തയ്യാറാക്കിയത്: സുരേഷ് സൂര്യ, ചിത്രങ്ങൾ: സജി മാധവൻ
പൈതൃക പെരുമ പേറി നാടിന് അനുഗ്രഹം ചൊരിരിയുകയാണ് ഈ പുണ്യ ദേവാലയം. താഴത്തങ്ങാടി ജുമാ മസ്ജിദ് കേരളത്തിലെ ആദ്യത്തെ പത്ത് പള്ളികളിൽ ഒന്നാണെന്ന് വിശ്വസിക്കപ്പെടുന്നു. മാലിക്-ബിൻ-ദിനാറിനൊപ്പം കേരളത്തിലെത്തിയ മുസ്ലിം അവധൂത സംഘമാണ് അയിരത്തി മുന്നൂറോളം വർഷം മുൻപ് ഈ പള്ളി പണിതെന്നു കരുതപ്പെടുന്നു. തെക്കും കൂർ രാജാക്കൻമാർ താഴത്തങ്ങാടിയിലെ തളിയിൽ ക്ഷേത്രത്തിൻ്റെ പരിസരത്ത് രാജധാനി സ്ഥാപിക്കുകയും രാജധാനിക്കു ചുറ്റും കോട്ടയും കിടങ്ങും നിർമ്മിക്കുകയും ചെയ്തു. രാജാവ് കോട്ടയ്ക്കത്ത താമസിക്കുന്നതിനാൽ ആ സ്ഥലത്തിനു കോട്ടയ്ക്കകമെന്ന് പേരുണ്ടായി. പിന്നെ കാലക്രമേണ കോട്ടയംമെന്നായി മാറി. അക്കാലത്ത് കരമാർഗ്ഗമുള്ള ഗതാഗതം സാധാരണമായിരുന്നില്ല.

ജല മാർഗ്ഗത്തിലൂടെയായിരുന്നു ജനങ്ങൾ സഞ്ചരിച്ചിരുന്നത്. തെക്കും കൂർ രാജാക്കന്മാരുടെ ഭരണകാലത്തിന് മുൻപേ തളിയിൽ പ്രദേശത്ത് മുഹമ്മദീയർ ഉണ്ടായിരുന്നു. കച്ചവടത്തിനായി എത്തിയവരായിരുന്നു ഇവർ. പൗരാണിക കേരളത്തിലെ പ്രശസ്തമായ കച്ചവട കേന്ദ്രവും പട്ടണവും താഴത്തങ്ങാടിയായിരുന്നു. മീനച്ചിലാറിൻ്റെ തീരമായതിനാൽ ഇവിടം പട്ടണമായി മാറി. ക്നനായ ക്രിസ്ത്യാനികളും ഗൗഡസാരസ്വത ബ്രാഹ്മണരും അക്കാലത്ത് ഇവിടെ ഉണ്ടായിരുന്നു. തളിയിൽ ശിവക്ഷേത്രം, വലിയപള്ളി, മുസ്ലിം പള്ളി എന്നിവ അടുത്തടുത്തായി ഇവിടെ സ്ഥിതിചെയ്യുന്നു. പഴയകാലത്തെ മതസൗഹാർദ്ദമാണ് ഇവിടെ വെളിവാകുന്നത്. പള്ളിയിലെ മണിനാദവും മസ്ജിദിലെ ബാങ്കുവിളിയും ക്ഷേത്രത്തിലെ ശംഖു നാദവും ഒന്നായി ലയിക്കുന്ന മതസൗഹാർദ്ദത്തിൻ്റെയും സാഹോദര്യത്തിൻ്റെയും ഉദാത്തമായ മാതൃകയാണിവിടം. അക്കൂട്ടത്തിൽ താഴത്തങ്ങാടി ജുമാ മസ്ജിദ് ഏറെ പ്രാധാന്യമർഹിക്കുന്നു.

