ഗതകാലസ്മൃതികൾ .
”മലരണി കാടുകൾ തിങ്ങി വിങ്ങി,
മരതകകാന്തിയിൽ മുങ്ങി മുങ്ങി”..
ഏകദേശം അരനൂറ്റാണ്ടുകൾക്കപ്പുറം ഇടപ്പള്ളിയിയിലിരുന്ന് ചങ്ങമ്പുഴ കൃഷ്ണപിള്ള ഈ വരികൾ എഴുതിയത് തങ്ങളുടെ തൊട്ടു കിഴക്കുഭാഗത്തുള്ള തൃക്കാക്കര ഭൂപ്രദേശത്തെ നോക്കിയായിരിക്കണം!
എറണാകുളം- ആലുവ ദേശീയപാതയിലെ ഇടപ്പള്ളിയിൽ നിന്ന് കിഴക്കോട്ട് സഞ്ചരിച്ചാൽ തൃക്കാക്കര നഗരസഭയിലേക്ക് എത്താം.
ഇതിനു തൊട്ടടുത്ത പ്രദേശങ്ങളാണ് കളമശ്ശേരി, കാക്കനാട്…എന്നിവ..! ഏകദേശം മുപ്പത് വർഷത്തിന് മുമ്പുവരെ തൃക്കാക്കര, കാക്കനാട് ഭാഗത്തേക്കുള്ള യാത്ര ദുരിതപൂർണ്ണമായിരുന്നു. കാടും, കുന്നും, പുഴകളും ഒക്കെയുള്ള ഈ മലമ്പ്രദേശത്തേക്ക് പ്രത്യേകിച്ച് യാത്രകൊണ്ട് ഗുണങ്ങളൊന്നുമുണ്ടായിരുന്നില്ലത്രെ !
ഓണക്കാലം ആകുമ്പോൾ ആണ് കാക്കനാട്, അല്ലെങ്കിൽ തൃക്കാക്കര യെക്കുറിച്ച് ആളുകൾ ചിന്തിക്കുന്നത് തന്നെ! കാരണം, ഓണപൂക്കളം തീർക്കുവാനുള്ള വിവിധങ്ങളായ പുഷ്പങ്ങളെ കൊണ്ട് തിങ്ങിനിറഞ്ഞിരുന്നു ഇവിടുത്തെ അന്തരീക്ഷം. അകലങ്ങളിൽനിന്നും സൈക്കിളിലും, തോണിയിൽ പുഴകടന്നുമൊക്കെയായി നിരവധി കുട്ടികൾ പൂ പറിക്കാൻ എത്തുമായിരുന്നു.
കോളാമ്പി,തെച്ചിപ്പൂ കദളിപ്പൂ, കാക്കപ്പൂ, പൂച്ചപ്പൂ… തുടങ്ങി പുതിയ തലമുറ കേട്ടിട്ടുപോലുമില്ലാത്ത നിരവധി പൂക്കളുടെ ശേഖരം ആയിരുന്നു ഈ പ്രദേശങ്ങളിൽ. എറണാകുളത്തുനിന്ന് ജില്ലാ ഭരണ കേന്ദ്രത്തെ കാക്കനാട്ടേക്ക് പറിച്ചുനട്ടതോടുകൂടിയാണ് ഇവിടം പുരോഗതിയുടെ കുതിപ്പിലേക്ക് എത്തിയത്.
ഇന്ന് വിവിധങ്ങളായ വകുപ്പുകൾ ഉൾപ്പെടുന്ന കളക്ടറേറ്റ്, ഫോറൻസിക് ലാബ്, സർക്കാർ അച്ചടിശാലകൾ, മെട്രോറയിൽ ആകാശവാണി, ദൂരദർശൻ കേന്ദ്രം ഇൻഫോപാർക്ക്, സ്മാർട്ട് സിറ്റി….കൂടാതെ പുത്തൻ ബഹുനില മന്ദിരങ്ങൾ…ഇവയെല്ലാംനിരന്നതോടെ, നാടിന്റെ ഗ്രാമീണഭാവം പൂർണ്ണമായും നഷ്ടമായിരിക്കുന്നു!!
സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷനുകൾ ഇവിടെയുണ്ടേറെ. ഇന്ത്യയിലെ ആദ്യ 3D ചിത്രമായ കുട്ടിച്ചാത്തൻ ഉൾപ്പടെ നിരവധി ചിത്രങ്ങൾ നിർമ്മിച്ച നവോദയ ഇവിടെയായിരുന്നു. വിസ്മയ ഫാൻറസിപാർക്കും ഇവിടുത്തെ പുരോഗതിയുടെ ഭാഗമായി നിലനിൽക്കുന്നു.
ക്ഷേത്രവും സങ്കല്പങ്ങളുംഃ-

ആചാരാനുഷ്ഠാനങ്ങളെ തള്ളിപ്പറയുന്ന തലമുറകളെ വാർത്തെടുത്ത ഒരു രാഷ്ട്രീയ സംസ്കാരം ഇന്ന്, പുനഃർവിചിന്തനത്തിന് സ്വമേധയാ വിധേയമായിട്ടുണ്ടെന്നുള്ളത് ആശ്വാസകരം തന്നെ!
ഒന്നുരണ്ട് തലമുറകളുടെയെങ്കിലും ആത്മീയ ബോധങ്ങളിൽ വിഷബീജം കുത്തിവെച്ച ആ സിദ്ധാന്തങ്ങൾ ഇന്ന് കാലഹരണപ്പെട്ടു എന്ന് വിലയിരുത്തപ്പെടുന്നു.
ഓണത്തെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യം തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം തന്നെയാണ് ഓർമ്മയിൽ വരിക.
