(വനിതകൾക്കായുള്ള ഈ സുദിനത്തിൽ .. സ്നേഹാശംസകൾ നേർന്നുകൊണ്ട് ഈ വരികൾ സമർപ്പിക്കുന്നു)
യൂഫ്രട്ടീസ് ..ടൈഗ്രീസ്.. പീഷോൻ.. ഗീഹോൻ..
നദികൾ ഒഴുകിയെത്തുന്ന ദേശം..
ഭൂമിയിലെ സ്വർഗ്ഗം..
ഏദൻ തോട്ടം..!
നന്മതിന്മകളെക്കുറിച്ചറിവുപകരുന്ന ജീവൻ്റെ വൃക്ഷമുള്ള ഏദൻ തോട്ടം..!
അവിടെയാണവളെ ആദ്യം കണ്ടത്..
ആദത്തിൻ്റെ ഏകാന്തതയ്ക്ക്
യഹോവയാം ദൈവം കൂട്ടായ് നൽകിയവൾ ഹവ്വ..
സർവ്വലോകത്തിനും മാതാവായവൾ..
ചതിയെന്തെന്നറിയാത്തവൾ..
ആരെയും അവിശ്വസിക്കാത്തവൾ. പാമ്പിൻ്റെ വാക്കിനെ വിശ്വസിച്ചു പോയവൾ..
വിലക്കപ്പെട്ട കനിയെക്കുറിച്ച് സർപ്പമൊഴികൾ കേട്ട് ഒരു പഴം പറിച്ച് പാതിയവനായ് കരുതിയവൾ..
തിരിച്ചറിവേകിയ ഫലം ഒരുമിച്ച് പങ്കിട്ട് തിരിച്ചറിവിലേക്ക് അവനൊപ്പം നടന്നവൾ..
അന്ന് വെയിലാറിയപ്പോൾ യഹോവ ഏദനിലെത്തി..
” ആദമേ നീയെവിടെ” എന്നുറക്കെ ചോദിച്ചു.. “നഗ്നനാകയാൽ ഭയപ്പെട്ട് ഒളിച്ചിരിക്കുന്നു” എന്നവൻ ഉത്തരമരുളി..
“തിന്നരുതെന്ന് പറഞ്ഞ ഫലം നീ തിന്നുവോ..?”
“എന്നോട് കൂടെ ഇരിപ്പാൻ നീ തന്നിട്ടുള്ള സ്ത്രീ വൃക്ഷഫലം തന്നു ഞാൻ തിന്നുകയും ചെയ്തു”
കൂടെയിരുന്നിട്ടും കൂടെ നിൽക്കാത്തവനിൽ നിന്നും അവൾക്കേറ്റ ആദ്യത്തെ മുറിവ്..
വിലക്കപ്പെട്ട കനിഭുജിച്ചതും ഒരുമിച്ച്..
നഗ്നരായിരുന്നപ്പോൾ ഒളിച്ചിരുന്നതും ഒരുമിച്ച്..
ഒരുമിച്ചിരുന്നവനിൽ നിന്നും അവൾക്കേറ്റ ആദ്യത്തെ
വാക്ശരം..
ഏദൻ തോട്ടത്തിൽ നിന്നും ആദമിനൊപ്പം അവളും പുറത്താക്കപ്പെട്ടു…
അവനൊപ്പം
പുറത്തേക്ക് നടക്കുമ്പോൾ
അവൾ തിരിഞ്ഞു നോക്കിയില്ല..
തള്ളിപ്പറഞ്ഞവൻ്റെ കൈകൾ ചേർത്തുപിടിച്ച് നടന്നു..
അവൻ ചാർത്തിയ പഴി അവൾ ഓർത്തില്ല..
പരlഭവം പറഞ്ഞില്ല..
അവൻ്റെ സ്നേഹത്തിനായ് അവൾ കൂടെനടന്നു…
തള്ളിപ്പറഞ്ഞവനായ് അവൾ വീണ്ടും നഗ്നയായി..
അവളുടെ സന്തതിപരമ്പരകൾ ഭൂമിയെ അവകാശമാക്കി.
തലമുറകൾ പലതും പോയ്മറഞ്ഞു..
ഭൂമിയുടെ അതിർവരമ്പുകളും ആകാശസീമകളും അവളുടെ സന്തതി കൈപ്പിടിയിലൊതുക്കി ..
അറിവിൻ്റെ മഹാപർവ്വതങ്ങൾ അവളുടെ പുത്രന്മാർ ചവിട്ടിക്കയറി..
മാറ്റമില്ലാത്തതായി ഒന്നു മാത്രം
അവൾ അന്നും ഇന്നും ചെയ്യാത്ത തെറ്റിൻ്റെ ഇര..
