17.1 C
New York
Wednesday, May 31, 2023
Home Literature ചെരുപ്പ് (കഥ )

ചെരുപ്പ് (കഥ )

ആനി ജോർജ്ജ്

ചെരുപ്പുകുത്തിയുടെ മുന്നിൽ ഒറ്റക്കാലിൽ നിൽക്കുമ്പോൾ,ചെറിയൊരു ലജ്ജതോന്നി കുറേ ദിവസങ്ങളായി ആ പൊട്ടിയ ചെരുപ്പും കൊണ്ട് നടക്കുവാണ്. ആണികളുടെ എണ്ണം രണ്ടിൽ നിന്നും മൂന്നിലേക്ക് കയറിയിട്ടുണ്ട്. മൂന്നാമത്തെ ആണി രാവിലെ വാക്കത്തിയുടെ ചുവടു കൊണ്ട് അടിച്ചുറപ്പിക്കുന്നത് കണ്ടപ്പോഴാണ്,അമ്മ നിർബന്ധം പറഞ്ഞത്. “രാജാ ടൗണിൽ പോകുമ്പോൾ,എത്ര ചെരുപ്പുകുത്തികളാണ് അവിടെ ചൊറിയും കുത്തി ഇരിക്കുന്നത്? ഈ ചെരുപ്പ് നിനക്ക് അതിലൊരെണ്ണത്തിന്റെ കയ്യിൽ കൊടുത്താൽ ഇരുപതു രൂപയുടെ ചിലവല്ലെ ഒള്ളൂ. രണ്ടുമാസംകൂടി ഇട്ടൂടെ? “

