തയ്യാറാക്കിയത് : ബിജു പി രാജ്, വൈക്കം.
തൃച്ചംബരേശ്വരൻ..
തുടരുന്നു…
തൃച്ചംബരത്തു ഉത്സവത്തിനു, അവിടെ നിന്നും കുറച്ച് ദൂരെയുള്ള മഴുർ ക്ഷേത്രത്തിൽനിന്നും ഹലായുധനായ ബലഭദ്രസ്വാമിയുടെ വിഗ്രഹം വളരെ ആർഭാടമായി എഴുന്നള്ളിച്ചുകൊണ്ടുവരും. ശ്രീകൃഷ്ണന്റെ ജ്യേഷ്ടനാണലോ ബലഭദ്രൻ. ഉത്സവം കഴിയുന്നത് വരെ ബാലരാമൻ തൃച്ചംബരത്തു അനുജനുമൊത്തു കഴിയുന്നു. 27,28,1,2,6 ഈ ദിവസങ്ങളിലാണ് പ്രാധാന്യമർഹിക്കുന്ന ഉത്സവങ്ങൾ. രാത്രിയിൽ നൃത്തമുണ്ട്. അവസാനദിവസം പകലാണ് തിടമ്പ് നൃത്തം. അന്ന് അത്താഴപൂജ നൃത്തത്തിനുശേഷമത്രെ നടക്കുന്നത്. ക്ഷേത്രത്തിന് പടിഞ്ഞാറുവശത്തുള്ള പബ്ലിക്റോഡിൽ വച്ചാകുന്നു നൃത്തം. തന്മൂലം ” പെരുവഴിയിൽ നൃത്തം ” എന്നും ഇതിനെ വിളിക്കുന്നു. ഈ പെരുവഴി “പൂക്കോത്തുനട ” എന്ന് അറിയപ്പെടുന്നു. രാത്രിയിൽ ചില ചടങ്ങുകൾക്കും പൂജകൾക്കും ശേഷം രണ്ട് നമ്പൂതിരിമാർ ശ്രീകൃഷ്ണന്റെയും ബലരാമന്റെയും കാഞ്ചനസന്നിഭമായ ലോഹവിഗ്രഹം കമനീയമായി അലങ്കരിച്ചു, ശിരസ്സിൽ വച്ചുകൊണ്ടു അമ്പലത്തിന് പ്രദക്ഷിണംവയ്ക്കും. അനന്തരം ബിംബവാഹകർ രണ്ടുപേരും മെയിൻറോഡിലേക്ക് പോകുന്നു. തുടർന്ന് മനോഹരമായ നൃത്തം ആരംഭിക്കുന്നു. ഇടയ്ക്കിടയ്ക്ക് ബലരാമൻ സ്വന്തം ക്ഷേത്രത്തിലേക്ക് ഓടാൻ ഭാവിക്കും, അനുജനെ വേർപിരിയാൻ ദുഃഖമാണെങ്കിലും. അനുജനുണ്ടോ വിടുന്നു. പിറകെ ഓടിച്ചെന്നു ജ്യേഷ്ഠനെ കൂട്ടികൊണ്ടുവരുന്നു. ഇങ്ങനെ ഭക്തരിൽ ആഹ്ലാദവും ഭക്തിയും ചൊരിഞ്ഞുകൊണ്ട് മൂന്നാലുമണിക്കൂർനേരമോ അതിലധികമോ ആ ബാലലീലകൾ മുന്നേറുന്നു. അതിനു ശേഷം ജ്യേഷ്ഠനുജൻമാർ അമ്പലത്തിലേക്ക് മടങ്ങുന്നു.
