സറീനാ ഞെട്ടിയുണര്‍ന്നു.. മനസ്സില്‍ വല്ലാത്തൊരു പ്രയാസം..
ഇക്ക വിളിച്ചത് പോലെ. സാധാരണ ” കുങ്കീ ” എന്നുള്ള വിളിക്ക് പകരം ” സറീനാ ” എന്ന വിളി അകലങ്ങളില്‍ നിന്നും കേട്ടത് പോലെ.
സമയം പുലര്‍ച്ചേ മൂന്ന് മണിയാകുന്നു. ഒന്നു വിളിച്ച് നോക്കിയാലോ..
വേണ്ടാ ഇപ്പോള്‍ കിടന്നിട്ട് ഒരു മണിക്കൂര്‍ പോലും ആയിക്കാണില്ല, പാവം കിടന്നോട്ടെ. എന്നാലും ഇക്കക്കെന്തോ പറ്റിയെന്ന് അവളുടെ ഉള്ളിലിരുന്നാരോ മന്ത്രിക്കുന്നു. കിടക്കാനും പറ്റുന്നില്ല, ഇരിക്കാനും പറ്റുന്നില്ല, ബാത്ത്റൂമില്‍ പോകാന്‍ തോന്നുന്നോ, എന്താണെന്ന് പറയാന്‍ പറ്റാത്ത അവസ്ഥ. എല്ലാവരും തളര്‍ന്നുറങ്ങുകയാണ്.. സമാധാനിക്കാന്‍ പറ്റുന്നില്ലല്ലോ പടച്ചോനേ. ഉമ്മിച്ചി മരിച്ചപ്പോള്‍ ഇത് പോലൊരവസ്ഥ ഉണ്ടായതാണ്. കൂടുതല്‍ ചിന്തിക്കാന്‍ കഴിയാതെ ഒരാര്‍ത്ത നാദമാണ് പുറത്തേക്ക് വന്നത്. ഇളയ ആങ്ങളയും ഇത്തായും ഇക്കമാരും പേടിച്ച് അങ്ങോട്ട് ഓടിയെത്തി. ശ്വാസഗതി നിയന്ത്രിക്കാനാവാതെ അവള് പറഞ്ഞു.
” ഇക്കക്ക് എന്തോ പറ്റി എനിക്കുടനെ പോകണം..”
എല്ലാവരും പരസ്പരം മുഖത്തോട് മുഖം നോക്കി.. ഇന്നിപ്പോ ഇത് രണ്ടാമത്തെ തവണയാണ്, ആദ്യം വാപ്പ ഇപ്പോഴിതാ അളിയന്. അവളോട് ചോദിച്ചിട്ട് വീട്ടില്‍ പോകണം എന്നല്ലാതെ വേറൊന്നും പറയുന്നുമില്ല. ഇനി ചിന്തിച്ച് നിന്നിട്ട് കാര്യമില്ല.. ആദ്യം ഒന്ന് വിളിച്ച് നോക്കാം എന്ന് കരുതി ഫോണ്‍ ഡയല് ചെയ്യാനെടുത്ത മൂത്ത ഇക്കയെ അവള് തടഞ്ഞു.
” വിളിക്കണ്ടാ.. ചിലപ്പോള്‍ ഒന്നുമുണ്ടാകില്ല പക്ഷേ എനിക്ക് പോകണം..”
ഇളയ സഹോദരന് റഹീസ് പോര്‍ച്ചില്‍ നിന്നും വണ്ടി പുറത്തെടുക്കുമ്പോഴേക്കും അവള് ഉടുത്ത ഡ്രസ്സാലെ കയറിക്കഴിഞ്ഞിരുന്നു. ഒരു മണിക്കൂര്‍ ഒരുങ്ങാന്‍ എടുത്തിരുന്ന അവള് ഒരു മിനിറ്റ് പോലും എടുക്കാതെ റഡിയായി. വല്ലിക്കായെ ഉപ്പയുടെ അടുത്താക്കി അളിയനും ഇത്തയും കൂടി വണ്ടിയില്‍ കയറി. നേരം വെളുക്കാന്‍ ഇനിയും സമയമുണ്ട്. വിജനമായ റോഡിലൂടെ വണ്ടി ചീറിപ്പാഞ്ഞിട്ടും അവള്‍ക്ക് സ്പീഡ് പോരെന്ന് തോന്നി. അരമണിക്കൂറിന്റെ ദൂരം പതിനഞ്ച് മിനിറ്റ് കൊണ്ട് റഹീസ് മറികടന്നു. അവളുടെ വീടിന്റെ പോര്‍ച്ചിലേക്ക് വണ്ടി കയറിയതും അവള് ചാടിയിറങ്ങി. അപ്പോഴാണ് ഹാന്റ് ബാഗ് എടുക്കാത്ത കാര്യം അവളോര്‍ത്തത്. ഇക്കയുടെ കാര്‍ പോര്‍ച്ചിന്റെ വലത് വശം ചേര്‍ത്ത് നിര്‍ത്തിയിട്ടുണ്ട്, ബെല്ലടിക്കുകതന്നെ. അവളുടെ കൈകള്‍ വിറയാല്‍ ബെല്ലില്‍ അമരുന്നില്ല. റഹീസ് വന്ന് രണ്ടു മൂന്ന് വട്ടം ബെല്ലടിച്ചു. അകത്ത് നിന്നും ഒരു പ്രതികരണവുമില്ല..
