1.പെണ്ണ് കാണൽ
( എന്റെ സങ്കല്പം കൂടി ചേർത്ത് ഞാൻ ചമയ്ക്കുന്ന കാര്യങ്ങൾ )
കേരളത്തിലെ കല്യാണപ്രായം എത്തിയ പെൺകുട്ടികൾ ഉള്ള വീടുകളിൽ നടന്നു വന്നിരുന്ന അല്ലെങ്കിൽ നടന്നു വരുന്ന ഒരു സ്ഥിരം കലാപരിപാടി പെണ്ണ് കാണൽ എന്ന ചടങ്ങ് .
ഇരുപത്തി ഒന്ന് കൊല്ലം മുമ്പ് തൃശൂരിന് അടുത്ത ഒരു ഗ്രാമത്തിൽ ഒരു പെണ്ണ് കാണൽ നടക്കുവാൻ ഉള്ള ഒരുക്കങ്ങൾ നടക്കുന്നു. പയ്യൻ ദുബായിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ മെയിന്റനൻസ് എഞ്ചിനീയർ ആണ്,പേര് ജോൺ.പെണ്ണ് മെറിൻ,B. Sc നഴ്സിംഗ് പരീക്ഷ എഴുതിയിട്ടുണ്ട്. തലേ ദിവസമാണ് പരീക്ഷ കഴിഞ്ഞ് അവളെ രാത്രി തന്നെ കോയമ്പത്തൂർ നിന്നും നാട്ടിലേക്ക് അപ്പനും അമ്മയും ഹോസ്റ്റലിൽ നിന്നും വീട്ടിലേക്ക് കൊണ്ട് പോവുന്നത്. കൂട്ടുക്കാരോട് പെണ്ണുകാണൽ ചടങ്ങിനാണ് നേരത്തെ കൊണ്ട് പോവുന്നതെന്ന് പറഞ്ഞിട്ടില്ല. കോളേജ് അടക്കാൻ ഇനി മൂന്നു ദിവസം കൂടി ഉണ്ട് അതിനു മുമ്പേ പ്രിൻസിപ്പലിനോട് അനുവാദം വാങ്ങി ആണ് ഈ കൊണ്ട് പോവൽ… എല്ലാവരോടും യാത്ര പറഞ്ഞപ്പോൾ മെറിൻ പൊട്ടിക്കരഞ്ഞു നാലു വർഷം ഇണങ്ങിയും പിണങ്ങിയും ഒരു കുടുംബം പോലെ ഹോസ്റ്റലിൽ താമസിച്ചിരുന്നവർ. കൂടുതൽ പേരും അങ്ങേയറ്റം ആത്മാർഥമായി സ്നേഹിക്കുന്നവർ… അവർ എല്ലാവരും ഇനിയും കാണും പലയിടത്തും ഒരുമിച്ചു ജോലിചെയ്യും എന്നാൽ തന്റെ ഉള്ളിൽ താൻ നഴ്‌സ് ആയി ജോലി ചെയ്യുന്നത് ഇതു വരെ സങ്കല്പിക്കാൻ പറ്റുന്നില്ല.നാലുവർഷം തിയറി നന്നായി പഠിച്ച് 75 ശതമാനം മാർക്ക് ഉണ്ടെങ്കിലും പ്രാക്ടിക്കൽ വളരെ ദയനീയമായാണ് ജയിച്ചിരിക്കുന്നത് . ഏറ്റവും വലിയ പ്രശ്നം അവൾക്ക് നഴ്‌സ് ആയി ജോലി ചെയ്യണ്ട എന്ന കാര്യം പയ്യനോട് പറയണം… തന്റെ ഭാവി ജീവിതം എന്താകുമോ എന്തോ എന്നും കൂട്ടുകാരെ ഇനി കാണാൻ പറ്റില്ല എന്നും ഓർത്ത് അവൾ അത്യാവശ്യം ഉറക്കെ തന്നെ കരഞ്ഞു…. ഫേസ്ബുക് അന്ന് ഉണ്ടായിരുന്നുവെങ്കിൽ അത്ര ശക്തമായ കരച്ചിൽ വേണമായിരുന്നില്ല എന്ന് അവൾക്ക് പിന്നീട് തോന്നിയിട്ടുമുണ്ട്.
