കൊച്ചി: തെറ്റായ കോടതി വിധിയെ തുടർന്ന് ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കിടക്കേണ്ടിവന്ന പലരുടെയും കഥ നമ്മൾ കേൾക്കാറുണ്ട്. പത്തനംതിട്ട സ്വദേശിയും പാസ്റ്ററുമായിരുന്ന ഷിബു 28ാം വയസിലാണ് വ്യാജ പോക്സോ കേസിൽപ്പെട്ടത്.
2014ൽ തൊടുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ 5 വർഷത്തിന് ശേഷം കോടതി ഷിബുവിന് ഇരട്ടജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തു. എന്നാൽ ഈ വിധിക്കെതിരെ ജയിലിൽ വച്ച് നിയമം പഠിച്ച് ഹൈക്കോടതിയിൽ സ്വയം വാദിച്ച് കുറ്റവിമുക്തനായിരിക്കുകയാണ് ഷിബു. ജയിലിലെ ദുരനുഭവങ്ങളും സമൂഹത്തിൽ നിന്നുള്ള ഒറ്റപ്പെടലും കനൽ വഴികൾ താണ്ടിയുള്ള പോരാട്ടവും പങ്കുവച്ചു.
ജയിലിൽ കിടന്ന 5 വർഷവും 9 മാസവും ഷിബുവിന്റെ ഏക ലക്ഷ്യം തന്റെ നിരപരാധിത്വം തെളിയിക്കുക എന്നത് മാത്രമായിരുന്നു. ജയിലിൽ നിന്നും ജോലി ചെയ്ത് കിട്ടുന്ന കൂലിയിൽ നിയമ പുസ്തകങ്ങൾ വാങ്ങി. രാത്രിയോ പകലോ എന്നില്ലാതെ പഠിച്ചു.
2014ൽ അയൽവാസിയുടെ പകയുടെ ഇരയായി ജയിലിൽ അടക്കപ്പെട്ട ഷിബുവിന്റെ ഏക പ്രതീക്ഷ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലായിരുന്നു. പ്രഥമദൃഷ്ട്യാ ഷിബുവിനെതിരെ തെളിവില്ലാഞ്ഞിട്ടും വ്യാജ രേഖകൾ ചമച്ച് കുറ്റക്കാരനാക്കി. 2019 ഒക്ടോബർ 31ന് തൊടുപുഴ അഡീഷണൽ സെഷൻസ് കോടതി ഷിബുവിന് ഇരട്ടജീവപര്യന്തം ശിക്ഷ വിധിച്ചു.
വിയ്യൂർ സെൻട്രൽ ജയിലിൽ ആയിരുന്ന ഷിബുവിനെ ഹൈസെക്യൂരിറ്റി പ്രിസൺ തുറന്നതോടെ അങ്ങോട്ടേക്ക് മാറ്റി. ജയിലിലെ സഹതടവുകാരിൽ നിന്നും നേരിട്ട ചതിയും കയ്പ്പേറിയ അനുഭവങ്ങളും ഈ മനുഷ്യനെ തളർത്തിയില്ല. അതിനിടെ നാട്ടിൽ നാണക്കേട് കാരണം ജീവിക്കാനാകാതെ മൂന്നര വയസ്സുള്ള മകനെയും കൂട്ടി ഭാര്യ അവരുടെ മാതാപിതാക്കൾക്കൊപ്പം കർണാടക ഉഡുപ്പിയിലേയ്ക്ക് താമസം മാറി. താൻ കുറ്റക്കാരനല്ലെന്ന് ഭാര്യയ്ക്കും മകനും കുടുംബത്തിനും മുന്നിൽ തെളിയിക്കാനുള്ള പരിശ്രമത്തിലായിരുന്നു ഈ ചെറുപ്പക്കാരൻ.
2025 ജൂൺ 30ന് ഷിബു കുറ്റക്കാരനല്ല എന്ന് ഹൈക്കോടതി കണ്ടെത്തി. ആറു വർഷത്തെ ജയിൽ വാസം ഷിബുവിനെ നിയമം മാത്രമല്ല കന്നഡ, തെലുങ്ക് , തമിഴ് തുടങ്ങി അഞ്ചോളം ഭാഷകളും പഠിപ്പിച്ചു. ഇതിനൊക്കെ അപ്പുറം ജീവിതം പഠിച്ചു. ഇരുപത്തിയെട്ടാം വയസിൽ പ്രതീക്ഷകൾ നഷ്ടപ്പെട്ട് ജയിലിലേക്ക് പോയ ഷിബുവിന് ഇതൊരു രണ്ടാമൂഴമാണ്.



