ഏലംകുളം : പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ നഴ്സും ഡോക്ടറും മോശമായി പെരുമാറിയെന്ന യുവതിയുടെ ഫേസ്ബുക്ക് കുറിപ്പിൽ ആരോഗ്യ വകുപ്പിന്റെ നടപടി. മന്ത്രി വീണാ ജോർജ് നേരിട്ട് ഇടപെട്ടാണ് ഡോക്ടർക്കും നഴ്സിനുമെതിരെ അന്വേഷണം നടത്താനും നടപടിയെടുക്കാനും നിർദേശം നൽകിയത്.
ഏലംകുളം കുന്നക്കാവ് സ്വദേശിയായ ഷെഫീനയാണ് ദുരനുഭവം ഫേസ്ബുക്കിൽ കുറിച്ചത്. കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ മകളുമായി ആശുപത്രിയിലെത്തിയപ്പോൾ നഴ്സും ഡോക്ടറും ദേഷ്യത്തോടെ സമീപിച്ചുവെന്നായിരുന്നു ആരോപണം. ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട മന്ത്രി വീണാ ജോർജ് ഉടൻ ഇടപെട്ടു. സംഭവത്തിൽ ഖേദമുണ്ടെന്നും അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ക്രൂരമായി പെരുമാറിയ ജീവനക്കാർക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി കമന്റായി കുറിച്ചു. കുടുംബത്തെ ഫോൺവിളിച്ചും പിന്തുണ അറിയിച്ചു.
ചൊവ്വാഴ്ചയാണ് ഷെഫീനയും ഭർത്താവ് റിൻഷാദും ചേർന്ന് മകളെ ആശുപത്രിയിലെത്തിച്ചത്. ദുരനുഭവം നേരിട്ടതോടെ ഫേസ്ബുക്കിൽ കുറിപ്പിട്ടു. വ്യാഴം വൈകിട്ടാണ് ഇത് മന്ത്രിയുടെ ശ്രദ്ധിയിൽപ്പെട്ടത്. രാത്രിതന്നെ ജില്ലാ മെഡിക്കൽ ഓഫീസറോട് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ആർ രേണുക ആശുപത്രി സൂപ്രണ്ടിനോട് റിപ്പോർട്ട് തേടി. ഡോക്ടർക്കും നഴ്സിനും കാരണംകാണിക്കൽ നോട്ടീസ് നൽകി. എൻഎച്ച്എമ്മിന്റെ ഭാഗമായ താൽക്കാലിക വനിതാ ഡോക്ടറാണ് ആരോപണവിധേയ. ഇവർ സൂപ്രണ്ടിന് വിശദീകരണം നൽകി. അവധിയിലുള്ള നഴ്സ് ശനിയാഴ്ച വിശദീകരണം നൽകും. ഷെഫീനയുടെ മൊഴിയും രേഖപ്പെടുത്തും.
“മന്ത്രി വിളിച്ചത് വലിയ കാര്യം’
മന്ത്രി വിളിച്ച് പിന്തുണയറിയിച്ചത് വലിയ കാര്യമാണെന്നും സന്തോഷമുണ്ടെന്നും ഷെഫീനയുടെ ഭർത്താവ് റിൻഷാദ് പറഞ്ഞു. “രണ്ടര വയസ്സുള്ള മകൾക്കുപോലും ഡോക്ടറുടെയും നഴ്സിന്റെയും പെരുമാറ്റം വിഷമമുണ്ടാക്കി. അതുകൊണ്ടാണ് കുറിപ്പിട്ടത്. ജീവനക്കാരുടെ ജോലി കളയണമെന്നൊന്നും ആഗ്രഹമില്ല. മറ്റൊരാൾക്കും ഇതുപോലൊരു അനുഭവമുണ്ടാകരുത്’ – റിൻഷാദ് പറഞ്ഞു.