മാക്കംപെട്ടി എന്ന തമിഴ് ഗ്രാമത്തിൽ ഒരു പഴയ വലിയ വീടിന്റെ പൂമുഖത്തിനോട് ചേർന്നുള്ള അവൾ താമസിച്ച മുറി അതിൽ അവൾ കിടന്നിരുന്ന ഇരുനില കട്ടിൽ അവൾ ഒന്നു കൂടെ നോക്കി.. അതിനു നേരെ ചുമരിൽ കിടന്ന ഫോട്ടോയിലെ തമിഴ് മുത്തശ്ശി പതിറ്റാണ്ടുകൾക്ക് മുമ്പേ മരിച്ചത് അവളോട് ആരും കേൾക്കാതെ ചോദിച്ചു ഞാനും കൂടെ പോന്നോട്ടെ എന്ന്…. എന്താണ് എനിക്ക് മെച്ചം എന്ന് മെറിനും,.
നിന്റെ ഇഷ്ടങ്ങൾക്ക് അനുസരിച്ചു കാര്യങ്ങൾ ചേർന്നു വരാൻ ഞാൻ കൂടെ നിൽക്കാം.. ഈ ഫോട്ടോയ്ക്ക് അകത്തു ഇരുന്നു ഞാൻ മടുത്തു.. എന്നെ അനുവദിച്ചാൽ മാത്രമേ എനിക്ക് നിന്റെ കൂടെ വരാൻ പറ്റൂ.. അതെന്താ എന്റെ കൂടെ വരുന്നേ ഞങ്ങൾ 13 പേരില്ലേ.. മുത്തശ്ശി പറഞ്ഞു നിനക്കു ഒരു യക്ഷിയുടെ അംശം ഉണ്ട്… ആ കഥ നിനക്കു ഞാൻ പറഞ്ഞു തരാം പിന്നെ…
ഫോട്ടോ തറച്ചു നോക്കി നിൽക്കുന്ന അവളോട് അമ്മ പറഞ്ഞു നമുക്ക് പോവാം. അവൾ പെട്ടെന്ന് മുത്തശ്ശിയുമായുള്ള മൗനസംഭാഷണത്തിൽ നിന്നും ഉണർന്നു… ഫോട്ടോ നോക്കി കൂടെ പോരു എന്ന് മൗനമായി പറഞ്ഞു. അവൾ കാറിൽ കയറി വീണ്ടും തന്റെ ഭാവിയെ പറ്റിയും നഷ്ടപെടുന്ന സൗഹൃദങ്ങളെയും ഓർത്തു കരയാൻ തുടങ്ങി. നിന്നെ കൊല്ലാൻ ഒന്നും അല്ലല്ലോ കൊണ്ട് പോവുന്നത് എന്ന് അമ്മ പറഞ്ഞപ്പോൾ. അമ്മയ്ക്കെന്തറിയാം ഞാൻ ആലോചിക്കുന്നത്. നാളെ വരുന്ന പയ്യനോട് എങ്ങനെ പറയും എനിക്ക് നഴ്‌സ് ജോലി ഇഷ്ടമല്ല എന്ന്.അവൾ മനസ്സിൽ പറഞ്ഞു..അങ്ങനെ പറഞ്ഞാൽ വീട്ടിൽ ഉണ്ടാവുന്ന ഭൂകമ്പം അവൾ മുന്നിൽ കണ്ടു..
