അട്ടപ്പാടിയില്‍ വീടിന്റെ ചുമരിടിഞ്ഞ് കുട്ടികള്‍ മരിച്ച അപകടത്തില്‍ ഗുരുതര ആരോപണവുമായി കുടുംബവും ബന്ധുക്കളും. പുറത്തെടുത്തപ്പോള്‍ മകന് ജീവനുണ്ടായിരുന്നെന്ന് അമ്മ. വാഹനം ലഭിച്ചിരുന്നെങ്കില്‍ ഒരാളെയെങ്കിലും രക്ഷിക്കാമായിരുന്നെന്നും അമ്മ പറഞ്ഞു. പ്രമോട്ടറെയും മെമ്പറെയും വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. പലതവണ ബന്ധപ്പെട്ടിട്ടും വാഹനം എത്തിയില്ലെന്നും കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചത് ബൈക്കിലാണെന്നും ബന്ധുക്കള്‍ പറഞ്ഞു.
അതേസമയം, അട്ടപ്പാടിയില്‍ വീടിന്റെ ചുമരിടിഞ്ഞ് കുട്ടികള്‍ മരിച്ചതില്‍ ഐടിഡിപിക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തി. അപകടത്തിന് ഐടിഡിപിയുടെ അനാസ്ഥയെന്നും നിരവധി വീടുകളുെട നിര്‍മാണം പൂര്‍ത്തിയായിട്ടില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു. അപകടമുണ്ടായത് പണീ തീരാത്ത വീട്ടിലെന്നും കോണ്‍ഗ്രസ്.
ഇന്നലെയാണ് നിർമാണം നിലച്ച വീടിന്റെ ഭിത്തി ഇടിഞ്ഞ് നാലും ഏഴും വയസുള്ള സഹോദരങ്ങൾ മരിച്ചത്. മുക്കാലി കരുവാര ഊരിലെ ആദി, അജ്നേഷ് എന്നിവരാണ് മരിച്ചത്. പരുക്കേറ്റ ഒപ്പമുണ്ടായിരുന്ന 6 വയസുകാരിയുടെ നില ഗുരുതരമായി തുടരുകയാണ്. മുക്കാലിയിൽ നിന്ന് നാലു കിലോമീറ്ററിനപ്പുറം വനത്തിലാണ് കരുവാര ഊര്. വീടിന്റെ സമീപത്തു കളിക്കുകയായിരുന്നു കുട്ടികള്‍.



