ഭക്തപ്രവരനായ പ്രഹ്ലാദന്റെ പൗത്രനാണ് മഹാത്മാവായ മഹാബലി. അദ്ദേഹത്തിന്റെ അച്ഛന്‍ പ്രഹ്ലാദപുത്രനായ വിരോചനന്‍ ആയിരുന്നു. ഇന്ദ്രനുമൊരുമിച്ച് പ്രജാപതിയുടെ അടുത്തു നിവസിച്ച് പ്രജാപതിയില്‍നിന്നും ബ്രഹ്ചര്യദീക്ഷ സ്വീകരിച്ച് തത്വജ്ഞാനം ശ്രവിച്ചെങ്കിലും പ്രാരബ്ധബലത്താല്‍ വിരോചനന്‍ ദേഹാത്മവാദിയായിത്തീരുകയാണുണ്ടായത്
എന്നാലും അദ്ദേഹം ധര്‍മ്മനിഷ്ഠനും ബ്രാഹ്മണഭക്തനും ആയിരുന്നു. ഒരിക്കല്‍ തന്റെ പ്രതിയോഗിയായ ഇന്ദ്രന്‍ കപടബ്രാഹ്മണവേഷമെടുത്ത് വിരോചനന്റെ സമീപത്തുചെന്ന് അദ്ദേഹത്തിന്റെ ഉദാരതയെക്കുറിച്ചു വളരെ പ്രശംസിച്ചു.
അതുകേട്ട് വിരോചനന്‍ ആ കപടവേഷധാരിയായ ഇന്ദ്രനോടു പറഞ്ഞത്. അങ്ങേയ്ക്കു ഹിതമുള്ളത് എന്നോടു ചോദിച്ചു വാങ്ങിക്കാമെന്നാണ്. അങ്ങയുടെ ആയുസ്സ് എനിക്കു തരണമെന്നായിരുന്നു അപ്പോള്‍ ഇന്ദ്രന്‍ വിരോചനനോട് അഭ്യര്‍ത്ഥിച്ചത്. അതുകേട്ട് ബ്രാഹ്മണഭക്തനായ വിരോചനന്‍ വളരെ സന്തോഷിച്ചു. അദ്ദേഹം ഇങ്ങനെ തുടര്‍ന്നുപറഞ്ഞു. ഞാന്‍ ഇന്ന് ധന്യനായി.
എന്റെ ജീവിതവും സഫലമായിത്തീര്‍ന്നു. എന്തെന്നാല്‍ എന്റെ ജീവിതം ഒരു ബ്രാഹ്മണശ്രേഷ്ഠന് സമര്‍പ്പിക്കുവാന്‍ എനിക്കു കഴിഞ്ഞു. ഇതില്‍ കൂടുതല്‍ മഹാഭാഗ്യം വേറെ എന്താണ് എനിക്കുണ്ടാകേണ്ടത്? ഇത്രയും പറഞ്ഞ് സന്തോഷത്തോടുകൂടി, തന്റെ ആയുസ്സ് വിരോചനന്‍ വൃദ്ധബ്രാഹ്മണവേഷധാരിയായ ഇന്ദ്രനു ദാനം ചെയ്തു. ഈ അപൂര്‍വദാനം കൊണ്ട് പുണ്യവാനായിത്തീര്‍ന്ന വിരോചനചക്രവര്‍ത്തി അപ്പോള്‍തന്നെ ഭഗവദ് ധാമത്തില്‍ എത്തിച്ചേര്‍ന്നു.
