ക്രിസ്തുമസ്സ് കാലം ആകുമ്പോഴേ മനസ്സിലേക്ക് ഓടിയെത്തുന്നത് ചേച്ചമ്മയുടെ കൈപ്പുണ്യത്തിന്റെ രുചിക്കൂട്ടുകൾ ആണ്.
വെള്ളയപ്പവും ചിക്കൻ കറിയും, ചിക്കൻ വരട്ടിയതും,ചിക്കൻ ഫ്രൈയും, വട്ടയപ്പം, കിണ്ണത്തപ്പം അങ്ങനെ തുടങ്ങി രുചികളുടെ വലിയൊരു കൂട്ടു തന്നെയാണു ഓർമ്മയിലേക്ക് വരുന്നത്. അതുകഴിഞ്ഞാൽ പിന്നെ മാർത്തോമാ കോളേജിലെ മനോഹരമായ ക്രിസ്തുമസ്സ് ആഘോഷങ്ങളും.
പുൽക്കൂടുകളും നക്ഷത്രങ്ങളും തൂക്കി ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷിക്കാൻ നാടൊരുങ്ങുമ്പോൾ ഞങ്ങൾ അതിനുമുന്നെ ഒരുക്കങ്ങൾ തുടങ്ങിയിരിക്കും. പുൽക്കൂട് ഒരുക്കിയും, ക്രിസ്തുമസ്സ് പാപ്പയെ വരവേറ്റും നിറങ്ങൾ ചാർത്തിയ രാവുകൾ. രാത്രി പള്ളിയിലേക്കുള്ള യാത്രകളും അവിടുത്തെ ആഘോഷങ്ങളും അതിനുശേഷം കയ്യിൽ കിട്ടുന്ന മിഠായികളും മധുരപലഹാരങ്ങളും. അതു കഴിഞ്ഞ് രാവിലെ ചേച്ചമ്മയുടെ വീട്ടിൽ ഒരുക്കിയ ഭക്ഷണത്തെ ഓർത്തുള്ള ഉറക്കവും. രാവിലെ എണീറ്റാൽ കുളിച്ചു റെഡിയായി ഞങ്ങൾ പോകും ഒരുപാട് കുട്ടിക്കൂട്ടങ്ങൾ. ആ പ്രദേശത്തെ, താച്ചാറുപോയിൽ എന്ന കൊച്ചു ഗ്രാമത്തിലെ മിക്കവാറും കുടുംമ്പങ്ങളിലെ കുട്ടികൾ.
നമ്മുടെ ബാല്യം തിരിച്ചു കിട്ടാത്ത ആ കാലത്തെ ആ ഓർമ്മകൾക്ക് വല്ലാത്ത സുഗന്ധമാണ്.’കാലമേ തിരികെത്തരുമോ ഇനിയുമൊരു കൊച്ചു കുഞ്ഞായി എന്നിലേക്ക് മടങ്ങാൻ ‘പലപ്പോഴും ഞാൻ ദൈവത്തോട് ചോദിക്കാറുണ്ട്. മതവും, ജാതിയും, വർണ്ണവത്യാസങ്ങളും ഒന്നുമില്ല. എല്ലാആഘോഷങ്ങളും ഒരുപോലെയാണ്. ഓണവും പെരുന്നാളും ക്രിസ്തുമസ്സ് എന്തോ ആയിക്കോട്ടെ അത് ഒരുപോലെ ആഘോഷിച്ചിരുന്ന ആ തലമുറയിലേക്ക് മടങ്ങിപോകാൻ ഇപ്പോൾ ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കാറുണ്ട്.
ഞങ്ങളുടെ അവിടെ ഭൂരിഭാഗവും ഹിന്ദു കുടുംബങ്ങളാണ്. ഒരു വലിയ നായർ തറവാട്, അതായിരുന്നു ഏറ്റവും വലിയ വീട് പിന്നെ കുറച്ചു വീടുകൾസാധാരണ ഓടിട്ട വീടുകൾ. ചേച്ചമ്മയുടെ ഒരു ക്രിസ്ത്യൻ കുടുംബം മാത്രമാണ് അവിടെ ആകെയുള്ള ക്രിസ്ത്യൻ കുടുംബം.
