സഹതടവുകാരിൽ ഒരാൾ വരച്ച നിറയെ ആമ്പൽപ്പൂക്കളുള്ള മനോഹരമായ പൊയ്കയുടെ ചിത്രം കണ്ടതും തന്നെവല്ലാത്തൊരസ്വസ്ഥത പിടികൂടിയിട്ടുണ്ടെന്ന് തോന്നി. മനസ്സിൽ നിന്ന് മായ്ച്ചു കളയാൻ എത്ര ശ്രമിച്ചിട്ടും മാഞ്ഞു പോവാത്തതാണ് ആമ്പൽപ്പൂക്കളും ലേഖയും. ചെയ്യാത്ത തെറ്റിന് അനുഭവിക്കുന്ന ഈ ജയിൽ ശിക്ഷയുൾപ്പെടെ തൻ്റെ ജീവിതം നഷ്ടങ്ങളുടെ കണക്കു പുസ്തകമാണല്ലോ. "പരാതിയില്ല അല്ലെങ്കിലും ആരോട് പരാതി പറയാൻ? "സിമൻ്റ് തറയിൽ പുൽപ്പായ വിരിച്ച് കണ്ണുകളടച്ചു കിടന്നു. ആ പൊയ്കയുടെ ചിത്രം കണ്ടതു മുതൽ മനസ്സിൽ അവൾ ആണ്. താനാദ്യമായി പ്രണയിച്ച പെൺകുട്ടി. ഞങ്ങൾ പരസ്പരം മത്സരിച്ചു പ്രണയിച്ചു.
ഒരുമിച്ചൊരു ജീവിതം സ്വപ്നം കണ്ടു എന്നിട്ടും.. തൻ്റെ അസ്വസ്ഥത കണ്ടിട്ടാവാം സഹതടവുകാരൻ അനിൽ ചോദിച്ചു ” എന്തു പറ്റി മനു” ?
“ഏയ് ഒന്നുമില്ല” പറഞ്ഞൊഴിയാൻ നോക്കിയെങ്കിലും അനിൽ വിട്ടില്ല.
” അങ്ങിനെ പറഞ്ഞാലെങ്ങിനെയാ നീ കാര്യം പറ. നിൻ്റെ വീട്ടുകാരെ ഓർമ്മ വന്നോ?”
“ഉം ” എന്ന് മറുപടി പറഞ്ഞു.
“പലപ്പോഴായി നിന്നോട് ഞാൻ ചോദിക്കണമെന്ന് കരുതിയതാ എന്താ നിനക്ക് പറ്റിയത്? എങ്ങിനെയാണ് നീ ഈ ജയിലിൽ അകപ്പെട്ടത്? പറയൂ ” അനിൽ വിടാൻ ഭാവമില്ല.
” പറയാം” മനസ്സ് പതിയെ ആ കാലത്തിലേക്കെന്നെ കൂട്ടിക്കൊണ്ടുപോയി.
അനിൽ താൻ പറയുന്നത് കേൾക്കാൻ തയ്യാറായി ഭിത്തിയിൽ ചാരി ഇരുന്നു.