രാജൻ ഒന്നും മിണ്ടിയില്ല. റബ്ബർ ചെരുപ്പിട്ട്, കാലൊക്കെ ചൊറിഞ്ഞു പൊട്ടിത്തുടങ്ങിയപ്പോഴാണ് താൻ ഏകദേശം ഒരു കൊല്ലം മുൻപ് ഈ ചെരിപ്പു വാങ്ങി ഇട്ടു തുടങ്ങിയത്. തന്റെ പേരിന് ചേരുമെങ്കിലും, തനിക്കും തന്റെ മേസ്തിരി പണിക്കും, ചേരുന്നത് റബ്ബർ ചെരുപ്പ് തന്നെയാണ്. ഈ ചെരുപ്പിന് 220 രൂപ.റബ്ബർ ചെരുപ്പിന് 58 രൂപ.നാല് റബ്ബർ ചെരുപ്പ് വാങ്ങുന്നതിന് പകരം, ഇതു ഒരെണ്ണമേ പറ്റൂ.റബ്ബർ ചെരുപ്പ് കുറഞ്ഞത് നാലഞ്ചുമാസം ഇടാം.ഇതോ,നനയ്ക്കാനും പറ്റില്ല. പണി സമയത്ത് ഇടാനും പറ്റില്ല.പണിക്ക് കേറുമ്പോൾ,രണ്ട് ആണിയടിച്ച ചെരുപ്പൂരി മരത്തിൻ ചുവട്ടിൽ പൊതിഞ്ഞു വയ്ക്കാറാണ് പതിവ്. ആരും എടുത്തോണ്ട് പോകുമെന്ന പേടി രാജന് ഇല്ല.പക്ഷേ,ഇങ്ങനെ സൂക്ഷിച്ചത് കൊണ്ടാണ്,ഇത് ഒൻപതാം മാസത്തിലും ഓടുന്നത്.
ചെരുപ്പുകുത്തി രാജനെ മുകളിലേക്ക് ഒന്നു നോക്കി.
“ഇനി ആണിക്ക് സ്ഥലം ഇല്ലല്ലോ”.ആക്കി പറഞ്ഞതാണെന്ന് രാജന് മനസ്സിലായി.
” ഓ…പിന്നെ…, ചേട്ടൻ വിചാരിച്ചാൽ ഒരാണി ക്കുള്ള സ്ഥലമൊക്കെ കണ്ടു പിടിക്കാം. നാളെയും വരേണ്ടതല്ലേ…ഒന്ന് മനസ്സ് വെച്ച് ശരിയാക്കി താ”
ലജ്ജ മറച്ചുവച്ച്,രാജൻ അതേ നാണയത്തിൽ ആ തമാശ തോണ്ടി,ചെരുപ്പുകുത്തിയുടെ കോർട്ടിലേക്കിട്ടു.
മൂന്നാമത്തെ ആണിയടിച്ച്,അയാൾ അത് പൊട്ടില്ലെന്ന് വലിച്ചു നോക്കി ഉറപ്പു വരുത്തി. വലിച്ചപ്പോൾ, രാജന്റെ ഉള്ളൊന്ന് കാളി. എങ്കിലും രാജൻ സ്വയം അടക്കി.
” എത്രയാ ചേട്ടാ”
” 20 രൂപ”
20 രൂപയുടെ ഒരു നോട്ട് എടുത്തു കൊടുത്തിട്ട് രാജൻ അവിടെ നിന്ന് താളം ചവിട്ടി.
” ബാക്കി വല്ലോമൊണ്ടോ ചേട്ടാ? “
ഇങ്ങനെയും ജീവികൾ ഇന്നത്തെക്കാലത്ത് ഉണ്ടോ എന്ന് അതിശയോക്തിയിൽ ചെരുപ്പുകുത്തി രാജനെ ഒന്ന് നോക്കി.
” അടുത്ത ആണിക്ക് വരുമ്പോൾ തരാം ഇപ്പോ ചില്ലറയില്ല”
രാജൻ തോറ്റു പിൻവാങ്ങി.
പതുക്കെയാണ് നടപ്പ്.ഈ ഒമ്പതാം മാസത്തിൽ, അധികം ആയാസം എടുക്കാൻ പറ്റില്ല എന്ന കാര്യം രാജന് മാത്രമേ അറിയുള്ളൂ. കവലയിലെ തെങ്ങിൻതോട്ടത്തിന് വടക്കുവശത്തുള്ള കള്ള് ഷാപ്പ് ലക്ഷ്യമാക്കി രാജൻ അടിവെച്ചടിവെച്ച് നീങ്ങി. സ്രാമ്പിലെ രതീഷും, പള്ളത്തെ സന്തോഷും അവിടെ എപ്പോഴേ സ്ഥാനം പിടിച്ചിട്ടുണ്ടാവും. എന്തൊക്കെയായാലും,ഒരു പ്രത്യേക സ്പീഡിലും,താളത്തിലുമല്ലാതെ തനിക്ക് നടക്കാൻ പറ്റില്ല. ഒരുവിധം ഷാപ്പിലെത്തി. രാജൻ ചെന്ന് കയറുമ്പോൾ തന്നെ, രതീഷും സന്തോഷും ഏതാണ്ടൊരു ഫോമിലെത്തിയിരുന്നു.
” മൂത്തതൊന്നിങ്ങെടുത്തോ, ലാസറേട്ടാ! കൂട്ടിനെന്താ ഒള്ളേ? പൊടിമീൻ ആണെങ്കിൽ അതൂടൊന്നിങ്ങെടുത്തോ”
തന്റെ സ്ഥിരം കോട്ട കാലിയാക്കി, ഷാപ്പ് വിടുമ്പോൾ,രാജൻ സന്തോഷവാനായിരുന്നു. ‘ഹരിമുരളീരവം….. ഹരിത വൃന്ദാവനം…
പ്രണയ സുധാമയ മോഹന രാഗം…. “
ഈ പാട്ട് ഇപ്പോൾ തന്റെ നാക്കിൽ വന്നത് തന്നെ പരീക്ഷിക്കാനാണെന്ന് സ്വയം മനസ്സിലാക്കി, തോറ്റു കൊടുക്കാൻ മനസ്സില്ലാതെ, രാജൻ വീണ്ടും വീണ്ടും അതുതന്നെ പാടി.
വരമ്പത്തൂടെ പാടിപ്പാടി നടക്കുമ്പോൾ കാലിലെ ചെരുപ്പിന്റെ കാര്യം അപ്പാടെ അയാൾ മറന്നു. ശ്രദ്ധക്കുറവ്, ചെരുപ്പുകൾക്ക്, പ്രത്യേകിച്ചും ഇടതുകാലിലെ ചെരുപ്പിന്, അസഹനീയമായി തോന്നി. പലപ്രാവശ്യം അത് കാലിനെ വിട്ടു പോകാനാഞ്ഞെങ്കിലും, ഹരിമുരളീരവത്തിനിടയിൽ, രാജൻ അതിനെ യഥാസ്ഥാനത്താക്കി.
രാജൻ വരമ്പിലൂടൊഴുകി, നീങ്ങി. വരമ്പിലൂടെ നടക്കുമ്പോൾ പലപ്രാവശ്യം ചെരുപ്പ്, ചെളിയിൽ പുതഞ്ഞു.ഒന്നോ രണ്ടോ തവണ തെന്നി വീണെങ്കിലും, അവയെ ഭദ്രമായി രാജൻ വീട്ടിലെത്തിച്ചു.
പിറ്റേന്ന് നന്നേ പുലർന്ന്, പല്ലുതേക്കാൻ ബ്രഷും വായിലിട്ടു മുറ്റത്തേക്കിറങ്ങിയ രാജനെ നോക്കി ഇടതു ചെരിപ്പിലെ മൂന്നാമത്തെ ആണി വെളുക്കെ ചിരിച്ചു. അപ്പോൾ വലതു ചെരുപ്പ്,ഒരു ആണിക്കായി ഉറക്കെ നിലവിളിക്കുന്നുണ്ടായിരുന്നു.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സ്വകാര്യബസും സ്‌കൂട്ടറും കുട്ടിയിടിച്ച് യുവാവ് മരിച്ചു: മരിച്ചത് മലയാലപ്പുഴ വടക്കുപുറം സ്വദേശി ആരോമല്‍ (22).

