ശ്വാസതന്മാത്രകൾ എരിഞ്ഞിറങ്ങുമ്പോഴും,
കനലമ്പുകൾ പലകുറി നെഞ്ചിൽ
തറച്ചപ്പോഴും,തളർന്നില്ല അധിരഥി
ആയോധനത്തിൻ കളരിയിലൊരുനാളുമേ.
ജനിച്ചനാൾ മുതൽ ജന്മാന്തരത്തിൻ ശാപങ്ങൾ പേറി കനൽപ്പാടങ്ങൾ താണ്ടി കാതങ്ങൾ നടന്നവൻ..
ചൊല്ലെഴും ദേവശാസ്ത്രങ്ങൾ തൻ
കപടമാം ഘോഷങ്ങൾക്കു മേൽ
ശരമാരി ചൊരിഞ്ഞ ധനുർദ്ദരൻ അവൻ..
അർജ്ജുനല്ല ഗുരുവാം കൃഷ്ണാർജ്ജുനന്മാർ ഒരുമിച്ചു
വന്നു പോരിനിറങ്ങിയാലും
കർണ്ണനാം അത്ഭുതം അപരാജിതനായി സത്യമായി
പകലിരവു സത്യമായി മിന്നിത്തിളങ്ങുന്നു പാരിലെങ്ങും.
വിശ്വശില്പിയാം വിശ്വനാഥനു പോലും
വിസ്മയക്കാഴ്ചകൾ പകർന്നൊരു ജന്മം തീമഴയായി പെയ്തിറങ്ങി
ആര്യസംസ്കൃതിക്കു അപവാദമായി…
അർക്കാംശു പുണർന്നു ക്ഷാത്ര തേജസ്വിൻ സ്നിഗ്ധ പടത്തിൽ
കവച കുണ്ഡലങ്ങളിൽ തേജസ്വിയായി മറ്റൊരു സൂര്യനുദിച്ച പോൽ ചാപതുണീരങ്ങൾ ധരിച്ചു
അശ്വാരൂഡനായി വന്നിറങ്ങിയ
കൗന്തേയനെ കണ്ടിട്ടു
ഗരിമക്കാട്ടാനായി ഇറങ്ങിയ പാർത്ഥൻ നിശ്ചലനായി നിമിഷമാത്രേണ..
വേപഥുപൂണ്ടു വിളറിയ ഗാണ്ഡീവധന്വാവു
മാർഗ്ഗങ്ങൾ മറ്റൊന്നുമില്ലെന്നു കണ്ടപ്പോൾ അവമാന ശരമെയ്തു തളർത്തിയ കർണ്ണനിൻ വേദന കൾ
മറക്കുവാൻ കഴിയുകയില്ലൊരു നാളുമേ മർത്യൻ ജന്മത്തിൻ കുലമൊടുങ്ങാത്ത കാലം വരെ…
പരിഹാസം ചൊരിയുവാൻ സൃഷ്ടിക്കുന്നു തമ്പുരാൻ
കർണ്ണന്മാരേ അനവധിയങ്ങനെ.
നീതിബോധത്തിൻ വാളുകൾ ഉയരുന്ന വേളയിൽ കർമ്മകാണ്ഡത്തിൻ ഫലശ്രുതിയെന്നു ചൊല്ലി
നിശബ്ദരാക്കുന്നു കാലവും അങ്ങനെ.
അപമാനമേൽക്കുവാൻ ജനിക്കുന്നു ജന്മങ്ങൾ നിരവധി,
അവമാനമേറ്റു മരിക്കുന്നു അല്പായുസ്സുക്കളായി…
മോക്ഷത്തിന്റെ കഥകളായി പാടുന്നു നമ്മളും..
കഥയറിയാത്ത ജന്മത്തിൻ
ഈരടികൾ അങ്ങനെ..
എത്രമുറിവേറ്റപകലുകൾ
എത്ര നിദ്രാവിഹീനമാംരാവുകൾ
അവമാനശരമേറ്റുവീണു പോയി
ആത്മഹർഷത്തിനായി മരണം വരിച്ചവൻ..
