‘Jesus…’ അവൾ പ്രാർത്ഥിച്ചു.
‘ There is no fear in love
But perfect love drive out fear
Because fear has to do with
Punishment, the one who fears
Is not made perfect love.’
J.john 4:18
ആംഗ്ലോ ഇന്ത്യൻ പള്ളിയുടെ ബെഞ്ചിൽ വായിച്ച പുസ്തകം മടക്കി വെച്ചു. പോഡിയത്തിൽ നിന്നും വികാരിയും കൂട്ടരും പിന്തിരിഞ്ഞു നടന്നപ്പോൾ അവളും മെല്ലെ പുറത്തെക്കിറിങ്ങി.
‘ നാഥാ നല്ല ചിന്തകൾ അരുളേണമേ ‘
മഞ്ഞുപോലെ പരിശുദ്ധമായവൾ. വളരെ സാവധാനത്തിൽ ചിന്തകളിൽ ഊയലാടി ഇളം വെയിൽ തലോടുന്ന പള്ളി മുറ്റത്തെത്തി. ഉയരത്തിൽ നാഴിക മണികൾക്കു ചുറ്റും കുറുകുന്ന പ്രാവുകൾ.
ഇന്നത്തെ ദിവസം സുപ്രധാനമാണ്.
കാത്തു നിൽക്കുന്ന സുഹൃത്ത് ബൈക്കിൽ കയറ്റി നഗരത്തിലേക്ക് ഊളിയിട്ടു. എന്താണെന്നറിയാത്ത സങ്കടം പുകഞ്ഞ് ധൂളിയായി ആത്മാവിനെ പൊതിഞ്ഞു നിൽക്കുന്ന കവചമായി തങ്ങി നിന്നു.
ഇതളുകൾ കൊഴിഞ്ഞ പുഷ്പം പോലെ മനസ്സ് വാടി തളർന്നു. നൊമ്പരം അടരുകൾക്കിടയിൽ നിന്ന് വേലിചാടി ഗദ്ഗദമായി.
‘ എന്താ നീ കരയുന്നൊ ..?’
‘ഇല്ലല്ലോ .:’ വിഷാദം തളം കെട്ടിയ തവിട്ടു നിറമുള്ള കണ്ണുകൾ പുറം കയ്യിനാൽ തുടച്ചു.
കായലോരത്തുള്ള മൈതാനത്തിന്റെ ഒഴിഞ്ഞ ഭാഗത്ത് ചുവന്ന പട്ടു പുതച്ച പാത. ഗുൽമോഹർ ചിരിച്ചു.
‘സത്യം പറ.. എന്തിനാ ..?’
നീലനിറം ഭുജിച്ച ആകാശത്തിനു താഴെ ഗുൽമോഹർ മരവും രണ്ടാത്മാക്കളും. ബന്ധങ്ങളുടെ ഇഴയടുപ്പം ചിന്തകളുടെ സത്യസന്ധതക്കനുസരിച്ചു താളം ചവിട്ടും.
‘ അടുത്തിരുന്നിട്ടും മനസ്സുകൊണ്ട് അകലങ്ങൾ സൃഷ്ടിക്കുമ്പോഴാണ് നീയും ഞാനുമെന്ന വികാരം രൂപപ്പെടുന്നത്. ഏതായാലും ഒരകലം സൂക്ഷിക്കുന്നത് രണ്ടുപേർക്കും നല്ലതാണ്.’
അവൾ സൂക്ഷിച്ചു നോക്കി.
‘ എന്താ നീ ഉദ്ദേശിച്ചേ..?’
‘പറഞ്ഞെന്നേയുള്ളൂ .. ശാപമോക്ഷം കിട്ടാത്ത വാക്കുകൾ ഉള്ളിൽ കിടന്നു പിടയുന്നപോലെ ..’
അവൾ തല താഴ്ത്തി ചിതറിക്കിടക്കുന്ന ദളങ്ങളെ നോക്കി.
അയാൾ തുടർന്നു
‘ പ്രണയം ജാതിയിൽ അധിഷ്ഠിതമല്ല. ദൈവ സൃഷ്ടിയുമല്ല..’
‘നിന്റെയൊരു ഫിലോസഫി .. എനിക്ക് നെഞ്ചു പൊള്ളുന്നു ‘
‘ അതല്ല .. രണ്ടു സുഹൃത്തുകൾക്ക് പ്രണയിക്കാം .. പ്രണയിച്ചശേഷം സുഹൃത്തുക്കൾ ആകാൻ കഴിയുമോ ..?’
‘കഴിയുമായിരിക്കാം ..’ എവിടെയും തൊടാതെ പോയ ഒരു കാറ്റ്.
നിമിഷങ്ങൾ എണ്ണിപ്പറഞ്ഞു കടന്നുപോയി. പിന്നീട് വാക്കുകളൊന്നും വീണില്ല. പ്രപഞ്ചം മൂക സാക്ഷി.
