സഹർഷം വേദിയിലേക്കാനയിക്കപ്പെട്ട രാധാമണി വേദിയിൽ ഉപവിഷ്ടരായ മഹത് വ്യക്തികളോടും , സദസ്സിലുള്ളവരോടും കൂപ്പുകൈകളോടെ നന്ദി പറഞ്ഞു കൊണ്ട് തന്റെ ഇരിപ്പിടത്തിൽ ഉപവിഷ്ടയായി. ഉദ്ഘാടനകർമ്മത്തിനു ശേഷം അദ്ധ്യക്ഷൻ രാധാമണിയെ ആദരിക്കുന്നതിനും അവാർഡ്ദാനത്തിനുമായി പഞ്ചായത്ത് പ്രസിഡന്റിനെ ക്ഷണിച്ചു. നിറഞ്ഞ കൈയടിയോടെ പ്രസിഡന്റിൽ നിന്നും അവാർഡ് ഏറ്റുവാങ്ങുമ്പോൾ രാധാമണിയുടെ കണ്ണുകൾ നിറഞ്ഞു . ഹൃദയം പട പടാന്നു ഇടിക്കുന്നുണ്ടായിരുന്നു. സന്തോഷമോ, സന്താപമോ അഭിമാനമോ എന്തൊക്കെയോ സമ്മിശ്രവികാരങ്ങളവരെ ചുറ്റിവരിയുകയായിരുന്നു!
പ്രിയപ്പെട്ടവരെ, നമുക്കേവർക്കും സുപരിചിതയായ, നമ്മുടെ നാടിന്നഭിമാനമായ സമാദരണീയയായ എഴുത്തുകാരി ശ്രീമതി രാധാമണിക്ക് സാഹിത്യത്തിലുള്ള അവരുടെ മികച്ച പ്രവർത്തനങ്ങൾക്കും, സംഭാവനകൾക്കുമായി ദേശീയ പുരസ്കാരം ലഭിച്ചിരിക്കുന്നു. നമുക്കേവർക്കും സന്തോഷവും അഭിമാനവും നല്കുന്ന ഈ അവാർഡിന്നർഹയായ അവരെ നമ്മുടെ ഗ്രാമമായ നാദാപുരം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അനുമോദിക്കുന്നതിനും ആദരിക്കുന്നതിനുമാണ് നാമിന്നിവിടെ സന്നിഹിതരായത്. ബഹുമാന്യയായ രാധാമണി സാഹിത്യത്തിലെ ഉന്നത പദവിയിലെത്തിച്ചേർന്നതെങ്ങനെയെന്ന് അവരുടെ വാക്കുകളിൽ നിന്ന് തന്നെ നമുക്ക് മനസ്സിലാക്കാം. അതിനായി ശ്രീമതി രാധാമണിയെ സാദരം ക്ഷണിച്ചു കൊള്ളുന്നു. പ്രസിഡന്റിന്റെ വാക്കുകൾ ശ്രവിച്ച മാത്രയിൽ രാധാമണി എഴുന്നേറ്റു മൈക്കിനടുത്തെത്തി.
വേദിയിലുള്ള ശ്രേഷ്ഠ വ്യക്തിത്വങ്ങളുടെയും സദസ്സിൽ ഉള്ളവരുടെയും മുഖത്ത് വിരിഞ്ഞ സന്തോഷവും സ്നേഹാദരവും അവരെ ഹർഷപുളകിതയാക്കി.
പ്രിയരേ…..
വേദിയിലും സദസ്സിലുമായി ഉപവിഷ്ടരായ എല്ലാ മാന്യവ്യക്തിത്വങ്ങൾക്കും സ്നേഹ നമസ്ക്കാരം. നിങ്ങളുടെയേവരുടേയും മുഖത്ത് വിരിയുന്ന സ്നേഹാദരവ് നിറഞ്ഞ ഈ പുഞ്ചിരി, അഭിമാന പുരസ്സരം നിങ്ങളേകിയ കൈയടി, എന്റെ ജീവിതത്തിൽ എനിക്ക് ലഭിച്ച ഏറ്റവും വലിയ അവാർഡ് ആണ് . ആനന്ദവും അഭിമാനവുമാണ്. എന്റെ നാട്ടുകാരായ പ്രിയപ്പെട്ടവരോട് ഞാനെന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല. ഇങ്ങനെയൊരു ധന്യനിമിഷം എന്റെ ജീവിതത്തിലുണ്ടാകുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഈ പുരസ്ക്കാരത്തിന് ഞാനർഹയാണോ എന്ന് വിശ്വസിക്കുവാനാകുന്നില്ല. എല്ലാത്തിനും ഞാൻ ദൈവത്തിനോടും എന്റെ എഴുത്തിന്റെ വഴിയിലെനിക്ക് വഴി കാട്ടിയായി പ്രോത്സാഹനവും പ്രചോദനവുമേകിയ എന്റെ പ്രിയ സൗഹൃദങ്ങളോടും നന്ദി പറയുന്നു.
