രാമദാസ് ഒരു വിമുക്ത ഭടനാണ്. ശത്രുക്കളുമായുള്ള എടുമുറ്റലിനിടയിൽ കാലിനു വെടിയേറ്റ അയാൾക്ക് നാൽപ്പതാമത്തെ വയസ്സിൽ തന്റെ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കേണ്ടി വന്നു. അതുവരെയും ഒരു വിവാഹ ജീവിതത്തെ പറ്റി ചിന്തിക്കാതിരുന്ന അയാൾക്ക്, തിരികെ നാട്ടിലെത്തിയപ്പോഴാണ് തന്റെ കൂടപ്പിറപ്പുകളുടെ തനി സ്വഭാവം മനസ്സിലായത്. ബാങ്കിൽ കിടക്കുന്ന അയാളുടെ നിക്ഷേപത്തിലാണ് അവരുടെ കണ്ണെന്നറിഞ്ഞതും, തനിക്കു കുടുംബ സ്വത്തായി കിട്ടിയ വീതത്തിൽ ഒരു ചെറിയ വീട് പണികഴിപ്പിച്ചു അവിടെ താമസമായി. ദിവസങ്ങൾ പോകെ അയാൾക്ക് ഏകാന്ത ജീവിതം വിരസമായി. മുന്നോട്ടുള്ള ജീവിതത്തിൽ ഒരു കൂട്ടു വേണമെന്ന് തോന്നി. അയാൾ ദിനപ്പത്രത്തിൽ പരസ്യം ചെയ്തു.
” നാല്പത് വയസ്സുള്ള വിമുക്ത ഭടന് വധുവിനെ ആവശ്യമുണ്ട്. ജാതി ബാധകമല്ല. സ്ത്രീധനവും ആവശ്യമില്ല”.
രാമദാസ് ഇരു നിറത്തിൽ നല്ല ഒത്ത ഉയരവും വണ്ണവുമുള്ള അരോഗദൃഡഗാത്രൻ.
സൗമ്യമായ പെരുമാറ്റം. മിതഭാഷി.
വെടിയേറ്റ കാലിനു ചെറിയൊരു മുടന്തുണ്ടന്നതൊഴിച്ചാൽ ഒറ്റ നോട്ടത്തിൽ ആർക്കും ഇഷ്ടപ്പെടും.
ഇപ്പോഴും പട്ടാളത്തിലെ ചിട്ടയനുസരിച്ചുള്ള ജീവിതം.
ഒരുപാട് ആലോചനകൾ വന്നുവെങ്കിലും ബന്ധുക്കളുടെ എതിർപ്പിനെ അവഗണിച്ചു ഒരു പട്ടാളക്കാരന്റെ വിധവ സൗമ്യയെ അയാൾ ഭാര്യയായി സ്വീകരിച്ചു. അവർക്ക് പത്തു വയസ്സുള്ള ഒരു മകനുണ്ട് ആരവ്.
വിവാഹം കഴിഞ്ഞു രണ്ടു വർഷം കഴിഞ്ഞപ്പോൾ അയാൾ ഒരു മകളുടെ അച്ഛനായി. വലിയ കുഴപ്പങ്ങൾ ഒന്നും ഇല്ലാതെ വർഷങ്ങൾ കടന്നു പോയി.
മകൻ ഇപ്പോൾ അവസാന വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ആണ്. രണ്ടു മൂന്നു വർഷമായി മകന്റെ സ്വഭാവത്തിലുള്ള മാറ്റങ്ങൾ അയാൾ മനസ്സിലാക്കുന്നുണ്ട്. ഒരച്ഛന്റെ സ്ഥാനത്തു അയാളെ അവൻ കാണുന്നില്ലെന്നു മാത്രമല്ല, ഒരപരിചിതനോടെന്ന പോലുള്ള പെരുമാറ്റവും അയാളെ നോവിച്ചു.
അതേപ്പറ്റി സൗമ്യയോട് പറഞ്ഞപ്പോൾ.
