സംഗീത മോഹൻദാസ്
സായാഹ്നം ചുവക്കുമ്പോൾ മനസ്സിലെവിടെയോ ഒരു ശോകരേണു പടരുന്നത് അറിയുന്നുണ്ടായിരുന്നു.ഹൃദയം പരതും ബന്ധങ്ങളെല്ലാം അകലങ്ങളിൽ ആണെങ്കിലും സ്നേഹം പൊതിയും പ്രതീക്ഷകളിലൂടെയാണ് ഓരോ പ്രവാസിയും ഓരോ ദിനവും നടന്നു തീർക്കുന്നത്. അകലങ്ങളെ അരികിലാക്കി സ്വപ്നങ്ങൾക്ക് ഊഞ്ഞാലുകെട്ടി ഓർമ്മകളെ താരാട്ടാക്കി അവൻ അതിജീവിക്കുന്നു. മറ്റുള്ളവരുടെ സുഖത്തിനും,സന്തോഷത്തിനും വേണ്ടി നോവിന്റെ, വിരഹത്തിന്റെ തിക്ത പാനീയം നുണഞ്ഞു നീങ്ങുന്നവൻ. പ്രവാസം ഒരു ഉപന്യാസമായി മാറുമ്പോൾ അവൻ തളരുന്നു. കുഞ്ഞുനാളിലെ വർഷങ്ങളുടെ മറനീക്കി പൊടുന്നനെ,സ്നേഹത്തിൻ വർണ്ണങ്ങൾ നിറച്ച പെട്ടികളുമായി അണയുന്ന ഒരാൾ ആയിരുന്നു അവനു ഉപ്പ.ഉപ്പ വരുമ്പോൾ വീട്ടിൽ തിരതല്ലുന്ന ആഹ്ലാദവും, ഉപ്പ പോകുന്ന ദിവസത്തിൽ വീട്ടിലെ നോവിന്റെ തിരയിറക്കവും വല്ലാത്തൊരു അനുഭവം ആയിരുന്നു അവന്. അവൻ ആ വീട്ടിലെ ഇളയ കുട്ടിയായിരുന്നു. ഉപ്പയുടെ വിയർപ്പിന്റെ ഫലമായി എല്ലാവരെയും നല്ല നിലയിൽ എത്തിക്കാൻ കഴിഞ്ഞു. ഇതിനു പിന്നിൽ വിരഹത്തിൻ നോവ് ഉമ്മയുടെയും, ഉപ്പയുടെയും ഹൃദയത്തിൽ തീർത്ത മുറിപ്പാടുകൾ ആരും കാണാതെ അവർ ഒളിപ്പിച്ചു വെച്ചു. ഒടുവിൽ അവനും പ്രവാസിയായി. വിവാഹിതനായി. ഉപ്പയായി. കാലം ഇത്രയും ചിത്രങ്ങൾ അവനിലും വരച്ചു തീർത്തപ്പോൾ ആയിരുന്നു അവൻ എല്ലാം തിരിച്ചറിഞ്ഞിരുന്നത്. അപ്പോഴേക്കും വിധി മറ്റൊരു മായ്ക്കാൻ കഴിയാത്ത ചിത്രം അവനിൽ വരക്കുകയായിരുന്നു. പലവട്ടം ഉപ്പ നാട്ടിൽ വരുമ്പോഴും അവനു നാട്ടിൽ വരാനോ, ഉപ്പയെ ഒരുനോക്ക് കാണാനോ കഴിഞ്ഞിരുന്നില്ല. ഉപ്പയിലും അതിന്റെ സങ്കടം ഉണ്ടായിരിക്കും. ഒടുവിൽ ആരോഗ്യം മോശമായി പ്രതികരിച്ചില്ലെങ്കിലും മാനസികമായി എണ്ണ മണക്കുന്ന മണ്ണിനോട് വിട പറഞ്ഞു പുതുമണ്ണിൻ ഗന്ധം ഉയരുന്ന, നാടിന്റെ നന്മയുടെ ഗന്ധം ഉയരുന്ന മണ്ണ് മണക്കാൻ ഉപ്പ തീരുമാനിച്ചു. നാട്ടിൽ വന്നപ്പോൾ എല്ലാ നാട്ടുകാരോടും ഈ കാര്യം പറയുകയും ചെയ്തു. അങ്ങിനെ പോയ ഉപ്പ തിരിച്ചു വന്നത് മണ്ണിനെ മണക്കാൻ ആയിരുന്നില്ല. മണ്ണിനെ പുണരാൻ ആയിരുന്നു. ഒരു ദിവസം രാവിലെ പതിവുപോലെ ഉപ്പ എഴുന്നേറ്റെങ്കിലും പെട്ടന്ന് മരണം ഹൃദയത്തെ തകർത്തു കടന്നു വന്നു. ഈ വിവരം അറിയുന്ന അവൻ ആകെ തകർന്നു പോയി. ഈ പ്രാവശ്യം എങ്കിലും ഉപ്പയെ കാണാമെന്ന അവന്റെ മോഹനാളത്തെ വിധി തല്ലിക്കെടുത്തി. ഒടുവിൽ ചലനമറ്റ ഉപ്പയെ കൺ നിറയെ കാണേണ്ടി വന്നപ്പോൾ അവനിലെ പ്രവാസിയെ അവൻ ശപിച്ചിട്ടുണ്ടാകാം. അനുനിമിഷം കത്തിയെരിയുന്ന ഒരു മെഴുകുതിരി മാത്രമാണ് പ്രവാസ ജീവിതം . എങ്കിലും ജീവിത വീഥികളിൽ എരിയും വയറിനെയും, പുകയും ജീവിതത്തിനെയും അടക്കിനിർത്താൻ അവൻ വീണ്ടും പ്രവാസിയാകുന്നു. പ്രവാസം നൽകുന്ന പ്രതിഫലങ്ങൾ നോവിന്റെയും, വിരഹത്തിന്റെയും അഗ്നിയെ ശമിപ്പിക്കാൻ ശ്രമിക്കുന്ന ജലകണികകൾ മാത്രമാണ്.
മനോഹരം,👏👏👏👏👏👌👌👌👍👍👍👍👍🎊🎊🎊🎉🎉💐💐💐 ഇത് വായിക്കുന്ന ഒരോ പ്രവാസികൾക്കും അവരുടെ മുഖമാണ് ഈ കഥയിൽ കാണാൻ കഴിയുക. അത് നിന്റെ എഴുത്തിന്റെ ശക്തിയാണ്. എനിയും വായനക്കാർക്ക് ഹൃദയസ്പർശിയായ കഥകൾ തരാൻ നിനക്ക് കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചുകൊണ്ട് സ്‌നേഹപൂർവ്വം അഭിനന്ദനങ്ങൾ അറിക്കുന്നു…
സതീശൻ കെ.കെ. നന്ദനം
കഥ നന്നായിട്ടുണ്ട്. ഓരോ പ്രവാസിയുടെയും ജീവിതം ഉരുകി യൊലിക്കുന്ന മെഴുകുതിരി പോലെ തന്നെയാണ്.