കോഴിക്കോട്: കൊയിലാണ്ടി ചേമഞ്ചേരി നിർമ്മാണത്തിലിരിക്കുന്ന തോരായിക്കടവ് പാലത്തിന്റെ ഒരു ഭാഗം തകർന്നു. 24 കോടിയോളം രൂപ ചെലവിട്ട് നിർമ്മിക്കുന്ന പാലമാണ് തകർന്നു വീണത്.
കൊയിലാണ്ടി, ബാലുശ്ശേരി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായിക്കടവിൽ പുതുതായി നിർമ്മിക്കുന്ന പാലമാണ് തകർന്നത്. പുഴയുടെ മധ്യത്തിലാണ് സംഭവം.പാലത്തിന്റെ ബിം ചെരിഞ്ഞു വീഴുകയായിരുന്നു.
നിർമ്മാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമായതെന്ന് റിപ്പോർട്ട്. ബിം ചെരിഞ്ഞു വീണ് തൊഴിലാളികളിൽ ഒരാൾക്ക് പരിക്കേറ്റു. പിഎംആർ ഗ്രൂപ്പാണ് പാലം നിർമിക്കുന്നത്. പിഡബ്ല്യുഡി കേരള റോഡ് ഫണ്ട് യൂണിറ്റിന്റെ മേൽനോട്ടത്തിലാണ് നിർമ്മാണം പുരോഗമിക്കുന്നത്.
തോരായിക്കടവ് പാലം തകർച്ചയിൽ പൊതുമരാമത്ത് മന്ത്രി അടിയന്തര റിപ്പോർട്ട് തേടി. പ്രോജക്ട് ഡയറക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. റിപ്പോർട്ട് ലഭിച്ചശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.