നിങ്ങളുടെ മകൻ അല്ലാത്തതിനാലാണ് ഇത്തരം തോന്നൽ, എന്നു പറഞ്ഞയാളുടെ വായടപ്പിച്ചു. ആവശ്യങ്ങൾ അറിയാതെ മകനു കാശു കൊടുക്കരുതെന്ന് പല തവണ ഭാര്യയെ ഉപദേശിച്ചിട്ടും അതൊന്നും അവൾ ചെവിക്കൊണ്ടില്ല. മകൻ ചോദിക്കുമ്പോഴൊക്കെ കാശു കൊടുത്തു കൊണ്ടിരുന്നു. ഇതു കുടുംബത്തിൽ
അസ്വാരസ്യത്തിന് ഇടയായി.
കോളേജിൽ പോയി വരാൻ ആദ്യ വർഷം തന്നെ ബൈക്ക് വാങ്ങി കൊടുത്തിട്ടും ഹോസ്റ്റലിൽ നിന്നു പഠിക്കാനാണ് അവൻ ഇഷ്ടപ്പെട്ടത്. കൂട്ടുകാർ കൂടിയിരുന്നു പഠിക്കാൻ അതാണ് സൗകര്യമെന്നു ഭാര്യയും പറഞ്ഞപ്പോൾ അയാളുടെ മിണ്ടാട്ടം മുട്ടി.
അവസാന സെമസ്റ്ററിന് ആഴ്ചകൾ ബാക്കി ആയിട്ടും ആരവ് വീട്ടിലേയ്ക്കു വന്നില്ല. അയാളുടെ ഉള്ളിൽ പല ചോദ്യങ്ങൾ ഉയർന്നെങ്കിലും അതു പുറത്തേയ്ക്കു വന്നില്ല കാരണം സ്വന്തം മകൻ അല്ലാത്ത കൊണ്ടുള്ള തോന്നൽ തന്നെ എന്ന ഭാര്യയുടെ പതിവു പല്ലവി തന്നെ.
പതിവുപോലെ ട്യൂഷനു പോയ മകൾ തിരിച്ചെത്തേണ്ട നേരം കഴിഞ്ഞിട്ടും വീട്ടിൽ എത്തിയില്ല. അയാൾക്കാകെ പരിഭ്രമമായി. സൗമ്യ ട്യൂഷൻ ടീച്ചറെ വിളിച്ചു അന്വേഷിച്ചപ്പോൾ ആരവ് വിളിച്ചു കൊണ്ടു പോയെന്നറിഞ്ഞിട്ടും, കൂട്ടുകാരിയുടെ വീട്ടിൽ ഉണ്ടെന്ന കള്ളമാണ് ഭർത്താവിനോട് പറഞ്ഞത്. തന്റെ മകനെ കുറ്റപ്പെടുത്തും എന്ന ഭയം കൊണ്ടായിരുന്നു അവളങ്ങനെ ചെയ്തത്. മകളേക്കാൾ മകനോടുള്ള വാത്സല്യക്കൂടുതലും.
ഭാര്യയുടെ വാക്കിൽ വിശ്വസിച്ച അയാൾ അടുത്ത വീട്ടിൽ നിന്നും ഒരു ബഹളവും കരച്ചിലും കേട്ടപ്പോൾ അങ്ങോട്ടു പോയി.