എല്സി എന്നായിരുന്നു അവരുടെ പേര്, അച്ചാച്ചൻ ജോസഫ്. അവർക്ക് നാല് മക്കളാണ് 3 പെണ്ണും ഒരാണും അതിൽ തന്നെ മൂന്നാമത് ഉണ്ടായതാണ് ഇരട്ടക്കുട്ടികളാണ്. ലിന്റു, ലിനി രണ്ടാൾക്കും എന്റെ അനിയത്തിയുടെ പ്രായമാണ്. അവർക്ക് മൂത്തത് രണ്ടും ചേച്ചിമാർ ആണ്. വല്യേച്ചി, കുഞ്ഞേച്ചി എന്ന് ഞങ്ങൾ സ്നേഹത്തോടെ വിളിക്കുന്ന ലിഷചേച്ചി, ലിജിചേച്ചിയും. ഞങ്ങളോട് അവർക്കൊക്കെ വലിയ വാത്സല്യമായിരുന്നു അവരോടൊപ്പം ഉണ്ടാവും വാലുകളായി ഞങ്ങൾ പിള്ളേർ.
അന്നൊക്കെ മലയാള മനോരമയും, മംഗളവും വിടാതെ വായിക്കുന്നവരാണ് അവരൊക്കെ.വീട്ടിലെ പണികളൊക്കെ ഒതുക്കി സായന്തനത്തിൽ ഞങ്ങളുടെ വീടിന്റ മുൻപിലെ വയൽ വരമ്പിൽ ഒന്നിച്ചിരിക്കും. അവരുടെ കഥകളും കാര്യങ്ങളും പറയുന്നതെല്ലാം കേട്ട് അവരുടെ കഥകൾക്കിടയിലൂടെ ഞങ്ങളുണ്ടാവും ഞങ്ങൾ കണ്ട സിനിമകളുടെ കഥകളുമായി.
ക്രിസ്തുമസ്സ് കാലമായാൽ ആ ചുറ്റുപാടുമുള്ള എല്ലാ ഹിന്ദു വീടുകളിലും കഷണിക്കണം എല്ലാവര്ക്കും ഭക്ഷണം കൊടുക്കാനുള്ള സാമ്പത്തിക സ്ഥിതി ഇല്ല. അച്ചാച്ചന് ടാപ്പിന് ആണ്. ചേച്ചമ്മ അംഗണവാടിയിൽ ആയ ആണ്. അതുകൊണ്ട് പണത്തിനു നല്ല ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങളെപ്പോലുള്ള കുട്ടികൾക്കാണ് ചേച്ചമ്മ പരിഗണന കൊടുത്തിരുന്നത്. വീട്ടിൽ അമ്മയോട് എന്തായാലും പറയും അതിനു കാരണം ചേച്ചമ്മയുടെ വീട്ടിൽ വിരുന്നു വരുന്നവർക്ക്
അമ്മയുടെ സാമ്പാറും, അവിയലും പായസവും വേണം.
ക്രിസ്മസ് വരുന്നതിന്മുൻപുള്ള 25 നോമ്പ് തുടങ്ങുമ്പോൾ തന്നെ ചേച്ചിയമ്മ ഒരുക്കങ്ങൾ തുടങ്ങും. വീടെല്ലാം വൃത്തിയാക്കി അന്നൊക്കെ തൊട്ടടുത്തുള്ള ശാന്തമ്മയും, അമ്മയും സഹായിക്കും. കരണ്ട് അന്നൊന്നും നാട്ടിൽ എത്തിയിരുന്നില്ല. അതുകൊണ്ട് ഓരോന്ന് ഇടിച്ചും പൊടിച്ചും തയാറാക്കണം.