ഇങ്ങനെ അത്ഭുതകരമായ ദാനംകൊണ്ട് വിശ്രുതനായിത്തീര്‍ന്ന വിരോചനന് തന്റെ ധര്‍മ്മപത്‌നിയായ സുരോചനയില്‍ ജനിച്ച പുത്രനാണ് ദിഗന്തവിശ്രാന്തകീര്‍ത്തിയും പ്രാതഃസ്മരണീയനുമായ ശ്രീമഹാബലി ചക്രവര്‍ത്തി മഹാബലി എന്ന അസുര ചക്രവർത്തിയെക്കുറിച്ചുള്ള കഥ. എന്നാലിവിടെ അധികം ആരും ശ്രദ്ധിക്കാതെ പോയൊരു കഥാപാത്രമുണ്ട്, അല്ലെങ്കിൽ വ്യക്തിത്വമുണ്ട്. മഹാബലിയെ കുറിച്ച് ഒരുപാട് കഥകൾ പ്രചരിക്കുന്നുണ്ടെങ്കിലും അതിലെല്ലാം ഒരു പേരുമാത്രമായി ഒതുങ്ങിപ്പോയൊരു കഥാപാത്രം. അല്ലെങ്കിൽ പേരുപോലും പരാമർശിക്കപ്പെടാത്ത ആരും അധികം ഓർക്കാതെപോയൊരു വ്യക്തി. മറ്റാരുമല്ല മഹാബലിയുടെ ഭാര്യ വിന്ധ്യാവലി. ചരിത്ര താളുകളിൽ എങ്ങും തന്നെ മഹാബലിയുടെ ഭാര്യയെ കുറിച്ചോ… പാതാളത്തിലേക്ക് പോയതിന് ശേഷമുള്ള അവരുടെ ജീവിതത്തെ കുറിച്ചോ ഒന്നും വിശദീകരിച്ച് പരാമർശിച്ചിട്ടില്ലെന്നു തന്നെ പറയാം. അതേസമയം വളരെ ചുരുക്കം ചിലയിടങ്ങളിൽ വിന്ധ്യാവലിയെ കുറിച്ച് പറയുന്നുമുണ്ട്. പലതും പല രീതിയിലാണ് ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് മാത്രം…
മഹാബലിയുടെ കഥ അദ്ദേഹത്തിന്റെ ഭാര്യയായ വിന്ധ്യാവലിയുടെ കണ്ണുകളിലൂടെയും നാം ഓരോരുത്തരും കാണേണ്ടതാണ്. ഇതുവരെ കാണാത്ത ഒരു കൗശലക്കാരൻ തന്റെ നിരപരാധിയായ ഭർത്താവിനെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയപ്പോൾ, അവളുടെ അടങ്ങാത്ത വേദനയും വിലാപവും പശ്ചിമഘട്ടമായ സഹ്യാദ്രിയുടെ പോലും ഹൃദയം തകർക്കുന്നതായിരുന്നു. വിന്ധ്യാവലിയെക്കുറിച്ച് മലയാളത്തിൽ ഒരേയൊരു കവിത എഴുതിയത് കവി അലക്സിയാണ്.
വിരോചനന്റെ പുത്രനും പ്രഹ്ലാദന്റെ സഹോദരീ പുത്രനുമാണ് മഹാബലി. അസുര രാജാവായിരുന്ന ഹിരണ്യകശിപുവിന്റെ മകനായിരുന്നു പ്രഹ്ലാദൻ. ഹിമവാന്റെ പുത്രിയാണ് മഹാബലിയുടെ ഭാര്യ വിന്ധ്യാവലി. ബാണാസുരൻ എന്നൊരു മകനും അവർക്ക് ഉണ്ട്.. അസുര രാജാവായിരുന്നെങ്കിലും മഹാവിഷ്ണുവിന്റെ കടുത്ത ആരാധകനായിരുന്നു മഹാബലി. മഹാബലിയ്ക്ക് എല്ലാ പിന്തുണയും നൽകിക്കൊണ്ടുള്ള ഉത്തമയായ ഒരു കുടുംബിനിയായിരുന്നു വിന്ധ്യാവലിയെന്നാണ് ചിലയിടങ്ങളിൽ കുറിച്ചിരിക്കുന്നത്.
ഐതീഹ്യപരമായി വളരെ കുറച്ചു മാത്രം പേരു പരാമർശിക്കപ്പെടുന്ന കഥാപാത്രം കൂടിയാണ് പുരാണങ്ങളിൽ വിന്ധ്യാവലി. മഹാബലിയുടെ ഉത്തമയായ ഭാര്യ. സുന്ദരിയും സഹജീവികളോട് കരുണയുള്ളവളുമായിരുന്നു വിന്ധ്യാവലി. മഹാബലി- വിന്ധ്യാവലി ദമ്പതികൾക്ക് 100 പുത്രൻമാരുണ്ടായിരുന്നുവെന്നും ചില ഐതീഹ്യങ്ങളിൽ പറയുന്നു. ഇതിൽ ബാണാസുരനും നമസുവുമാണ് പ്രശസ്തരായ പുത്രൻമാർ. ഭർത്താവായ മഹബലിയുടെ ഉത്തമ ഭാര്യയായി പ്രവർത്തിച്ച വിന്ധ്യാവലി തന്റെ 100 പുത്രൻമാരോടും ഒരുപോലെ സ്‌നേഹം പങ്കുവച്ചിരുന്നു. മഹാബലിയുടെ മുത്തച്ഛനായ ഭക്തപ്രഹ്‌ളാദനോട് വളരെ ബഹുമാനമുള്ള വ്യക്തികൂടിയായിരുന്നു വിന്ധ്യാവലിയെന്ന് പുരാണങ്ങൾ പറയുന്നു.
