കോന്നി മെഡിക്കല്‍ കോളേജില്‍ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന് വ്യക്തമാക്കി സർജറി വിഭാഗത്തിന്‍റെ അറിയിപ്പായി നോട്ടീസ് പതിച്ചു . ആശുപത്രിയിൽ സൗകര്യങ്ങൾ ഇല്ലെന്ന് തുറന്നു പറഞ്ഞാണ് കോന്നി സര്‍ക്കാര്‍ മെഡിക്കൽ കോളേജിലെ സർജറി വിഭാഗത്തിൽ നോട്ടീസ് പതിച്ചത്.
ശസ്ത്രക്രിയയ്ക്ക് എത്തുന്ന രോഗികൾ കോന്നി മെഡിക്കല്‍ കോളേജിന്‍റെ അപര്യാപ്തതകൾ അറിഞ്ഞിരിക്കണമെന്നും നോട്ടീസില്‍ ഉണ്ടായിരുന്നു . വേണ്ടത്ര ഉപകരണങ്ങളില്ലാത്തത് ജീവഹാനി വരെ ഉണ്ടാക്കാമെന്നും നോട്ടീസിൽ പറയുന്നു.
ഓപ്പറേഷൻ ചെയ്യുന്ന രോഗികളുടെ പൂർണ ഉത്തരവാദിത്വം ഡോക്ടർക്കായതിനാലാണ് അസൗകര്യങ്ങൾ പറഞ്ഞുള്ള നോട്ടീസ് പതിച്ചത്.
നോട്ടീസ് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ സൂപ്രണ്ട് ഇടപെട്ട് നോട്ടീസ് കീറി കളഞ്ഞു. വേണ്ടത്ര പരിശീലനമുള്ള ജീവനക്കാരുടെ അഭാവമുണ്ടെന്നും പൊളിഞ്ഞു വീഴുന്ന പെയിന്റുകൾക്കുള്ളിൽ നിന്ന് രോഗികൾക്ക് അണുബാധ ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നും നോട്ടീലുണ്ട്.
വൈകിട്ട് അഞ്ച് മണിക്ക് ശേഷം ഫാർമസി ഇല്ലാത്ത അവസ്ഥയാണ് കോന്നി സര്‍ക്കാര്‍ മെഡിക്കൽ കോളേജിലുള്ളത് തുടങ്ങി എട്ട് കാര്യങ്ങൾ സൂചിപ്പിച്ചാണ് നോട്ടീസ് ഒട്ടിച്ചിരുന്നത് . ഇത്രയൊക്കെ പോരായ്മകൾ അറിഞ്ഞുകൊണ്ട് മരണം വന്നാൽ കൂടെയും ഓപ്പറേഷൻ ചെയ്യാൻ പൂർണ്ണ സമ്മതമാണെന്ന് രോഗി അറിയിക്കണമെന്നും നോട്ടീസിൽ പറയുന്നു.നോട്ടീസ് ശ്രദ്ധയില്‍പ്പെട്ട രോഗികളില്‍ ഒരാള്‍ നോട്ടീസിന്‍റെ ചിത്രം മാധ്യമങ്ങള്‍ക്ക് അയച്ചു .
ഇത്തരം ഒരു നോട്ടീസ് ശ്രദ്ധയിൽപ്പെട്ടതോടെ സൂപ്രണ്ട് ഇടപെട്ട് നോട്ടീസ് കീറി കളഞ്ഞു. സർജറി വിഭാഗം മേധാവിയോട് അധികൃതര്‍ വിശദീകരണം തേടിയിട്ടുണ്ട് .