പലഹാരങ്ങൾ ഓരോന്ന് തയ്യാറാക്കാൻ ഉള്ളത് ശരിയാക്കി വച്ചു തുടങ്ങും.അതിൽ കാര്യമായി അച്ചാറുകൾ ഉണ്ടാക്കൽ ആണ്. ബീഫ്, മീൻ അച്ചാറുകൾ.പക്ഷേ അതൊന്നും ഉപയോഗിക്കില്ല 25 നോമ്പ് കഴിയാതെ ചേച്ചമ്മ മത്സ്യ മാംസാദികൾ ഉപയോഗിക്കാറില്ല.
ഒരാഴ്ച മുന്നേ ഞങ്ങൾ പാടത്തു സമൃദ്ധമായി കിട്ടുന്ന പുല്ല് അരിഞ്ഞു ഉണക്കാൻ ഇടും. ക്രിസ്മസ് സ്റ്റാർ തൂക്കും. പിന്നെ ഓരോ പണികളും ചേച്ചമ്മയുടെ കയ്യാലയിൽ ആണ്. ഉമ്മറത്തുള്ള കയ്യാലയിൽ ചെറിയൊരു ഇടം ശരിയാക്കി പുൽകൂട് ഉണ്ടാക്കും. വർണ്ണ കടലാസുകൾ കൊണ്ടു അലങ്കരിക്കും. പിന്നെ കാത്തിരിപ്പാണ് കരോൾ ഗാനവും കൊട്ടും പാട്ടുമായി ക്രിസ്സ്മസ് പാപ്പാ വരുന്നത് കാണാൻ. ഒരുപാട് മിഠായി കൊണ്ടുവരും. അതുകിട്ടാൻ അവരോടൊപ്പം തുള്ളികളിക്കാനും സമ്മാനം വാങ്ങാനുമുള്ള ഉത്സാഹം.
ക്രിസ്മസിന്റെ തലേരാത്രിയിൽ എല്ലാവരും പള്ളിയിലേക്ക് പോകാൻ ഒരുങ്ങും. പള്ളിയിലെ അച്ചൻ ചെറുപ്പക്കാരൻ ആയിരുന്നു ഗീവർഗീസ് അച്ചൻ . സ്നേഹത്തോടെ പുഞ്ചിരിച്ചുകൊണ്ട് കുശാലങ്ങൾ ചോദിച്ചു കടന്നുവരുന്ന അച്ചൻ ആ ഇടവകയിൽ നിന്നും മാറി പോകുമ്പോൾ വല്ലാത്ത നഷ്ടബോധം തോന്നിയിരുന്നു. കാരണം ഞങ്ങളുമായി അത്രയും ഇടപഴകിയിരുന്നു. പള്ളിയിലേക്ക് ഉള്ള യാത്രയും തിരിച്ചുള്ള യാത്രയും ഇന്നും ഓർമ്മയിലെ ഘോഷയാത്രകൾ ആണ്. അന്നൊക്കെ കൂട്ടമായി നടന്നു പോകും പള്ളിയുടെ അടുത്തേക്ക് എത്തുംതോറും വിവിധ വർണ്ണങ്ങളിൽ തിളങ്ങുന്ന ലൈറ്റുകൾ വല്ലാത്ത കൗതുകമായിരുന്നു. പാതിരാകുർബാന കഴിഞ്ഞു വീണ്ടും തിരിച്ചു നടക്കും. നിലാവുള്ള നക്ഷത്രങ്ങൾ നിറഞ്ഞു നിൽക്കുന്ന രാത്രിയുടെ ഭംഗിയിൽ കൈകോർത്തു നടക്കുമ്പോൾ പേരറിയാത്ത എന്തൊക്കെയോ വികാരങ്ങൾ നിറയും. നേർത്ത മഞ്ഞിൽ കുളിരു ചൂടി വീട്ടിൽ വന്നു കിടന്നുറങ്ങും. അച്ചാച്ചൻ ഒരു പതിഞ്ഞസ്വഭാവമാണ് എന്നാലും മുന്നിൽ ടോർച്ചു തെളിയിച്ചു കൂടെ വരും.
