അവർക്ക് ഇരുവർക്കും രണ്ട് വയസ്സിന്റെ പ്രായ വ്യത്യാസമെ ഉണ്ടായിരുന്നുള്ളു..
അമ്മക്കും അച്ഛനും ഏറെ പ്രിയമുള്ള
യുവതികളായ മക്കൾ മൂത്തവൾ മോഹിനിയും ഇളയവൾ മൃണാളിനിയും…
മോഹിനിയുടെ പെണ്ണുകാണൽ ചടങ്ങായിരുന്നു….
പക്ഷേ ചെറുക്കന് ഏറെ ഇഷ്ടമായത് മൃണാളിനിയെ ആയിരുന്നു…
അണിഞ്ഞൊരുങ്ങി വന്ന മോഹിനി വിഷാദ മൂകതയിൽ അകത്തിരുന്നു ആരും കാണാതെ തേങ്ങി…
മൃണാളിനി എതിർത്തെങ്കിലും വീട്ടുകാരുടെ വാശിക്ക് മുന്നിൽ തളർന്ന് ആ പുരുഷന് കഴുത്ത് അർപ്പിച്ച് ശരീരം സമർപ്പിച്ചു…
പിന്നീട് മോഹിനിയുടെ വിവാഹം പല കാരണത്താലും നീണ്ടുപോയി..
കാണാൻ മോശമല്ലെങ്കിലും വരുന്നവർക്ക് സ്ത്രീധനത്തിന്റെ അളവായിരുന്നു പ്രധാനം…
മൃണാളിനിയുടെ വിവാഹത്തോടെ വന്ന ഭാരിച്ച കടബാദ്ധ്യത സ്ത്രീധനം കൊടുക്കാൻ വൃദ്ധരായ അച്ഛനും അമ്മയ്ക്കും കഴിയാതെ ദുഃഖിതരായി കാലം കഴിഞ്ഞു…
പല ആലോചനകളും വന്നു മുടങ്ങി…
കൂനിന്മേൽ കുരുപോലെ സാമ്പത്തിക ബാദ്ധ്യതയിലൂടെ നട്ടം തിരുയുന്ന കുടുംബത്തിൽ മൃണാളിനിയുടെ ആദ്യ പ്രസവത്തിന്
ഭർത്തൃ ഗ്രഹത്തിൽ നിന്ന് അവളെ കൊണ്ടാക്കി അവർ മടങ്ങി…
മൃണാളിനിയുടെ ഭർത്താവിനെ അന്വേഷിച്ച മാതാപിതാക്കളോട് കാര്യം പറയാതെ വീട്ടുകാരുമായി കലഹച്ചാണ് അവർ മടങ്ങിയത്..
കാരണമറിയാതെ വൃദ്ധർ കുഴങ്ങി..
മൃണാളിനിയിൽ നിന്ന് കാര്യം അറിഞ്ഞ മോഹിനി അവളെ സമാധാനിപ്പിച്ചു…
ഗർഭിണിയായിരിക്കെ മനസ്സ് വേദനിപ്പക്കാതിരിക്കാൻ അമ്മയേയും അച്ഛനേയും പോലും അറിയക്കാതെ മോഹിനി കാലം കഴിച്ചു…
മൃണാളിനി ഒരു ആൺകുഞ്ഞിന് ജന്മം നൽകി…
തന്നെ വെറുക്കുന്ന ഭർത്താവിനോടുള്ള പക മൂലം അവൾക്ക് കുഞ്ഞിനോടും സ്നേഹം പ്രകടിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല…
മോഹിനിയായിരുന്നു ആ കുഞ്ഞിന്റെ സംരക്ഷക…
മുലപ്പാൽ കൊടുക്കുക മാത്രമായിരുന്നു മൃണാളിനിയുടെ ചുമതല….
കുളിപ്പിച്ച് കണ്ണെഴുതി പൊട്ടുവച്ച് ഓമനിച്ച് കൊണ്ടു നടന്നു…
മോഹിനി ശരത്ത്മോനെ…..
