ഡോ. മാത്യു ജോയ്സ്, ലാസ് വേഗാസ്
ലോകമെമ്പാടുമുള്ള ഇന്ത്യൻ പ്രവാസികൾ തങ്ങളുടെ അതിജീവനത്തിനായുള്ള പോരാട്ടത്തിനിടയിൽ നിരവധി പ്രശ്‌നങ്ങൾ നേരിടുന്നു. ഇന്തോ-അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ യുഎസ്‌എയിലെയും കാനഡയിലെയും പ്രധാന നഗരങ്ങളിൽ ഉള്ള ചാപ്റ്ററുകൾ മാധ്യമ പ്രൊഫഷണലുകൾക്കിടയിൽ വർദ്ധിച്ചുവരുന്ന ഒരു സ്വാധീനമായി മാറിക്കൊണ്ടിരിക്കുന്നതോടൊപ്പം, സാമൂഹ്യ പ്രശ്നങ്ങളിൽ ഇടപെടുകയും ബോധവത്കരണം നടത്തുകയും ചെയ്യുന്നു.
ഐഎപിസി അറ്റ്ലാന്റ ചാപ്റ്റർ ഫെബ്രുവരി 13, ശനിയാഴ്ച, സൂം വഴിയായി “പ്രവാസികളുടെ പ്രധാന പ്രശ്നങ്ങൾ 2021” എന്ന ഒരു സെമിനാർ സംഘടിപ്പിച്ചു. അറ്റ്ലാന്റ കോൺസൽ ജനറൽ ഡോ.സ്വാതി വി കുൽക്കർണി, അംബാസഡർ പ്രദീപ് കെ കപൂർ, ഐഎപിസി ചെയർമാനും എഴുത്തുകാരനും ആയ ഡോ. ജോസഫ് എം ചാലിൽ എന്നിവർ ഈ സെമിനാറിനു നേതൃത്വം കൊടുത്തു.
“വാക്സിൻ മൈത്രി ഒരു വിജയകരമായ പ്രോഗ്രാമായി മാറിയിരിക്കുന്നു, ഇത് കഴിഞ്ഞ ഒരു വർഷമായി നീണ്ടുനിൽക്കുന്ന ഈ പകർച്ചവ്യാധി തടയാൻ ഇന്ത്യൻ സമൂഹത്തെ വളരെയധികം സഹായിച്ചു എന്നു മാത്രമല്ല, ഇന്ത്യ ലോകത്തിന്റെ ഫാർമസി ആയി മാറുന്നതിനും ഇടയാക്കിയതിൽ ഞങ്ങൾ അഭിമാനിക്കുന്നു,” എന്നും ഉദ്ഘാടന പ്രസംഗത്തിൽ ഡോ. സ്വാതി കുൽക്കർണി അഭിപ്രായപ്പെട്ടു..
യുഎസ്‌എ, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള പങ്കാളികളുമായുള്ള സൂം മീറ്റിംഗ്, അറ്റ്ലാന്റ ചാപ്റ്റർ സെക്രട്ടറി ജോമി ജോർജ് സ്വാഗത പ്രസംഗത്തോടെ ആരംഭിച്ചു. ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി സെക്രട്ടറി ആനി അനുവേലിൽ അംബാസഡർ പ്രദീപ് കപൂറിനെയും ഡോ. ജോസഫ് ചാലിലിനെയും, ഐഎപിസി ഡയറക്ടർ കമലേഷ് മേത്ത ഡോ. സ്വാതി കുൽക്കർണിയെയും സ്വാഗതം ചെയ്യുകയും, പ്രവാസികൾ നേരിടുന്ന നിർണായക പ്രശ്നങ്ങളെക്കുറിച്ചുള്ള ചർച്ച ആരംഭിക്കുവാൻ ക്ഷണിക്കുകയും ചെയ്തു.
ഗവൺമെന്റിന്റെ കാഴ്ച്ചപ്പാടിൽ നിന്ന് നിരവധി പ്രധാന പ്രശ്നങ്ങളും സംഭവവികാസങ്ങളും കോൺസൽ ജനറൽ അഭിസംബോധന ചെയ്തു. പാൻഡെമിക് സമയത്തിൽ ഇന്ത്യയുടെ വന്ദേ ഭാരത് ദൗത്യം യുഎസ്എയിൽ കുടുങ്ങിയ 700 ഇന്ത്യൻ പൗരന്മാരെ ഉൾപ്പടെ ലോകമെമ്പാടുമുള്ള പൗരന്മാരെ ഇന്ത്യയിലേക്ക് മടങ്ങാൻ സഹായിച്ചു. പുതിയ ബജറ്റ് ഇന്ത്യൻ പ്രവാസികളുടെ ഉന്നമനത്തിനായും, കൂടാതെ, സത്യസന്ധവും, മാനുഷിക കേന്ദ്രീകൃതവും, എല്ലാം ഉൾക്കൊള്ളുന്നതും ജനജീവിതത്തെ ബഹുമാനിക്കുന്നതുമാണ് എന്നും, കാർഷിക പ്രശ്നങ്ങൾ പരിഹരിക്കാനും അക്രമം അവസാനിപ്പിക്കാനും ഇന്ത്യൻ ഗവർണ്മെന്റ് ആഗ്രഹിക്കുന്നു എന്നും കോൺസൽ ജനറൽ കൂട്ടിച്ചേർത്തു.