നീതിമാനും സത്യസന്ധനും ദാനശീലനുമായ തന്റെ ഭർത്താവ് മഹാബലിയുടെ പ്രസിദ്ധിയും കീർത്തിയും എല്ലാ നാടുകളിലേക്കും പടർന്നതിൽ വളരെ സന്തോഷവതിയായിരുന്നു വിന്ധ്യാവലിയും. എന്നാൽ മഹാബലിയുടെ വളർച്ചയിൽ അസൂയ പൂണ്ട ദേവന്മാരണ് തങ്ങളുടെ മേധാവിത്വം നഷ്ടപ്പെടുമെന്ന് ഭയന്ന് മഹാബലിയെ പരീക്ഷിക്കാൻ തീരുമാനിക്കുന്നത്. ദേവന്മാരുടെ മാതാവായ അദിതിയാണ് മഹാബലിയുടെ ആരാധനാ മൂർത്തിയായ മഹാവിഷ്ണുവിനെ ചെന്ന് കണ്ട് മഹാബലിയുടെ വളർച്ച തടയുന്നതിനുള്ള സഹായം തേടിയത്.
മഹാബലി അദ്ദേഹത്തോട് സഹായം അഭ്യർത്ഥിച്ച് ചെല്ലുന്ന ആർക്കും ധാരാളം സഹായങ്ങൾ ചെയ്ത് നൽകുന്ന വ്യക്തിയായിരുന്നു. ഇത് മനസ്സിലാക്കിയ മഹാവിഷ്ണു മഹാബലിയെ ഒന്ന് പരീക്ഷിക്കാനായി വാമനൻ എന്ന് പേരുള്ള ഒരു കുള്ളൻ ബ്രാഹ്‌മണനായി അവതാരമെടുത്തുകൊണ്ട് മഹാബലിയുടെ രാജ്യത്തേക്ക് എത്തി. വാമനന്റെ ചതി മഹാബലി മനസിലാക്കിയിരുന്നില്ല. എന്നാൽ ഇതിനിടെ തന്നെ വാമനൻ ഒരു സാധാരണ വ്യക്തിയല്ല എന്ന് മനസ്സിലാക്കിയ അസുര ഗുരുവായ ശുക്രാചാര്യൻ വാമനന് ഭൂമി ദാനം ചെയ്യുന്നതിൽ നിന്നും മഹാബലിയെ വിലക്കിയിരുന്നു.
ഈ സമയത്ത് ശുക്രാചാര്യൻ പറയുന്നത് കേൾക്കണമെന്ന് മഹാബലിയെ ഉപദേശിക്കുകയാണ് വിന്ധ്യാവലി ചെയ്തത്. എന്നാൽ നൽകിയ വാക്ക് പാലിക്കാതിരിക്കുന്നത് ശരിയല്ലെന്നായിരുന്നു മഹാബലി ഭാര്യയ്ക്ക് നൽകിയ മറുപടി. വിന്ധ്യാവലിയുടെ ഉപദേശത്തെക്കാൾ മഹാബലി മുൻതൂക്കം നൽകിയത് കൊടുത്ത വാക്കിനായിരുന്നു. മഹാബലി ഉറപ്പുനൽകിയതോടെ വാമനന്റെ ശരീരം പെട്ടെന്ന് വലുതാകാൻ തുടങ്ങി. പിന്നീട് നടന്നത് എന്താണെന്ന് അറിയാത്ത മലയാളികളുണ്ടാകില്ല.
പ്രപഞ്ചവും ഭൂമിയും അളന്നെടുത്ത ശേഷം തന്റെ മൂന്നാമത്തെ കാലടി വെക്കാനുള്ള സ്ഥലം എവിടെയെന്ന് വാമനൻ മഹാബലിയോട് ചോദിച്ചു. ഇതോടെ തനിക്ക് മുൻപിൽ നിൽക്കുന്നത് ഒരു സാധാരണ ബ്രാഹ്‌മണൻ അല്ലെന്ന് അതിനോടകം തന്നെ മഹാബലി തിരിച്ചറിയുകയും ചെയ്തു. തന്റെ ഭാര്യയുടേയും ഗുരുവിന്റേയും വാക്കുകളാണ് സത്യമെന്ന് മഹാബലി മനസിലാക്കി. ഇതോടെ വാമനന്റെ മൂന്നാമത്തെ കാല് കൂടി വെക്കുന്നതോടെ ഭൂമി മുഴുവൻ നശിക്കും എന്ന് തിരിച്ചറിഞ്ഞതോടെ മഹാബലി തൊഴുകൈകളോടെ വാമനന് മുൻപിൽ ശിരസ്സ് കുനിച്ചു നിൽക്കുകയായിരുന്നു. വാമനൻ മഹാബലിയുടെ ശിരസ്സിൽ കാൽവെച്ച് അദ്ദേഹത്തെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുകയും ചെയ്തു.
പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തുമ്പോഴെല്ലാം വിന്ധ്യാവലിയും മഹാബലിയുടെ അടുത്തുണ്ടായിരുന്നു. എന്നാൽ പ്രജകൾക്ക് വേണ്ടിയാണ് ഇവയൊക്കെയെന്ന് മനസിലാക്കിയ വിന്ധ്യാവലി സങ്കടം ഉള്ളിലൊതുക്കിയാണ് നിന്നിരുന്നതെന്നും ചിലയിടങ്ങളിൽ പരാമർശിക്കുന്നുണ്ട്. ഈ സമയത്താണ് ബ്രാഹ്‌മണനായെത്തിയ വാമനൻ യഥാർത്ഥത്തിൽ ആരാണെന്ന് മഹാബലി ചോദിക്കുന്നത്. ഇതോടെ മഹാവിഷ്ണു തന്റെ യഥാർത്ഥ രൂപത്തിൽ മഹാബലിക്ക് മുൻപിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. വർഷത്തിൽ ഒരു തവണ തന്റെ പ്രജകളെ കാണാൻ തന്നെ അനുവദിക്കണമെന്ന് മഹാബലി മഹാവിഷ്ണുവിനോട് ആവശ്യപ്പെട്ടു. മഹാബലിയുടെ ആവശ്യം അംഗീകരിക്കുകയും ചെയ്തു.
വിന്ധ്യാവലിയ്ക്ക് പിന്നീട് കാത്തിരിപ്പിന്റെ നാളുകളായിരുന്നു. വിദേശരാജ്യങ്ങളിൽ ജോലിയ്ക്ക് പോകുന്ന ഭർത്താവിനെ കാത്തിരിക്കുന്ന ഭാര്യയെപ്പോലെ. കാത്തിരിക്കുന്നത് പത്ത് ദിവസത്തെ മഹാബലിയുടെ വരവിനായാണ്. ഒരു സാധാരണ മലയാളി കുടുംബത്തിലെ ഭാര്യയെയാണ് വിന്ധ്യാവലിയെ ഇവിടെ കാണാനാവുക. വിന്ധ്യാവലിയെ കുറിച്ച് മറ്റെങ്ങും ഒരു ഐതീഹ്യമോ കഥയോ ഒന്നും തന്നെ ഇല്ല. പുരാണിക് എൻസൈക്ലോപീഡിയയിൽ വിന്ധ്യാവലിയെ കുറിച്ച് രണ്ട് മൂന്ന് അവലോകനങ്ങൾ മാത്രമാണ് നൽകിയിട്ടുള്ളത്… ചിലയിടങ്ങളിൽ മഹാബലിയ്ക്കൊപ്പം പാതാളത്തിൽ വിന്ധ്യാവലിയുമുണ്ടെന്നും കഥകൾ പ്രചരിക്കുന്നുണ്ട്. ഇവരുടെ മകൻ ബാണാസുരൻ കൈലാസത്തിൽ ഒരു ദിവ്യ പ്രചാരകനായി മാറിയെന്നും അവിടെ ശിവനേയും പാർവ്വതിയേയും സേവിച്ച് വരികയാണെന്നും കഥകളുണ്ട്.
വിന്ധ്യാവലിയെ എങ്ങും പരാമർശിക്കാതെ പോയത് എന്തെന്നു വെച്ചാൽ, മഹാബലിയുടേത് പോലുള്ള പല കഥകളിലേയും ഉപകഥാപാത്രങ്ങളും വിവരങ്ങൾ മഹാഭാരത്തിലില്ല. കാരണം അവർക്ക് അത്ര പ്രാധാന്യം നൽകാത്തതിനാലാണ്. ഓരോ കഥയിലേയും ഓരോ ചെറിയ കഥാപാത്രത്തെ മാത്രമെടുത്ത് പരിശോധിക്കുമ്പോൾ അവർക്കെല്ലാവരും വലിയ ജീവിത കഥകൾ പറയാനുണ്ടാകും.
കടപ്പാട്.
ശ്യാമള ഹരിദാസ്✍