പിറ്റേന്ന് രാവിലേ ഒരു ഫോൺ വന്നു. പെണ്ണ് കാണാൻ വരുന്ന അപ്പോയിമെന്റ് എടുക്കാത്ത വേറൊരു പയ്യൻ, ഒരു വിവാഹ ബ്രോക്കർ വഴി ആണ് ഫോൺ നമ്പർ വാങ്ങി ആ പയ്യൻ വിളിക്കുന്നത്
ഞാൻ ഇപ്പോൾ തൃശൂർ ബിനി ടൂറിസ്റ്റ് ഹോമിനു അടുത്ത് നിന്നും എന്റെ ചേച്ചിയുടെ വീട്ടിൽ ഉണ്ട്, പെണ്ണ് കാണാൻ വരട്ടെ എന്നാണ് ചോദ്യം.. അപ്പൻ പയ്യന്റെ ജോലി നാട് ഗൾഫിൽ എവിടെ എന്നൊക്കെ തിരക്കി. പയ്യൻ ഒട്ടും മടിക്കാതെ തിരിച്ചും പെണ്ണിന്റെ വിദ്യാഭ്യാസം ചോദിച്ചു അപ്പൻ അഭിമാനത്തോടെ പറഞ്ഞു അവൾ B. Sc നഴ്സിംഗ് പഠിച്ചു ഇന്നലെ എത്തി. പയ്യൻ പറഞ്ഞു അയ്യോ എനിക്ക് ജോലിക്ക് വിടാൻ താല്പര്യമില്ല വേണമെങ്കിൽ വല്ല കമ്പ്യൂട്ടർ ഒക്കെ പഠിച്ചു വീട്ടിൽ ഇരുന്ന് ഉള്ള ജോലി ചെയ്തോട്ടെ എന്ന് മെറിന്റെ മനസ്സിൽ ലഡു പൊട്ടി. അപ്പോൾ അവളുടെ അപ്പന്റെ ഉറക്കെ ഉള്ള ശബ്ദം നാലു വർഷം പഠിച്ചത് ജോലിക്ക് പോവാൻ ആണ് സോറി നിങ്ങൾ ഇങ്ങോട്ട് വരണമെന്നില്ല… വഴി പറഞ്ഞു കൊടുക്കാതെ അപ്പൻ ഫോൺ വെച്ചു ” മെറിൻ ഓർത്തു.. പണ്ട് അപ്പൻ നഴ്‌സ് എന്ന് പറഞ്ഞാൽ വലിയ ഇഷ്ടം ഒന്നുമില്ലാത്ത ആൾ ആയിരുന്നു ഇപ്പോൾ ഗൾഫിൽ നഴ്‌സ് എന്ന് പറഞ്ഞാൽ വലിയ സംഭവം ആണെന്ന് ആരൊക്കെയോ പറഞ്ഞു കേട്ടിട്ടാണ്..
തന്റെ സ്വപ്നത്തിൽ ഒരിക്കലും കഠിനമായ ജോലി ചെയ്യുന്നില്ല..ഒരു ട്യൂട്ടർ അല്ലെങ്കിൽ ടീച്ചർ ജോലി ഇല്ലെങ്കിലും ഒരു വിരോധംവും ഇല്ല ജീവിതം പരമാവധി സന്തോഷമായിരിക്കണം സുഖമായിരിക്കണം അവളുടെ ചിന്തകൾ മനസ്സിലാക്കി തമിഴ് മുത്തശ്ശി പിറു പിറുത്തു “.കടവുൾ നിനയ്ക്കണ പോലെ താൻ തിരുമണം നടക്കും.. മനിസർ വിസാരിച്ച മാതിരി ഒന്നും വരാത് “