"അവളുടെ വീട് ഒരു പൊയ്കയുടെ അടുത്തായിരുന്നു. മനോഹരമായ പ്രകൃതി ഭംഗിയുള്ള സ്ഥലം .അതുകൊണ്ടുതന്നെ രാത്രിയിൽ പ്രകൃതി നിലാവിൽ കുളിച്ചു നിൽക്കുന്നതു കാണാൻ, തിങ്കളിനെ നോക്കി ആമ്പൽപ്പൂക്കൾ നമ്രമുഖിയാവുന്നത് കാണാൻ ,ഞാനും അവളും ആരും കാണാതെ കുറച്ചു നേരം ആ പൊയ്കയുടെ തീരത്ത് പോയിരിക്കും. തൻ്റെ നെഞ്ചിൽ തല ചായ്ച്ചിരിക്കുന്ന അവളുടെ മുടിയിഴകളിൽ തലോടി കുറച്ച് ചുംബനങ്ങൾ നൽകിയ ശേഷം ഞങ്ങൾ പിരിയും". ഒരു ദിവസം ഞാൻ ചോദിച്ചു. "ലേഖാ നീ വരുന്നത് അമ്മ കാണാറില്ലേ? രാത്രി ഒരു പെൺകുട്ടി വീടിൻ്റെ തൊട്ടു മുന്നിലാണെങ്കിലും ഒറ്റയ്ക്ക് ആരും സമ്മതിക്കില്ലല്ലോ." മനുവേട്ടാ അതിനാണോ വഴിയില്ലാത്തത്?" അവൾ ചിരിച്ചു കൊണ്ട് പറയാൻ തുടങ്ങി. "പഠിക്കാനാണെന്ന് പറഞ്ഞ് അമ്മ കാൺകെ റൂമിൽ പോയി വാതിലടയ്ക്കും എന്നെ വിളിക്കരുതെന്ന് അമ്മയോടു പറയും. അമ്മയുടെ കണ്ണു തെറ്റുന്ന നേരം ഇറങ്ങി വരുന്നതാണ്." "വിദ്യയൊക്കെ കൊള്ളാം. എപ്പോഴാ പിടിക്കപ്പെടുക എന്ന് നോക്കിക്കോ" അവളുടെ മറുപടി പെട്ടെന്നായിരുന്നു. "ഏയ് പിടിക്കപ്പെടുകയൊന്നുമില്ല. അമ്മയ്ക്ക് എന്നെ നല്ല വിശ്വാസമാ"
“എന്തായാലും ഞാൻ വന്നിട്ടെ ഇങ്ങോട്ട് വരാൻ പാടുള്ളു കേട്ടോ “എൻ്റെ ഓർമ്മിപ്പിക്കലിന് അവളുടെ മറുപടി ഉടനെ വന്നു.” ഉം, ഏഴു മണി കഴിഞ്ഞിട്ടെ ഞാൻ വരൂ.എന്നും മനുവേട്ടൻ വരുന്ന സമയം അതാണല്ലോ “
” അങ്ങിനെയാവട്ടെ ” എന്ന ചിരിച്ചു കൊണ്ടുള്ള മറുപടിയിൽ അവളും പങ്കു ചേർന്നു.
അങ്ങിനെ
ഒത്തിരി ദിനങ്ങൾ അമ്പിളിമാമനും ആമ്പൽപ്പൂവുമായി ഒരു പക്ഷെ അതിനെക്കാൾ കൂടുതൽ ഞങ്ങൾ പ്രണയിച്ചു .ആ ശപിക്കപ്പെട്ട ദിനം വരുന്നതുവരെ. അന്ന് ലേഖയോട് താനാണ് ഏഴു മണിക്ക് വരാൻ പറഞ്ഞത്.ലേഖയെ വിളിച്ച് ഫോൺ വച്ചതും അമ്മയ്ക്ക് നെഞ്ചുവേദന വന്നതും ഒരുമിച്ചായിരുന്നു.അമ്മയുടെ വെപ്രാളം കണ്ടപ്പോൾ വേഗം ഹോസ്പിറ്റലിലേക്ക് പോയി. അമ്മയെ അഡ്മിറ്റ് ചെയ്തു.ലേഖയെ വിളിച്ചിട്ട് കിട്ടിയില്ല. മനസ്സിലാകെ ടെൻഷനായി. ചേച്ചിയെ വിളിച്ചു “ഇന്ന് അമ്മയ്ക്ക് കൂട്ടായി ചേച്ചി ഹോസ്പിറ്റലിൽ നിൽക്കണം. എനിക്കൊരത്യാവശ്യമുണ്ട്.ഞാൻ നാളെ രാവിലെ എത്താം”. ചേച്ചി മറുത്തൊന്നും പറഞ്ഞില്ല. “ഞാൻ വരാമെന്നും അല്പം വൈകുമെന്നും.ഏട്ടൻ വന്നിട്ടല്ലേ എനിക്ക് വരാൻ പറ്റൂ എന്നും ചേച്ചി പറഞ്ഞു.” ചേച്ചിയുടെ മറുപടി കേട്ടപ്പോൾ വല്ലാത്ത ഒരാശ്വാസമായിരുന്നു.
