ശ്രീലകം…ഭാഗം: ഏഴ്
“എന്നാൽ ഞാൻ കൊടുങ്ങല്ലൂരമ്മയെ ഒന്ന് കണ്ടിട്ട് വരാം” കുഞ്ഞൻ നായർ ആരോടെന്നില്ലാതെ പറഞ്ഞു.
“നേരാ, കുഞ്ഞൻ പോയി വഴിപാടുകൾ നടത്തി വരൂ”,
“മോളും വരുന്നു.” ദേവൂട്ടി പറഞ്ഞു.
“മോൾ വരേണ്ടാ”
എന്നു പറഞ്ഞ് കുഞ്ഞൻ നായർ മോളുടെ മുഖത്തേക്ക് നോക്കി. എഴുതലയുള്ള നാഗം നാവുകൾ നീട്ടി നിൽക്കുന്നതാണ് അയാൾ കണ്ടത്.
‘’എൻ്റെ ദേവീ, അയ്യാൾ ചിന്നമസ്ത ശ്ലോകം മനസ്സിൽ ചൊല്ലാൻ തുടങ്ങി.
“എന്നെ കൊണ്ടു പോയില്ലെങ്കിൽ ഞാൻ അവിടെ എത്തിക്കോളാം.” ദേവൂട്ടി പറഞ്ഞു.
കുഞ്ഞൻ നായർ ചാവടിയിലേക്കു നടന്നു. നിലവിളക്കു കെടുത്തി അതുമെടുത്തു കുഞ്ഞമ്മയും ദേവൂട്ടിയും അകത്തേക്കും.
കുഞ്ഞൻ നായർ ചാവടിയിലെത്തി വാതിൽ തുറന്നു. ഉള്ളിൽ ചിരിച്ചുകൊണ്ടു നിൽക്കുന്നു ദേവൂട്ടി.
കുഞ്ഞമ്മേ എന്നലറിക്കൊണ്ട് കുഞ്ഞുണ്ണി നായർ വെളിയിലേക്കോടാൻ ഭാവിച്ചതും കുഞ്ഞുണ്ണി നായർക്കു ചുറ്റും നാഗങ്ങൾ ഫണം വിരിച്ചടി നിന്നു. ഒരു വലിയ നാഗത്തിന്റെ ഫണത്തിലമർന്നിരുന്ന് ദേവിക ചോദിച്ചു
“നീ എന്തിനാണ് ഈ തറവാടു നാമാവശേഷമാക്കാൻ മുതിർന്നത്?
എന്തിനാണ് നിന്നെ മകനെ പോലെ സ്നേഹിച്ച എന്റെ ഭക്തയെ വിഷം കുത്തിവച്ചു കൊന്നത്?
മുത്തശ്ശനെ ശ്വാസം മുട്ടിച്ചു കൊന്നത്? എന്തിനായിരുന്നു അച്ഛനാണെന്നറിഞ്ഞും നീ പിതൃഘാതകനായില്ലെ ?
ഒരു തെറ്റും ചെയ്യാതിരുന്ന അശ്വതിയെ വെള്ളത്തിൽ മുക്കി കൊന്നില്ലെ?
എന്തു നേടി നിന്റെ നെറികെട്ട ചെയ്ത്തു കൊണ്ട്?
നീ നേടണമെന്നാഗ്രഹിച്ച സ്വത്തുക്കൾ ഒരിക്കലും നിന്നിൽ വന്നു ചേരില്ലെന്നറിഞ്ഞും എന്തിനു ലതിക കുഞ്ഞമ്മയേയും നന്ദനേയും തുളസിയേയും കൊല്ലുവാൻ തീരുമാനിച്ചു?
എന്റെ ആഗമനം നീ കണ്ടില്ല അല്ലെ
കുഞ്ഞുണ്ണി നായരുടെ മുഖം വലിഞ്ഞുമുറുകി വൈരാഗ്യം സിരകളിൽ താണ്ഡവമാടി അയാളലറി വിളിച്ചു
ആ അലർച്ചയിൽ എട്ടു കെട്ടൊന്നു നടുങ്ങിയൊ?