ജീവനെക്കാൾ ഏറെ അവൾ ശരത്ത്മോനെ സ്നേഹിച്ചു…
പ്രസവിച്ചില്ലെങ്കിലും അവനും
തന്റെ അമ്മ മോഹിനിയായിരുന്നു…
മോഹിനിക്ക് ഒരു വിവാഹ ആലോചനയുമായാണ് ബ്രോക്കർ നാരായണൻ വന്നത്…
മോഹിനി അത് നിഷേധിച്ചു
മാത്രമല്ല തനിക്ക് വേണ്ടി ഇനി ഒരു ആലോചനയുമായ വരരുത് എന്ന് നിശിതമായി പറയുമ്പോഴും ശരത്ത് അവളുടെ ശരീരത്തിൽ പറ്റിനിന്നിരുന്നു…
“ഇവനെ വളർത്തി മിടുക്കനാക്കുക യാണ് എന്റെ ലക്ഷ്യം…”
അവൾ പറഞ്ഞു…
“അത് മൃണാളിനിയുടെ കുട്ടിയല്ലേ അവൾ നോക്കിക്കോളും നീ നിന്റെ കാര്യം നോക്ക് പെണ്ണേ…!”
നാട്ടുമ്പുറത്തുകരനായ നാരായണേട്ടന്റെ സ്നേഹം നിറഞ്ഞ ശാസന അവളുടെ കണ്ണു നിറച്ചു..
അല്പം സ്വരം താഴ്ത്തി അവൾ പറഞ്ഞു…
“നാരായണേട്ടാ….!
അവൾക്കാണ് ഒരു കല്യാണം ആവശ്യം…
അവളുടെ ഭർത്താവ് ഇന്ന് അവൾക്ക് സ്വന്തമല്ല..
ഗർഭിണിയായ അവളെ ഉപേഷിച്ച് അവൻ തമിഴ് നാട്ടിൽ കഴിയുകയാണ്..
അവിടെ ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്..
അവിടെന്ന് പോന്നാൽ അവനെ കൊന്നുകളയും ഗ്രാമവാസികൾ… അവന് അവളോട് അശേഷം സ്നേഹമില്ലായിരുന്നു…നാരാണേട്ടാ…
ഇപ്പോൾ അവനെ വെറുക്കുകയാണ് എന്റെ മോൾ…
അവളെ രക്ഷിക്കൂ നാരായണേട്ടാ…”
നാരായണേട്ടൻ ധർമ്മ സങ്കടത്തിലായി…
“എടീ പെണ്ണേ… ഞാൻ കൊണ്ടുവന്നത് അവൾക്ക് പറ്റൂല്ല..
രാണ്ടാം കെട്ടാണ്…
അവൻ ശുദ്ധ പാവമാണ്…
നല്ല ധനശേഷിയും ഉണ്ട്..
റോഡപകടത്തിൽ മരിച്ചതാണ് ഭാര്യ..
പക്ഷേ… ചെരട്ടേം നാഴീംപോലെ രണ്ട് പെങ്കൊച്ചുങ്ങളാ…
ഇവള് നോക്ക്വോ…?
സ്വന്തം കൊച്ചിനെ തിരിഞ്ഞ് നോക്കാത്തോള്…??”
തോളത്തെ തോർത്ത് കൊണ്ട് മുഖം തുടച്ച് അസ്വസ്ഥതയോടെ നാരാണേട്ടൻ പറഞ്ഞു…
“നെനക്ക് ചേരണ ബന്ധാണ്… അവൻ ശുദ്ധനാ….
ആ കുഞ്ഞു മക്കളെ നിന്നപ്പോലെ നോക്കാൻ ഇവൾക്ക് കഴിയില്ല…”
“ഇല്ല നാരായണേട്ടാ…
എന്റെ മോൾ….
അവൾ പാവാണ്….അവൾ നോക്കും…അവൾക്ക് മതി…!
