അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ :
സാമാന്യരെന്ന് നാം വിശേഷിപ്പിക്കുന്ന നമ്മുടെ മുത്തശ്ശന്മാരും മുത്തശ്ശിമാരും അറിഞ്ഞോ അറിയാതെയോ നമ്മളെ പഠിപ്പിച്ചു തന്ന ഈ നാമങ്ങളിൽ പോലും ഉപനിഷത് തത്ത്വങ്ങളെ ഒളിപ്പിച്ചു വച്ചിരുന്നു. ഒരുപക്ഷെ അത് മനസ്സിലാക്കാൻ പറ്റാതെ പോയതാകും ഇന്നത്തെ നമ്മുടെ ഏറ്റവും വലിയ കുറവ്.

അമ്മേ നാരായണ
എന്ന നാമത്തെ നോക്കിയാൽ പ്രപഞ്ചത്തിൽ ഏറ്റവും ശ്രേഷ്ഠമായ ഭാവമായി പറയപ്പെടുന്നത് മാതൃഭാവമാണ്. ഒരു സ്ത്രീ അമ്മയെന്നു വിളിക്കപ്പെടുന്നത് അവൾ പരിപൂർണ്ണ ഗർഭവതിയായിരിക്കുമ്പോഴാണ്. സച്ചിദാനന്ദസ്വരൂപിണിയായ ദേവി തന്നെയാണ് സകലപ്രപഞ്ചത്തിന്റേയും മാതാവായി അവയെ തന്നിൽ തന്നെ ധരിച്ചിരിക്കുന്നത്. പ്രകടമാകാത്ത ജഗത്തിന്റെ അവ്യാകൃതമായ അവസ്ഥയെ ആണ് ഇവിടെ ഗർഭാവസ്ഥ എന്നതുകൊണ്ട് അർഥമാക്കിയിരിക്കുന്നത്. ഏകവും സത്തും ആയ ബ്രഹ്മം മാത്രമേ ഉണ്ടായിരുന്നുള്ളു. ഈ ജഗത് ആ ബ്രഹ്മം തന്നെയായി അവ്യാകൃതാവസ്ഥയിൽ സ്ഥിതിചെയ്തിരുന്നതായി ശ്രുതി പറയുന്നു. “അസദ് വാ ഇദമഗ്രമാസീത്, തതോവൈ സദജായത “– ഈ ജഗത് ഉത്പത്തിയ്കു മുൻപ് അവ്യാകൃതമായ ബ്രഹ്മം തന്നെയായിരുന്നു, അതിൽ നിന്നാണ് നാമരൂപവിശേഷങ്ങളോടു കൂടിയ ജഗത് ജനിച്ചിട്ടുള്ളത് എന്ന് തൈത്തിരീയോപനിഷത് പറയുന്നു. അവ്യക്താവസ്ഥയിൽ നിന്നും ആകാശാദി പഞ്ചഭൂതങ്ങൾ മുതലായ ദൃശ്യപ്രപഞ്ചത്തെ നിർമ്മിക്കുന്നവളും ജഗന്മാതാവായ ദേവി തന്നെയാകുന്നു. ഇപ്രകാരം അവ്യാകൃതമായ പ്രപഞ്ചത്തെ ഗർഭം ധരിച്ച് അഥവാ തന്നിൽ തന്നെ ധരിച്ച് ജഗത്തിനെ നിർമ്മിക്കുന്നവളായതിനാൽ ദേവിയ്ക് ശ്രീമാതാ അഥവാ അമ്മയെന്ന് നാം വിളിക്കുന്നു.
നാരായണ എന്ന ശബ്ദത്തിന് നാരാ ജലം അയനം സ്ഥാനം യസ്യ എന്നാണ് അർത്ഥം. അയ ഗതൌ എന്ന് ധാത്വർത്ഥം. നാരത്തിന്റെ അഥവാ ജ്ഞാനത്തിന്റെ മുക്തിസ്ഥാനം അഥവാ പ്രാപ്തിസ്ഥാനം എന്നാണ് ഇതിന് അർത്ഥം. അമ്മേ നാരായണ എന്നതുകൊണ്ട് ജഗത്സ്വരൂപിണിയായ അമ്മ തന്നെയാണ് മുക്തിക്ക് അഥവാ ജ്ഞാനത്തിന് ആധാരമെന്ന് അർത്ഥം ലഭിക്കുന്നു.
