വേദപഠനത്തെ സ്വർണം ഖനനം ചെയ്യുന്നതിനോട് താരതമ്യപ്പെടുത്താവുന്നതാണ്. അധികം പ്രയത്നമെടുക്കാതെ ഓളപ്പരപ്പിൽ പരതിയാൽ അല്പം സ്വർണ്ണത്തരി മാത്രമേ ലഭിക്കൂ. എന്നാൽ ആഴത്തിൽ കുഴിക്കുവാൻ നാം ശ്രമിച്ചാൽ നമ്മുടെ പ്രയത്നങ്ങൾക്ക് അനുസൃതമായ പ്രതിഫലം ലഭിക്കുവാൻ ഇടയാകും.എന്നതുപോലെ ബൈബിൾ പഠനവും പ്രയോജനകരം ആകുന്നത് അതിലെ ആഴമുള്ള സത്യങ്ങൾ മനസ്സിലാക്കുമ്പോൾ മാത്രമാണ്.
“ഇതാ കർത്താവിൻറെ ദാസി ! നിൻറെ വാക്ക് എന്നിൽ നിറവേറട്ടെ”. (ലൂക്ക 1:38)
മറിയം ഏകാന്തതയിൽ പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ ഗബ്രിയേൽ ദൈവദൂതൻ പ്രത്യക്ഷപ്പെട്ട്, കൃപ നിറഞ്ഞവളെ സ്വസ്തി! കർത്താവ് നിന്നോടുകൂടെ എന്ന് പറഞ്ഞു. ദൂതൻ തുടർന്നു. “നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവനു യേശു എന്നു പേരിടണം.അവൻ അത്യുന്നതന്റെ പുത്രൻ എന്ന് വിളിക്കപ്പെടും.” ഇനിയും ഔദ്യോഗിക വിവാഹം നടന്നിട്ടില്ലാത്ത ഉന്നതകുലജാതയായ ഒരു കന്യക ഗർഭം ധരിക്കുകയോ! കല്ലെറിഞ്ഞു കൊല്ലപ്പെടും. അവളുടെ എല്ലാ സംശയങ്ങളും ഒരു ചോദ്യരൂപത്തിൽ പുറത്തുവന്നു. “ഇതെങ്ങനെ സംഭവിക്കും. ഞാൻ പുരുഷനെ അറിയുന്നില്ലല്ലോ.”
“പരിശുദ്ധാത്മാവ് നിൻറെ മേൽ വരും. ജനിക്കാൻ പോകുന്ന ശിശു പരിശുദ്ധൻ, ദൈവപുത്രൻ എന്നു വിളിക്കപ്പെടും. ദൈവത്തിന് ഒന്നും അസാധ്യമല്ല. “ ദൂതൻ വിശദീകരിച്ചു.
“ഇതാ കർത്താവിൻറെ ദാസി. നിൻറെ വാക്ക് എന്നിൽ നിറവേറട്ടെ.” ദൈവഹിതത്തിന് അവൾ വഴങ്ങി. രക്ഷകൻ ലോകത്തിലേക്ക് വരുവാനുള്ള വാതിൽ തുറക്കപ്പെട്ടു.
മറിയത്തിന്റ ദിവ്യസമ്മതത്തിന്റെ അനന്തരഫലം, ജീവിതത്തിന്റെ അവസാന നിമിഷം വരെ വേദന അനുഭവിക്കുന്നത് എന്നതായിരുന്നു. അവളെ ദൈവം ദൈവപുത്ര മാതൃ സ്ഥാനത്തേക്ക് ഉയർത്തി മഹത്വപ്പെടുത്തി. രക്ഷകനെ ഉദരത്തിൽ സംവഹിക്കുവാനുള്ള ദൗത്യമാണ് മറിയത്തിന് നൽകപ്പെട്ടത്. ആ രക്ഷകനെ അന്വേഷിച്ചറിഞ്ഞ്, അവിടുത്തെ ഹിതമനുസരിച്ച് പ്രവർത്തിച്ച് രക്ഷ പ്രാപിക്കുക എന്ന ദൗത്യമാണ് നമുക്ക് നൽകിയിരിക്കുന്നത്.ദൗത്യ നിർവഹണത്തിൽ വേദന അനുഭവിക്കേണ്ടിവരും.
എല്ലാവർക്കും സ്നേഹോഷ്മളമായ ഒരു ശുഭദിനം ആശംസിക്കുന്നു. (കടപ്പാട്: ടി. എ. റപ്പായി)
മേരി ജോസ്സി മലയിൽ, തിരുവനന്തപുരം ✍️
🙏🙏🙏🙏🙏