എന്നെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തമക്കളെന്റെ ഊർജ്ജമായിരുന്നു. നിർഭാഗ്യവശാൽ എനിക്ക് പ്രോത്സാഹനവും പ്രചോദനവും നല്കേണ്ടവർ എന്നെ അവഗണിക്കുകയും, കുറ്റപ്പെടുത്തുകയും ചെയ്തു. ഒരു പക്ഷേ അതായിരിക്കാം എന്റെ തൂലികയ്ക്ക് കൂടുതൽ കരുത്ത് പകർന്നത്.
ചില വിമർശനങ്ങളെ വെല്ലുവിളിയോടെ നേരിടുമ്പോൾ നമ്മളറിയാതെ നമ്മിലൊരു ആത്മവിശ്വാസവും ശുഭാപ്തിവിശ്വാസവും വർദ്ധിക്കുന്നുവെന്നത് എന്റെ അനുഭവമെന്നെ പഠിപ്പിച്ചു. ആർക്കും തളർത്താനോ , തകർക്കാനോ ആകരുത് നമ്മുടെ മനസ്സിനെ . നമ്മുടെ ലക്ഷ്യം എന്താണോ അത് മാത്രമായിരിക്കണം നമ്മുടെ ചിന്ത. ആ ലക്ഷ്യത്തിലെത്താൻ വേണ്ടി നമ്മുടെ കഴിവിനെ ഉണർത്തിക്കൊണ്ടുവന്നു സധൈര്യം മുന്നോട്ട് പോകുമ്പോൾ, നമ്മുടെ മുന്നിൽ നേരായ വഴികൾ തുറക്കപ്പെടുന്നു. അങ്ങനെ ഞാൻ പോലും അറിയാതെ എന്റെ മുന്നിൽ എഴുത്തിന്റെ വാതായനങ്ങൾ തുറന്നു കിട്ടി. സഹയാത്രികരായ സൗഹൃദങ്ങളുടെ പ്രചോദനത്താൽ എന്റെയുള്ളിൽ തിങ്ങി വിങ്ങിക്കൊണ്ടിരിക്കുന്ന നേരിന്റെ നേർക്കാഴ്ചകൾ തൂലികയിലൂടെ പ്രവഹിച്ചു തുടങ്ങി.
നിങ്ങൾക്ക് തന്നെ അറിയാം ദുരിതപൂർണ്ണമായ എന്റെ ജീവിതത്തിലുണ്ടായ അപ്രതീക്ഷിതമായ ദുരന്തങ്ങൾ . അവയെ അതിജീവിക്കാനാകാതെ തകർന്നു പോയ നിമിഷങ്ങൾ ! എനിക്ക് എന്നെ നഷ്ടപ്പെട്ടു പോയ ഇരുളടഞ്ഞ ജീവിതത്തിലേക്ക് ദൈവത്തിന്റെ കരങ്ങളായി എന്നെ വെളിച്ചത്തിലേക്ക് കൊണ്ടുവന്നവർ.
അവരുടെ സാന്ത്വനമെനിക്ക് മൃതസഞ്ജീവനിയായി മാറി. ദിവസങ്ങൾ കടന്നുപോകുന്തോറും സന്മസ്സുകളുടെ എണ്ണം കൂടി വന്നു. ഒരു കരിന്തിരിയായി എരിഞ്ഞടങ്ങിപ്പോകുമായിരുന്ന എന്നിലെ പുകയുന്ന കനൽ ജ്വലിച്ചു തുടങ്ങി. നിറദീപമായി പ്രകാശിച്ചു തുടങ്ങിയപ്പോൾ എന്നിലെ സർഗ്ഗ ചൈതന്യമുണർന്നു.