അവസാനദിവസത്തെ നൃത്തമാണ് ഏറ്റവും ആകർഷകം. ഇതിനു കൂടിപ്പിരിയൽ എന്നും പറയുന്നു. ആ ദിവസം നൃത്തം ക്ഷേത്രത്തിന്റെ വടക്കുവശത്തുള്ള വിസ്തൃതമായ പറമ്പിൽ ആണ്. ഉച്ചകഴിയുമ്പോൾ നൃത്തം ആരംഭിക്കുന്നു. അന്നേദിവസം ആ പറമ്പ് മനോഹരമായി അലങ്കരിച്ചിരിക്കും. അലങ്കാരങ്ങൾകൊണ്ട് ആ പ്രദേശം ഒരു കൊച്ചു വൃന്ദവനമായ് മാറുന്നു. പട്ടുകുടകൾ, ഇരുവശവും നിലവിളക്കുകൾ, നിറപറ, ചന്ദനത്തിരികൾ, കർപ്പൂരഖണ്ടങ്ങൾ ഇവയാൽ ആ പ്രദേശം സുന്ദരമാക്കും. കളഭകുങ്കുമാദികൾ പൂശി, പട്ടു ഞൊറിഞ്ഞുടുത്ത്, ധാരാളം മാലകൾ അണിഞ്ഞു നൃത്തക്കാരായ ബ്രാഹ്മണർ, ശ്രീകൃഷ്ണബലരാമന്മാരുടെ ആവേശമുണ്ടായി നൃത്തം തുടങ്ങുമ്പോൾ ഭക്തന്മാരുടെ ഹൃദയവും നൃത്തം വയ്ക്കും. ആ സമയം ആർപ്പും കുരവയും ഗോവിന്ദനാമവിളികളും കൊണ്ട് ആ പ്രദേശം മുഴുവൻ മുഖരിതമാകുന്നു. കേരളത്തിലെ പ്രസിദ്ധരായ മേളവിദഗ്തർ അവിടെ ഉണ്ടാകും. മാറിമാറി മന്ദഗതിയിലും ദ്രുതഗതിയിലും താളത്തിനൊത്തു നർത്തകരുടെ പാദങ്ങൾ ചലിക്കുന്നു. പിതൃക്കളും ദേവാദികളും അപ്പോൾ ആകാശത്തിലെത്തും എന്ന് വിശ്വസിക്കപ്പെടുന്നു. കൃഷ്ണബലരാമവിഗ്രഹങ്ങൾ ആ സമയം വളരെ മനോഹരമാകുന്നു. സന്ധ്യയാകാറാകുമ്പോഴേക്കും ‘പാലമൃതൻ ‘ എന്ന കഴകക്കാരൻ പതഞ്ഞൊഴുകുന്ന “പാൽക്കുടവും ” തലയിൽ ഏന്തി അമ്പലത്തിലേക്ക് പോകുന്നു. അപ്പോൾ പാൽകൊതിയനായ കണ്ണനാമുണ്ണി സകലതും മറന്നു പാലമൃതന്റെ പിറകെ അമ്പലത്തിലേക്ക് പോകുന്നു. ശ്രീകൃഷ്ണൻ പോയെന്ന് കാണുമ്പോൾ ബലദേവൻ മനസ്സില്ലമനസ്സോടെ തന്റെ ആസ്ഥാനമായ മഴുരമ്പലത്തിലേക്ക് പോകുന്നു. ഈ വേർപാട് രംഗം ആരുടേയും കണ്ണ് നനയിക്കും. കൊട്ടും കുരവയുമായി ആർഭാടത്തോടെ വന്ന ജ്യേഷ്ഠൻ ശോകമൂകനായി തിരിച്ചു പോകുന്ന രംഗം ആരുടേയും മനസ്സലിയിക്കും.
ഈ നൃത്തത്തിന്റെ ഐതിഹ്യം പറയപ്പെടുന്നത് ഇപ്രകാരം ആണ്. കംസവധത്തിനു ശേഷം ശ്രീകൃഷ്ണൻ തടവറയിൽ കിടക്കുന്ന ദേവകി വസുദേവരെ കാണുവാൻ എത്തി.
ആദ്യമായ് തന്റെ ഉണ്ണിയെ കണ്ട ദേവകി, കണ്ണനെ മടിയിൽ ഇരുത്തി ലാളിച്ചു. ജന്മം കൊടുത്തു എങ്കിലും തനിക്ക് കണ്ണനെ ലാളിക്കുവാൻ ഭാഗ്യം കിട്ടിയില്ലല്ലോ എന്ന് വിഷമം പറയുകയും ചെയ്തു. അപ്പോൾ കണ്ണൻ പറഞ്ഞുവത്രെ, കലിയുഗത്തിൽ അമ്മയ്ക്ക് കണ്ണന്റെയും ബലരാമന്റെയും ബാലലീലകൾ കാണുവാൻ ഭാഗ്യം ഉണ്ടാകും എന്ന്. തൃച്ചംബരത്തു ദേവകീവാസുദേവരുടെ സാന്നിധ്യം ഉണ്ട് എന്നും അവർക്കു കാണുവാൻ ആണത്രേ ഈ തിടമ്പ് നൃത്തം തൃച്ചംബരത്തു നടക്കുന്നത്.