പാണ്ഡവനല്ലവൻകൗരവനല്ലവൻ
കൗന്തേയനല്ലവൻരാധേയനല്ല വൻ
പിതൃത്വം തേടിയലഞ്ഞൊരു
പച്ചയാംജീവനിൻ പൊരുളായിരുന്നവൻ..
വ്യോമ സിംഹാസനങ്ങൾ ചമച്ചൊരു
പത്മവ്യൂഹത്തിൽപ്പിടഞ്ഞുപ്പോയി
അധിരഥി തൻനേർത്തമർമ്മരങ്ങൾ
അനാഥന്റെ പാട്ടായി…
ശരമാരിച്ചൊരിഞ്ഞ പാർത്ഥനുമല്ലവൻ
അർജ്ജുനൻ മായയിൽ വീണവനുമല്ല വൻ..
വാഴ്‌വിൻ ചതിക്കുഴിയിൽ വീണുടഞ്ഞൊരു
ചെന്താരകമായിരുന്നവൻ…
ശാപങ്ങൾ പെരുമാരിയായി
പെയ്തിറങ്ങുംരാവിൽ
അസ്ത്രങ്ങളില്ലാതെ അസ്തപ്രജ്ഞനായി
ദുഖാർദ്രമാം ഓർമ്മച്ചുഴിയിൽ
പിടയും ചിന്തകളാൽ
മുറിവേറ്റ അധിരഥി
മലർക്കേത്തുറന്നിട്ടു
കഴുകൻകിനാക്കൾക്കു അവസാനവാക്കുകൾക്കുറിക്കുവാൻ..
ഏതോ ആഗ്നേയനിർവൃതിതൻ
അഭിശപ്തസായുജ്യമായി
കർണ്ണന്റെ ജന്മം ബാക്കിയായി..
അനാഥനെങ്കിലും സ്വർണ്ണകമ്പളം പുതപ്പിച്ചു വാഴ്വിൻക്കയങ്ങളിലെറിഞ്ഞയമ്മയേ..
ലജ്ജാവിവശനായികർമ്മരാശി തൻ
ഇരുളിൻ മാളങ്ങളിലൊളിഞ്ഞ അച്ഛനിൻ ലാളനകൾ
മറക്കുവാൻകഴിയില്ലൊരുനാളുമേ..
തെറ്റുകാരേതേടിയലയുന്ന ജന്മങ്ങൾ
മുക്തിതേടില്ലൊരുനാളുമേ.
ശാപഗ്രസ്തമാംജന്മരാശിയിൽ
പെഴപെറ്റുപ്പിറന്നുപോയവൻ
കാലഗണിതത്തിൻ കറുത്തവരയിൽ
അടയാളമായിമാറിയതും വിധമതം
അപമാനഭാരങ്ങൾ പൊതിച്ചോറു
കെട്ടിയവൻ കാലനഭസ്സിൽ നോക്കുകുത്തിയായതും
കാലംകുറിച്ചാകണക്കുകൾ ആരറിവു.
ആത്മപീഡനത്തിൻ സഹനവഴിക്ക്
നിറമാലച്ചാർത്തിയവനാണ്
അവൻ എന്നുമേ…
പുത്രവാത്സ്യത്താൽ ജീവനെ
ഭിക്ഷയാച്ചിച്ച പുത്ര സ്നേഹവും
കണ്ടവൻ..
കർമ്മഫലങ്ങൾ ജന്മാന്തരങ്ങളിൽജനിമൃതിത്തുടർച്ചയെന്നോതിയ
ഗീതാരഹസ്യവും കണ്ടവൻ..
കാഴ്ചക്കാരനാം കർണ്ണൻ കാഴ്ചകൾ
ബഹുവിധം..
ശരിതെറ്റുകളറിയാതെവേദനകൾതൻ
കമ്പളം സ്വയംപുതച്ചവൻ
കർണ്ണൻ…
വിലാപകാവ്യങ്ങൾക്കു
ഈണം പകരുവാൻ ഇനിയും
കർണ്ണന്മാർ പിറക്കാതിരിക്കട്ടെ..
രാമകൃഷ്‌ണ ശേഷാദ്രി.