ക്രിസ്തുവിന്റെ ശിഷ്യനായ തോമാശ്ലീഹായുടെ നാമധേയത്തിൽ മലയാറ്റൂർ മലയിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള ക്രിസ്ത്യൻ ദേവാലയമാണ് സെന്റ് തോമസ് പള്ളി.
ക്രൈസ്തവ സഭാ ചരിത്രത്തിൽ വളരെയധികം പ്രധാന്യമുള്ള ദേവാലയമാണ് മലയാറ്റൂർ പള്ളി.

മധുരയിൽ നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകുന്ന നദിയും കാടും കലർന്ന മലമ്പാതയുട മാർഗ്ഗത്തിലായിരുന്നു മലയാറ്റൂർ. മലയാറ്റൂര്‍ അന്ന് വന്യമൃഗങ്ങളുടെ സങ്കേതമായിരുന്നു. യേശുവിന്റെ മരണശേഷം പന്ത്രണ്ട് ശിഷ്യന്മാർ ഒത്തു ചേര്‍ന്ന് യേശു വചനങ്ങള്‍ ലോകമെങ്ങും പ്രചരിപ്പിക്കുവാന്‍ തീരുമാനിച്ചപ്പോള്‍ തോമാശ്ലീഹയ്ക്ക് കിട്ടിയത് ഭാരതമെന്ന പ്രദേശമായിരുന്നു. വന്യമൃഗങ്ങളില്‍ നിന്ന് രക്ഷതേടിയും തന്നില്‍ ഏല്‍പ്പിക്കപ്പെട്ട ഭാരിച്ച ദൗത്യത്തിന് കരുത്തുതേടിയും വിശുദ്ധന്‍ മലയാറ്റൂർ മലമുകളില്‍ ദിവസങ്ങളോളം പ്രാര്‍ഥനയില്‍ മുഴുകുമായിരുന്നുവത്രെ. ആ അവസരങ്ങളിലൊക്കെ പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷപ്പെട്ട് തോമസിനെ ആശ്വസിപ്പിക്കാറുണ്ടെന്നാണ് വിശ്വസിക്കുന്നത്.AD 52ൽ ഭാരതത്തിലെത്തിയ തോമാശ്ലീഹ മലയാറ്റൂർ മലയിൽ വരികയും ദിവസങ്ങളോളം പ്രാർത്ഥനയിൽ മുഴുകിയിരിക്കുകയും ചെയ്തു എന്നു വിശ്വസിക്കപ്പെടുന്നു.മലയാറ്റൂരില്‍നിന്ന് മദ്രാസിലെ മൈലാപ്പൂരിലേക്ക് യാത്രയായ തോമസ് അവിടെ വച്ച് കുന്തം കൊണ്ടുള്ള കുത്തേറ്റ് രക്തസാക്ഷിത്വം വരിച്ചുവെന്നാണ് ചരിത്രം. രക്തസാക്ഷിത്വത്തിന് ശേഷം ഏതാണ്ട് 800 വര്‍ഷങ്ങള്‍ക്കുശേഷമാണ് മലയാറ്റൂര്‍ പള്ളി വിശുദ്ധനായ തോമസിന്റെ പേരില്‍ അറിയപ്പെട്ടു തുടങ്ങുന്നത്.
ഒരിക്കല്‍ മലയില്‍ നായാട്ടിനുപോയ മലവേടര്‍ രാത്രിയില്‍ വിശ്രമത്തിനായി വിശുദ്ധ തോമാശ്ലീഹാ പ്രാര്‍ഥിച്ചിരുന്ന വിരിപ്പാറയില്‍ കയറി. അവിടെ വിശുദ്ധന്റെ കാല്‍പ്പാദങ്ങളും കാല്‍മുട്ടുകളും അത്ഭുതകരമായി മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നത് കണ്ടെത്തിയ അവര്‍ താഴ്‌വാരത്തുള്ള താമസക്കാരെ വിവരമറിയിച്ചു. തദ്ദേശവാസികള്‍ ഉടന്‍ മലയിലെത്തി പ്രാര്‍ഥിക്കുവാന്‍ തുടങ്ങി. മലയിലുണ്ടായിരുന്ന പൊന്‍കുരിശു വണങ്ങി പ്രാര്‍ഥന തുടങ്ങിയതോടെയാണ് മലയാറ്റൂര്‍ പൊന്‍മല കയറ്റത്തിന് തുടക്കം കുറിച്ചത്.

