ഓർത്തോഡോക്സ് പള്ളികളിലെ നിർബന്ധിത കുമ്പസാരം ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് സുപ്രീം കോടതിനോട്ടീസ്
ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചത്.
ഇടവക പൊതുയോഗത്തിൽ പങ്കെടുക്കാൻ കുമ്പസാരം നടത്തിയിരിക്കണമെന്ന 1934-ലെ സഭാ ഭരണഘടനയിലെ ഏഴ്, എട്ട് വകുപ്പുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. പള്ളികൾക്ക് കുടിശിക നൽകണമെന്ന് വ്യവസ്ഥ ചെയ്യുന്ന സഭ ഭരണഘടനയിലെ 10, 11 വകുപ്പുകൾ മനുഷ്യന്റെ അന്തസ്സും മൗലിക അവകാശങ്ങൾ ലംഘിക്കുന്നതാണെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.
കുമ്പസാര രഹസ്യം മറയാക്കി വൈദികർ സ്ത്രീകളെയും പുരുഷന്മാരെയും പീഡിപ്പിക്കുന്നുവെന്ന് ഹർജിക്കാർ ആരോപിക്കുന്നു. പീഡനത്തെ തുടർന്നുള്ള മരണങ്ങളും വർദ്ധിക്കുന്നു. കുമ്പസാരം നടത്തുന്നവരുടെ പേരുവിവരങ്ങൾ രജിസ്റ്ററിൽ സൂക്ഷിക്കുന്നതും പ്രസിദ്ധപ്പെടുത്തുന്നതും ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങൾക്കും വ്യക്തി സ്വാതന്ത്ര്യത്തിനും എതിരാണെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.
സഭയിലുള്ളവരെല്ലാം സ്ഥിരമായി പാപം ചെയ്യുന്നവരാണെന്ന മുൻവിധിയോടെയാണ് കുമ്പസാരം നിർബന്ധമാക്കിയിരിക്കുന്നത്. വിശ്വാസികൾക്ക് ആത്മീയ സേവനങ്ങൾ ലഭിക്കണമെങ്കിൽ കുമ്പസരിച്ചിരിക്കണമെന്ന് വ്യവസ്ഥയില്ല. വൈദികന് മുന്നിൽ പാപങ്ങൾ ഏറ്റു പറയാൻ നിർബന്ധിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്