വൈകിട്ടു നാലു മണിക്ക് ആണ് ദുബായ്ക്കാരൻ വരുന്ന സമയം അവരുടെ ബന്ധുക്കൾ രണ്ടു പ്രാവശ്യം . വന്നു കണ്ടു സമ്മതം അറിയിച്ചതാണ്.. പയ്യനും മെറിനും തമ്മിൽ വളരെ അകന്ന ബന്ധം ഉണ്ട് പയ്യന്റെ ഇളയമ്മ മെറിന്റെ വലിയമ്മയുടെ ജ്യേഷ്ഠത്തിയുടെ മകൾ ആണ് .. വലിയമ്മ വയ്യാതെ കിടന്നപ്പോൾ സന്ദർശിക്കാൻ പോയപ്പോഴാണ് മെറിന്റെ അമ്മയും ജോണിന്റെ ഇളയമ്മയും തമ്മിൽ കൂട്ടി മുട്ടുന്നത് അങ്ങനെ ആണ് വിവാഹലോചന വരുന്നത്. മെറിൻ ദീപാവലി അവധിക്കു വന്നപ്പോൾ ജോണിന്റെ അമ്മയും ഒരു സഹോദരനും വന്നു കണ്ടു, മെറിന്റെ ഫോട്ടോ വാങ്ങി പോയി.. പിന്നെ രണ്ട് ആഴ്ച്ച കഴിഞ്ഞു ബാക്കി ഉള്ള ഒരു പടയോളം ബന്ധുക്കൾ വന്നു കണ്ടു മൂന്നാം തവണ ആണ് ഇനിയും പെണ്ണിനെ കാണാത്ത ബന്ധുക്കളുമായി പയ്യൻ വരുന്നത്
ഇവിടെ മെറിന്റെ വീട്ടിലും ബന്ധുക്കൾ അവളുടെ ബന്ധുക്കൾ എത്തിയിട്ടുണ്ട് വലിയമ്മ അവളുടെ തല തൊട്ടമ്മ കൂടി ആണ് വലിയമ്മ പറഞ്ഞു പയ്യനു പതിനാലു വയസ്സുള്ളപ്പോൾ അവരുടെ അച്ഛൻ മരിച്ചു.. മൂത്ത മകനാണ് നന്നായി പഠിച്ചിരുന്ന കുട്ടി ഒരു ഡോക്ടർ ആവാൻ ആയിരുന്നു അവനിഷ്ടം. പക്ഷെ അച്ഛൻ മരിച്ചതോടെ അവൻ അതെല്ലാം മറന്നു.. എളുപ്പത്തിൽ ജോലി കിട്ടാൻ ഇലക്ട്രിക്കൽ പോളിടെക്‌നിക്കൽ മൂന്ന് വർഷം പഠിച്ചു. ഉയർന്ന മാർക്കിൽ ജയിച്ചു
ബോംബെയിലെത്തി അവിടെ മൂന്ന് വർഷം ജോലിചെയ്ത് ജൂനിയർ എഞ്ചിനീയർ ആയി ഇപ്പോൾ 4 വർഷം ആയി ദുബായിൽ. അവിടെ ജോലിയോടൊപ്പം ഫെസിലിറ്റീസ് എഞ്ചിനീയറിംഗ് പഠിക്കുന്നു.. അവൾക്ക് അതു കേട്ടപ്പോൾ വളരെ ഇഷ്ടപ്പെട്ടു തന്നെ പോലെ അലസത ഉള്ള ആളല്ല… സ്വപ്നജീവിയും അല്ല.. പട്ടിണി കിടക്കേണ്ടി വരില്ല.അവൾ കണക്കു കൂട്ടി..തമിഴ് മുത്തശ്ശിയോട് ചോദിച്ചു എപ്പടി ഇന്ത കല്യാണം നല്ലാരുക്കുമാ അവരു പറഞ്ഞു തലവര എനക്ക് വായിക്ക തെരിയാത് കണ്ണേ…
നാലു മണിയായപ്പോൾ ജോൺ ബന്ധുക്കളോടൊപ്പം വന്നു..