സ്വകാര്യബസും സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മലയാലപ്പുഴ വടക്കുപുറം പരുത്യാനിക്കല്‍ പ്രതിഭാ സദനത്തില്‍ പ്രതിഭയുടെ മകന്‍ ആരോമല്‍ (22) ആണ് മരിച്ചത്. കുമ്പഴ-പത്തനംതിട്ട റോഡില്‍ സ്മാര്‍ട്ട് പോയിന്റിന് മുന്നില്‍ ബുധന്‍ രാത്രി ഏഴരയോടെ...

ടി.കെ.ശൈലജ വിരമിച്ചു.

കോട്ടയ്ക്കൽ:നാഷനൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസ് (എൻഎഫ്പിഇ) സംസ്ഥാന കമ്മിറ്റി അംഗവും തിരൂർ ഡിവിഷനൽ മഹിളാ കമ്മിറ്റി അംഗവുമായ ടി.കെ.ശൈലജ തപാൽ വകുപ്പിൽ നിന്നു വിരമിച്ചു. 41 വർഷത്തെ സേവനത്തിനു ശേഷം തിരൂർ...

കെഎസ്ഇബി കരാർ ജീവനക്കാരൻ സഹപ്രവർത്തകരുടെ മർദനമേറ്റു മരിച്ചു.

കണ്ണൂർ; കെ എസ്ഇബി കരാർ ജീവനക്കാരൻ താമസസ്ഥലത്ത് സഹപ്രവർത്തകരുടെ മർദനമേറ്റു മരിച്ചു. തൃശൂർ വെള്ളിക്കുളങ്ങര കു‍‍റിഞ്ഞിപ്പാടം കള്ളിയത്തുപറമ്പിൽ ലോനയുടെയും ഏലിക്കുട്ടിയുടെയും മകൻ ബിജു(47)വാണു  മരിച്ചത്. ഒപ്പം താമസിക്കുന്ന കൊല്ലം ഡീസന്റ് മുക്കിലെ വി.നവാസ് (42),...

ഡോ. വന്ദന ദാസിന്റെയും ജെ.എസ്. രഞ്ജിത്തിന്റെയും കുടുംബത്തിന് 25 ലക്ഷം രൂപ വീതം ധനസഹായം.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ കുത്തേറ്റ് മരണപ്പെട്ട ഡോ. വന്ദന ദാസിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 25 ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കിലുണ്ടായ അഗ്നിബാധ കെടുത്തവെ...
WP2Social Auto Publish Powered By : XYZScripts.com
error: