സ്വർലോകം. സന്മാർഗ്ഗികളായവരാണ് സ്വർലോകത്തിൽ എത്തുന്നത് .പ്രസിദ്ധ ബുദ്ധമത ഗ്രന്ഥകർത്താവായ ഹുയാങ് സാങ് സ്വർഗ്ഗത്തിന്റെ വിവിധ ഭാഗത്തിലൂടെ സഞ്ചരിക്കുകയാണ് .
അമേരിക്ക ജപ്പാൻ ബ്രിട്ടൻ തുടങ്ങിയ പല രാജ്യക്കാരെ കണ്ടു കണ്ട് വരുമ്പോൾഒരു വിജനമായ സ്ഥലത്ത് താൻ ഭൂമിയിൽ വച്ച് സ്വപ്നത്തിൽ മാത്രം കണ്ടിരുന്നു ഒരു രൂപം കണ്ണടച്ചിരിക്കുന്നത് കണ്ടു. ബുദ്ധ ഭഗവാനെ എന്ന് വിളിച്ച് ഹുയാങ് സാങ് ആ പാദത്തിൽ വീണ് നമസ്കരിച്ചു .
ശ്രീബുദ്ധൻ കണ്ണു തുറന്നു തൻറെ മതപ്രചരണത്തിനു കാരണക്കാരനായ ഹുയാങ് സാങിനെ കണ്ട് പുഞ്ചിരിയോടെ അടുത്തേക്ക് വിളിച്ചു. വിവരങ്ങൾ ചോദിച്ചറിഞ്ഞു .
സ്വന്തം നാടായ ചൈനയെ കുറിച്ച് വർണ്ണിക്കുന്നതിനേക്കാൾ കൂടുതൽ ഇന്ത്യയെക്കുറിച്ച് പറയാനായിരുന്നു ഹുയാങ്സാങ് ശ്രമിച്ചത്.
ചൈനയിൽ നിന്നും ഇന്ത്യയിൽ എത്തിയതും നളന്ദ യൂണിവേഴ്സിറ്റിയിൽ നിന്നും ബുദ്ധമത തത്ത്വങ്ങളെക്കുറിച്ച് അറിയുകയും കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്ത കാര്യം ഭഗവാനോട് വിനയാന്വിതനായി പറഞ്ഞു.
ബുദ്ധഭഗവാനെ വീണ്ടും വീണ്ടും വണങ്ങി താൻ പഠിച്ചതും കർണാ കർണ്യാ . കേട്ടതുമായ കാര്യങ്ങളെ കയ്യെഴുത്ത് പ്രതിയാക്കി ഒരു വലിയ കെട്ടുമായാണ് താൻ ചൈനയിലേക്ക് മടങ്ങിയെന്ന് പറഞ്ഞപ്പോൾ ശ്രീബുദ്ധ ഭഗവാൻ പറഞ്ഞു താങ്കളാണ് ബുദ്ധമതപ്രചാരകരിൽ മുഖ്യൻ. ലോകം മുഴുവനും ബുദ്ധമത തത്ത്വങ്ങൾ പ്രചരിക്കാൻ ഇടയാക്കിയത് തന്നെ താങ്കളുടെ കയ്യെഴുത്ത് പ്രതികളാണ് താങ്കളോട് ഞാനതിൽ കടപ്പെട്ടിരിക്കുന്നു
പെട്ടെന്ന് ഹുയാങ് സാങ് പൊട്ടിക്കരഞ്ഞു ശ്രീബുദ്ധൻ അതിശയോക്തിയുടെ പുനർവിചിന്തനം ചെയ്തു.
താൻ എന്തെങ്കിലും അനാവശ്യം പറഞ്ഞുപോയോ ?
ഏയ് ഇല്ല.ഒന്നുമില്ല
പിന്നെ ഇദ്ദേഹം കരയുന്നതെന്തിനാണ് ? അല്പനേരം കഴിഞ്ഞതിനു ശേഷം കണ്ണുനീർ തുടച്ച് ഹുയാങ് സാങ് പറഞ്ഞു ” ഭഗവാൻ എന്നോട് ക്ഷമിക്കണം അങ്ങയുടെ ഈ ദയയ്ക്ക് ഞാൻ അർഹനല്ല ,
ശ്രീബുദ്ധൻ ആകാംക്ഷയോടെ ചോദിച്ചു . “എന്താണ് ഹുയാങ് സാങ് … : കാര്യം വ്യക്തമായി പറയു … ”
ബുദ്ധമത തത്ത്വങ്ങളുടെ കയ്യെഴുത്ത് പ്രതി വളരെ വലിയ കെട്ടായിരുന്നു എന്നാലും ഒന്നുപോലും നഷ്ടപ്പെടുത്താതെ ഞാനത് ചൈനയിലേക്ക് കൊണ്ടുപോകാനായി കപ്പലിൽ യാത്ര ആരംഭിച്ചു.