“അതെ പ്രതികാരദാഹത്തോടെയാണ് ഞാനിവിടെ വന്നത് പ്രതാപിയായ അച്ഛന്റെ മകനായിരുന്നിട്ടും തന്തയില്ലാത്തവനെന്ന മകുടം ചൂടിയവൻ
നാക്കെടുത്താൽ നാശകാലനെന്നു വിളിക്കുന്ന അമ്മമ്മയുടെ പ്രാക്കു കേട്ടു വളർന്നവൻ അതെ ഈ തറവാടിൻെറ
നാശമാണെൻെറ ലക്ഷ്യം.
“ഞാൻ ആരാണെന്നു ഇനിയും നിനക്കു മനസ്സിലായില്ല അല്ലെ? എങ്കിൽ കേട്ടോളൂ. നീ ഉച്ചാടനം ചെയ്തു വിട്ട മച്ചിൽ ഭഗവതിയാണ് ഞാൻ. ഇത്രയും നാളും ഉള്ളിൽ കടക്കാൻ വയ്യാതെ വെളിയിൽ നിൽക്കുകയായിരുന്നു. നീ അരും കൊല ചെയ്തവർ എൻ്റെ സംരക്ഷണയിൽ ആയിരുന്നു. ഇപ്പോഴവർ സ്വതന്ത്രർ ആണ്.”
“നിന്നെ വെളിയിൽ വിടാൻ അറിയാമെങ്കിൽ, നിന്നെ കാഞ്ഞിരത്തിൽ തറക്കാനും എനിക്കാവും. അധികം കളി ഈ കുഞ്ഞനോട് വേണ്ടാ. നീ കൊഞ്ചിക്കുഴഞ്ഞു വന്നാൽ എനിക്ക് മനസ്സിലാവില്ലാന്നു കരുതിയോ?”
കുഞ്ഞൻ ദേവൂട്ടിയോടു പറഞ്ഞു. അയാളുടെ ആരാധനാമൂർത്തിയായ ചിന്നമസ്തയെ മന്ത്രം ചൊല്ലി ആവാഹിക്കാൻ ശ്രമിച്ചു.
“ ഓം ഹ്റും ശ്രിം ചണ്ഡീകൈ നമഃ “.
“എന്താ കുഞ്ഞാ എന്നെ വിളിക്കുന്നത് നീ ചിന്നയെ വിളിക്കു, ഞാൻ ഉള്ളപ്പോൾ എൻെറ അനിയത്തി എൻ്റെ അനുവാദം
ഇല്ലാതെ എൻ്റെ അടുത്ത് വരുമോടാ”
ദേവൂട്ടി കുറച്ചു ദേഷ്യത്തിൽ ചോദിച്ചു. ആ കണ്ണുകൾ ചെറുതായി ചുവന്നിരുന്നു. കുഞ്ഞന് എത്ര ശ്രമിച്ചിട്ടും ആരാധനാ മൂർത്തിയുടെ മൂലമന്ത്രം ഓർമ്മയിൽ വരുന്നില്ല.
“ നീ നന്നാവില്ല. പാല് തന്ന കൈയ്യിൽ തന്നെ കടിച്ചു അല്ലെ?”.
“പാല് തന്നോ ? ആര്, അവകാശപ്പെട്ടതല്ലേ ഞാൻ എടുത്തൊള്ളൂ?”
കുഞ്ഞൻ മറുചോദ്യം ചോദിച്ചു.
“ശരി നീ പോയിട്ട് വാ, എന്നിട്ടു കാണാം” ദേവൂട്ടി മറഞ്ഞു.
കുഞ്ഞനെ വീണ്ടും വിയർക്കാൻ തുടങ്ങി. കൂജയിൽ നിന്നും കുറെ വെള്ളം എടുത്തുകുടിച്ചുകൊണ്ട് അയാൾ യാത്രയായി.
