മലപ്പുറം തിരൂരിൽ ആയുർവേദ മസാജ് സെൻ്ററിൻ്റെ മറവിൽ ഹണിട്രാപ്പ് നടത്തി യുവാവിനെ മർദിച്ച് പണവും സ്വർണാഭരണവും തട്ടിയെടുത്ത കേസിൽ മൂന്നുപേരെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. തിരൂർ ഏറ്റിരിക്കടവ് ഔറാ വെൽനെസ് നടത്തിപ്പുകാരൻ തിരുവനന്തപുരം സ്വദേശി സൗദ് (36), കോട്ടയം സ്വദേശി ജയന്തി (39), ഓച്ചിറ സ്വദേശി വീണ (39) എന്നിവരെയാണ് തിരൂർ പൊലീസ് അറസ്റ്റുചെയ്തത്.
വെള്ളി രാത്രി 7.30ന് തെക്കൻ കുറ്റൂർ കരിമ്പന സ്വദേശി മനോജിനെയാണ് മർദിച്ച് പണവും സ്വർണവും കവർന്നത്. മസാജ് ചെയ്യാനെത്തിയ മനോജിൻ്റെ കൈവശം കൂടുതൽ പണമുണ്ടെന്ന് മനസ്സിലാക്കി ഹണി ട്രാപ്പിൽപ്പെടുത്തി വിവസ്ത്രനാക്കി ഫോട്ടോയെടുത്തു. മർദിച്ചും ഭീഷണിപ്പെടുത്തിയും 28,500 രൂപയും ഒന്നര പവൻ സ്വർണമാലയും പവർബാങ്കും ബൈക്കും കൈക്കലാക്കിയിരുന്നു. സെന്റ്ററിലെ സ്ത്രീകളെ ഉപദ്രവിച്ചുവെന്ന പരാതിയിൽ മനോജിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
സൗദിന്റെ കൈയിൽനിന്ന് മനോജിൻ്റെ പൊട്ടിയ മാലയും ബൈക്കും കണ്ടെത്തി. പൊലീസ് അന്വേഷണത്തിൽ കേസിലെ ഒന്നാം പ്രതിയായ മസാജ് സെന്റർ നടത്തിപ്പുകാരനായ സൗദ് പത്തോളം കേസുകളിലെ പ്രതിയാണ്.