എൻറെ ഒപ്പം ബുദ്ധമത വിശ്വാസികളായ ഗണ ഗുപ്തനും ത്യാഗരാജനും ഉണ്ടായിരുന്നു സർവ്വഗുണ സമ്പന്നരായ രണ്ടു യുവാക്കൾ. ഞങ്ങൾ വളരെ സന്തോഷത്തോടെ യാത്ര തുടരുക.യായിരുന്നു.
ഹുയാങ് സാങ്ങ് ഗദ്ഗതകണ്ഠനായി അല്പനേരം ഇരുന്നു ,
ശ്രീബുദ്ധൻ ആകാംക്ഷയുടെ ചോദിച്ചു ബാക്കി കൂടി പറയൂ ….
ഹുയാങ് സാങ് പറഞ്ഞു തുടങ്ങി.
ഞങ്ങൾ മൂവരും ഡക്കിൽ സംസാരിച്ചും ചിരിച്ചും ഇരിക്കുകയായിരുന്നു.പെട്ടെന്ന് കാർമേഘങ്ങൾ കൊണ്ട് മാനമിരുണ്ടു. കടൽ ക്ഷോഭിച്ചു . കപ്പൽഇരുവശത്തേക്ക് ചാഞ്ചാടി തിരമാലകൾ ഉയർന്നുപൊങ്ങി. നടുക്കടലിൽ ഭീതി വളർത്തുന്ന അന്തരീക്ഷം.
കപ്പിത്താൻ എല്ലാവരോടുമായി പറഞ്ഞു നിങ്ങളുടെ ഓരോരുത്തരുടെയും കയ്യിലുള്ള ഭാരമേറിയ വസ്തുക്കൾ കടലിലേറിയുക. ഓരോരുത്തർ കപ്പിത്താൻ പറഞ്ഞതുപോലെ ചെയ്തുകൊണ്ടിരുന്നു. ഞാൻ എൻറെ കയ്യെഴുത്ത് പ്രതിയുടെ വലിയ കെട്ട് കടലിലേക്ക് എറിയാൻ തുനിഞ്ഞു.. അപ്പോൾ ഗണഗുപ്തനും ത്യാഗരാജനും എന്നെ തടഞ്ഞുകൊണ്ട് പറഞ്ഞു താങ്കൾ ബുദ്ധമത തത്വങ്ങളടങ്ങിയഈ കേട്ട് കടലിൽ എറിയരുത് അത് ലോക നന്മയ്ക്കായി ഉപകാരിക്കപ്പെടേണ്ടതാണ്. അതിനുപകരം ഞങ്ങൾ സമുദ്രത്തിലേക്ക് ചാടാം.
അവർ തുടർന്നു അങ്ങ്മഹത്തായ ഒരു കാര്യമാണ് ചെയ്തിരിക്കുന്നത്. താങ്കൾ ഒരു വിദേശിയാണെങ്കിലും ഇതുവരെ ആരും മുതിരാത്ത കാര്യത്തിനാണ് താങ്കൾ തുടക്കം കുറിച്ചിരിക്കുന്നത് .വളരെ വിശദമായി തന്നെ തയ്യാറാക്കിയ ഈ കയ്യെഴുത്ത് പ്രതിയിലൂടെ ലോകം മുഴുവൻ ബുദ്ധമതം പടരും ശ്രീബുദ്ധനെ ആരാധിക്കാനും വാഴ്ത്താനും തുടങ്ങും ഭാരമാണ് പ്രശ്നം എന്നല്ലേ കപ്പിത്താൻ പറഞ്ഞത് താങ്കൾക്ക് നന്മ വരട്ടെ എന്ന് പറഞ്ഞു ആ രണ്ട് യുവാക്കളും കടലിലേക്ക് എടുത്തുചാടി ജീവത്യാഗം ചെയ്തു.
കടൽ ക്ഷോഭമടങ്ങിയെങ്കിലും എൻറെ മനസ്സിന്റെ ക്ഷോഭമടങ്ങിയിരുന്നില്ല . രണ്ടു സജ്ജനങ്ങളായ സുഹൃത്തുക്കളുടെ അപ്രതീക്ഷിതമായ മരണം എന്നെ വല്ലാതെ ഉച്ചിരുന്നു .
