‘ഭീഷ്മപർവ്വം’ അതിലെ നൂറ്റിപ്പതിനെട്ടു അദ്ധ്യായങ്ങളിൽ, ഏഴായിരത്തി എണ്ണൂറ്റി എമ്പത്തതിനാല് പദ്യങ്ങളിൽ കാണാതെ കാണുന്ന കണ്ണുനീർ അതിന്റെ ഉപ്പും നനവുമുള്ള എന്റെ ഹൃദയ സംഗ്രഹം മാത്രം ഇവിടെ എളിമയോടെ വരികളായി പിറക്കുന്നു..
ബ്രിഹസ്പതി, ശുക്രാചാര്യ , വസിഷ്ഠ , സനത്കുമാര , മാർക്കണ്ഡേയ , പരശുരാമാദികളിൽ നിന്നും അമ്മയാം ഗംഗയുടെ അപേക്ഷ അഥവാ ആഗ്രഹപ്രകാരം മകൻ ദേവവ്രതൻ ( ഭീഷ്മർ )അതിജീവനത്തിനു ഉചിതമായ, പ്രപഞ്ച ബന്ധിതമായ വേദ- ഉപനിഷത്തുക്കളും ധനുർവ്വേദങ്ങളും ,രാജ നീതി ,ദണ്ഡനീതി, ധർമ്മ- അധർമ്മങ്ങൾ മുതലായ ജ്ഞാന സാഗരങ്ങൾ സായത്തമാക്കുക ചെയ്‌തെങ്കിലും ഒരു വേള ഭീഷ്മർ സ്വയം ‘ക്ഷത്ര ജന്മം പാപ ജന്മം ‘ എന്ന് ഉരുവിടുവാനുണ്ടായതിൽ നിന്നും എല്ലാം ഉണ്ടെങ്കിലും പൂർണ്ണതയിലേക്കുള്ള അനുഭവ്യ യോഗം അതില്ലാതെ പോയത് ഗംഗയുടെ ഇന്നും തോരാത്ത കണ്ണീരിനു കാരണമാകുന്നു.അത് തന്നെ കാലങ്ങൾക്കിപ്പുറത്തും പാഠമാകുന്നു മാനവരാശിക്ക്….
ഭീഷ്മ പർവ്വം
ഗംഗേ..
കണ്ണുനീരിനിയുമരുതേ
ഉത്തരായണമെത്ര കഴിഞ്ഞാലും
ഉലകനാഥൻ ഉടലെടുത്താലും
ഉത്തുംഗ ശൃങ്ഗത്തിലാണവൻ
ഉലകമനമതിലുത്തുംഗ-
ശൃങ്ഗത്തിലാണവൻ ഗംഗാദത്തൻ !
പ്രപഞ്ചവും പുരുഷാർത്ഥങ്ങളും
പൊന്നും പൂവുമിട്ടു പ്രണമിക്കും
യുഗങ്ങളാരാധിക്കുമീ
ദ്വാപര യുഗപുരുഷനെ,
പാരിലിന്നുംപകരമൊരുപേരില്ലാ-
പ്പുരുഷജന്മം.
സ്നേഹപര്യായമായ്,
ത്യാഗപ്രതിബിംബമായ്
സത്യസഹനശൈലമായ്
ശരസഞ്ചയത്തിലമർന്നവൻ !
അച്ഛനായ് അശരണർക്കായ്
ആശ്രിതർക്കായ്,
കുടുംബത്തിനായ് കുലത്തിനായ്
കുലമഹിമയ്ക്കായ്
കുരുക്ഷേത്രത്തിനായ്
കുരുത്തൊരാ ജന്മം
കരുത്തോടെ പകുത്തു
കുരുതിയേകിയോൻ !!!
കണ്ണുനീരിനിയുമരുതേ,
അംബേ ഗംഗാബേ
അഴലിനിയുമരുതേ
അംബയാം ആണുംപെണ്ണും
കെട്ട ശിഖണ്ഡിയല്ല
ആണാമർജുനനാലടി-
പതറിയതാണ് പുത്രൻ,
വസിഷ്ഠ വേദശാസ്ത്രങ്ങളും
ഭാർഗ്ഗവരാമധനുർവ്വേദങ്ങളുംമറന്നതല്ല,
വിധിവിഹിതമേറ്റുവാങ്ങിയ-
വനെന്നു വാസുദേവനുമഭിമതം.
രാനിലാവിനും പകലിനുമൊപ്പം
കാണാക്കയങ്ങളിൽ
കാഴ്ചകൾ കടന്നുപോകും
കാലത്തിൻ കണ്ണിൽ കരിനിഴൽ
വീഴാതെ തെളിയുമിന്നും
കാശിദേശം കാൽക്കീഴിലെത്തിച്ച-
യേകരഥയുദ്ധ ജയം
കാരിരുമ്പിൻ കരുത്തനാം
തവ തനയനുള്ളതല്ലേ?!
അകക്കണ്ണു തുറന്നധർമ്മ-
ങ്ങളെയെതിർത്തവൻ
പുറംകണ്ണുതുറന്നു
പതിരുകൾ പിഴുതെറിഞ്ഞവൻ
പിതൃപത്നിക്കായ്
പരിത്യാഗം ചെയ്തവൻ
പാരിലിടിമുഴക്കംപോൽ
പ്രതിജ്ഞയെടുത്തവൻ
ഗംഗേ..
അരുത് കണ്ണുനീരിനിയും
പൗത്ര സമാന പാർത്ഥൻ
അറിയുമവനൊരു കടലോളം
ഭീഷ്മമഹത്വം,
വിറയാർന്ന കൈകളാൽ
വില്ലു കുലയ്ക്കുംമ്പൊഴും
തൊടുക്കു മൻപില്ലാഅമ്പുകൾ
ഭീഷ്മവിരിമാർ കീറിമുറിക്കുമ്പൊഴും
വിജയഭേരി മുഴക്കിയില്ല വിജയൻ,
വിതുമ്പലടക്കിപ്പിടിച്ചേയുള്ളൂ,
കടലാഴമോർമ്മകളിൽ
കല്മഷ ഭയത്തോടെ
കർമ്മം ചെയ്തതേയുള്ളു.
അമ്പൊടുങ്ങാവനാഴിയിലെ
ആയിരമർജുനസായകങ്ങൾ
ആഴത്തിലാഴ്ന്നിറങ്ങുന്നു
അകലുവാനൊരുങ്ങു-
മൊരാത്മാവാജ്ഞക്കായ്
കാത്തിരിക്കുന്നു,
അരികത്തണഞ്ഞ വസുക്കളേഴും
വാസരമെണ്ണുന്നു,അപ്പൊഴും
കുരുക്ഷേത്രത്തിൽ,
കബന്ധങ്ങൾക്കരികിൽ
മറ്റു ക്ഷത്രനിണം പോലെ,
ഭീഷ്മനിണം പോലൊഴുകുന്നു
രക്ത ബന്ധങ്ങൾക്കായ്
ഭീഷ്മ ധർമ്മാർത്ഥകാമ-
മോക്ഷോപദേശങ്ങളും
ഗംഗേ..
കണ്ണുനീരിനിയുമരുതേ
കാലമേറെ കഴിഞ്ഞില്ലേ
കാലചക്രമെത്രയോ
അതിരഥൻമാരെക്കണ്ടു
കടലിരമ്പങ്ങളും
കരയിരമ്പങ്ങളും കേട്ടു
കണ്ടില്ല, കേട്ടില്ല
പിന്നെയിന്നോളം
കരയുമൊരു കരളറിയുന്ന
കുലകുടുംബങ്ങളറിയുന്ന,
മണ്ണും മനസ്സുമറിയുന്ന മകനെ,
പിതൃമാതൃധർമ്മകർമ്മ-
ങ്ങളറിയും പുത്രനെ
വേദധനുർവ്വേദങ്ങളാഴത്തി-
ലറിയുമൊരു ദേവവ്രതനെ….
ഉദയ് നാരായണൻ, അബുദാബി
വളരെ നന്നായിട്ടുണ്ട്.. ഏറെ ഇഷ്ടം രചന 💅🌹🌹