അംബാസഡർ പ്രദീപ് കപൂർ ഇരട്ട പൗരത്വത്തിന്റെ പശ്ചാത്തലവും സവിശേഷതകളും, അതിനുള്ള ബിൽ പാസാക്കാൻ ആവശ്യമായ പ്രശ്നങ്ങളും ഭരണഘടനാപരമായി ആവശ്യമായ മാറ്റങ്ങളും വിശദീകരിച്ചു. ലോകമെമ്പാടുമുള്ള ആളുകളെ നൂറ്റാണ്ടുകളായി സ്വാഗതം ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. തീവ്രവാദം ഇന്ത്യൻ സർക്കാർ നേരിടുന്ന വലിയ ഭീഷണികളിൽ ഒന്നാണ്. ഇരട്ട പൗരത്വം സ്വീകരിക്കുന്നതിന് നിയമം പാസാക്കുന്നത് മറ്റു രാജ്യങ്ങളിൽ നിന്നും വന്നു ഇന്ത്യയിൽ താമസിക്കുന്നവർക്കും പൗരത്വം നേടാൻ അവസരം കൊടുക്കും. എന്നാൽ ലോകമെമ്പാടുമുള്ള വിവിധ ഗ്രൂപ്പുകളിൽ നിന്നും സംഘടനകളിൽ നിന്നുമുള്ള ഒരു കൂട്ടായ അഭ്യർത്ഥനയ്ക്കും മെമ്മോറാണ്ടത്തിനും ഇരട്ട പൗരത്വം സംബന്ധിച്ച സർക്കാരിന്റെ കാഴ്ചപ്പാടുകൾ മാറ്റാൻ കഴിയും എന്ന് അംബാസഡർ പ്രദീപ് കപൂർ പ്രത്യാശ പ്രകടിപ്പിച്ചു.
ഇന്ത്യയിൽ ബിസിനസ് വായ്പ ലഭിക്കുന്നതിനുള്ള ഏകീകൃത നടപടിക്രമത്തെക്കുറിച്ചുള്ള ചോദ്യത്തെക്കുറിച്ച് അംബാസഡർ പരാമർശിച്ചത് മിക്ക വിദേശ രാജ്യങ്ങളെയും അപേക്ഷിച്ച് ഇന്ത്യയിൽ വായ്പ വാങ്ങുന്നതിന്റെ ചിലവ് വളരെ ഉയർന്നതാണ് എന്നുള്ളതാണ്. എംബസിയുടെ വിവിധ തലങ്ങളിലുള്ള പ്രവർത്തനങ്ങൾ, വിദേശകാര്യ മന്ത്രാലയം, പൊതു പരാതികൾ പരിഹരിക്കുന്നതിനുള്ള ഫോറം എന്നിവയെ പറ്റിയും അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയുടെ വിവിധ പ്രവാസി പ്രശ്‌നങ്ങളെ പ്രതിനിധീകരിക്കുന്നതിനുള്ള ഉത്തരവാദിത്തമുള്ള ഫോറമായി പ്രവർത്തിക്കാൻ അംബാസഡർ ഐഎപിസിയെ പ്രോത്സാഹിപ്പിച്ചു.
ഡോ. ജോസഫ് ചാലിൽ ഇന്ത്യയിൽ നിക്ഷേപം നടത്താനുള്ള സാധ്യതയും ഇന്ത്യയിലെ പ്രായമായ മാതാപിതാക്കൾക്കുള്ള ഇൻഷുറൻസും സംബന്ധിച്ച വിഷയങ്ങൾ വിവിധ നിർദ്ദേശങ്ങളും ശുപാർശകളും നൽകി. സമാപന പ്രഭാഷണത്തിൽ ചർച്ച മോഡറേറ്റ് ചെയ്ത ഐഎപിസി അറ്റ്ലാന്റ ചാപ്റ്റർ സെക്രട്ടറി ജോമിക്കും ഈ മീറ്റിംഗ് കുറ്റമറ്റതാക്കാൻ പ്രവർത്തിക്കുകയും ചെയ്ത മറ്റ് ചാപ്റ്റർ അംഗങ്ങൾക്കും നന്ദി അറിയിക്കുകയും, തുടർന്നും സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങളുമായി കൂടുതൽ ഐഎപിസി ചാപ്റ്ററുകൾ ഇതു പോലെയുള്ള സെമിനാറുകൾ സംഘടിപ്പിക്കുമെന്നും, ഈ ചർച്ചകളിൽ ലഭിക്കുന്ന ശുപാർശകളുമായി മുന്നോട്ട് പോകുമെന്നും വൈസ് ചെയർമാൻ ഡോ. മാത്യു ജോയ്സ് കൂട്ടിച്ചേർത്തു.