“ശരി” എന്നു പറഞ്ഞ് ഫോൺ വച്ചെങ്കിലും ലേഖയെക്കുറിച്ചോർത്തപ്പോൾ മനസ്സിൽ തീയായിരുന്നു. എത്ര വിളിച്ചിട്ടും അവളെ കിട്ടിയിരുന്നില്ല. ഫോൺ ചാർജ് ചെയ്യാൻ മറന്നു പോയിരുന്നു വൈകാതെ ഫോൺ ഓഫാവുകയും ചെയ്തു. വെപ്രാളത്തിൽ ഹോസ്പിറ്റലിലേക്ക് വരുമ്പോൾ ഫോണിൻ്റെ കാര്യം ആരോർക്കാനാണ്. ചേച്ചി എത്താൻ ഏഴര മണിയായി.അവൾ വന്നതും പിന്നെ ഒന്നും നോക്കാതെ ബൈക്കെടുത്ത് ആവുന്നത്ര സ്പീഡിൽ ഒരു പോക്കായിരുന്നു. അര മണിക്കൂർ യാത്രയുണ്ട് അവിടെ എത്താൻ. മനസ്സിലെ ടെൻഷൻ കൊണ്ട് എത്ര ഓടിച്ചിട്ടും ദൂരം കുറയാത്ത പോലെ തോന്നി. പൊയ്കയുടെ അടുത്തെത്തിയിട്ടും ഹൃദയമിടിപ്പിൻ്റെ വേഗം കുറഞ്ഞിരുന്നില്ല.
ലേഖ സാധാരണ തിരികെപ്പോവുന്ന സമയമായിരിക്കുന്നു. അവിടെ ഒന്നും അവളെ കാണാനില്ല. അവളുടെ വീട്ടിൽ വെളിച്ചമുണ്ട്. എന്നെക്കാണാതെ തിരികെ പോയിട്ടുണ്ടാവും എന്ന് ഞാൻ കരുതി . രാത്രി
യായതുകൊണ്ട് വീട്ടിലേയ്ക്കും പോയി നോക്കാനാവില്ലല്ലോ. എന്തു ചെയ്യണമെന്നറിയാതെ കുറച്ചു നേരം അവിടെത്തന്നെ ഇരുന്നു. അമ്പിളിമാമനെ മെല്ലെ മെല്ലെ കാർമേഘം മറച്ചുകൊണ്ടിരിക്കുന്നു. പെട്ടെന്നാണ് ലേഖയുടെ അമ്മയുടെ ഉച്ചത്തിലുള്ള വിളി കേട്ടത്. “മോളേ ലേഖേ നീ എവിടെപ്പോയി? “ലേഖേ…… ലേഖേ “എന്നുള്ള അമ്മയുടെ വിളി എൻ്റെ കാതുകളിൽ തുളച്ചു കയറി. തൻ്റെ ശരീരം മൊത്തം വിറയ്ക്കാൻ തുടങ്ങി. ലേഖേ…. എന്നു വിളിച്ച് ഞാനും അവിടങ്ങളിലന്വേഷിച്ചു.ആ അമ്മയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടി വന്നു. ലേഖയെ അന്വേഷിക്കാൻ വന്നവരുടെ സംശയം നിറഞ്ഞ കണ്ണുകൾ തന്നിലേയ്ക്ക് പതിക്കുന്നത് ഞാനറിഞ്ഞു.
“നീ ഏതാടാ നിനക്കെന്താ രാത്രി ഇവിടെ കാര്യം ” ?
എനിയ്ക്ക് ഒന്നും മിണ്ടാൻ കഴിഞ്ഞില്ല. വാക്കുകൾ തൊണ്ടയിൽ കുരുങ്ങി നിൽക്കുന്നു. അവരുടെ മുന്നിൽ ഒരു കുറ്റവാളിയെപ്പോലെ തല താഴ്ത്തി നിൽക്കാനെ പറ്റിയുള്ളൂ
“എങ്ങാണ്ടോ നിന്ന് വന്ന പയ്യനാ ഇവൻ എന്തേലും ചെയ്തു കാണും ലേഖയെ ” കൂട്ടത്തിലൊരാൾ അഭിപ്രായപ്പെട്ടു.
” കത്തികുത്തി ഇറക്കുന്ന വേദന നെഞ്ചിലുണ്ടായെങ്കിലും തിരിച്ചൊന്നും പറയാൻ എനിക്ക് ശക്തിയില്ലായിരുന്നു.”
“തൻ്റെ ലേഖ എവിടെപ്പോയി?”എന്ന ചോദ്യം മാത്രമായിരുന്നു മനസ്സിൽ .
“ഈ പൊയ്കയിൽ നോക്കാം .കൊന്ന് താഴ്ത്തിയിട്ടുണ്ടാവും.” അതും പറഞ്ഞ് രണ്ടടി തരാനും അയാൾ മടിച്ചില്ല.
