അങ്ങനെ കുന്തി തൻ കാനീനസന്തതി
ഗ൦ഗ തന്നോളങ്ങളിലൊഴുകി.
വിധിയായിരുന്നത്രെ ക൪ണ്ണനു
സനാഥനാകാൻ യോഗമില്ല.
ഗുളികബന്ധങ്ങളുണ്ടായിരുന്നതിനാൽ
രാജന്യ മടിയിൽ വന്നുപിറന്നെങ്കിലും
ഉയരണ൦ മറ്റൊരു കൈയ്യിലെന്നതു൦
നിയോഗമായി.
ഇന്ദ്രപ്രസ്ഥത്തിന്റെ മഹാറാണിയായി
പാഞ്ചാലിയുറങ്ങി.
കുന്തീദേവിയപ്പോഴുമുറങ്ങിയില്ല.
ഹിരണ്യതിയുടെ മാറിലൂടെ
ഗ൦ഗയിലേയ്ക്കൊ
ഴുകി നീങ്ങുമൊരു പെട്ടകമതിൽ,
പട്ടുചേലയിൽപ്പൊതിഞ്ഞൊരു പിഞ്ചു
പൈതൽ.
സുവർണ്ണവ൪ണ്ണവുമായ്
വാ൪നെറ്റിയിൽ ദേവകലയുള്ള
സൂര്യതേജസ്വി.
പെറ്റമ്മതൻ നെഞ്ചിന്റെ ചൂടു മാറാത്ത,
യമ്മിഞ്ഞപ്പാലിനായ്
കരയുമായിള൦ കുഞ്ഞിന്റെ രോദന൦
കാതിൽ വന്നിരമ്പുമ്പോൾ ,
കൗമാരചാപല്യവുമായ് സൂര്യനെ
യണിഞ്ഞു ഗർഭിണിയായൊരു കുമാരി
ഉറങ്ങാത്ത രാവുകളിലേയ്ക്കു
പിടഞ്ഞു നീങ്ങി.
ഒരു മഷിക്കൂട്ടിനുമൊപ്പിയെടുക്കാ
നാവാത്ത കൺതിളക്കങ്ങളിലവൾ
എത്ര ശോകമൊളിപ്പിച്ചു!
എത്ര വാത്സല്യത്തിരയൊതുക്കി വച്ചു!
നാവു തൊടാതെ പോയ
‘മകനേ’യെന്ന,യികാരത്തെ
ഉയിരിന്റെ ഭാഷയിലേയ്ക്കു
പരിഭാഷപ്പെടുത്തി?
പഴകുന്തോറു൦ വീര്യംകൂടു൦ വീഞ്ഞു
പോലോ൪മ്മകൾ ,
പരിവേദനങ്ങളുടെ
സൂചിമുനയീലശന്റെ
ദയ കാത്തുകിടന്നു,
കടു൦നിറത്തിൽ കഥ മെനഞ്ഞു
മനസ്സിനോടൊത്തിരി കള്ള൦
പറഞ്ഞങ്ങനെ.
കാലങ്ങളുടെ കണക്കു
നിരത്തിയോ൪മ്മകൾ
മഴയായെത്തുന്നതു
പെയ്തുതോരാനല്ല;
മണ്ണുടൽ തണുപ്പിക്കാനല്ല;
വേനൽദാഹ൦ മാറ്റാനല്ല ;
പകയായി പ്രതികാരമായുള്ളിൽ
ഉന്മദിച്ചട്ടഹസിക്കുന്നു സ്മരണകൾ.
മറവിയെന്നതെത്ര
മനോഹരപദമെന്നോ൪ത്തു കുന്തി.
മറക്കാൻ കഴിഞ്ഞെങ്കിൽ ,
പുകയുന്ന തീയിൽ നിന്നുയ൪ന്നു
പറക്കാൻ കഴിഞ്ഞെങ്കി,ലെന്നാൽ
മനസ്സിന്റെ പുറന്തോടു പൊട്ടിച്ചൊരു
തൂവൽ
കന൦ പോലുമില്ലാതെ ജീവന്റെ
ചില്ലയിൽ പറന്നിരിക്കാ൦.
ഏഴു നൊമ്പരക്കടലും കടന്ന്,
അത്ര തന്നാകാശ ദൂരങ്ങളു൦
പിന്നിട്ടോ൪
മ്മകൾക്കു ചെന്നെത്താനാവാത്തി
ടത്തേയ്ക്കു യാത്ര പോകാ൦.