അന്നും ഇന്നും അവൻ്റെ വാക്ശരങ്ങൾ കുത്തി മുറിവേൽപ്പിച്ചിട്ടും
മൗനമായ് ചേർന്നു നടക്കുന്നവൾ..
വേദനയോടെ
തലമുറകൾക്ക് ജന്മം നൽകുന്നവൾ..
അമൃതൂട്ടി തൻ്റെ കുഞ്ഞിനെ വളർത്തുന്നവൾ..
അവനായ് ഇഷ്ടഭോജ്യങ്ങളൊരുക്കുന്നവർ..
അവനായ് സ്വയം സമർപ്പിക്കുന്നവൾ..
അന്നും ഇന്നും മാറ്റമില്ലാതെ അവളെ പിന്തുടരുന്നു..
ഏദനിൽ വെച്ച് ആദം പറഞ്ഞ വാക്കുകൾ..
“എന്നോട് കൂടെ ഇരിപ്പാൻ നീ തന്നിട്ടുള്ള സ്ത്രീ വൃക്ഷഫലം തന്നു ഞാൻ തിന്നുകയും ചെയ്തു”
ആദാമിൻ്റെ പുത്രന്മാർ അവൾക്ക് വേണ്ടി കാലങ്ങളായ് കരുതിവെച്ചതും ഇതേ വാക്കുകൾ..
അവൾ അന്നും ഇന്നും
സഹനത്തിൻ്റെ ഹൃദയം സൂക്ഷിച്ചവൾ..
അന്നും ഇന്നും
അവനോട്
ചേർന്നു നടക്കുന്നവൾ..
അവളിലാണ് സ്ത്രീയെ കണ്ടത്..
അവളിലാണ് നിസ്വാർത്ഥ സ്നേഹം കണ്ടത്..
അവളിലാണ് ക്ഷമയുടെ ഹൃദയം കണ്ടത്..
അവളിലാണ് പ്രണയം കണ്ടത്..
അവളിലാണ് വാത്സല്യവും കരുണയും കണ്ടത്..
അവളിലൂടെയാണ് ലോകത്തെയറിഞ്ഞത്..
അവളുടെ ഉദരത്തിലാണ് മനുഷ്യകുലം ഉരുവായത്..
എന്നിട്ടും അവളാണ് തെരുവിൽ വലിച്ചിഴയ്ക്കപ്പെട്ടവൾ..
അവളാണ് ചുവരുകൾക്കുള്ളിൽ തളച്ചിടപ്പെട്ടവൾ..
അവളാണ് പീഡിപ്പിയ്ക്കപ്പെട്ടവൾ..
അവളാണ് വിടരും മുമ്പേ പിച്ചിയെറിയപ്പെട്ടവൾ..
അവളാണ് അബലയെന്ന നാമം ചാർത്തപ്പെട്ടവൾ..
അവളാണ് ഇരുട്ടിനെ ഭയപ്പെടുന്നവൾ..
അവളുടെ വസ്ത്രമാണ് ചീന്തിയെറിയപ്പെട്ടത്..
അവളുടെ മാംസത്തിനാണ് അവൻ വിലയിട്ടത്..
അവളുടെ കൈകളാണ് അവൻ ബന്ധിച്ചത്..
അവളുടെ ശരീരത്തെയാണവൻ ചുട്ടെരിച്ചത്..
ഏദനിൽ നിന്നും കൈപിടിച്ചിറങ്ങിവന്ന അവളുടെ വിശ്വാസത്തെയാണവൻ ചോദ്യങ്ങളാൽ തകർത്തത്.. അവളുടെ ഉപാധികളില്ലാത്ത സ്നേഹത്തെയാണ് ഇന്നും ആദത്തിൻ്റെ വംശാവലിയിലെ കണ്ണികൾ അറിയാതെ പോയത്..
ഹവ്വ.. നിൻ്റെ പിൻതലമുറകളിലെ സ്ത്രീത്വവും നിന്നെപ്പോലെ
മുറിവേറ്റിട്ടും വേദനിച്ചിട്ടും എന്നും സ്നേഹത്തോടെ കൂടെ നിൽക്കുന്നവൾ..
നിൻ്റെ ത്യാഗത്തിൻ്റെ ഫലമാണീ ലോകം..
നിൻ്റെ കണ്ണുനീരിൻ്റെ ഉപ്പുരസം നിറഞ്ഞതാണിവിടുത്തെ ആഴികൾ..
നിൻ്റേയും നിൻ്റെ പ്രതിരൂപങ്ങളുടേയും നിസ്വാർത്ഥമായ സ്നേഹത്തെക്കുറിയ്ക്കുവാൻ വാക്കുകൾ തികയാതെ പോകുന്നു…
മനോഹരമായ കവിത. ആശംസകൾ