നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിൽ (ടെർമിനൽ വൺ) യാത്രക്കാർക്ക് സെൽഫ് ബാഗേജ് ഡ്രോപ് സൗകര്യം ആരംഭിച്ചു. ജീവനക്കാരുടെ സഹായമില്ലാതെ യാത്രക്കാർക്ക് അവരുടെ ചെക്ക് -ഇൻ ബാഗുകൾ നേരിട്ട് കൺവെയറുകളിൽ ഇടാം. ഇൻഡിഗോ, എയർ ഏഷ്യ, എയർ ഇന്ത്യ വിമാനക്കമ്പനികൾ ഈ സംവിധാനം വിനിയോഗിച്ചുതുടങ്ങി.
ടെർമിനൽ ഗേറ്റുകൾക്കരികെ സ്ഥാപിച്ചിട്ടുള്ള 10 കോമൺ യൂസ് സെൽഫ് സർവീസ് (കസ്) കിയോസ്‌കുകളിൽനിന്ന് യാത്രക്കാർക്ക് ബോർഡിങ് പാസ് പ്രിന്റൗട്ടും ബാഗ് ടാഗ് പ്രിന്റൗട്ടും എടുക്കാം. ബാഗിൽ ടാഗ് സ്‌റ്റിക്കർ ഒട്ടിച്ചശേഷം യാത്രക്കാർക്ക് സ്വയം ബാഗ് ഡ്രോപ് സൗകര്യത്തിലേക്ക് പോകാം. 27 മുതൽ 30 വരെയുള്ള ചെക്ക്- ഇൻ കൗണ്ടറുകളിൽ സിയാൽ നാല് സെൽഫ് -ബാഗ് ഡ്രോപ് സിസ്റ്റങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഈ സംവിധാനം സിയാലിന്റെ ബാഗേജ് ഹാൻഡ്‌ലിങ് സംവിധാനവുമായി സംയോജിപ്പിച്ചിട്ടുണ്ട്. ഇതിനുള്ള മെഷീനുകൾ ക്യാനഡയിൽനിന്നാണ് ഇറക്കുമതി ചെയ്തത്. ദക്ഷിണ കൊറിയയിലെ സോൾ വിമാനത്താവളത്തിലെ അതേ സംവിധാനമാണ് ഒരുക്കിയിട്ടുള്ളതെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ് പറഞ്ഞു.
ഡിജി യാത്ര സംരംഭവും സിയാൽ നേരത്തേ ഒരുക്കിയിരുന്നു. ഡിജി യാത്രയുടെ മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയെ സെൽഫ് -ബാഗ് ഡ്രോപ് സംവിധാനത്തിലേക്ക് സംയോജിപ്പിക്കുന്നതിനുള്ള പദ്ധതിയും സിയാൽ ആരംഭിച്ചിട്ടുണ്ട്. സമീപഭാവിയിൽ യാത്രക്കാർക്ക് ബോർഡിങ് പാസ് എടുക്കാതെതന്നെ ബാഗേജ് ചെക്ക്- ഇൻ ചെയ്യാൻ കഴിയും.