അവൻ വഞ്ചിച്ചു…
അവളെ സ്നേഹിച്ചിരുന്നില്ല…. അവളുടെ തൊലി വെളുപ്പിൽ മാത്രായിരുന്നു നോട്ടം…
പിന്നെ പണവും…
ഒരു മാസം തികച്ച് അവൻ അവളുടെ കൂടെ കഴിഞ്ഞിട്ടില്ല…
അതിന് മുമ്പ് തമിഴര് കൂച്ചി കെട്ടി കൊണ്ട് പോയത് അവന്റെ നാട്ടിൽ പാട്ടാണ്…! തിരിച്ച് വന്നാ നാട്ടുകാര് കൈവക്കും… ഇനി അവൻ വരില്ല..
വന്നാലും അവള് സ്വീകരിക്കൂല്ല… നാരായണേട്ടൻ അവളെ രക്ഷിക്ക്..”
“ഏതായാലും നീ പറഞ്ഞു നോക്ക്.. അവക്ക് സമ്മതാച്ചാൽ
അടുത്താഴ്ച്ച പറഞ്ഞാ മതി…
അമ്മേ അച്ഛനും കെടപ്പായീല്ലേ..?”
“അവശതയിലാണ്….എന്നാണെന്ന് അറിയാത്ത അവസ്ഥായാണ് നാരാണേട്ടാ…”
“ഹ്ങും… കൂടതല് നരകിപ്പിക്കാതെ എടുത്താ മതിയാരുന്നൂ.ദൈവമേ….!”
നാരായണേട്ടൻ നടന്ന് നീങ്ങുമ്പോൾ ഒന്നും മനസ്സിലാകാത്ത ശരത്ത്മോൻ അവളുടെ കണ്ണുനീർ തുടച്ച് ആ മുഖത്ത് ഉമ്മ വക്കുകയായിരുന്നു..
അവനെ ചേർത്തു പിടിച്ച് അവൾ അറിയാതെ തേങ്ങി…
മൃണാളിനി വിവാഹ ആർഭാഡമില്ലാതെ വിജയന്റെ സഹധർമ്മിണിയായി..
അച്ഛന്റേയും അമ്മയുടേയും സ്ഥാനത്ത് മോഹിനി നിറഞ്ഞു നിന്നു..
പറ്റിച്ചേർന്ന് ശരത്ത് മോനും കൂടെ ഉണ്ടായിരുന്നു…
മൃണാളിനിയുടേയും വിജയന്റേയും വിവാഹം നിശ്ചയിച്ചിരുന്നെങ്കിലും
അമ്മയുടേയും അച്ഛന്റേയും മരണം അടുത്ത ദിവസങ്ങളിലായിരുന്നു നടന്നത്
അതിനാൽ ആർഭാഡമില്ലാതെ ചടങ്ങ് നടത്തി അവസാനിപ്പിച്ചു…..
മൃണാളിനിയുടെ ശൂന്യത മോഹിനിയെ അസ്വസ്ഥയാക്കി…
ശരത്തിന്റെ സാമിപ്യം ആശ്വാസമേകി..
വർഷങ്ങളുടെ കുത്തൊഴുക്കിൽ പലവീടുകളിൽ ക്ലീനിംഗ് ജോലികൾ കഴിഞ്ഞ് സമയം കളയാതെ കൂലിപ്പണിക്ക് പോയിക്കൊണ്ടിരുന്നു
മോഹിനി…
അവനെ പഠിപ്പിക്കുക അതിനുള്ള പണം അരോടും ഇരക്കാതെ സംഘടിപ്പിക്കുക അതായിരുന്നു മോഹിനിയുടെ മനംനിറയെ…
പട്ടിണി നിന്നും ധാരാളം കഷ്ട്ടതകൾ സഹിച്ചും കൂലിപ്പണി ചെയ്തും കിട്ടിയ പണം കൊണ്ട് ശരത്ത് മോനെ ഉന്നത വദ്യാഭ്യാസം കൊടുക്കുക അവളുടെ ലക്ഷ്യമായിരുന്നു…
അമ്മയെ പിരിഞ്ഞ് അകലെ പോയി പഠിക്കുക അവന് വിഷമമായിരുന്നു..