🙏കായ്ക്കാത്ത ഇലഞ്ഞി 🙏
അമ്പലത്തിന് മുൻപിൽ കുറച്ചു തെക്കോട്ടു മാറി ഒരു ഇലഞ്ഞിമരവും തറയും ഉണ്ട്. ഈ ഇലഞ്ഞിമരത്തിൽ കായ്കൾ ഉണ്ടാകാറില്ല. ഇതിനെപ്പറ്റി ഒരു കഥ പ്രചരിക്കുന്നത് ഇങ്ങനെ ആണ്. പണ്ട് ദേഹം മുഴുവൻ ഏതോ കഠിനമായ വൃണങ്ങൾ നിറഞ്ഞ ഒരു ഭക്തൻ പലയിടത്തും ഭജിച്ചു നിരാശനായ് ഈ ഇലഞ്ഞിതറയിൽ വന്നുകൂടി, തൃച്ചംബരേശ്വരനെ ഭജിച്ചുതുടങ്ങി. രാവിലെ നട തുറക്കുമ്പോൾ മുതൽ രാത്രിയിൽ നട അടക്കുന്നതുവരെ. രാത്രിയിൽ നട അടച്ചാൽ മതിൽക്ക് പുറത്തുപോയി കിട്ടുന്ന വല്ലതും കഴിച്ചുകിടന്നു മയങ്ങും. ഇലഞ്ഞിയിൽ കായ്കൾ പഴുത്ത ഒരു ദിവസം, തറയിൽ അയാൾ ഭജനംചെയ്തുകൊണ്ടിരിക്കവേ കാറ്റുമൂലവും കിളികൾ കടിച്ചിട്ടും ദേഹത്തു പഴങ്ങൾ വീഴുവാൻ തുടങ്ങി. വേദനകൊണ്ടു പുളഞ്ഞ അദ്ദേഹം തൃച്ചംബരേശ്വരനെ വിളിച്ചു കരഞ്ഞുകൊണ്ടു ഇങ്ങനെ പ്രാർത്ഥിച്ചു. അല്ലയോ ഭഗവാനേ, ഭക്തർക്ക് എന്തും അവിടുന്ന് അറിഞ്ഞു കൊടുക്കുന്നു. ദേഹം മുഴുവൻ വൃണങ്ങൾ കൊണ്ട് മൂടിയ എന്നെ കൂടുതൽ വേദനിപ്പിക്കുന്നത് അവിടുത്തേക്ക് ഒരു രസമായിരിക്കും. എന്നാൽ എനിക്ക് പ്രാണവേദനയാണ്. അടിയൻ ഇവിടെ ഇരുന്നു ഭജിക്കുന്നത് അവിടുത്തേക്ക് വിരോധമാണോ?. അന്നുമുതൽ ആ ഇലഞ്ഞി പിന്നീട് കായ്ചിട്ടില്ല. ആ ഭക്തൻ അസുഖം മാറി സൗഭാഗ്യവാൻ ആയി തീർന്നു. ഉത്സവക്കാലത്തു ഈ ഇലഞ്ഞിചോട്ടിൽ, ഭഗവത്ബിംബം ശിരസ്സിൽ വച്ചുകൊണ്ട് ബ്രാഹ്മണൻ നൃത്തം ചെയ്യുമ്പോൾ “ഇലഞ്ഞിയിലയിൽ മോതിരം വച്ചു തൊഴുന്ന ” ഒരു വഴിപാട് നടത്തപ്പെടുന്നു.
🙏ആനയില്ല ക്ഷേത്രം 🙏
തൃച്ചംബരം ക്ഷേത്രത്തിൽ ഒരു ചടങ്ങിനും ആനയുണ്ടാകില്ല. അതിന്റെ വിശ്വാസം ഇതാണ്. കംസന്റെ രാജധാനിയിൽ കൃഷ്ണൻ ചെന്നപ്പോൾ, കണ്ണനെ കൊല്ലുന്നതിനു കംസൻ ആദ്യം അയച്ചത് കുവലയപീഡം എന്ന ആനയെ ആണ്. കംസവധത്തിനു ശേഷമുള്ള ഭാവത്തിൽ ആണ് തൃച്ചംബരത്തെ പ്രതിഷ്ഠ. അതിനാൽ ആന ഇവിടെ വിരോധം ആണ്.
🙏ശുഭം 🙏