ദ്രൻ. കോതമംഗലം.
അക്കാമ്മ ചെറിയാൻ എന്ന ധീര വനിതയുടെ ഓർമ്മകളിലൂടെ….

ഞാനാണ് നേതാവ്, മറ്റുള്ളവരെ കൊല്ലുന്നതിനു മുമ്പ് ആദ്യം എന്നെ വെടി വയ്ക്കൂ. പ്രതിഷേധക്കടൽ തീർത്തവർക്കു നേരെ വെടിവയ്ക്കാൻ സൈനികർ തുനിഞ്ഞപ്പോൾ, പ്രതിഷേധക്കാർക്ക് നേതൃത്വം നൽകിയ ധീരവനിത അക്കാമ്മ ചെറിയാൻ നിർഭയയായ് ബ്രിട്ടീഷ് സൈനികരോട് പറഞ്ഞ വാക്കുകളാണിത്. ആ ധീരവനിതയുടെ ഓർമ്മകളിലൂടെ….
1909 ഫെബ്രുവരി 14 ന് തിരുവിതാംകൂർ കാഞ്ഞിരാപ്പളളിയിലെ തൊമ്മൻ ചെറിയാൻ, അന്നമ്മ ചെറിയാൻ എന്നിവരടെ മകളായാണ് അക്കാമ്മ ജനിച്ചത്.ചരിത്രത്തിൽ ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം എടക്കര സെൻ്റ് മേരീസ് സ്കൂളിൽ അദ്ധ്യാപികയായ് അവർ ജോലിയിൽ പ്രവേശിച്ചു. അതിനു ശേഷം പ്രധാന അദ്ധ്യാപികയായും.
പിന്നീട് സ്റ്റേറ്റ് കോൺഗ്രസിൽ ചേർന്നു.തിരുവിതാംകൂർ ദിവാനായിരുന്ന സി.പി.രാമസ്വാമി അയ്യർക്കെതിരെയുള്ള പ്രക്ഷോഭം മുന്നിൽ നിന്ന് നയിച്ചത് അക്കമ്മ ആയിരുന്നു. 1939 ൽ ദിവാനെ പുറത്താക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട് അവർ കവടിയാർ കൊട്ടാരത്തിലേക്ക് നടത്തിയ വൻ റാലിയിൽ 20,000 ലേറെ ആളുകളാണ് പങ്കെടുത്തത്.ബ്രിട്ടീഷ് പോലീസ് വെടിവയ്ക്കാൻ നോക്കിയെങ്കിലും അക്കാമ്മയുടെ ദൃഢനിശ്ചയത്തിനു മുന്നിൽ അവർ ഭയന്ന് പോയി. ഇതെ തുടർന്ന് അക്കാമ്മയെ തിരുവിതാംകൂറിൻ്റെ ത്സാൻസി റാണി എന്നാണ് ഗാന്ധിജി വിശേഷിപ്പിച്ചത്.
അറസ്റ്റുചെയ്യപ്പെട്ട അക്കാമ്മയെ 1939 ജനുവരി 31-ന് ഒരുവര്‍ഷത്തേക്ക് തടവിലിട്ടു.
1940-ല്‍ ജയില്‍ മോചിതയായ അക്കാമ്മ മുഴുവന്‍ സമയ രാഷ്ട്രീയ പ്രവർത്തനത്തിനായ് മാറ്റിവച്ചു. 1942-ല്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കേണ്‍ഗ്രസ്സിന്റെ ആക്ടിംഗ് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടു. 1942-ല്‍ ക്വിറ്റിന്ത്യാ സമരത്തെ തുടര്‍ന്നുണ്ടായ സിവില്‍ ആജ്ഞാലംഘനത്തില്‍ പങ്കെടുത്തതിന് ഒരു വര്‍ഷക്കാലം തടവില്‍കഴിയേണ്ടിവന്നു. നിരന്തര പീഡനങ്ങളെ ധീരമായി അതിജീവിച്ച അവര്‍ ജയില്‍ മോചനത്തിനുശേഷവും സ്വാതന്ത്രത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ശക്തിയോടെ വ്യാപൃതയായി.
വീണ്ടും പലപ്പോഴും അവരെ അറസ്റ്റു ചെയ്യുകയും, ജയിലിലടക്കുകയും ചെയ്തിട്ടുണ്ട്. 1947 ൽ തിരുവിതാംകൂർ ലെജിസ്ളേറ്റീവ് അസംബ്ലിയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട അക്കമ്മ സ്വാതന്ത്രു സമരത്തിലെ ഒരിക്കലും വിസ്മരിക്കാനാവാത്ത വ്യക്തിത്വമാണ്.
അജയ്യതയുടെയും അര്‍പ്പണബോധത്തിന്റെയും ഉത്തമ ഉദാഹരണമായിരുന്നു അക്കാമ്മ ചെറിയാന്റെ ജീവിതം. പഴയ തിരുവിതാംകൂര്‍ സംസ്ഥാനത്ത് നടന്ന ദേശീയസമരത്തില്‍ പങ്കെടുത്ത ഒരു വനിത എന്നനിലയില്‍ അവരുടെ ത്യാഗപൂര്‍ണ്ണമായ നേതൃത്വം എന്നും കേരളീയ സ്ത്രീത്വത്തിന്റെ പ്രതീകമായിരുന്നു.
1951 ൽ നാൽപ്പത്തിരണ്ടാം വയസിൽ സ്വാതന്ത്ര്യ സമര സേനാനിയും തിരുവിതാംകൂർ കൊച്ചിൻലെജിസ്ളേറ്റീവ് അസംബ്ലി മെമ്പറുമായ വി.വി വർക്കിയെ വിവാഹം കഴിച്ചു. പിന്നീട് അധികാര മത്സരങ്ങൾക്കിടയൽ എന്തുകൊണ്ടോ അക്കാമ്മ ലോക്സഭ ഇലക്ഷനിൽ അവർ തഴയപ്പെട്ടു. പാർട്ടിയുടെ പുതിയ ആശയങ്ങളുമായ് തനിക്ക് യോജിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയപ്പോൾ സമരമുഖങ്ങളിൽ നിറഞ്ഞു നിന്ന ഝാൻസി റാണി നിശബ്ദമായ് അവിടെ നിന്നും പിൻ വാങ്ങി.
1982 മെയ് 5 ന് അനാരോഗ്യം മൂലം അവർ അന്തരിച്ചു. അധികാര മോഹമില്ലാതെ നേട്ടങ്ങൾക്കു വേണ്ടി മാത്രം പ്രയത്നിച്ച ആ ഓർമ്മയ്ക്കായ് തിരുവനന്തപുരം വെള്ളയമ്പലത്ത് അക്കാമ്മയുടെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. തിരുവിതാംകൂറിൻ്റെ ത്സാൻസിറാണിക്ക് സ്നേഹ പ്രണാമം…..
👍
Super 👌👌
NannAayitt und aji chechi
തിരുവിതാംകൂറിന്റെ ത്സാൻസി റാണിക്ക്
പ്രണാമം….. വളരെ നല്ല ലേഖനം അജിക്കുട്ടി…
അഭിനന്ദനങ്ങൾ…..