അവളുടെ നിർബ്ബന്ധത്തിന് വഴങ്ങി അവൻ പെട്രോകെമിക്കൽ എഞ്ചിനീയറിങ്ങിൽ റാങ്കോടെ ഉന്ന വിജയം കരസ്ഥമാക്കി….
പ്ലൈയിസ്മെന്റിൽ ജോലിയും തരായി….
ദുബായിൽ അമ്മയെ പിരിഞ്ഞിരിക്കാൻ അവന് കഴിയുമായിരുന്നില്ല..
അമ്മയുടെ ആഗ്രഹം നിറവേറ്റുക അവന്റേയും കടമയായി…
ദുബായിൽ നിന്ന് അമ്മക്കായി ആധുനീക സംവിധാമുള്ള മൊബൈൽ ഫോൺ അവൻ അയച്ചുകൊടുത്തു…
വീഡിയോ കോളിലൂടെ അമ്മയുടെ വാത്സല്യം നുകരുക അവന് ഹരമായിരുന്നു…
അധികം അകലെ അല്ലെങ്കിലും മൃണാളിനി ഒരിക്കൽ പോലും വരുകയോ മോനെ തിരക്കുകയോ ചെയ്തിരുന്നില്ല…
അവന്റെ ഇഷ്ടമായിരുന്നു മോഹിനിയുടെ എല്ലാം…
സ്ഥലം വങ്ങിയതും വീടു പണിയും അമ്മയുടെ ഇഷ്ടമായിരിക്കണം എന്നായിരുന്നു അവന്….
വലിയ വീടായിരുന്നു…
അവൻ പോയാൽ ഒറ്റയ്ക്കാകുന്ന മോഹിനി മോനെ ഓർത്ത് വേദനിക്കുകമാത്രമായിരുന്നു…
വെറുതെ ഇരിക്കാതെ പഴയ പോലെ കൂലി പണിക്ക് പോകാൻ അവൻ അനുവദിച്ചിരുന്നില്ല….
ഇന്ന് ധാരാളം പണം മോഹിനിയുടെ ബാങ്ക് അക്കൌണ്ടിലുണ്ട്…
പക്ഷേ മോന്റെ കാര്യമോർത്ത് സമാധാനം തീരെ ഇല്ല..
വയസായ നാരായണേട്ടൻ വീട്ടിന് മുന്നിൽ കോളിംഗ് ബല്ല് അമർത്തി നല്ക്കുന്നത് പറമ്പിൽ നിന്ന് കണ്ട മോഹിനി അടുത്ത് വന്നു…
“നാരായണേട്ടാ…”
തിരിഞ്ഞു നോക്കിയ നാരായണേട്ടൻ..
“നീ… ഒന്നും കഴിക്കാറില്ലേ…ക്ഷീണിച്ച് വശായിരുക്കണല്ലോ പെണ്ണേ….”
“മനസ്സുഖയില്ല നാരാണേട്ടാ…മോന്റെ കാര്യോർത്ത്…
ചുട്ടുപൊള്ളണ മണ്ണിൽ കെടന്ന് പണിയല്ലേ….
ഇങ്ട് പോരാനും പറ്റൂല്ല…
അവൻ എന്നെ അങ്ങേട്ടേക്ക് വിളിച്ചിരുന്നു…
അടച്ചുപൂട്ടി ഏസീല് ഇരിക്കാൻ എനിക്ക് വയ്യ…!
മാത്രല്ല ഇവിടത്തെ മൊതല് അന്യാധീനപ്പെടും..”
“ഞാൻ ചെറുക്കന് ഒരു ആലോചനയുമായാണ് വന്നത്…
നീ അറിയും ആ പെണ്ണിനെ…
മാധവന്റെ മോളെ…
പഠിപ്പും ആവശ്യം സാമർത്ഥ്യം ഒണ്ട്…. ധാരാളം പണവുമൊണ്ട്.. ഒറ്റപ്പെണ്ണ്..”