രണ്ടു കൂട്ടരുടെയും ബന്ധുക്കൾ എല്ലാവരും ലിവിങ് റൂമിൽ ഇരുന്നു. പെൺകുട്ടി എല്ലാവർക്കും ചായ കൊണ്ട് കൊടുക്കുന്ന കലാ പരിപാടി ഇല്ലായിരുന്നു പകരം മെറിന്റെ വീട്ടിൽ ഉള്ളവർ ചേർന്ന് എല്ലാവർക്കും ചായയും പലഹാരങ്ങളും ഡൈനിങ് ടേബിളിൽ കൊണ്ട് വെച്ചു. ചായ കുടിച്ചു എല്ലാവരും സംസാരിക്കാൻ തുടങ്ങിയപ്പോൾ പയ്യൻ വലിയ ഗൗരവത്തിൽ മൈക്ക് ഇല്ലെങ്കിലും വീട് മുഴുവനും മുഴങ്ങുന്ന രീതിയിൽ പറഞ്ഞു.. എന്റെ വീട്ടിൽ ഉള്ള എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന കുട്ടി ആയിരിക്കണം. പയ്യൻ കേറി ഷൈൻ ചെയ്യാൻ തുടങ്ങിയപ്പോൾ ഷൈനിങ് ചെയ്യാൻ മോശമല്ലാത്ത പെണ്ണിന്റെ അപ്പൻ അതിലും ഉച്ചത്തിൽ പറഞ്ഞു അതിപ്പോൾ ഒരു കുടുംബം ആവുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും സ്നേഹം ഇല്ലാതെ ഇരിക്കുമോ…ഉള്ളിൽ കല്പിച്ച അർത്ഥം അതായത് ഇങ്ങോട്ട് സ്നേഹം ഉണ്ടായാൽ അങ്ങോട്ടും ഉണ്ടാകും എന്ന് …പയ്യൻ എന്തോ പിന്നെ ഒന്നും പറഞ്ഞു കേട്ടില്ല.
മെറിൻ അകത്തു നിന്നും ഇതെല്ലാം കേട്ട് ഈ പയ്യനോട് നേരത്തെ തന്നെ കാര്യം പറഞ്ഞു തലയൂരാം. പയ്യൻ ഇത്തിരി കണിശക്കാരനാ… പിന്നീട് പുലിവാലാകുo.. എങ്ങനെ പറയും
ചായ കുടി കഴിഞ്ഞപ്പോൾ പയ്യന്റെ അങ്കിൾ പറഞ്ഞു പെണ്ണിനും ചെറുക്കനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ സംസാരിക്കട്ടെ. പയ്യൻ ഒഴിച്ച് ബാക്കി എല്ലാവരും ഡൈനിങ് റൂമിൽ നിന്നും ലിവിങ് റൂമിലേക്ക് പോയി. മേശയുടെ ഒരു തല ഭാഗത്തു പയ്യൻ കസേരയിൽ ഇരുന്നു. പെണ്ണ് എതിർഭാഗത്തു കസേരയിലും.പെണ്ണിന്റെ കസേരയുടെ പിന്നിൽ ഒരു ബെഡ് റൂമിന്റെ വാതിൽ അതിനകത്തു സ്ത്രീ ജനങ്ങൾ തമ്പടിച്ചിരിക്കുന്നു.. കസേരയുടെ ഒരു സൈഡിൽ അടുക്കള വാതിൽ. കർട്ടന് പിറകിൽ കുറച്ചു തലകൾ കാണാം… ഇവരെയൊക്കെ മറികടന്നു വേണം ഇക്കാര്യം പറയാൻ ജോലിക്ക് പോവില്ലെന്ന്.
പയ്യൻ ആദ്യം സംസാരിക്കാൻ തുടങ്ങി. കർക്കശക്കാരനായ അയാളുടെ മുഖത്തേക്ക് നോക്കി രണ്ടും കല്പിച്ച് ഒരുങ്ങിയിരുന്ന അവൾ അതു കണ്ടു പിടിച്ചു… ചെറുക്കൻ ചെറുതായി വിയർക്കുന്നു അല്പം ടെൻഷൻ ഉണ്ട്.. അപ്പോൾ വിചാരിച്ച പോലെ അത്ര പ്രശ്നം ഇല്ല.. ചെറുക്കൻ പതുക്കെ വിക്കി വിക്കി എന്തോ പറഞ്ഞു
അവൾ കേട്ടത് എന്താണ് കറി എന്നാണ്…അവൾ അത്ഭുതം കൂറി താനോ ഒരു ഭക്ഷണ പ്രിയ ഇയാളും അങ്ങനെയോ.. പക്ഷേ കറി എന്താണ് എന്നൊക്കെ ആദ്യം ആയിട്ട് ചോദിക്കുമോ..