തിരുവിതാംകൂർ ദേവസ്വം ഭരണത്തിൻ കീഴിലുള്ള ഈ ക്ഷേത്രം, ഇടപ്പള്ളി- പൂക്കാട്ടുപടി റോഡിൽ തൃക്കാക്കരയിലാണ് സ്ഥിതിചെയ്യുന്നത്.
വാമനമൂർത്തി പ്രതിഷ്ഠയുള്ള അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്.
വാമനമൂർത്തിയോടൊപ്പം ശിവപ്രതിഷ്ഠയും ഇവിടുത്തെ പ്രത്യേകതയാണ്.
തമിഴ് വൈഷ്ണവ ആരാധനാ കവിപുംഗവരായ ആഴ്വാർമാർ പാടിപ്പുകഴ്ത്തിയ 108 ദിവ്യദേശങ്ങളിൾപ്പെട്ട ഒന്നാണ് തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം.
ചരിത്രങ്ങൾ ആലേഖനം ചെയ്യപ്പെട്ട നിരവധി താളിയോലഗ്രന്ഥങ്ങൾ ഈ ക്ഷേത്രത്തിൽ ഉണ്ടെണ്ടെന്ന് പറയപ്പെടുന്നു.
കേരള -ദ്രാവിഡ ശൈലിയിലുള്ള വാസ്തുശില്പ വിദ്യാ കൗശലം ക്ഷേത്ര നിർമാണത്തിൽ കാണാം.
കേരളത്തിന്റെ ദേശീയോത്സവമായ ഓണവുമായി ഈ ക്ഷേത്രത്തിന് ബന്ധമുണ്ട്.
കേരളത്തിൽ ഓണാഘോഷം തുടങ്ങിയത് ചേര സാമ്രാജ്യകാലത്താണെന്നാണ് ചരിത്രം. മഹോദയപുരം ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന ചേരമാൻ പെരുമാളിന്റെ ഭരണാധി പത്യത്തിലായിരുന്നു, തൃക്കാക്കരയും.
തൃക്കാക്കര ക്ഷേത്രത്തിൽ ചിങ്ങമാസത്തിൽ നടത്തിവരുന്ന ഉത്സവം എല്ലാ ഹൈന്ദവ ഭവനങ്ങളിലും ആചരിക്കണം എന്ന് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നുവത്രേ.
പന്ത്രണ്ടാം നൂറ്റാണ്ടോടുകൂടി നാട്ടുരാജാക്കന്മാർ തമ്മിലുള്ള കിടമത്സരത്തിൽ തൃക്കാക്കര ക്ഷേത്രത്തിന്റെ പ്രതാപം കുറഞ്ഞുവന്നു.
പിന്നീട് 1921 ൽ അന്നത്തെ തിരുവിതാംകൂർ രാജാവായ ശ്രീമൂലം തിരുനാൾ രാമവർമ ക്ഷേത്രം നവീകരിച്ച് പുനഃപ്രതിഷ്ഠ നടത്തി ഭരണം ഏറ്റെടുത്തു.
1941 -ൽ തിരുവിതാംകൂർ ദേവസ്വം രൂപീകരിച്ചപ്പോൾ ക്ഷേത്രം ബോർഡിന്റെ കീഴിലാവുകയും ചെയ്തു.
1961-ൽ, കേരളസംസ്ഥാനം ഓണത്തെ ദേശീയോത്സവമായി പ്രഖ്യാപിച്ചപ്പോൾ ക്ഷേത്രത്തിലേക്കുള്ള ഭക്തജനപ്രവാഹം വർദ്ധിക്കുകയുണ്ടായി.
പ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയത്തിന് കൊടിക്കൂറകൾ ഇവിടുന്ന് ആഘോഷമായി ബന്ധപ്പെട്ട് കൊണ്ടുപോകുന്നത് തൃക്കാക്കരയും തൃപ്പൂണിത്തുറയും തമ്മിലുള്ള ദേശബന്ധം മുൻകാലങ്ങളിലേ ഉണ്ടായിരുന്നു എന്നതിന്റെ സൂചനയായി വേണം കരുതാൻ.
ഏക്കറുകണക്കിന് വിശാലമായ ഭൂമിയിൽ ആണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കുളങ്ങളും, അരയാലുകളും ഉപദേവതകളുമൊക്കെയായി, ഐശ്വര്യദായകമായി പരിലസിക്കുന്ന ഈ ക്ഷേത്രത്തിൽ ജാതിമതഭേദമന്യേ ആരാധനയ്ക്കായി നിരവധിപേർ എത്തുന്നു.
ഓണനാളിലെ സമൂഹസദ്യ (ഓണസദ്യ) വളരെ കേൾവി കേട്ടതാണ്. ഓണനാളാണെങ്കിൽപ്പോലും, നാനാദിക്കുകളിൽ നിന്നും, അതിൽ പങ്കെടുക്കാൻ നിരവധി ആളുകൾ എത്താറുണ്ട്.
അതിദ്രുതം വികസനത്തിന് വഴിയിലാണ് തൃക്കാക്കര ഇന്ന്. എറണാകുളത്തുനിന്നും,ആലുവയിൽ നിന്നും ഇടപ്പള്ളി ടോൾ കവലയിലെത്തി പൂക്കാട്ടുപടിയിലേക്കുള്ള ബസ്സിലോ,ഓട്ടോറിക്ഷയിലോ15 മിനിട്ട് യാത്രചെയ്താൽ ക്ഷേത്രമായി!

ശരിക്കും വാമന മൂർത്തി ക്ഷേത്രത്തിൽ എത്തിയൊരു feel 👌👌നല്ലറിവുകൾക്ക് നന്ദി 👍