നാരായണേട്ടന്റെ വാക്ക് സത്യമായിരുന്നു…
ശരത്തിന്റെ വിവാഹകാര്യങ്ങള്‍ മൃണാളിനിയോട് സംസാരിക്കാൻ ചെന്ന മോഹിനിയെ സംസാരിക്കാൻ അനുവദിക്കാതെ ഇറക്കിവിടുകയായിരുന്നു മൃണാളിനി…!
വേദന കടിച്ചിറക്കി ആ വലിയ വീട്ടിൽ നിന്നും മോഹിനി ഇറങ്ങി…
അത് ശരത്ത് അറിഞ്ഞു ദുഖിതനായി…
ഇനി അമ്മ പോയി ചീത്ത കേൾക്കരുതെന്ന് താക്കീതും നല്കി..
ജനിപ്പിച്ച അമ്മ ഇല്ലെങ്കിലും പ്രിയപ്പെട്ട അമ്മയുടെ ആശിർവാദത്തോടെ വിവാഹം മംഗളമായി…..
ശരത്തിന്റെ ഭാര്യ നളിനി മരുമോളായിരുന്നില്ല മോഹിനിക്ക് മകളായിരുന്നു…
ക്രമേണ മോഹിനിയുടെ ഇഷ്ടങ്ങൾ തുടരാൻ നളിനി സമ്മതിച്ചില്ല…
ശരത്ത് അവധികഴിഞ്ഞു പോകും മുന്നേ ബാങ്ക് ബാലൻസ് നളിനിയുടെ അക്കൌണ്ടിലേക്കാക്കിച്ചു…
അമ്മയുടെ മോനോടുള്ള വാത്സല്യം ഭാര്യ നോക്കിക്കോളാം
അമ്മ എവിടേങ്കിലും ഒതുങ്ങി ഇരുന്നാൽ മതി എന്നാക്കി…നളിനി…
മോഹിനി ഏറെ ദുഖിതയായി…
ശരത്തിലും പ്രകടമായ മാറ്റം മോഹനിയെ അസ്വസ്ഥയാക്കി…
അവൾ തനിക്കുള്ള മുറിയിൽ അടച്ചുപൂട്ടി ഇരുന്നു കണ്ണീർ വാർത്തു…
മൃണാളിനിയുടെ ഭർത്താവിന്റെ പെൺമക്കൾ രണ്ടും വിവാഹിതരായി പോയിരുന്നു…
മൃണാളിനിക്ക് മക്കളില്ലായിരുന്നു…
ഒറ്റക്കിരുന്ന് പലതും ചിന്തിച്ചു….
ബിസിനസ്സ് കാരനായ വിജയൻ പോയാൽ വീട്ടിൽ ഒറ്റയ്ക്കായ മൃണാളിനിക്ക് തന്റെ മകന്റെ ഭാര്യയായ മാധവേട്ടന്റെ മകൾ നളിനിയെ അറിയാമായിരുന്നു….
ഒന്ന് അവളെ കാണാൻ മോഹം തോന്നി…
മൃണാളിനി വീട്ടിൽ വന്നതിൽ മോഹിനി ഏറെ സന്തോഷിച്ചു…
സ്നേഹത്തോടെയാണ് വരവേറ്റത്…
“എന്റെ മോന്റെ വീട്ടിൽ വരണതിന് എനിക്ക് ആരടേയും അനുവാദം വേണ്ട…
എവിടെ എന്റെ മോള് നളിനി…”
ഞെട്ടിത്തിരിഞ്ഞ് നോക്കിയ നളിനിക്ക് ആ ധിക്കാരം പിടിച്ചില്ല…
“ഇവിടെ ആരും തടുഞ്ഞില്ലല്ലോ..? പിന്നെ ആരോടന്നില്ലാതെ കുറ്റപ്പെടുത്തണത് മനസ്സിലായില്ല…?”
നളിനിയുടെ സംസാരം പന്തിയല്ലെന്ന് തോന്നിയ മൃണാളിനി..