ഞാൻ സ്വപ്നം കണ്ട എന്റെ ജീവിതമെനിക്ക് തിരിച്ചു പിടിക്കാൻ കഴിയുമെന്ന പ്രത്യാശയുടെ നാമ്പുകൾ മുള പൊട്ടി. അവ വളർന്നു പന്തലിച്ചു. ഞാൻ പ്രതീക്ഷിക്കാത്ത വേഗത്തിൽ ഉയരത്തിലെത്തിയിരിക്കുന്നു.
എന്റെ മനസ്സായിരുന്നു എന്റെ തൂലികയിലൂടെ വാർന്നൊഴുകിയത്. നേരിന്റെ നേർക്കാഴ്ചകൾ .
പെട്ടെന്നുണ്ടായ എന്റെ വളർച്ചയിൽ അസൂയപ്പെട്ടവരും. അകാരണമായി വിമർശിച്ചവരുമാണ് ഇന്ന് മഹനീയമായ ഈ പുരസ്ക്കാരത്തിന്നർ ഹയാകാൻ നിമിത്തമായതെന്ന് ഞാൻ വിശ്വസിക്കുന്നു.
ഒരവസരത്തിൽ ഞാൻ കേൾക്കേണ്ടി വന്ന വാസ്തവരഹിതമായ വിമർശനമെന്നേക്കാളേറെ വേദനിപ്പിച്ചു എന്റെ മകനെ . എന്നേയും, എന്റെ എഴുത്തിനേയും സ്നേഹാദരവോടെ കണ്ട് ചേർത്ത് പിടിക്കുന്ന എന്റെ മാനസപുത്രന്റെ പ്രചോദനവും പ്രോത്സാഹനവുമെനിക്ക് ധൈര്യം പകർന്നു. എനിക്കാവേശമായി.
മോന്റെ ശുഭാപ്തിവിശ്വാസം നിറഞ്ഞ വാക്കുകളും പിന്തുണയുമെന്നെ മുന്നോട്ട് നയിച്ചു. ഇന്ന് ഈ വേദിയിൽ നിങ്ങളുടെ നിറഞ്ഞ സ്നേഹാദരവിനു മുൻപിൽ മഹനീയമായ ഈ അവാർഡ് സ്വീകരിക്കാനുള്ള അവസരം ഉണ്ടായതിൽ ഞാൻ ഭാഗ്യവതിയാണ്. നമ്മുടെയുള്ളിലെരിയുന്ന കനലിനെ ആളിക്കത്തിക്കാനുള്ള ഊർജ്ജം നമ്മിൽത്തന്നെയുണ്ട്. പുകഞ്ഞുപുകഞ്ഞ് കെട്ടുപോകാതെ ആ കനൽ ഊതിയൂതിക്കത്തിക്കണം. നിങ്ങൾക്കതിനാവുമെന്നത് തീർച്ചയാണ്. സ്വയം എരിഞ്ഞടങ്ങിത്തീരാതെ ജ്വലിച്ചുയരുക. പ്രിയപ്പെട്ടവരായ നിങ്ങളോടെനിക്ക് പറയാനുള്ളത് ഇതാണ്. രാധാമണിയുടെ വാക്കുകൾ സദസ്സിനെ ശബ്ദമുഖരിതമാക്കി. നിറഞ്ഞ കൈയടിയുടെ അകമ്പടിയോടെ വേദിയിൽ നിന്നും ഇറങ്ങിയ രാധാമണി ഒരിക്കൽക്കൂടി വേദിയിലുള്ളവരെയും സദസ്സിനേയും വിനയപൂർവ്വം വണങ്ങി തനിക്കു പോകാനായി കാത്തുനില്ക്കുന്ന വാഹനത്തിനു നേരെ നടന്നു. അപ്പോഴും കൈയടിയുടെ ശബ്ദം നിലച്ചിട്ടില്ലായിരുന്നു.
ഒ.കെ.ശൈലജ ടീച്ചർ ✍
അംഗീകാരങ്ങൾ പരിശ്രമത്തിൻ്റെ പുത്തൻ ആവേശമാണ്. വീണ്ടും വീണ്ടും അംഗീകാരങ്ങൾ തേടിയെത്തട്ടെ.