അപ്പോഴേയ്ക്കും പോലീസും, ഫയർഫോഴ്സുമെത്തി. പൊയ്കയിൽ ഇറങ്ങിയവർ വേഗം തന്നെ ബോഡിയുമായി തിരിച്ചു കയറി. “കൊന്ന ശേഷം കല്ലു കെട്ടിത്താഴ്ത്തിയതാ” ആ വാക്കുകൾ കേട്ട് അവന് തലകറങ്ങി.
“ഞാനല്ല ” എന്ന് പറയണമെന്ന് കരുതിയെങ്കിലും വാക്കുകൾ തൊണ്ടയിൽ കുരുങ്ങിക്കിടന്നു. നാട്ടുകാർ അവരുടെ ദേഷ്യം തൻ്റെ ശരീരത്തിൽ തീർത്തു. ഒടുവിൽ പോലീസ് സ്റ്റേഷനിൽ നിന്നാണ് ബോധം വന്നത്. ശരീരത്തിലെ മുറിവിനേക്കാൾ ആഴത്തിൽ മുറിവേറ്റത് മനസ്സിനായിരുന്നു. തൻ്റെ ജീവനായ ലേഖയെ കൊന്ന കുറ്റവാളിയായി തന്നെ മുദ്രകുത്തിയപ്പോൾ ജീവനവസാനിപ്പിക്കാൻ തോന്നി. ഞങ്ങളെ ശ്രദ്ധിച്ച ഏതോ ദുഷ്ടൻ്റെ കയ്യിലാവാം പാവം ലേഖ ചെന്നുപെട്ടത്.
കോടതിയിൽ നിരപരാധിത്വം തുറന്നു പറയാനല്ലാതെ മറ്റൊന്നിനും കഴിഞ്ഞില്ല. തെളിവുകളെല്ലാം തനിക്കെതിരായിരുന്നു. തെളിവുകളാണല്ലോ കോടതിയ്ക്ക് മുഖ്യം. ജീവപര്യന്തം തടവിന് ശിക്ഷിച്ചു. അത് മറ്റൊരു വലിയ നഷ്ടം തനിക്കുണ്ടാക്കി. മകൻ്റെ കാര്യമറിഞ്ഞ ആ അമ്മയും അവനെ വിട്ടു പോയി. ഇപ്പോ ആകെ ചേച്ചിയാണുള്ളത്. അവളുടെ കണ്ണുകളും തന്നെ ഒരു കുറ്റവാളിയായ് മുദ്രകുത്തിക്കഴിഞ്ഞു.ഇനി ആർക്ക് വേണ്ടി ജീവിക്കണം. എത്രയും വേഗം ഈ ജീവനൊന്ന് നഷ്ടമായാൽ മതി. ലേഖയെ
താനല്ല അങ്ങിനെ ചെയ്തതെങ്കിലും അതിന് കാരണക്കാരൻ താനാണല്ലോ. ഒരിയ്ക്കലും രാത്രി ഞങ്ങൾ കാണാൻ പാടില്ലായിരുന്നു.
” നിൻ്റെ നിരപരാധിത്വം എന്നെങ്കിലുമൊരുനാൾ വെളിച്ചത്ത് വരും. സത്യം അധികകാലം മറഞ്ഞിരിക്കില്ല” അനിൽ ആശ്വസിപ്പിച്ചു.
“നിങ്ങൾ രണ്ടു പേരും ഭക്ഷണം കഴിക്കാൻ വരുന്നില്ലേ ?” സഹതടവുകാരൻ്റെ ചോദ്യം. “എനിക്ക് വിശപ്പില്ല” എന്നു പറഞ്ഞ് ഒഴിവാകാൻ നോക്കി. “വാ മനൂ കഴിക്കാൻ പോവാം ” അനിൽ നിർബന്ധിച്ചു. വിശപ്പും ദാഹവും നഷ്ടമായിട്ട് നാളുകളായി എങ്കിലും അനിലിനൊപ്പം യാന്ത്രികമായി ഭക്ഷണ ശാലയിലേക്ക് നടന്നു, നാളെയെന്തെന്നറിയാത്ത അലസമായ മനസ്സുമായി…. വേദനിപ്പിക്കുന്ന ചിന്തകളുമായി ….
വിജയശ്രീ രാജീവ്, എരവട്ടൂർ