വാസ്തു വിദ്യയുടെ വൈഭവവും കൊത്തുപണികളുടെ വിസ്മയ കാഴ്ചകളും നിറഞ്ഞ മസ്ജിദ് നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും പ്രൗഡിയോടെ നിലനിൽക്കുന്നു. അഞ്ച് എടുപ്പുകളുളള പള്ളിയുടെ താഴത്തെ നിലയിൽ രണ്ടു ഹാളുകളുണ്ട്. അപൂർവമായ കൊത്തുപണികൾ നിറഞ്ഞതാണ് ഹാളിൻ്റെ മുകൾ ഭാഗം. അറേബ്യൻ കാലിഗ്രാഫിയിലുള്ള ഖുർആൻ സൂക്തങ്ങളും ചുമരിൽ തടിയിൽ കൊത്തിയിട്ടുണ്ട്. ഇടഭിത്തിയിൽ തടിയിൽ കൊത്തിയ ചെറുതും വലുതുമായ താമരപ്പൂക്കളും മറ്റു കൊത്തു പണികളും വിസ്മയിപ്പിക്കുന്നതാണ്. കരിങ്കൽ പാളിയിലാണ് പ്രധാന വാതിൽ നിർമിച്ചിരിക്കുന്നത്. ഒറ്റക്കല്ലിൽ കാൽ കഴുകാനുള്ള ഹൗൾ നിർമ്മിച്ചിരിക്കുന്നു. കരിങ്കൽ പാത്തിയിലുടെ കിണറ്റിലെ വെള്ളം ഹൗളിലേക്ക് ഒഴുകിയെത്തും .

മരപ്പണിയുടെ വൈദഗ്ധ്യം വ്യക്തമാക്കുന്ന മുക്കുറ്റി സാക്ഷയും വിസ്മയം ജനിപ്പിക്കും. ചതുരാകൃതിയിൽ നിർമ്മിച്ചിരിക്കുന്ന പൂട്ടിന് പുറമേയ്ക്കു മുന്നു തള്ളലുകളാണുള്ളത്. മുകളിലെ തള്ളലിൽ വിരലമർത്തിയാൽ രണ്ടാമത്തെയും മൂന്നാമത്തെയും തള്ളലുകൾ പുറത്തുവരും. പെട്ടെന്ന് ആർക്കും ഈ വാതിൽ തുറക്കാൻ കഴിയാത്തരീതിയിലാണ് പൂട്ടിൻ്റെ നിർമ്മാണം. പ്രധാന ഹാളിൽ ഇമാമിൻ്റെ പ്രസംഗ പീഠവും അതിനോട് ചേർന്ന് തെക്കും കൂർ രാജാവ് പള്ളിക്ക് നൽകിയ വാളും കാണാം. കടഞ്ഞെടുത്ത ഒറ്റത്തടിയുടെ കാതലിൽ നിർമ്മിച്ച എട്ടു മരത്തൂണുകളിലാണ് പള്ളി നിലകൊള്ളുന്നത്. ചതുരാകൃതിയിലുള്ള കരിങ്കൽ പാളികളിൽ ഈ എട്ടു തൂണുകളും ഉറപ്പിച്ചിരിക്കുന്നു. മുകളിലത്തെ നിലയും തടിയിൽ തന്നെ നിർമ്മിച്ചിരിക്കുന്നു. മുകൾ നിലയിലെ കഴുക്കോലും മേൽക്കൂരയിലെ ബന്ധങ്ങളും കൊത്തുപണികൾ കൊണ്ട് അലംകൃതമാണ്. താഴത്തെയും മുകളിലെത്തെയും ഹാളുകളിൽ നിസ്കരിക്കാൻ സൗകര്യം ക്രമീകരിച്ചിരിക്കുന്നു.