വീഴ്ച്ചയുടെ ആഘാതത്തില്‍ തല ഒന്ന് തരിക്കുക പോലും ചെയ്തില്ല.. കൈകാലുകള്‍ മരവിച്ച് പോയിരിക്കുന്നു. ആദ്യത്തെ വിളിയല്ലാതെ പിന്നെ ഒരക്ഷരം സംസാരിക്കാന്‍ പറ്റുന്നില്ല. പെട്ടെന്ന് അകലെ നിന്നെന്ന പോലെ ഒരു മണിനാദം ഫയര്‍ഫോഴ്സിന്റെ ബെല്‍ പോലെ. ഓര്‍മ്മകള്‍ മരിക്കുകയാണ്. ആരൊക്കെയോ ചേര്‍ന്ന് എടുത്തുകൊണ്ട് പോകുന്നത് പോലെ. അതേ താന്‍ മരിക്കുകയാണ്, മരവിച്ച കൈകളും ചലിക്കാത്ത ശരീരവും. എവിടേയോ വായിച്ചിട്ടുണ്ട് മരിച്ചാലും കുറേ സമയത്തേക്ക് ചുറ്റും ഉള്ളതൊക്കെ അറിയാന്‍ കഴിയുമെന്ന്. നാവനക്കാനോ സംസാരിക്കാനോ ആംഗ്യം കാട്ടാനോ പോലും പറ്റാത്ത അവസ്ഥയാകും പോലും.. അതേ താനാ അവസ്ഥയിലാണ്. മരിക്കുന്നതെങ്ങിനെ യെന്ന് വിശദീകരിക്കാന്‍ പലരും ശ്രമിച്ച് പരാജയമടഞ്ഞതിന്റെ കാരണം ഇപ്പോള്‍ മനസ്സിലായി.
മൂക്കിലേക്ക് ഹോസ്പിറ്റലിന്റെ പ്രത്യേക തരം ഗന്ധം അടിച്ച് കേറുന്നുണ്ടോ.. അതേ മരിച്ചു കഴിഞ്ഞു എന്ന ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റിന്റെ അകലമേയുള്ളൂ ഇനി മരണവും ഞാനും തമ്മില്‍. അതേ കൂട്ട നിലവിളിയില്‍ കുങ്കുവിന്റെ ശബ്ദം വേര്‍തിരിഞ്ഞ് കേള്‍ക്കുന്നത് പോലെ അവള്‍ക്കിനി ആരാ ഉള്ളത്. ശരീരം തുണി കൊണ്ട് പൊതിയുകയാണ്. കാലിലെ തള്ളവിരലുകള്‍ ബന്ധിപ്പിച്ചു. നെഞ്ചില്‍ വച്ച് കൈ കെട്ടി കെട്ടി. ഇത്രയും കഴിഞ്ഞതായി കൃത്യമായി ഓര്‍ക്കാന്‍ കഴിഞ്ഞു. ഞാന്‍ ഖബറിലാണെന്നെ ഞെട്ടിക്കുന്ന സത്യം മുന്നില്‍ നിന്ന് ഇളിച്ചു കാട്ടി. ഇതിനിടയില്‍ ഒരുപാട് സമയം കഴിഞ്ഞ് പോയോ. കുറഞ്ഞത് പന്ത്രണ്ട് മണിക്കൂറെങ്കിലും കഴിഞ്ഞു കാണണം. മയ്യിത്ത് പൊതു ദര്‍ശനത്തിന് വച്ചിരിക്കും വയ്യാത്ത അവളുടെ ഉപ്പ ഈ വിവരമറിഞ്ഞ് അപകടമെന്നും പിണയാതിരുന്നാല് മതിയായിരുന്നു. അതേ ഞാന്‍ ഖബറിലാണ്. പച്ച മണ്ണിന്റെ മണം. വല്ലാത്തൊരു മൂകത.. മലക്കുകള്‍ ചോദ്യം ചെയ്യലിനായി എത്താറായത് പോലെ.. കണ്ണിലേക്ക് സ്വര്‍ഗ്ഗീയ പ്രകാശം അടിച്ച് കയറുന്നു. വെളുത്ത വസ്ത്രമണിഞ്ഞ മാലാഖമാര്‍ എന്തോ ചോദിക്കുന്നുവല്ലോ. ചോദ്യ കേട്ടില്ലങ്കിലും അറിയാവുന്ന ചോദ്യങ്ങള്‍ .