ദേവീ നാരായണ
ദേവീ ശബ്ദം ദിവ് ധാതുവിൽ നിന്നാണ്, അതിന് ദിവ് ക്രീഡനേ എന്നർത്ഥം. ഇതനുസരിച്ച് പ്രപഞ്ചരചനയെന്നത് കേവലം ലീലാമാത്രമാണ്.. സൃഷ്ടിയാൽ ദേവിക്ക് നേടേണ്ട പ്രയോജനമൊന്നും തന്നെയില്ല. ലോകത്തു ലീലാകൈവല്യം എന്നു ബ്രഹ്മസൂത്രം പറയുന്നു. ബാലാലീലാ വിനോദിനിയായി പ്രപഞ്ചരചനക്ക് പുറപ്പെടുന്ന അമ്മയെയാണ് ദേവീനാരായണയായി പറയുന്നത്. സോऽകാമയേതി ബഹുസ്യാം പ്രജായേയേതി എന്ന് തൈത്തിരീയം പറയുന്നു. സ്വയം പലതാകാനുള്ള ആഗ്രഹം ഹേതുവായി എന്ന് പ്രമാണം. സഈക്ഷത ലോകാൻ നു സൃജാ ഇതി. അവൻ എനിക്ക് ലോകങ്ങളെ സൃഷ്ടിക്കണം എന്നീക്ഷിച്ചു എന്ന് ഐതരേയം. ഇങ്ങിനെ ലോകസൃഷ്ടി എന്ന ലീല ആടുന്ന പരാശക്തിയാണ് ഇവിടെ ദേവീ.
ലക്ഷ്മീ നാരായണ.
ലക്ഷ്മീ എന്നതിന് ലക്ഷ ദർശനേ എന്നാണ് ധാതു. അതായത് കാണുക. അമ്മഎവിടെയാണ് കാണുക എന്ന് ചോദിച്ചാൽ പറയുക ചിദഗ്നികുണ്ഡസംഭൂതയെന്നാണ്. ദേവി ഭക്തന്മാരുടെ ഹൃദയത്തിലാണ് എന്നർത്ഥം ജ്ഞാനസ്വരൂപിണിയായ ദേവി ചിത്താകുന്ന അഗ്നികുണ്ഡത്തിൽ നിന്ന് ഉത്ഭവിച്ചവളാണ്. അതായത് ഭക്തന്മാരുടെ ഹൃദയകമലത്തിൽ ജ്ഞാനസ്വരൂപിണിയായി പ്രകാശിക്കുന്നവളാണ് അഥവാ സ്ഥിതിചെയ്യുന്നവളാണ് ദേവി. ഇങ്ങിനെ ചിത്താകുന്ന അഗ്നികുണ്ഡത്തിൽ നിന്ന് സ്വയം ഉണ്ടായി ജ്ഞാനസ്വരൂപിണിയായി സ്ഥിതിചെയ്യുന്നവളായതുകൊണ്ട് ലക്ഷ്മീ.
ഭദ്രേ നാരായണ
ഭദ്ര ശബ്ദത്തിന് പ്രസാരിണീ എന്നാണ് അർത്ഥം. പ്രസരിച്ചു നിൽക്കുന്നവൾ ആണ് അമ്മ. ദേവിസകലജഗത്തിന്റേയും കാരണവും സൃഷ്ടികർത്താവും ആണ്. എകവും അഖണ്ഡപരിപൂർണസച്ചിദാനന്ദവുമായി പ്രകാശിക്കുന്ന ദേവി രജ്ജുവിൽ സർപമെന്ന പോലെയും കാനലിൽ ജലമെന്ന പോലെയും ആകാശത്തിൽ കൃഷ്ണവർണമെന്ന പോലെയും സ്വമായയാൽ പലതായി വിവർത്തിക്കുന്നു. സ്വയംപ്രകാശസ്വരൂപിണിയായ ദേവി ത്രിഗുണസ്വരൂപമായി സ്ഥാവരജംഗമരൂപമായ ജഗത്തായി വിവർത്തിച്ച് പ്രസരിച്ച് സ്ഥിതിചെയ്യുന്നു. നാംകാണുന്ന ഈ പ്രപഞ്ചമായി വിവർത്തിക്കപ്പെട്ടിരിക്കുന്നതും പരമാർഥത്തിൽ ബ്രഹ്മസ്വരൂപിണിയായ ദേവി തന്നെയാണ്. ഈ ഭാവമാണ് ഭദ്രാ രൂപമായ ഭഗവതി.
ഇങ്ങിനെ നാലു ദേവീനാമങ്ങളിലൂടെ ദേവീനാമപാരായണം നടത്തുന്ന ഭക്തന്മാരിൽ അനുഗ്രഹവർഷം നടത്തുന്ന ബാലാ ലീലാ വിനോദിനിയായ ജഗത് സ്വരൂപിണിയായ അമ്മ എല്ലാവർക്കും അനുഗ്രഹത്തെ പ്രദാനം ചെയ്യട്ടെ.
ശ്രീ നാരായണ മാരാർ മാഷ്