ക്രിസ്തുമസിന്റെ രാവിലെ ഉണരാൻ വൈകും. പത്തുമണിയോടെ കുളിച്ചു സുന്ദരിമാരായി കൂട്ടുകാരികൾ ഓരോരുത്തരായി വരും. നേരെ ചേച്ചമ്മയുടെ വീട്ടിലേക്കു. ആദ്യം മധുരമുള്ള വട്ടയപ്പത്തിൽ തുടങ്ങി ഓരോരുചികളും ആസ്വദിച്ചു ഉച്ചയോടെ പിന്നെ കളികളിലേക്ക് ഏർപ്പെടും. വല്യേച്ചിയും കുഞ്ഞേച്ചിയും പഠിക്കാൻ ഡൽഹിയിൽ പോയതോടെ പിന്നെ ആഘോഷങ്ങൾ കുറഞ്ഞു. അച്ചാച്ചന്റെ തളർച്ചയും ചേച്ചമ്മയുടെ അസുഖവും ആ വീടിനെ തളർത്തി. പിന്നീട് അതിജീവന്നതിനുള്ള പോരാട്ടം ആയിരുന്നു.
എന്നാലും ക്രിസ്മസിന് ഒരു കേക്ക് വാങ്ങി എല്ലാവര്ക്കും കൊടുക്കാൻ ചേച്ചമ്മ മറന്നില്ല.
മാർത്തോമാ കോളേജിലെ മൂന്നു വർഷം. അതായിരിക്കും അടിച്ചുപൊളിച്ച ആഘോഷം. ക്രിസ്മസ് ട്രീ മത്സരമുണ്ടാകും. ഓരോ ഡിപ്പാർട്മെന്റ് തലത്തിലും ഫസ്റ്റ് നേടാനുള്ള ത്വര ആയിരിക്കും. മത്സരം രാവിലെ തുടങ്ങി 11മണിയോടെ അവസാനിക്കും. പിന്നെ സെമിനാർ ഹാളിൽ എല്ലാവരും ഒത്തുകൂടി സന്ദേശംകൈമാറും. കേക്കുമുറിച്ചു ആഘോഷതിമർപ്പുമായി കോളേജിൽ ഇരിക്കും. ഞങ്ങളുടെ ഗാങ് അന്നത്തെ അറിയപ്പെടുന്ന ഗാങ്. എല്ലാത്തിലും ആക്റ്റീവ് ആയ എട്ടുപേര്. ഞങ്ങൾക്ക് കൂട്ടുകാരുടെ വക ട്രീറ്റ് വേറെ.
ആഘോഷങ്ങളുടെ പെരുമഴക്കാലങ്ങൾ എത്ര പെട്ടെന്നാണ് അവസാനിച്ചത്. ഇന്നും ആഘോഷങ്ങൾ ഉണ്ട് പക്ഷേ വയറു നിറയുന്നു മനസ് പാതിയിലാണ്. എവിടെയോ എന്തൊക്കെയോ നഷ്ടങ്ങൾ. ഒത്തൊരുമ്മയുടെ, കലർപ്പില്ലാത്ത സ്നേഹത്തിന്റെ, സൗഹൃദത്തിന്റെ ആഘോഷങ്ങൾ ഇന്നില്ല. പൊങ്ങച്ചം കാണിക്കാൻ, മറ്റുള്ളവരോട് മത്സരിക്കാൻ എന്തൊക്കെയോ കാണിച്ചു കൂട്ടുന്നു. കാലത്തിന്റെ വേഗതയിൽ എല്ലാം നഷ്ടമാകുമ്പോഴും എവിടെയോ എന്തൊക്കെയോ നമുക്കായി കാത്തിരിക്കുന്നുണ്ടാകും. ഇല്ലെങ്കിലും ഈ ഓർമകളുടെ സുഗന്ധം മതി..
സുബി വാസു, നിലമ്പൂർ ✍️