കാഞ്ഞിരപ്പള്ളി: കൂവപ്പള്ളിയിൽ യുവതിയെയും യുവാവിനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കല്ലാർ ഭാഗം തുരുത്തി സ്വദേശിനി ഷേർളി മാത്യു (40) ആണ് കൊല്ലപ്പെട്ടത്.
കോട്ടയം ആലുമ്മൂട് കുരുട്ടുപറമ്പിൽ ജോബിനെയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. ഷേർളിയെ ഫോണിൽ വിളിച്ചിട്ട് ലഭിക്കാത്തതിനെത്തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷിച്ചെത്തിയപ്പോഴാണ് വിവരം അറിയുന്നത്.
വീടിനുള്ളിൽ കിടപ്പുമുറിയിലെ കട്ടിലിനോട് ചേർന്ന് രക്തം വാർന്ന നിലയിലായിരുന്നു ഷേർളിയുടെ മൃതദേഹം. കഴുത്തറുത്ത നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. യുവാവിനെ സ്റ്റെയർകേയ്‌സിൽ തുങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഉടൻ തന്നെ കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ഏഴ് മാസം മുൻപാണ് ഷേർളി കൂവപ്പള്ളിയിലെ വീട്ടിൽ താമസിക്കാനെത്തിയത്. ഷേർളിയുടെ ഭർത്താവ് ഏതാനും മാസങ്ങൾക്ക് മുൻപാണ് മരിച്ചത്. ഇതിനുശേഷമാണ് ഇവർ ഇവിടേക്ക് താമസം മാറിയത്.
ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കാഞ്ഞിരപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചു.



