പാലക്കാട്: തൊഴുത്തിലേക്കെത്തിയ കാട്ടുപന്നിയെക്കണ്ട് ഓടിമാറാൻ ശ്രമിക്കവേ കഴുത്തിലെ കയർകുരുങ്ങി പശു ചത്തു. രാമശ്ശേരി കോവിൽപാളയത്ത് കർഷകനായ അണ്ണാമലയുടെ പശുവാണ് ചത്തത്. ഞായറാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം.
വലിയ ശബ്ദംകേട്ട് വീടിനോടുചേർന്നുള്ള പശുത്തൊഴുത്തിലേക്കെത്തുമ്പോൾ തൊഴുത്തിൽ പശുവിന് തീറ്റ കൊടുക്കാനായി സ്ഥാപിച്ചിരുന്നിടത്തെ മുളയിലെ കയറിൽക്കുരുങ്ങി പശു ചത്തനിലയിലായിരുന്നു. അഞ്ച് പശുക്കളാണ് തൊഴുത്തിലുണ്ടായിരുന്നത്. തൊഴുത്തിലേക്ക് കയറുന്ന സമയത്ത് പാടത്തിലൂടെ കാട്ടുപന്നി ഓടിനീങ്ങുന്നത് കണ്ടതായും അണ്ണാമല പറയുന്നു.
കൃഷിയിടത്തിന് നടുവിലായാണ് അണ്ണാമലയുടെ വീട്. കാട്ടുപന്നികൾ തന്റെ കൃഷിയിടത്തിലെ വിള നശിപ്പിക്കുന്നത് പതിവാണെന്ന് അണ്ണാമല പറയുന്നു. രണ്ടുമാസംകൂടി കഴിഞ്ഞാൽ ഒന്നാംവിള കൊയ്യാറാകും. ഇൗ സമയം കാട്ടുപന്നിശല്യംമൂലം പ്രദേശത്തെ കർഷകരുടെ വിള നശിക്കാനിടയാകുന്ന സാഹചര്യമാണുള്ളത്. രാത്രിയായാൽ കാട്ടുപന്നിയെ പേടിച്ച് പുറത്തിറങ്ങാൻ സാധിക്കുന്നില്ലെന്നും രാമശ്ശേരി പാടശേഖരസമിതി പ്രസിഡന്റ് ഡി. ജയകുമാർ പറഞ്ഞു.