മുറ്റത്തു കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ പേപ്പട്ടി കടിച്ചു. ആരോ പറഞ്ഞത് കേട്ടയാൾ മുറിയിലെത്തി ചുമരിൽ തൂക്കിയിട്ടിരുന്ന തോക്കെടുത്തു പേപ്പട്ടിയെ അന്വേഷിച്ചു പുറത്തിറങ്ങി. അധിക ദൂരം എത്തുന്നതിനു മുമ്പേ പട്ടിയെ കണ്ടു. ഒരു വെടിയുതിർത്തതും, പട്ടി ഓടാൻ തുടങ്ങി, പട്ടിയെ അനുഗമിച്ചയാളും. കുറെ ദൂരം ഓടിയെത്തിയ അയാൾ വിജനമായ ഇടുങ്ങിയ പാറകളുള്ള ഒരു സ്ഥലത്തെത്തി അവിടെ കണ്ട കാഴ്ച്ചയിൽ അയാൾ പേപ്പട്ടിയെ മറന്നു. കൗമാരക്കാരും യുവാക്കളും അടങ്ങുന്നവർ. ചിലർ കിടക്കുന്നു, മറ്റു ചിലർ ഇരിക്കുന്നു. അന്തരീക്ഷത്തിൽ വലയം ചെയ്യുന്ന പുകപടല ങ്ങൾക്കുള്ളിൽ പലരുടെയും മുഖം അവ്യക്തമായിരുന്നു. പെട്ടെന്നാണ് ഒരു പെൺകുട്ടിയുടെ കരച്ചിൽ അയാളുടെ കാതിലെത്തിയത്. കരച്ചിൽ കേട്ട ഭാഗം ലക്ഷ്യമാക്കി ഓടിച്ചെന്ന അയാൾ നടുങ്ങിത്തരിച്ചു നിന്നു. കൗമാരക്കാരിയായ ഒരു പെൺകുട്ടിയെ അർദ്ധനഗ്നയാക്കി രസിക്കുന്നവർ. അവളെ പൂർണ്ണ നഗ്നയാക്കാൻ ശ്രമിക്കുന്നവനും. രക്ഷപ്പെടാൻ ശ്രമിക്കുന്ന അവളുടെ കൈകളിൽ മുറുകെ പിടിച്ചിരുന്നവൻ അയാളുടെ പാത പതന സ്വനം കേട്ടാകാം തിരിഞ്ഞൊന്നു നോക്കി. ആ മുഖം കണ്ട അയാളുടെ സർവ്വ നിയന്ത്രണങ്ങളും വിട്ടുപോയി. മുന്നിൽ ഒരു പേപ്പട്ടിയെ കണ്ട പോലെ അയാളുടെ തോക്കിൽ വിരലമർന്നു. ഒരലർച്ചയയോടെ അവളുടെ കൈ വിട്ടവൻ പുറകിലേക്ക് മലച്ചു. അപകടം മനസ്സിലാക്കിയ മറ്റുള്ളവർ ഓടാൻ ശ്രമിച്ചെങ്കിലും, അവരുടെ കാലിൽ വെടി വെച്ചയാൾ താഴെയിട്ടു.
അക്രമികളിൽ നിന്നു മുക്തയായവൾ രണ്ടു കൈകളും മാറിൽ പിണച്ചു കൊണ്ട് എഴുനേൽക്കാൻ ശ്രമിച്ചതും, തന്നെ രക്ഷിക്കാൻ ശ്രമിച്ച ആളെ കണ്ട അവൾ ആ ശ്രമം ഉപേക്ഷിച്ചു, കാൽമുട്ടുകളിൽ മുഖം പൂഴ്ത്തിയവൾ പൊട്ടികരഞ്ഞു.
പിന്നോട്ടു നടന്ന അയാൾ താനിട്ടിരുന്ന ഷർട്ട് ഊരി അവൾക്കു മേലെ എറിഞ്ഞു.
അയാളെറിഞ്ഞ ഷർട്ട് ഇട്ടുകൊണ്ട് ഓടിവന്നയാളെ കെട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ട് വെടിയേറ്റ് കിടക്കുന്ന രൂപത്തിലേയ്ക്കു കൈ ചൂണ്ടി.
” പേ പിടിച്ചു കൊന്നു കളഞ്ഞു”
“പേ പിടിക്കുന്നതിനെയൊക്കെ കൊല്ലണം”
ഇതൊന്നുമറിയാതെ അപ്പോഴും പുകവലയങ്ങൾക്കുള്ളിൽ ഏതോ മാസ്മരീക ലോകത്തു സഞ്ചരിക്കുകയായിരുന്നു പലരുമവിടെ.
സുബാല കൊൽക്കത്ത