കോഴിക്കോട് വാടക വീട് കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തിയ പന്തീരാങ്കാവ് ഒളവണ്ണ എടക്കുറ്റിപ്പുറം സ്വദേശി ദിൽഷാദിനേയാണ് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടുന്നതിനിടയിൽ പിടികൂടിയത്. അട്ടപ്പാടി അഗളിയിൽ നിന്നാണ് എംഡിഎംഎ കേസിലെ പ്രതിയായ ദിൽഷാദിനെ പൊലീസ് പിടികൂടിയത്.
ഒടുമ്പ്രയിലെ വാടക വീട് കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിക്കായി നല്ലളം പൊലീസും ഡാൻസാഫ് സംഘവും വീട് വളഞ്ഞ് പരിശോധന നടത്തിയിരുന്നു. രാത്രി പൊലീസ് പരിശോധനയ്ക്കിടെയാണ് ഇയാൾ കാറിൽ വീട്ടിലേക്കെത്തിയത്.
പൊലീസിനെ കണ്ടതോടെ ദിൽഷാദ് കാറിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ദിൽഷാദിന്റെ വണ്ടിയിൽ നിന്നും പൊലീസ് 51ഗ്രാം എംഡിഎംഎ കണ്ടെടുത്തു. അതേസമയം നല്ലളം സ്റ്റേഷനിൽ ദിൽഷാദിനെതിരെ അടിപിടി, കൊട്ടേഷൻ, പോക്സോ, നരഹത്യ തുടങ്ങിയ കേസുകൾ ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി. പ്രതിയുടെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു.



