പത്തനംതിട്ട :- വിവാഹ സല്‍ക്കാര ചടങ്ങില്‍ പങ്കെടുത്തു മടങ്ങിയ സ്ത്രീകള്‍ അടക്കമുള്ള സംഘത്തെ പൊലീസ് ആളുമാറി മർദിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. എസ്ഐ ജിനുവിനും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനുമാണ് സസ്പെൻഷൻ. ഡിഐജി അജിത ബീഗത്തിന്റേതാണ് നടപടി.
എസ്ഐയ്ക്ക് ഗുരുതര വീഴ്ചയെന്നു സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പോലീസിന്‍റെ മർദനമേറ്റ സിതാരയുടെ പരാതിയിൽ പൊലീസിനെതിരെയും ബാർ ജീവനക്കാരുടെ പരാതിയിൽ ബാറിൽ പ്രശ്നമുണ്ടാക്കിയ10 പേർക്കെതിരെയുമാണ് കേസ്.ബാറിനു സമീപം സംഘർഷമുണ്ടായത് അറിഞ്ഞെത്തിയ പത്തനംതിട്ട സ്റ്റേഷനിലെ എസ്ഐ എസ്.ജിനുവും സംഘവുമാണു സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത വിവാഹസംഘത്തെ ആക്രമിച്ചത്.
ഇന്നലെ രാത്രി പതിനൊന്നരയോടെ പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്താണു സംഭവം. കൊല്ലത്ത് വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് മുണ്ടക്കയത്തേക്കു മടങ്ങിയ സംഘത്തിന് നേരെയായിരുന്നു അതിക്രമം.മർദനത്തിൽ കോട്ടയം സ്വദേശിനി സിതാരയുടെ തോളെല്ലിന് പൊട്ടലുണ്ട്.
സ്റ്റാൻഡിനു സമീപത്തെ ബാറിന്റെ ചില്ലുവാതിലിൽ തട്ടി മദ്യം ആവശ്യപ്പെട്ട്
എട്ടംഗസംഘം പ്രശ്നമുണ്ടാക്കിയിരുന്നു.ശല്യം രൂക്ഷമായതോടെ ബാർ ജീവനക്കാർ പൊലീസിനെ അറിയിച്ചു. ഇവരെ തിരഞ്ഞാണു പൊലീസ് സ്ഥലത്തെത്തിയത്. എന്നാൽ ഈ സമയം വാഹനത്തിലെത്തിയ വിവാഹസംഘം മലയാലപ്പുഴ സ്വദേശിയെ ഇറക്കാനായി പത്തനംതിട്ട കെഎസ്ആർ ടിസി സ്റ്റാൻഡിനു സമീപം വാഹനം നിർത്തി. ഇതേസമയം സ്ഥലത്തെത്തിയ പൊലീസ് ആളുമാറി വിവാഹസംഘത്തിനു നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു . ലാത്തികൊണ്ട് ആണ് യുവതിയ്ക്ക് അടക്കം ഉള്ളവര്‍ക്ക് ക്രൂരമായ മര്‍ദനം ഉണ്ടായത് .