ഞാനൊരു കാര്യം പറയാം. മനസ്സിനെ അലയാൻ വിടാതെ ഇങ്ങോട്ടു നോക്ക്
‘ ചില പ്രണയ ബന്ധങ്ങളിൽ അകൽച്ച അസാധാരണമല്ല. സ്നേഹക്കൂടുതൽ എന്നൊക്കെ പറയുമെങ്കിലും അതൊരു ‘പൊസ്സസ്സീവ്നെസ്സ് ‘തന്നെയാണ്. അതിൽ നിന്നാണ് മിക്കവാറും വിള്ളലുകൾ സംഭവിക്കുന്നത്. അത് പ്രണയത്തിന്റെ മാത്രം പ്രത്യേകതയാണെന്ന് ഞാൻ പറഞ്ഞാൽ നീ നിഷേധിക്കുമോ..?’
‘ആയിരിക്കാം .. എനിക്കറിയില്ല. നീയെന്നെ ഏതു ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്..?’
‘ പറയാം .. ഏപ്പൊഴും പ്രണയം ആദ്യം പിറവിയെടുക്കുന്നതും പറയുന്നതും പുരുഷനെന്നത്രെ വിവക്ഷ. മറിച്ചും ഉണ്ടാവാം അപൂർവ്വം.’
‘ എന്റെ കൂടെയിരിക്കുമ്പോഴും മനസ്സുകൊണ്ട് നീ കാതങ്ങൾക്കപ്പുറമാണ്. ഞാൻ ഞാനായിരിക്കുകയും, നീ നീയായിരിക്കുകയും ചെയ്യുന്നിടത്തോളം, പ്രണയം പുറംതോട് പൊട്ടിച്ചു ഉള്ളിൽ കയറില്ല. പക്ഷെ പിരിഞ്ഞു പോകുമ്പോഴും ചിലപ്പോഴൊക്കെ ഒരു നീറ്റൽ അനുഭവിക്കാറുണ്ട്. നിന്നിലൊരംശം എന്റെകൂടെ പോരുന്നു. ഞാൻ ആശങ്കയോടെയാണ് അതിനെ നോക്കി കാണുന്നതും. പ്രണയത്തിനപ്പുറത്തേക്ക് ഒരു ബന്ധവും സാധ്യമല്ലേ എന്നൊക്കെ ചിന്തിക്കാറുണ്ട്. എങ്കിലും ഉള്ളിൽ നുരകുത്തിയൊഴുകുന്ന പുഴയുണ്ട്.’
ഒറ്റവാക്കിൽ തീർക്കാവുന്ന ബന്ധമേയുള്ളു എന്നറിയാം. പ്രണയമല്ലാത്ത സ്നേഹം ചാപിള്ളയാണ് എന്നാരോ പറഞ്ഞു. സ്വാതന്ത്ര്യം കൊടുക്കയാണത്രെ പ്രണയം. ഇഷ്ടമുള്ളത് സ്വീകരിക്കാൻ സമയം കൊടുക്കൽ. ഒന്നാലോചിച്ചാൽ സത്യവും അതല്ലേ ..?
ഒന്നും പറയാതെ അവളിരുന്നു.
ചിന്തകളിൽ കടന്നെല്ലിൻ കൂട്ടം.
‘ വഴിയിൽ തടഞ്ഞു നിർത്തി പ്രണയലേഖനം കൊടുക്കുന്ന കാലമൊന്നുമല്ല.’
നിമിഷനേരത്തെ മൗനം. അവളുടെ ഉള്ളിൽ ചുവന്നകടൽ പിറവിയെടുത്തു. തപിക്കുന്ന മനസ്സിന്റെ ഉള്ളുരുക്കം.
ഗുൽമോഹർ മരത്തിനു ചുറ്റും കെട്ടിപ്പൊക്കിയ അരമതിലിൽ പുറം മുട്ടിച്ച് മുഖം തിരിച്ച് രണ്ടുപേർ. തീരുമാനമെത്താതെ വിഷാദം പുരണ്ട മിഴികൾ തണുത്ത കാറ്റിൽ ഘനീഭവിച്ചു. നിരാശയുടെ പടിവാതിൽ കടന്ന് മെല്ലെ അകത്തു കടന്നു.
‘ നീ നീയായിരിക്കുകയും
ഞാൻ ഞാനായിരിക്കുകയും ചെയ്യുക.
അതിൽ പ്രണയമുണ്ട് സ്നേഹവും.’
എന്നും കൂടെയില്ലെങ്കിലും, അത്രത്തോളം കാലം എനിക്ക് ചാരാൻ ഒരു ചുമലുണ്ട്. അതുമതി.
ചൂളമടിച്ചു തണുത്ത കാറ്റ് കടന്നുപോയി.
നിശ്ചയദാർഢ്യം സ്ഫുരിച്ച കണ്ണുകൾ തിളങ്ങി.
‘വാ.. പോവാം..’
അവളുടെ കണ്ണുകളിലേക്ക് നോക്കിയ അവന്റെ മനസ്സിൽ തെറ്റിദ്ധാരണയുടെ വേലിയേറ്റം ഉയരുകയായിരുന്നു.
മോഹൻ കർത്ത✍
(മികച്ച രചന: സംസ്കൃതി & ആർഷഭാരതി)