കാലം കടന്നുപോയി ഞാൻ എഴുതിയ ബുദ്ധമതത്വങ്ങൾ ലോകമെമ്പാടും പ്രസരിക്കുകയും ബുദ്ധമത വിശ്വാസികൾ കൂടുകയും എല്ലാവരും ഇതിനിടയാക്കിയ എന്നെ പുകഴ്ത്തുകയും ചെയ്തു. അപ്പോഴെല്ലാം
ഞാൻ മനസ്സിൽ പറയും ഞാൻ ഈ കൈയെഴുത്ത്പ്രതി കടലിൽ കളഞ്ഞിരുന്നെങ്കിൽ എനിക്കിന്നു കിട്ടുന്ന പേരും പ്രശസ്തിയും ഒന്നും ഉണ്ടാവില്ല .ബുദ്ധമതതത്ത്വങ്ങൾ ലോകമറിയാൻ വേണ്ടി ജീവത്യാഗം ചെയ്ത ആ സന്മതികളെ വിടെ അത് നശിപ്പിക്കാൻ ശ്രമിച്ച ഈ ഞാനെവിടെ .
തലകുമ്പിട്ട് വിങ്ങിക്കരഞ്ഞുകൊണ്ട് ഹുയാങ് സാങ് പറഞ്ഞു. ഈ സത്യംഎത്രയോ പ്രാവശ്യം ഭൂമിയിൽ വെച്ച് ഞാൻ അങ്ങയോട് പറഞ്ഞിട്ടുണ്ട് പക്ഷേ ഇന്ന് നേരിൽ കണ്ടപ്പോൾ ഇതല്ലാതെ വേറെ എന്താണ് ഞാൻ പറയേണ്ടത്. അനർഹമായ പ്രശസ്തി കിരീടം തലയിൽവച്ച് വിമ്മിട്ടപ്പെട്ടാണ് ഇതു വരെ ഞാൻ ജീവിച്ചത്. ആവിഷമത്തോടെണ് ഞാൻ മരണംവരെ കഴിഞ്ഞത്.
ഭഗവാൻ എന്നോട് ക്ഷമിക്കണം വിഷമത്തോടെയാണെങ്കിലും ആ പ്രശസ്തിയുടെ ഭാവം മുഴുവൻ അനുഭവിച്ചു
ശ്രീബുദ്ധൻ എഴുന്നേറ്റ് ഹുയാങ് സാന്ദിനെ ചേർത്തുപിടിച്ചു. ഇനി താങ്കൾ അതോർത്ത് വിഷമിക്കേണ്ട ഭൂമിയിൽ കളയേണ്ടത് കളഞ്ഞിട്ടാണല്ലോ താങ്കളിവിടെ വന്നിരിക്കുന്നത് ഇനി താങ്കൾക്ക് സന്തോഷമുള്ള ഒരു കാര്യം കണ്ടോളൂ .ബുദ്ധൻ ചൂണ്ടിയ ഭാഗത്തേക്ക് നോക്കിയ ഹുയാങ് സാങ് അവിടെ ഗണ ഗുപ്തനും ത്യാഗരാജനും പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്നതു കണ്ടു.
ആത്മഹത്യ പാപമാണെങ്കിലും സ്വർഗ്ഗം നിഷിദ്ധമാണെങ്കിലും ആ കപ്പലിലെ മുഴുവൻ യാത്രക്കാരും രക്ഷപ്പെടണം എന്ന സദുദ്ദേശത്തോടെയുള്ളസ്വയംഹത്യആയതുകൊണ്ടാണ് ഇവർ സ്വർഗ്ഗലോകത്തിൽ എത്തിയത്.
ഹുയാങ് സാങ് മുന്നോട്ടു ചെന്ന് ഗണ ഗുപ്തനേയും ത്യാഗരാജനേയും കെട്ടിപ്പിടിച്ചു. അവർ ആനന്ദസാഗരത്തിൽ ആറാടി.
അതു നോക്കി നിന്ന ശ്രീബുദ്ധൻ തന്റെ ഇരിപ്പിടത്തിലിരുന്ന് മെല്ലെ കണ്ണുകളടച്ച് ധ്യാനനിമഗ്നനായി.
ശ്രീകുമാരി ശങ്കരനെല്ലൂർ✍