മലയാറ്റൂർ മലയിൽ ഇന്നുള്ളതിൽ വച്ച് ഏറ്റവും കൂടുതൽ പഴക്കം ഉള്ള ചാപ്പൽ ഏകദേശം 500 വർഷം പഴക്കമുള്ളതാണ്.
ആന കുത്തിയ പള്ളി എന്നറിയപ്പെടുന്ന മലയാറ്റൂർ പഴയപള്ളി AD 1595ൽ സ്ഥാപിക്കപ്പെട്ടതാണ്. 1968 വരെ മലയാറ്റൂർ മല നിബിഡ വനമായിരുന്നു. അന്ന് ആനകൾ കുത്തി ഈ പള്ളിയുടെ പിൻഭാഗത്ത് സാരമായ നാശ നഷ്ടങ്ങൾ വരുത്തിയിരുന്നു. പിന്നീട് കേടുപാടുകൾ നീക്കിയെങ്കിലും ആനകൾ കുത്തിയ ഭാഗം ഇന്നും അതുപോലെ സൂക്ഷിച്ചിട്ടുണ്ട്
പഴയ പള്ളിയോടു ചേർന്നായാണ് പുതിയ പള്ളി നിർമ്മിച്ചിരിക്കുന്നത്. ഈ പള്ളിയിലാണ് ആരാധനകൾ നടക്കുന്നത്. പഴയപള്ളി ആനകുത്തിയ പള്ളി എന്നപേരിൽ സംരക്ഷിച്ചിരിക്കുന്നു. അതീവ ദുഃഖിതനായി ദിവസങ്ങളോളം പ്രാർത്ഥനയിൽ മുഴുകിയിരുന്ന തോമാശ്ലീഹ പാറയിൽ തൊട്ടപ്പോൾ പൊൻ കുരിശ് ഉയർന്നു വന്നുവെന്നാണ് ഐതിഹ്യം. ഇപ്പോൾ സ്ഥാപിച്ചിട്ടുള്ള വലിയ പൊൻ കുരിശ് ഇതിന്റെ പ്രതീകമായാണ് നിലകൊള്ളുന്നത്.

അൻപത് നോയമ്പിൽ മരക്കുരിശും ചുമന്ന് ശരണം വിളികളുമായി മല കയറുന്ന കൃസ്തീയ ഭക്തന്മാർ പ്രാചീനകാലം മുതൽക്കെ നില നിന്നിരുന്ന ആചാരങ്ങൾ തുടർന്നു പോരുന്നു. ഓരോ വർഷവും മലയാറ്റൂർ പെരുന്നാളിന് ആയിരക്കണക്കിനു തീർത്ഥാടകർ എത്തിച്ചേരുന്നു. മലകയറ്റമാണ് തീർത്ഥാടനത്തിലെ പ്രധാനഘടകം. അന്താരാഷ്ട്ര തീർത്ഥാടനകേന്ദ്രമായി കത്തോലിക്കാസഭ ഇതിനെ പ്രഖ്യാപിച്ചിട്ടുണ്ട്
കൊച്ചിയിൽ നിന്ന് 47കി.മീ. അകലെയുള്ള ഈ സീറോ മലബാർ കത്തോലിക്കാ ദേവാലയം സമുദ്രനിരപ്പിൽ നിന്ന് 1269 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

സെബിൻ ബോസ്സ്✍