അവൾ കരുതി കറിയുടെ കാര്യം ഒന്നും പറയാൻ നിൽക്കണ്ട പറയാൻ ഉള്ള കാര്യം നേരത്തെ പറഞ്ഞു തീർക്കാം
അവൾ. പറഞ്ഞു എനിക്ക് സ്റ്റാഫ് നഴ്‌സ് ഇഷ്ടമില്ല ട്യൂട്ടർ ആവാനാ ഇഷ്ടം ..
ജോൺ ചോദിച്ച ചോദ്യം കറിയർ അമ്പിഷൻ എന്താണ് എന്നാണ്.. ചോദ്യം പാതി വിഴുങ്ങിയതു കൊണ്ടാണോ ടെൻഷൻ കാരണം മെറിൻ കേൾക്കാത്തതു കൊണ്ടാണോ കറി എന്താണ് എന്ന ആ ചോദ്യം 😂 …ഭാഗ്യത്തിന് മാത്രം ചോദ്യവും ഉത്തരവും ചേർന്നു..
അത് ആണ് എനിക്കും ഇഷ്ടം അയാൾ മറുപടി പറഞ്ഞു എനിക്ക് ഒരു അഞ്ചു കൊല്ലം കൂടിയേ ഗൾഫിൽ നിൽക്കാൻ താല്പര്യം ഉള്ളൂ..അപ്പോൾ എന്റെ തീരുമാനം പറഞ്ഞു ഇനി മെറിന്റെ തീരുമാനം പറയൂ .
മെറിൻ പെട്ടെന്ന് വാതിൽക്കൽ നിന്ന അമ്മായിയോട് അപ്പനോട് ഒന്ന് വരാൻ പറയാമോ എന്ന് ചോദിച്ചു. അപ്പൻ വന്നപ്പോൾ അവൾ പറഞ്ഞു അപ്പാ എന്റെ തീരുമാനം ചോദിച്ചു എനിക്ക് ഓക്കേ ആണ്.. ഇതങ്ങു ഉറപ്പിച്ചോ…
തമിഴ് മുത്തശ്ശി കല്യാണം കഴിയുന്ന വരെ കൂടെ നിന്നു..കല്യാണം കഴിഞ്ഞപ്പോൾ മെറിനു തിരക്ക് ആയെന്നു പരിഭവം പറഞ്ഞ് ഒരു ദിവസം ഇറങ്ങി കോയമ്പത്തൂർക്കു തിരിച്ചു പോയി… പിന്നെ വന്നതേയില്ല.
ചോദിച്ച ചോദ്യം മനസിലാവാതെ ചേർന്ന ഉത്തരം പറഞ്ഞ ആ കല്യാണം ഇപ്പോൾ 21 വർഷമാകുന്നു..
പെണ്ണ് ജോലിക്കും പോയില്ല ചെറുക്കൻ ഗൾഫ് വിട്ടതുമില്ല.. രണ്ടാളും കൂടി ഒന്നിച്ച് മക്കളോടൊപ്പം ഗൾഫിൽ താമസിക്കുന്നു ..ചോദ്യo മനസിലായില്ല എങ്കിലും ഉത്തരo ചേർന്ന് പൊയ്ക്കൊണ്ടിരിക്കുന്നു…
ലൗലി ബാബു തെക്കേത്തല ✍️
😂😝👍
Mary josey ❤😄😄
കൊള്ളാം..അടിപൊളി.