“കുഞ്ഞമ്മേ, ഞാൻ പോയിട്ടു വരാം, പടിപ്പുരയിൽ നിന്നും അയാൾ വിളിച്ചു പറഞ്ഞു. ദേവൂട്ടിയും, കുഞ്ഞമ്മയും ഉമ്മറത്തു വന്നു നിന്നു കുഞ്ഞനോടായി ഉറക്കെ വിളിച്ചുപറഞ്ഞു
“നന്നായി തൊഴുതോളൂ, ആ വഴിപാടുകളും നടത്തിക്കോളൂ, കേട്ടോ കുഞ്ഞാ”
“കുഞ്ഞനമ്മാവാ ബൈ ബൈ “, ദേവൂട്ടി കുഞ്ഞു കൈ വീശി യാത്ര പറഞ്ഞു.
കുഞ്ഞുണ്ണിനായർ പടിപ്പുരയിൽ നിന്നും കാലെടുത്തു വെളിയിൽ വച്ചപ്പോൾ ദേവൂട്ടിയുണ്ട് മുന്നിൽ.
“നീ അവിടെപ്പോയി എന്നെക്കണ്ടാൽ ഞാൻ എല്ലാം ക്ഷമിക്കാം. അല്ല അനുജത്തിയെ കാണാനാണ് പോകുന്നതെങ്കിൽ എല്ലാം അപ്പോൾ തീരും”. ദേവൂട്ടി താക്കീതുചെയ്തു
ഒന്ന് കാറിത്തുപ്പി കുഞ്ഞൻ തോളത്തു കിടന്ന തോർത്തെടുത്തൊരു കെട്ടിട്ടു. ദേവൂട്ടിയുടെ കുഞ്ഞുകരങ്ങൾ തമ്മിൽ പിരിഞ്ഞു. അവൾക്കു വേദന എടുക്കാൻ തുടങ്ങി.
“കൊച്ചല്ലേ എന്നു വിചാരിച്ചു ഞാൻ ക്ഷമിച്ചു. നീ എന്നെ വെല്ലുവിളിക്കാറായോ, അവിടെ അങ്ങിനെയിരി”,
എന്നും പറഞ്ഞുകൊണ്ട് കുഞ്ഞൻ മുന്നോട്ടു നടന്നു. കാലെടുത്ത് ഒരടി വച്ചില്ല, ഒരേഴുതലയുള്ള സർപ്പം വാലിൽ കുത്തി മുന്നിൽ നിൽക്കുന്നു. അതിന്റെ കറുത്ത നാവുകൾ അയ്യാളുടെ മുഖത്തെ സ്പർശിച്ചു. വാൽ പാദം തൊട്ടയാളെ പതുക്കെ വരിഞ്ഞു മുറുക്കാൻ തുടങ്ങി.
“ നീ കെട്ടഴിക്കു, ഇല്ലെങ്കിൽ നീ ഇവിടെ തീരും. ഞാൻ ഒറ്റക്കല്ല. എൻ്റെ ഭർത്താവും ഇവിടെയുണ്ട്. “
അയാൾ തോര്ത്തിൻ്റെ കെട്ടഴിച്ചു. ദേവൂട്ടിയുടെ കൈ സ്വതന്ത്രമായി. സർപ്പം മറഞ്ഞു. കുഞ്ഞുണ്ണി നായർ കൊടുങ്ങല്ലൂരിലേക്കു യാത്രയായി.
“ എന്താ മോളെ കൈക്കു പറ്റിയത്” ഉമ്മറത്ത് കൂടെ നിന്ന മോളുടെ കൈ പെട്ടെന്ന് ചുവന്നുതു കണ്ടു കുഞ്ഞമ്മ പരിഭ്രമിച്ചു. “
ഏയ്, ഒന്നൂല്ല അച്ഛമ്മേ, മോൾക്കൊന്നൂല്ല കൊതുകു കടിച്ചതാ,” അവൾ കുഞ്ഞമ്മയെ വലിച്ചുകൊണ്ടകത്തേക്കു പോയി.
തുടരും
ശ്രീദേവി സി. നായർ✍