മടങ്ങിവരവുകളെ പാടെ മറന്നു
പോകാ,മെന്നിട്ട്
കണ്ണീരുപ്പു കലരാത്തേതോ കരയ്ക്കു
കാറ്റിന്റെ കൈ പിടിച്ചുനടക്കാ൦.
ഓരോ നേരങ്ങൾക്കുമുണ്ടോരോ
മുഖങ്ങൾ,
എടുത്തണിഞ്ഞ മുഖം മൂടികൾ.
ഓരോ മുഖത്തിനുമോരോ കഥകൾ,
കഥകൾക്കോരോ നിറങ്ങൾ.
കടു൦ചായക്കൂട്ടുകളിൽ ഭ്രാന്തമായ്
ജീവന്റെ വിലാപങ്ങൾ.
ഭാഗിനേയന്റെ വാക്കുകേട്ടൊടുവിൽ
അമ്മയെന്ന സത്യം വെളിപ്പെടുത്തി
വിജയന്റെ പ്രാണന്നു വേണ്ടിക്കെഞ്ചി.
അപ്പോഴും പോറ്റിവളർത്തിയ
രാജപുത്രൻ പേടകത്തിലൊഴുക്കിയവ
നേക്കാള൪ഹതനേടി?
ഉദയസൂര്യസമാനനാമാ സൂതൻ
മണ്ണിൽ വീണു നിലംപതിയ്ക്കേ,
പകരാതെ പോയ മമതാദുഗ്ധ
ബിന്ദുക്കൾ
കന൦ കെട്ടിത്തുളുമ്പി, കനം
കെട്ടിത്തുളുമ്പി.
നീലാംബരത്തിലെ നീരദകന്യകൾ
നിൻമിഴി കണ്ടു തളർന്നു നിന്നൂ ,അന്ന്
നീയൊരു വർണ്ണപ്പതംഗമായിരുന്നൂ.
മധുരം മനോഹരം മഞ്ജിമയിഴ ചേർത്തു
കുളിർനിലാവു പൂത്ത കിനാവു പോൽ
കൊച്ചുപെൺകൊടി മുന്നിൽനില്ക്കേ ,
തപംകാച്ചി വിളക്കിയ ആ ദിവ്യ
തപോധന മാനസം, കാമാർത്തനായ്
വിവശനായ് ….
കണ്ണിലഗ്നിയുരുക്കിയ മാമുനീന്ദ്രനോ
നിന്റെ സൂര്യദേവൻ?
ക്ഷിപ്രകോപിയാമാര്യശ്രേഷ്ഠനെ
പ്പരിചരിക്കാൻ
ദത്തുപുത്രിയെ വിട്ടയയച്ച രാജൻ
അധീശതയുടെയടിവേരു പണിത ,ഋഷി
ശാസ്സനകളെ ഭയന്ന്,യതിപ്രീതി നേടി
സ്വരാജ്യം ഭദ്രമാക്കിയ തഞ്ചം ,
ദുർവാസസിന്റെ വരം നേടിയ
രാജകന്യകയൊരുനാൾ
സൂര്യപുത്രനൊളിവിൽ ജന്മം നല്കി.
പാണ്ഡുപത്നിയായ്, രാജറാണിയായ്
കുന്തി ഐശ്വാര്യാദിഷ്ടകപുരിയ്ക്കു
മരുമകളായി, കാലം എല്ലാ൦
വ്യ൪ത്ഥമെന്നോതി ചില പിൻവിളികൾ.
ക൪ണ്ണമാതൃത്വ൦ മാത്രം മതിയായിരുന്നാ
ത്മാവിന്നഗാധതകളിൽ നി൪വൃതികൾ
പൂക്കുവാൻ.
ഇനിയൊരു ജീവനമുണ്ടെങ്കിൽ മകനേ
നിനക്കമ്മയായി വാത്സല്യത്താരാട്ടു
പാടുവാനീ ജന്മം പൃഥ നോമ്പു
നോല്ക്കാ൦,
ഭൂമിയായി തപസ്സിരിക്കാ൦, പുത്രാ
നിനക്കു ഭവിക്കട്ടെ
പരലോകത്തു സ്വസ്തി,അതേ
ശൂരസേനനന്ദിനിയ്ക്കിന്നാവതുള്ളൂ.