മിനിത സൈബു
ചുട്ടു പൊള്ളുന്ന നെറ്റിത്തടത്തിൽ നല്ല തണുപ്പ് അനുഭവപ്പെടുന്ന പോലെ തോന്നിയപ്പോഴാണ് പതിയെപ്പതിയെ ഞാൻ കണ്ണു തുറന്നത്… അമ്മമ്മയാണ്, “പനി കുറഞ്ഞോ ജാനുമോളേ, അമ്മമ്മ കുറച്ചു ചൂടു കട്ടൻ കാപ്പി കൊണ്ടു വന്നിട്ടുണ്ട്, എഴുന്നേറ്റ് കുറച്ചെങ്കിലും കുടിക്ക് മോളേ”… രാത്രി മുഴുവനും പനി മറച്ച പാതി ബോധത്തിലും, അമ്മമ്മ തന്നെ ചേർന്നു കിടക്കുന്നതും “എന്റെ കുഞ്ഞിനെ കാത്തോണേ ഗുരുവായൂരപ്പാ” എന്ന് പല തവണ മന്ത്രം പോലെ ഉരുവിടുന്നതും ഞാൻ അറിയുന്നുണ്ടായിരുന്നു… പതിയെ പിടിച്ചേഴുന്നേല്പിച്ച് തോളിലേയ്ക്കു ചാരി കിടത്തി, അമ്മമ്മ ആ ചൂടു കാപ്പി കുടിക്കാൻ നിർബന്ധിച്ചപ്പോൾ, ഞാൻ മനസില്ലാ മനസോടെയതു കുറേശെ ഇറക്കി തുടങ്ങി… എനിക്ക് അമ്മയെ കാണണം, അമ്മ വന്നാലേ ജാനുമോളുടെ ഉവ്വാവു മാറൂന്ന് പറയണോന്നുണ്ടായിരുന്നു, പക്ഷേ കുറച്ചു ദിവസമായി അങ്ങനെ പറയുമ്പോൾ അമ്മമ്മ കരച്ചിലോടു കരച്ചിൽ തന്നെ… തൊട്ടതിനും പിടിച്ചതിനുമെല്ലാം എപ്പോഴും വഴക്കു പറയുന്ന അമ്മമ്മ ഇപ്പോ ഒന്നും പറയാറില്ല, എന്നെ കാണുമ്പോ കാണുമ്പോ കണ്ണു നിറയ്ക്കുവാണല്ലോയെന്ന് ഞാൻ വെറുതെ ഓർത്തു… അമ്മയെ കണ്ടില്ലേൽ അച്ഛനെയേലും ഒന്നു കണ്ടാൽ മതിയായിരുന്നു, അച്ഛൻ എന്നും രാത്രി വരുമ്പോ ജാനുമോൾക്ക് എത്ര മിഠായിയാ കൊണ്ടു വന്നു തന്നിരുന്നത്… എന്നും രാത്രി വരുമ്പോ വല്ലാത്ത നാറ്റമാ അച്ഛനെ, കള്ളു കുടിച്ചിട്ടാന്നാ അമ്മ പറയണേ, എന്നാലും മിഠായി കിട്ടൂലോന്നോർക്കുമ്പോൾ ഞാനതൊക്കെ മറക്കും, ഇപ്പോ അച്ഛനെയും കാണാനില്ല… അമ്മമ്മയോട് അച്ഛനെ ചോദിക്കാൻ പേടിയാ, പോലീസ്കാര് കൊണ്ടോയീന്ന് പറഞ്ഞ് ആദ്യം ആരോടെന്നില്ലാതെ ദേഷ്യപ്പെടും പിന്നെ കുറേ കരയും… “കുട്ടിയ്ക്ക് കുറവില്ലേ സരസ്വതിയേട്ടത്തീ” അടുത്ത വീട്ടിലെ പാറുവമ്മായിയാ, ജാനുമോളെ ഒത്തിരി ഇഷ്ടാ പാറുവമ്മായിക്ക്, എന്തു രസായിട്ടാ പാട്ടൊക്കെ പാടി തരണേന്നോ… “ഇപ്പോ കുറവായിട്ടുണ്ട് പാറുവേ, മാറിക്കോളും എന്നെക്കൊണ്ട് പറ്റുന്നിടത്തെല്ലാം നേർച്ച പറഞ്ഞിട്ടുണ്ട്, കുഞ്ഞു മനസ്സല്ലേ, സ്വന്തം അമ്മയെ അച്ഛൻ അവളുടെ മുന്നിലിട്ട് തീയില് ചുട്ടപ്പോ അതെന്താന്നറിയാനുള്ള പ്രായം ആയിരുന്നേൽ സാരല്യായിരുന്നു, എന്റെ കുഞ്ഞിനത് കണ്ടോണ്ടു നില്ക്കണ്ടി വന്നില്ലേ”… കാപ്പി കുടിച്ചു തീർത്തപ്പോ അമ്മമ്മയെന്നെ പതിയെ തലയണയിലേയ്ക്കു കിടത്തി, പതിയെ ഉറക്കം കയറിത്തുടങ്ങിയപ്പോഴാ ജാനുമോളേന്നൊരു വിളി കേട്ടത്, കണ്ണു തുറക്കാതെ തന്നെ കണ്ടു അമ്മയെ, “അമ്മേ ജാനുമോള് കാത്തിരുന്നു കാത്തിരുന്ന് കൊറേ സങ്കടായി അമ്മേ”. “സാരല്യാട്ടോ, എന്റെ മോളെ വിട്ട് അമ്മയെവിടെ പോകാനാ, എപ്പോഴും കൂടെ തന്നെയുണ്ട് ട്ടോ” അമ്മയുടെ ശബ്ദം കേട്ടപ്പോഴേ സന്തോഷായി, ആ പനിച്ചൂടിലും അമ്മയുടെ കരവലത്തിലേയ്ക്കു ചേർന്നു കിടന്നപ്പോൾ ജാനുമോൾക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി….
മിനിത സൈബു