സ്നേഹ നാട്യത്തോടെ ആംഗ്യഭാഷയിൽ കണ്ണിറുക്കി മോഹിനിയുടെ നേരെ കാട്ടി…
അതിൽ തൃപ്തയായ നളിനി മൃണാളിനിയെ സന്തോഷിപ്പിക്കാൻ പറഞ്ഞു…
” അമ്മ…വാ…”
നളിനിയുടെ വാക്കുകൾ മൃണാളിനിക്ക് അവിശ്വസിനീയമായി തോന്നി…..
“മാധവേട്ടന്റെ മോൾ ഇന്ന് എന്റെ മോളാണ്…
എന്റെ മകന്റെ ഭാര്യ എന്റെ സ്വന്തം മോളാ…!”
“അല്ലന്ന് ആരാ…പറഞ്ഞെ…
അച്ഛൻ കല്യാണം കഴിഞ്ഞും അമ്മേ തിരക്കീരുന്നു…”
“ഓ… കല്യാണത്തിന് ഞാൻ വന്നാലും മാറി നിക്കാനല്ലെ പറ്റൂ… മോളുപോലും അങ്ങനെ അല്ലേ കണ്ടിരുന്നേ.?.”
“ഹേയ്… ഞാൻ ചേട്ടനോട് പറഞ്ഞ് അങ്ങോട്ട് വരാനിരിക്കുകയാണ്…”
“സങ്കടം സഹിക്കാഞ്ഞ് വന്നതാ മോളെ…
മോന് എന്നോട് ദേഷ്യോണ്ടാകും…”
“ഏയ്…. അത് ഞാൻ മാറ്റി…
ഇപ്പ ഇഷ്ടാ…!”
“എന്നാ അമ്മ പോകുവാ…
മക്കള് അങ്ങോട്ടു പോര്….
അവൻ വരുന്നതിന് മുമ്പേ ഞാൻ പോകുവാ…
എനിക്ക് പേടിയാടി കൊച്ചേ…
വേഗം വരണംട്ടോ…വീട്ടിലേക്ക്”
നിശബ്ദയായി ഈ നാടകങ്ങള്‍ കണ്ടു നിന്ന മോഹിനിക്ക്
മൃണാളിനിയുടെ പെട്ടന്നുള്ള പോക്കിൽ എന്തോ അപാകത തോന്നി….
തന്നെ കണ്ടഭാവം നടിക്കാതെ മൃണാളിനി മുന്നിലൂടെ വേഗം നടന്നകന്നു….
ശരത്തും നളിനിയും ഇത്ര വേഗം
താമസം മൃണാളിനിയുടെ വീട്ടിലേക്ക് പറിച്ചു നടുമെന്ന് മോഹിനി ഒരിക്കലും കരുതിയില്ല….
അതിന് ശേഷം ശരത്ത് മോഹിനിയെ കാണാറില്ല…. മിണ്ടാറില്ല….
പെറ്റമ്മയെ കിട്ടിയ സംതൃപ്തിയിൽ മോഹിനിയും സന്തോഷവതിയായിരുന്നു…
അവൻ അകന്നപ്പോൾ
ചങ്ക് പറിയുന്ന വേദന അവൾ അനുഭവിച്ചു…..
ഒരു ദിവസം പല നേരങ്ങളിലും തന്റെ സാന്നിദ്ധ്യം ഇല്ലാതെ കഴിയാൻ സാധിക്കാതിരുന്ന തന്റെ മകൻ ഇന്ന് തനിക്ക് അന്യനായിരിക്കുന്നു…
ഇനി അവനിൽ തനിക്ക് ഒരു അവകാശവും ഇല്ലാതായിരിക്കുന്നു..
അധികവും പുറത്തിറങ്ങാതെ മുറിക്കുള്ളിൽ
കഴിഞ്ഞ കാലങ്ങളെ അയവിറക്കി മോഹിനി അമ്മയെന്ന അവകാശത്തിന്റെ നിഴൽ പറ്റി വേദനിക്കുന്നു…
★***രഘുകല്ലറയ്ക്കൽ..