തളിയിലെ ശിവക്ഷേത്രവും ഈ പള്ളിയും അടുത്തടുത്ത കാലഘട്ടത്തിലാണ് നിർമ്മിച്ചതെന്ന് പറയപ്പെടുന്നു. വെമ്പൊലി രാജ്യത്തിലുൾപ്പെട്ടിരുന്ന കാലത്ത് കൊടുങ്ങല്ലുരുനിന്നു കൊണ്ടുവന്ന വിശ്വകർമ്മജരാണ് ഈ ദേവാലയങ്ങൾ പണിതത്. ഇവരുടെ പിൻഗാമികൾ വേളൂർ പ്രദേശത്തുണ്ട്. തച്ചു ശാസ്ത്രത്തിൻ്റെ വൈഭവവും സാങ്കേതിക മികവും ആണ് കാലാതിവർത്തിയായി ഈ പള്ളിയെ നിലനിർത്തുന്നത്.

പള്ളിമുറ്റത്തെ നിഴൽ ഘടികാരമാണ് മറ്റൊരു വിസ്മയം. ചതുരാകൃതിയിലുള്ള ഈ ശിലാഖണ്ഡത്തിലെ വൃത്താകൃതിയിലുള്ള ദ്വാരത്തിൽ സൂര്യപ്രകാശം പതിക്കുന്നത് നോക്കിയാണ്, പള്ളിയിലെ പ്രാർത്ഥനകൾക്ക് സമയം അറിഞ്ഞിരുന്നത്. ഇപ്പോൾ സമയമറിയാൻ മറ്റു സംവിധാനങ്ങൾ ഉണ്ടായിട്ടും നിഴൽ ഘടികാരം അതേപടി നിലനിർത്തിയിട്ടുണ്ട്. കരിങ്കൽ പാളിയിലുളള മീസാൻ കല്ലുകളും പള്ളിയുടെ പഴക്കത്തിൻ്റെ തെളിവായി നിലനിൽക്കുന്നു. ഇലവും പാലം ഷംസുദ്ദീൻ മന്നാനിയാണ് ഇപ്പോഴത്തെ ചീഫ് ഇമാം.

പള്ളിമുറ്റത്തെ കുളവും പഴയ കാലത്തെ നിർമ്മിതിയുടെ പ്രത്യേകത നിറഞ്ഞതാണ്. വീതിയേറിയ ചെങ്കല്ലിലും കരിങ്കൽ പാളിയിലുമാണ് പള്ളിക്കുളം നിർമ്മിച്ചിരിക്കുന്നത്. കിഴക്കുവശത്ത് പള്ളിയോട് ചേർന്ന് രണ്ട് ഖബറുകൾ സ്ഥിതിചെയ്യുന്നു.ഈ പള്ളി പണികഴിപ്പിച്ചവരുടേതാണ് ഈ ഖബറുകൾ എന്നാണ് വിശ്വാസം. പള്ളി പണിത ശില്പി പള്ളി മുകളിൽ നിന്ന് താഴെ വീണു മരിച്ചതായും പറയപ്പെടുന്നു. അദ്ദേഹത്തെയും ഇവിടെ ഖബറടക്കിയെന്നു പറയുന്നുണ്ട്. എന്തായാലും രണ്ടു ഖബറുകളും ഇന്നും പാവനതയോടെ സംരക്ഷിച്ചുപോരുന്നു .

ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിച്ചിട്ടുള്ള ചരിത്ര പ്രാധാന്യമുള്ള ഈ പള്ളി പഴമ നഷ്ടപ്പെടാതെ ബന്ധപ്പെട്ടവർ സംരക്ഷിച്ചുവരുന്നു. ഇവിടെ ചരിത്രം ഉറങ്ങുകയല്ല, ചരിത്രം തലയുർത്തി നിൽക്കുകയാണ്, പൈതൃകത്തിൻ്റെ പ്രതീകമായ ഈ പുണ്യ ദേവാലയത്തിൻ്റെ ഖ്യാതി ലോകമുള്ളിടത്തോളം നിലനിൽക്കും!