” നിന്റെ റബ്ബാര് ( ദൈവം ) ”
പെട്ടെന്ന് ഒരു തുള്ളി കണ്ണീര് ഞെറ്റിയില്‍ പതിച്ചു. ചുട്ടു പൊള്ളുന്ന ആ കണ്ണീരും എനിക്ക് പരിചിതമായിരുന്നു.
” കുങ്കീ..”
*
വായില്‍ നിന്നും ഉതിര്‍ന്ന വാക്കുകള്‍ അവിടമാകെ അലയടിച്ചു. പെട്ടെന്ന് അവളുടെ കൈകള്‍ വലിഞ്ഞ് മുറുക്കി ഞെറ്റിയില്‍ തുരതുരാ ചുംബിച്ചു. ബോധം മറ നീക്കി പുറത്ത് വന്നു. ഇല്ല താന്‍ മരിച്ചിട്ടില്ല, ചുറ്റും നോക്കുമ്പോള്‍ തണുത്ത് മരവിച്ച ഒരു ഐസിയു റൂമിലാണ് ഞാന്‍. സ്വപ്നം കണ്ടതാണെന്ന് വിശ്വസിക്കാന്‍ തീര്‍ത്തും പ്രയാസമാണ്. മലയുടെ മുകളില്‍ നിന്നും വീണു എന്നുള്ളത് സ്വപ്നമാകാം എന്നാല്‍ വീട്ടില്‍ പോയിരുന്ന ഇവളെങ്ങിനെ ഇവിടെയെത്തി. ഹോസ്പിറ്റല്‍ റൂമിലെ ക്ലോക്കില്‍ മണിഎട്ടായിരിക്കുന്നു.. അപ്പോള്‍ പുതിയൊരു ദിവസമോ അതോ ദിവസങ്ങള്‍ കഴിഞ്ഞോ..
” ഇക്കാ.. എന്ത് പറ്റീതാ ഇക്കാ.. ഞങ്ങള്‍ വരുമ്പോള്‍ ബെഢില്‍ നിന്നും താഴെ കിടക്കുകയായിരുന്നു..”
” ഞാനിവിടെ വന്നിട്ടെത്ര ദിവസമായി..”
” ഇക്കാ ഇന്ന് രാവിലെ വന്നതാ ഇവിടെ.. നേരിയ പള്സേ ഉണ്ടായിരുന്നുള്ളൂന്നാ ഡോക്ടര്‍ പറഞ്ഞത്..”
” അപ്പോള്‍ ഞാന്‍ സ്വപ്നം കണ്ടതാ.. വലിയൊരു കുന്നിന്റെ മുകളില്‍ നിന്നും വീണെന്ന്.. നീയെങ്ങിനെ ഇവിടെ എത്തി.. ഞാന്‍ അങ്ങോട്ട് വരാമെന്നല്ലേ പറഞ്ഞിരുന്നത്.. ഞാനിപ്പോള്‍ എല്ലാം ഓര്‍ക്കുന്നു..”
” അതല്ലേ രസം..ഒറ്റ വാശിയല്ലാര്ന്നോ ഇവള്‍ക്ക് അളിയനെ കാണണം എന്നും പറഞ്ഞ്.. ഇത്താത്താനെ സറീനാ എന്ന് വിളിച്ച് കരഞ്ഞു പോലും..”
അളിയന് കയറി പറഞ്ഞു..
” അതേ ഞാനൊരുസ്വപ്നം കണ്ടെന്ന് പറഞ്ഞില്ലേ.. വീണപ്പോള്‍ ഞാന്‍ ” സറീനാ ” എന്നലറി വിളിച്ചിരുന്നു..”
അവളുടെ കണ്ണുകളില്‍ ഉടക്കിയ എന്റെ കണ്ണുകള്‍.. ഹോസ്പിറ്റലിലാണ് കിടക്കുന്നതെന്ന് മറന്നിരുന്നു..
പൊന്നാന്ത്ര.
കുഞ്ഞ് മുഹമ്മദ്
നന്ദി.. ഒരുപാടു നന്ദി യുണ്ടു എനിക്കിവിടെ ഇടം തന്നതിന്ന്.
നല്ല കഥ. ആശംസകൾ